ADVERTISEMENT

രാവിലെ 11 വരെ എലഞ്ഞിപ്ര വളരെ ശാന്തമായ പ്രദേശമാണ്. എന്നാല്‍ മണി 11 അടിച്ചാല്‍  സംഗതി ആകെ മാറും. പിന്നെ കാറും ജീപ്പും ബൈക്കും ഓട്ടോയും മിനിബസും ഒക്കെയായി തിരക്കോടു തിരക്ക്. ആ തിരക്കെല്ലാം ഒരിടത്തേക്കാണ്. നാടന്‍രുചിയുള്ള ചൂടന്‍വിഭവങ്ങള്‍ വിളമ്പുന്ന വാസുവേട്ടന്റെ കടയിലേക്ക്. 50 വര്‍ഷം മുന്‍പ് ഓലമേഞ്ഞ കടയില്‍ തുടങ്ങിയ നാടന്‍രുചിമേളം ഇപ്പോള്‍ ദിവസം 400 പേര്‍ക്കോളം ഭക്ഷണം വിളമ്പി പൊടിപൊടിക്കുന്നു.  

ചാലക്കുടിയില്‍ നിന്ന് അതിരപ്പള്ളിക്കു പോകുന്ന വഴി എലഞ്ഞിപ്രയുള്ള ഈ ഹോട്ടല്‍  പ്രശസ്തമായത് വാസുവേട്ടന്റെ നാടന്‍ കോഴിക്കറിയുടെ രുചികൊണ്ടാണ്. ആ രുചി അറിഞ്ഞവര്‍ പേരില്ലാ ഹോട്ടലിന് കോഴിവാസുവിന്റെ കട എന്നൊരു ഓമനപ്പേരു നല്‍കി. വാസുവേട്ടന്റെ ഭാര്യ പാറുക്കുട്ടിയുടേതായിരുന്നു സ്പെഷല്‍  ‍ചേരുവകളും കൈപ്പുണ്യവും. സഹായത്തിനായി മക്കളും ഒപ്പം കൂടി. 

ADVERTISEMENT

എട്ടു വര്‍ഷം മുന്‍പ് വാസുവേട്ടന്‍ മരിച്ചതോടെ ഹോട്ടലിന്റെ പൂര്‍ണമായ ചുമതല മകന്‍ ശിവദാസനും ഭാര്യ ലിജിയും ഏറ്റെടുത്തു. 50 മുതല്‍ 100 പേര്‍ക്കായി ചെറിയ തോതില്‍ കേറ്ററിങ്ങും നടത്തുന്നുണ്ട്. 

vasuvettan-kada3

നാടന്‍മസാലകളും തേങ്ങാപ്പാലും ചേര്‍ത്തു തയാറാക്കുന്ന കോഴിക്കറി മാത്രമല്ല, കോഴി വറുത്തതും മട്ടണും ബീഫും പോര്‍ക്കും താറാവും മുയലും അയല വറുത്തതും വഴുത മീന്‍കറിയും കൂന്തല്‍ റോസ്റ്റും എല്ലാം ഇവിടത്തെ നോണ്‍വെജ് ലിസ്റ്റിലുണ്ട്. ഓരോ ഐറ്റത്തിനും ഓരോ മസാലയാണ് ചേര്‍ക്കുന്നത്. അതുകൊണ്ടു തന്നെ ഇറച്ചിവിഭവങ്ങള്‍ രുചിയില്‍ വ്യത്യസ്തമാണ്.   

ADVERTISEMENT

വാഴയിലയില്‍ വിളമ്പിയ ചൂടുചോറിനു നടുവിലായി  തേങ്ങാപ്പാലില്‍ വേവിച്ച മാങ്ങയിട്ട മീന്‍കറി സ്വര്‍ണനിറത്തില്‍ ഒഴുകി വീഴുമ്പോളേക്കും ഇലയുടെ വശങ്ങളിലായി എരിവും പുളിയും കിടപിടിക്കുന്ന അസ്സല്‍ കടുമാങ്ങ അച്ചാറും പച്ചക്കറിത്തോരനും ചെമ്മീന്‍പൊടിയും  സ്ഥാനം പിടിക്കും. പിന്നെ വാഴയിലക്കീറുകളില്‍ സ്പെഷലുകളുടെ ഒന്നൊന്നര വരവാണ്.

ചെമ്മീന്‍ റോസ്റ്റും മീന്‍മുട്ടയും മീന്‍‌മുളകിട്ടതും എ ണ്ണയില്‍ മുങ്ങിമൊരിഞ്ഞ മീന്‍ പൊരിച്ചതും മീന്‍പൊള്ളിച്ചതും ബീഫ് കായ റോസ്റ്റും ഒക്കെയായി രുചിയുടെ ആറാട്ടൊരുക്കാന്‍ വിഭവങ്ങള്‍ നിരവധി. അങ്കമാലിമാങ്ങാക്കറിയും സാമ്പാറും അവസാനം ഇഞ്ചിയും പച്ചമുളകും ക റിവേപ്പിലയും ചതച്ചിട്ട നാടന്‍മോരും കൂടിയാകുമ്പോള്‍ കഴിക്കുന്നവരുടെ വയറു മാത്രമല്ല, മനസ്സും നിറയും.‌

vasuvettante-kada2
ADVERTISEMENT

‘‘വെളുപ്പിന് അഞ്ചുമണിയോടെ പാചകം ആരംഭിക്കും. രാവിലെയുള്ള കഞ്ഞിക്കൊപ്പം ചള്ളാസും അച്ചാറും പപ്പടവും ക പ്പയും മോരും  ഇറച്ചിക്കറികളും ഉണ്ടാകും. പക്ഷേ, തിരക്ക് ഊണിനാണ്. രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെ ഊണു വിളമ്പും. പൊതിച്ചോറും ബിരിയാണിയും ന ല്‍കുന്നുണ്ട്. ആവശ്യക്കാര്‍ നേരത്തെ പറഞ്ഞാല്‍ അവര്‍ക്കായി കറികള്‍ മാറ്റി വയ്ക്കും.’’ ലിജി പറയുന്നു. 

രുചിക്കൊപ്പം ഗുണത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്നതാണ് ശിവദാസന്റെ നിലപാട്. കാലങ്ങള്‍ കഴിഞ്ഞിട്ടും വാസുവേ ട്ടന്റെ കടയിലെ തിരക്കു കൂടുന്നതിനു പിന്നിലെ രഹസ്യവും ഇതു തന്നെ.

കോഴിക്കറി

∙ ഒരു കിലോ ചിക്കന്‍ കഷണങ്ങളാക്കിയതില്‍ രണ്ടു ചെറിയ സ്പൂണ്‍ മല്ലിപ്പൊടിയും ഒരു ചെറിയ സ്പൂണ്‍ മുളകുപൊടിയും വറുത്തതും കാല്‍ ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും കാല്‍ ചെറിയ സ്പൂണ്‍ ഗരംമസാലപ്പൊടിയും അര ചെറിയ സ്പൂണ്‍ കുരുമുളകുപൊടിയും രണ്ടു ചെറിയ കഷണം ഇഞ്ചി അരിഞ്ഞതും 10 പച്ചമുളകരിഞ്ഞതും ഒരു തണ്ടു കറിവേപ്പിലയും അരക്കപ്പ് തേങ്ങാക്കൊത്തും ഒന്നര സവാള അരിഞ്ഞതും രണ്ടു വലിയ സ്പൂണ്‍              വെളിച്ചെണ്ണയും പാകത്തിനുപ്പും ചേര്‍ത്തു നന്നായി തിരുമ്മി വയ്ക്കുക.

∙ ഉരുളിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഒന്നര സവാള അരിഞ്ഞതും 10 ചുവന്നുള്ളിയും ഒരു കുടം വെളുത്തുള്ളി അരിഞ്ഞതും ചേര്‍ത്തു വഴറ്റണം. ബ്രൗണ്‍ നിറമാകുമ്പോള്‍ അര ചെറിയസ്പൂണ്‍ മുളകുപൊടിയും ഒരു തണ്ടു കറിവേപ്പിലയും ചേര്‍ത്തു മൂക്കുമ്പോള്‍ ചിക്കന്‍ മിശ്രിതം ചേര്‍ത്തിളക്കുക.

∙ ഇതു വെള്ളം ചേര്‍ക്കാതെ മൂടി വച്ച് ഇടയ്ക്കിടയ്ക്ക് ഇളക്കി വേവിക്കണം.  ചിക്കന്‍ വെന്ത ശേഷം അര തേങ്ങയുടെ പാലും ഒരു ചെറിയ സ്പൂണ്‍ ഗരംമസാലപ്പൊടിയും ചേര്‍ത്തു വാങ്ങാം. 

ADVERTISEMENT