ഇല്ലാത്ത കൈകളിൽ ഉണരുന്നതു ഹൃദയഗീതം; മമ്മൂട്ടി നൽകിയ സ്നേഹചുംബനം യാസീനു സ്നേഹസ്പർശം: ഇത് അദ്ഭുതപ്രതിഭ yazeen the specially abled child is blessed with music

Mail This Article
യാസിൻ സംഗീതം പരിശീലിച്ചിട്ടില്ല. ഡാൻസ് പ്രാക്ടീസ് ചെയ്തിട്ടില്ല. സംഗീതോപകരണത്തിൽ ഗുരുക്കന്മാരുമില്ല. ചലിപ്പിക്കാൻ അവനു കൈവിരലുകളുമില്ല. വളർച്ചയെത്തിയ കാലുകളില്ലാത്തതിനാൽ നടക്കാനുമാവില്ല. ഇല്ലാത്ത വിരൽത്തുമ്പുകൊണ്ടു കീബോർഡ് വായിക്കുന്നതു കേൾക്കാനും അവൻ നൃത്തം ചെയ്യുന്നതു കാണാനും ആളുകളും മാധ്യമങ്ങളുമെത്തുന്നതു ദൃക്സാക്ഷ്യം. പെരിന്തൽമണ്ണയിലെ ഗ്രൗണ്ടിൽ വച്ചു ക്രിക്കറ്റ് താരം സ ഞ്ജു സാംസനൊപ്പം മൈതാനത്തിലിറങ്ങി പന്തെറിഞ്ഞതും ഒരു വേദിയിൽ നടൻ മമ്മൂട്ടി സ്നേഹചുംബനം നൽകിയതും യാസിന്റെ ഇതുവരെയുള്ള ജീവിതത്തിലെ വലിയ മുഹൂർത്തങ്ങളാണ്. അതിനെല്ലാം അവസരമൊരുക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന മാതൃകാദമ്പതികളാണ് ഷൈലയും ഷാനവാസും.

കാലം ഒന്നിനും കണക്കു ബോധിപ്പിക്കാതെ കടന്നു പോകില്ലെന്നു പറയുന്നതു വെറുതെയല്ല. ദിവ്യാംഗങ്ങളോടെ പിറന്ന മുഹമ്മദ് യാസിന്റെ പ്രതിഭാശേഷി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചു. കണ്ണുകെട്ടി കീബോർഡ് വായിച്ച യാസിനെ നോക്കി അവാർഡ് നിർണയ സമിതി അദ്ഭുതം പ്രകടിപ്പിച്ചു. കേരള സർക്കാരിന്റെ ഉജ്വലബാല്യ പുരസ്കാരം, സാമൂഹിക നീതി വകുപ്പിന്റെ പ്രത്യേക പുരസ്കാരം, ഫീനിക്സ് അവാർഡ്, എപിജെ അ ബ്ദുൾ കലാം ബാലപ്രതിഭ, ടിവി പ്രോഗ്രാമിൽ ഷൈനിങ് സ്റ്റാർ വിന്നർ, ദേശീയ ശിശുസംരക്ഷണ വകുപ്പിന്റെ ബാലപ്രതിഭ പുരസ്കാരം എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ വന്നു ചേർന്നു. യാസിൻ പിറന്ന നിമിഷം മുതൽ ഇന്നുവരെ അവന്റെ കുറവുകളെയോർത്തു സങ്കടപ്പെടാതെ, അവന്റെ കഴിവുകൾക്കൊപ്പം നടക്കുന്ന ഷാനവാസും ഷൈലയും ഹൃദയഭാഷയിൽ വർത്തമാനം പറഞ്ഞു ശീലിച്ചവരാണ്. ‘‘ഇടയ്ക്കു ഞാനുമായി വഴക്കിടും. കൂടുതൽ നേരം മൊബൈൽ ഫോൺ നോക്കരുതെന്നു പറയുമ്പോഴാണു പിണക്കം. അവന്റെ ഏത് ഇഷ്ടത്തിനും ഇക്ക എതിരു പറയാറില്ല’’ ഉമ്മറത്തെ കസേരയിലിരുന്ന് ഷൈല മകനെ ചേർത്തു പിടിച്ചു.

അനുജൻ അൽ അമീനാണു വീടിനുള്ളിൽ യാസിന്റെ കൂട്ടുകാരൻ. സ്കൂളിൽ പോയാൽ സായന്താണ് ബെസ്റ്റ് ഫ്രണ്ട്. സായന്തിന്റെ ചുമലിൽ കയറിയാണു ബാത്റൂമിൽ പോകാറുള്ളത്. ഭക്ഷണം കഴിക്കാൻ പോകുമ്പോഴും യാസിനെ ചുമക്കുന്നതു സായന്താണ്. ഒന്നാം ക്ലാസിൽ തുടങ്ങിയതാണ് ഈ ച ങ്ങാത്തം. ‘വിക്രമാദിത്യനും വേതാളവും’ എന്നു പറഞ്ഞ് കളിയാക്കാൻ വരുന്ന ചില സഹപാഠികളോടു ‘നീ നിന്റെ പണി നോക്കെടാ’ എന്നു പറഞ്ഞു യാസിനെ പ്രൊട്ടക്ട് ചെയ്യുന്ന ഹാർഡ് കോർ ബോഡി ഗാർഡുമാണു സായന്ത്. അപൂർവസൗഹൃദം കണ്ട് ഇ രുവരേയും ചേർത്തണയ്ക്കുന്നു ആർവിഎസ്എം ഹൈസ്കൂളിലെ അധ്യാപകർ.
യാസിൻ ഇപ്പോൾ എട്ടാം ക്ലാസിലാണു പഠിക്കുന്നത്. അവനു 13 വയസ്സായി. എട്ടു വർഷം മുൻപ് അഞ്ചാം പിറന്നാൾ ക ഴിഞ്ഞൊരു ദിവസമാണ് മകൻ പാട്ടിനൊപ്പം കയ്യനക്കുന്നത് ഷാനവാസ് ശ്രദ്ധിച്ചത്. കാലുകളിൽ പെൻസിൽ ചേർത്തു പിടിച്ചു ചിത്രം വരച്ചിരുന്ന യാസിൻ പാട്ടു പാടുന്നതും പിതാവ് കേട്ടു. ആ ദിവസം ഷാനവാസ് ഒരു കാര്യം തിരിച്ചറിഞ്ഞു, മറ്റുള്ളവരെ പോലെ ശേഷിയുള്ള കൈകാലുകളില്ലാതെയാണു യാസിൻ ജനിച്ചതെങ്കിലും മറ്റെല്ലാവർക്കും കിട്ടാത്ത സംഗീതം അവനു ജന്മനാ കിട്ടിയിട്ടുണ്ട്. ഉമ്മ ഷൈല പഠിച്ച ആർവിഎസ്എം സ്കൂളിലാണ് ഇപ്പോ ൾ യാസിൻ പഠിക്കുന്നത്. അന്നത്തെ അധ്യാപകർ പലരും ഇപ്പോഴും സ്കൂളിലുണ്ട്. സംഗീതാഭിരുചി മനസ്സിലാക്കിയ അ വർ യാസിന് ഒരു കീബോർഡ് സമ്മാനിച്ചു. യാസിന്റെ കുഞ്ഞുകൈകൾ അതിലൂടെ ഉരഞ്ഞു നീങ്ങി. പതുക്കെപ്പതുക്കെ പാട്ടുകളുടെ റിഥം അനുകരിച്ചു തുടങ്ങി. കലാഭവൻ മണിയുടെ നാടൻപാട്ടുകളോടായിരുന്നു കൂടുതലിഷ്ടം. അങ്ങനെയിരിക്കെ, വീടിന്റെ തൊട്ടപ്പുറത്തെ പറമ്പിൽ ഓണാഘോഷത്തിനൊരുക്കിയ പന്തലിൽ മറ്റു കുട്ടികളെ പോലെ അവനും കയറിയിരുന്നു. അന്നുവരെ വീട്ടിനുള്ളിൽ നിന്ന് ഒറ്റയ്ക്കു പുറത്തിറങ്ങിയിട്ടില്ലാത്ത യാസിൻ ജനക്കൂട്ടത്തെ നോക്കി ഭയം തെല്ലുമില്ലാതെ കീബോർഡ് വായിച്ചു. വളർച്ചയില്ലാത്ത കൈകളും കാലുകളുമായി ഭൂമിയിൽ പിറന്ന അദ്ഭുതത്തെ പ്രയാർ തെക്കുഭാഗം നിവാസികൾ ആശംസകൾകൊണ്ടു പൊതിഞ്ഞു. അതൊരു തുടക്കമായിരുന്നു, മുഹമ്മദ് യാസിൻ എന്നു പേരുള്ള റിയൽ ഫൈറ്ററുടെ ജൈത്രയാത്രയുടെ തുടക്കം.