ADVERTISEMENT

മൂന്നു പതിറ്റാണ്ടായി കൗമാരക്കാരുടെ ജീവിത ശൈലിയിൽ വന്ന മാറ്റവും അവരുടെ അക്രമ സ്വഭാവവും തമ്മിൽ ബന്ധമുണ്ട്. ഡിജിറ്റൽ‌ വിപ്ലവത്തിനു മുൻപു കൗമാരക്കാർക്കു സന്തോഷം കിട്ടാനുള്ള മാർഗം സൗഹൃദമായിരുന്നു. കൂട്ടുകൂടലും കായികവിനോദങ്ങളുമൊക്കെ സന്തോഷത്തിലേക്കുള്ള വാതിലുകളായി.

ഇന്നു പക്ഷേ, സന്തോഷിക്കാനായി പുറത്തു പോയി കൂട്ടുകൂടേണ്ട കാര്യമില്ല. ഒരു ഡിജിറ്റല്‍ ഡിവൈസ് മതി.  സന്തോഷം കിട്ടാനായി മനുഷ്യരിൽ നിന്ന് അകന്നു പോകാൻ തുടങ്ങിയതോടെ അനുതാപവും കരുണയുമെല്ലാം കുറഞ്ഞു. മറ്റുള്ളവരുടെ വൈകാരിക അവസ്ഥ മനസിലാക്കി അതിനനുസരിച്ചു പെരുമാറാനുള്ള മനസ്സ് ഇല്ലാതായി.

ADVERTISEMENT

മനുഷ്യ സ്വഭാവത്തിൽ തന്നെ എടുത്തു ചാട്ടവും അക്ഷമയും കൂടി. അതും ജീവിത രീതിയിലുള്ള മാറ്റംകൊണ്ട്  ഉണ്ടായതാണ്. കഴിഞ്ഞ തലമുറയ്ക്കു സിനിമ കാണണമെങ്കില്‍ തിയറ്ററിൽ നേരത്തെ എത്തി ക്യൂ നിന്ന് ടിക്കറ്റ് എടുക്കണം. പ്രണയം പറയണമെങ്കില്‍ കത്തെഴുതി മറുപടിക്കായി കാത്തിരിക്കണം. ഇന്നിതെല്ലാം വിരൽത്തുമ്പിലായി.

മനസ്സിൽ ഒരു ആഗ്രഹം വന്നാൽ  അതു സഫലമാവാൻ പണ്ടു കാത്തിരിപ്പു വേണ്ടിവരും. നടക്കുമോ എന്നുറപ്പും ഇല്ല. ഇന്ന് ഒറ്റ ക്ലിക്ക് മതി. ആഗ്രഹങ്ങൾ നടന്നില്ലെങ്കിൽ എന്തു ചെയ്യും എന്നാലോചിക്കാനുള്ള സമയം ഡിജിറ്റൽ യുഗത്തിലില്ല. ‘നോ’ എന്ന സാഹചര്യവുമായി പൊരുത്തപ്പെടാൻ തലച്ചോറിനു സമയം കിട്ടാതാകുന്നതോടെ വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ അമിത പ്രതികരണങ്ങളിലേക്കു പോകുന്നു. ദേഷ്യമായി മാറുന്നു.   

ADVERTISEMENT

ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതമായ ഉപയോഗം തലച്ചോറിന്റെ ഇടതു വലതു ഭാഗങ്ങൾ തമ്മിലുള്ള ഏകോപനം കുറയ്ക്കുകയും ശ്രദ്ധ കുറയ്ക്കുകയും ദേഷ്യവും എ ടുത്തുചാട്ടവും അക്രമസ്വഭാവവും വർധിപ്പിക്കുകയും ചെയ്യുന്നു.  കേന്ദ്രസർക്കാരിന്റെ ബജറ്റിനോടൊപ്പം  പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട ഇക്കണോമിക് സർവേയിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളിൽ എടുത്തുചാട്ടവും അക്രമവും വർധിപ്പിക്കുന്നു എന്നതും അത് ഒരു പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്നമായി മാറുന്നു എന്നുള്ളതും നിരീക്ഷിച്ചിട്ടുണ്ട്.

വയലന്റ് ആവാതിരിക്കാൻ  5 D

ADVERTISEMENT

പൊടുന്നനെയുള്ള  ദേഷ്യം നിയന്ത്രിക്കാനും അത് വയലൻസിലേക്ക് പോകാതിരിക്കാനുമുള്ള 5 മാർഗങ്ങൾ.

1. Distance:  ദേഷ്യം വരുന്നു എന്നു മനസ്സിലാക്കിയാൽ ഉടൻ  സ്ഥലത്തു നിന്ന് എത്രയും വേഗം ഇറങ്ങി പോകുക. ആ പരിസരത്തു നിന്ന് അകലം പുലർത്താൻ ശ്രമിക്കുക.

2. Distract: ദേഷ്യം ഉണ്ടാകുന്ന സാഹചര്യത്തിൽ നിന്നു മനസ്സിനെ അകറ്റാൻ ചില വ്യായാമങ്ങൾ ചെയ്യാം.  നൂറു മുത ൽ ഒന്നു വരെ എണ്ണുക. ദേഷ്യത്തിനു കാരണമായ സംഗതിയിൽ നിന്നു മനസ് അകന്നു വരും.

3. Drink water: രണ്ടു ഗ്ലാസ് വെള്ളം തുടർച്ചയായി കുടിക്കുക. ഹൈഡ്രോക്ലോറിക് ആസിഡിന്റെ അമിതമായ ഉൽപാദനം കുറയ്ക്കുന്നു. അസ്വസ്ഥതകൾ കുറയ്ക്കുന്നു.

4. Deep Breathing: എവിടെയെങ്കിലും മാറിയിരുന്നു ദീർഘ ശ്വാസം എടുക്കുക. പിന്നീട് സാവധാനം പുറത്തേക്ക് വിടുക. ഇത് പത്തുപ്രാവശ്യം ആവർത്തിക്കുക.

5. Discuss: ദേഷ്യം ഉണ്ടാക്കിയ കാര്യം അടുപ്പമുള്ള ഒരാളോടു സംസാരിക്കുക. സംസാരിക്കാനെത്തുമ്പോൾ കുറ്റപ്പെടുത്താതെ ക്ഷമയോടെ കേട്ടിരിക്കുക.

അക്ഷമരാക്കുന്ന ഒാൺലൈൻ ഗെയിം  

ഒാൺലൈൻ ഗെയിമുകൾ ദേഷ്യവും വയലൻസുമൊക്കെ കൗമാരമനസ്സിൽ ജനിപ്പിക്കുന്നതിൽ പങ്കുവഹിച്ചേക്കാം, ഒന്നിലേറെ പേർ ഇരുന്നു കളിക്കുന്ന മൾട്ടിലെവൽ ഒാൺലൈൻ കളികളിൽ ചടുല സ്വഭാവമുള്ള, അക്രമ സ്വഭാവമുള്ള ദൃശ്യങ്ങൾ ഉണ്ടാകും. അവസാന നിമിഷം വരെ ത്രസിപ്പിക്കുന്ന രീതിയിലാണ് അവ. ഈ കളികളിൽ നിരന്തരം പങ്കെടുത്താൽ  കാഴ്ചകൾ അനുകരിക്കാനുള്ള പ്രവണതയും ദേഷ്യവും ഉണ്ടാകുന്നു. ദേഷ്യത്തിന്റെ അളവു കൂടും തോറും  അക്രമമായി പുറത്തു വരുന്നു. അക്രമത്തിന്റെയും പരിധി വിട്ട ക്രൂരതയുടെയും ദൃശ്യങ്ങൾ സിനിമയിലൂടെ കാണേണ്ടി വരുന്ന കൗമാരപ്രായക്കാർ അത് അനുകരിക്കാനുള്ള സാധ്യതയുണ്ട്

അതുപോലെ തന്നെ വിഷലിപ്ത പൗരുഷം അഥവാ ടോക്സിക് മാസ്കുലിനിറ്റി കൗമാര മനസ്സിലേക്കു വേഗത്തില്‍ കയറും. പുരുഷന്മാർ കരയില്ല. മാനസിക വിഷമങ്ങൾക്കു ചികിത്സ തേടാൻ പാടില്ല,  എപ്പോഴും ഗൗരവത്തിലായിരിക്കണം, പെട്ടെന്നു ദേഷ്യപ്പെടണം... ഇങ്ങനെ വിഷലിപ്ത പൗരുഷം എന്ന ചിന്ത കുട്ടികളുടെ മനസ്സിലേക്കു കയറിക്കൂടും. അവർ ആരാധിക്കുന്ന നായകന്മാരെല്ലാം ദേഷ്യക്കാരും ആക്രമണകാരികളും കൂടിയാവുമ്പോൾ കുട്ടികൾ അനുകരിക്കും.  വയലൻസിലേക്ക് എത്തും.

കൗമാരകാലത്തെ വീട്

 കുട്ടിയുടെ എല്ലാ ആഗ്രഹങ്ങളും  നിഷേധിക്കുന്ന അവഗണനാത്മക ര ക്ഷാകർതൃത്വവും എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന ലാളനാത്മക രക്ഷാകർതൃത്വവും  കുഴപ്പങ്ങളുണ്ടാക്കും.  ആ ഗ്രഹിക്കുന്നതെല്ലാം  കിട്ടിവരുന്ന ഘട്ടത്തിൽ പെട്ടെന്നതു ലഭിക്കാതെയാകുമ്പോൾ ദേഷ്യമുണ്ടാവുകയും തുടർ‌ച്ചയായി കിട്ടാതിരിക്കുമ്പോൾ അക്രമസ്വഭാവം കാണിക്കുകയും ചെയ്യും.

കുട്ടിയുടെ ആഗ്രഹങ്ങളെല്ലാം നിഷേധിക്കുന്ന പേരന്റിങ്ങിലും കുട്ടിയുടെ ദേഷ്യം വയലൻസിലേക്കു മാറും. ഇതു രണ്ടുമല്ലാതെ കുട്ടിക്ക് ആവശ്യമായ സ്വാതന്ത്ര്യം നൽകി,  ഉപദേശത്തിനു പകരം അനുഭവങ്ങൾ നൽകി മുന്നോട്ടു പോകുന്ന പേരന്റിങ് ശീലിക്കുക.

അവർക്കു പറയാനുള്ള കാര്യങ്ങൾ കേട്ട് അവരെ കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള ആശയ വിനിമയ രീതിയാണു വീട്ടിലുണ്ടാകേണ്ടത്. എല്ലാം പറയാനുള്ള വേദി വീട്ടിൽ ഉണ്ടാകുമ്പോൾ തന്നെ കൗമാരത്തിലെ ദേഷ്യവും വയലൻസുമെല്ലാം ഒരു പരിധിവരെ നിയന്ത്രിക്കാനാകും.

ദേഷ്യത്തിന്റെ കണക്കുബുക്ക്

ദീർഘകാല അടിസ്ഥാനത്തിൽ വരുന്ന ദേഷ്യം നിയന്ത്രിക്കാൻ   

1. ബൗദ്ധികമായ തയാറെടുപ്പ്: ആംഗർ ഡയറി (ദേഷ്യത്തിന്റെ കണക്കു പുസ്തകം)   ഉണ്ടാക്കുക.  ഒാ രോ ദിവസവും കിടക്കുന്നതിനു മുൻപ് എപ്പോഴൊക്കെയാണു ദേഷ്യം ഉണ്ടായത്, അതിന്റെ കാരണങ്ങൾ വിശദമായി എഴുതുക. ദേഷ്യം വന്നപ്പോൾ മനസ്സിൽ ചിന്തിച്ചതും  ചെയ്തതുമായ കാര്യങ്ങൾ അതിന്റെ ഗുണവും ദോഷവും ചേർക്കാം.

2. നൈപുണ്യം ആർജിക്കൽ അഥവാ skill aqusition: ദേഷ്യം ഗുണമാണോ ദോഷമാണോ ഉണ്ടാക്കിയത് എന്നു കണ്ടെത്താം. ഗുണമാണെങ്കിൽ യൂസ്ഫുൾ എന്നും ദോഷമാണെങ്കിൽ യൂസ്‌ലെസ് എന്നും എ ഴുതുക. ദേഷ്യപ്പെട്ടത് ദോഷമാണുണ്ടാക്കിയതെങ്കി ൽ  പകരം  ചെയ്യേണ്ടിയിരുന്നത് എഴുതുക.

നമ്മളെ ഒരാൾ‌ കളിയാക്കിയപ്പോഴാണു ദേഷ്യം വന്നതെങ്കിൽ അയാൾ പറയുന്നതു കേൾക്കാതെ മറ്റുള്ളവരോടു സംസാരിക്കാം, പൊട്ടിച്ചിരിക്കാം. ഇ തോടെ കളിയാക്കാൻ വന്ന വ്യക്തി അപ്രസക്തമാകും. ഇത്തരം പരിഹാരങ്ങൾ എഴുതാം.

3. പ്രയോഗവൽക്കരണം അഥവാ application: മേൽപ്പറഞ്ഞ ഒന്നും രണ്ടും ഘട്ടങ്ങളിലൂടെ  എപ്പോഴോക്കെയാണ് ദേഷ്യപ്പെട്ടതെന്നും അപ്പോൾ ചെയ്യേണ്ട കാര്യങ്ങളും തിരിച്ചറിഞ്ഞു. ഇതുപോലുള്ള സാഹചര്യങ്ങൾ ഇനിയും ഉണ്ടാകുമ്പോൾ എഴുതി വച്ച പരിഹാരം പ്രാവർത്തികമാക്കി ദേഷ്യത്തെ മറികടക്കാനുള്ള ആത്മവിശ്വാസം നേടാം.

കടപ്പാട്: ഡോ. അരുൺ.ബി നായർ, പ്രഫസർ, സൈക്യാട്രി വിഭാഗം, മെഡിക്കൽ കോളജ്, തിരുവനന്തപുരം. കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി

The Digital Age and Rising Teen Aggression:

Teen aggression is linked to lifestyle changes in the digital age, where reduced empathy and increased impulsivity stem from excessive screen time and instant gratification. To combat this, parents and teens can implement strategies for anger management, mindful communication, and balanced digital usage, fostering healthier emotional responses and reducing violent tendencies.

ADVERTISEMENT