‘അമ്മൂമ്മയെ പോലെ മൂക്കത്താണു ശുണ്ഠി’; കുട്ടികളുടെ ദേഷ്യത്തെ ഗ്ലോറിഫൈ ചെയ്യരുത്! അമിത ദേഷ്യം ഇല്ലാതാക്കാൻ ചില മാർഗങ്ങൾ Understanding and Managing Childhood Anger
Mail This Article
സത്യത്തിൽ ദേഷ്യമെന്നതു സ്വാഭാവികമായ വികാരപ്രകടനമാണ്. എന്നാൽ കൃത്യമായ കാരണങ്ങളാൽ ഏറ്റവും കൃത്യമായ ആളോട് ഉചിതമായ സാഹചര്യത്തിൽ കിറുകൃത്യമായ അളവിൽ ദേഷ്യപ്പെടണമെന്നു മാത്രം. അതിനപ്പുറം നിയന്ത്രണമില്ലാതെയുള്ള എല്ലാ ദേഷ്യവും കുഴപ്പം തന്നെയാണ്.
മാതാപിതാക്കളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും കാര്യങ്ങൾ നിരീക്ഷിച്ചു പരിശീലിച്ചെടുക്കുന്നതിന് എത്രയോ മുൻപു തന്നെ കുട്ടികൾ അവരുടേതായ പ്രകൃതം പ്രകടമാക്കും. ഒരു വയസ്സിനുള്ളിൽ തന്നെ അതു കണ്ടെത്താം. ചെറിയ കാര്യങ്ങൾക്കു വാശിപിടിക്കുന്നു, അമ്മയെ കാണാത്തപ്പോഴുള്ള നിർത്താത്ത കരച്ചിൽ ഇതെല്ലാം നേച്ചർ (nature) എന്നു വിളിക്കാം.
അതുപോലെ വളരുന്ന ചുറ്റുപാടുകൾ കുഞ്ഞിനെ സ്വാധീനിക്കും. ഒരു ചെടി വളരുമ്പോൾ അതു വളരുന്ന പ്രകൃതിയുടെ സ്വാധീനം ചെടിയിൽ കാണുന്ന പോലെ കുട്ടി വളരുന്ന സാഹചര്യത്തിന്റെ സ്വാധീനം സ്വഭാവത്തിലും കാണാം. അതിനെ നർച്ചർ (nurture) എന്നു വിളിക്കാം.
ഈ നേച്ചറും നർച്ചറും ചേർന്നാണു കുട്ടി ദേഷ്യമുള്ളയാളാണോ ശാന്തസ്വാഭാവിയാണോ എന്നു തീരുമാനിക്കുന്നത്. ആറുവയസ്സു മുതൽ 12 വയസുവരെയുള്ള പ്രായം ജീവിതത്തിൽ കുറേ ചിട്ടകൾ വരുത്തേണ്ട കാലമാണ്. കുട്ടി വളർന്ന സാഹചര്യങ്ങൾ കൊണ്ടുണ്ടാകുന്ന അമിത ദേഷ്യം ഈ പ്രായത്തിൽ തിരിച്ചറിയണം. അതു പരിഹരിച്ചു മുന്നോട്ടു പോകണം.
കുട്ടികൾ ഇഷ്ടമുള്ളതു പോലെ ചെയ്യട്ടെ എന്ന ചിന്തയുടെ ഗിയർ ചേഞ്ച് ചെയ്യണം. വരച്ച വരയിലൂടെ നടത്തണം എന്നല്ല അർഥം. ‘എന്റെ വീട്ടിൽ ചില നിയമങ്ങളും ചിട്ടകളുമുണ്ട്. അതിനനുസരിച്ച് മുന്നോട്ടു പോണമെന്ന’ ബോധ്യം കുട്ടികളിൽ ഉണ്ടാക്കണം.
ദേഷ്യത്തെ സ്വാധീനിക്കുന്ന 3 ഘടകങ്ങൾ
1. ഗൃഹാന്തരീക്ഷം: അച്ഛന്‍, അമ്മ, മുത്തച്ഛൻ, മുത്തശ്ശി, സമപ്രായക്കാർ ഇതൊക്കെയുള്ള അന്തരീക്ഷത്തിൽ ക്വാളിറ്റി പേരന്റിങ് കിട്ടി വളരുന്ന കുട്ടികളുടെ തലച്ചോറിൽ ഇമോഷനൽ റെഗുലേഷൻസ് അഥവാ വൈകാരിക നിയന്ത്രണം നല്ല രീതിയിലാകാൻ സാധ്യതയുണ്ട്. ഒപ്പം പ്രകൃതിയുമായുള്ള ബന്ധം, വളർത്തു മൃഗങ്ങളുമായുള്ള അടുപ്പം ഇതൊക്കെ വളരുന്ന പ്രായത്തിൽ കുട്ടികളുടെ വൈകാരികമായ സർക്യൂട്ടുകൾ മെച്ചപ്പെടുത്താൻ സഹായിക്കും. വൈകാരികമായ സന്തുലനാവസ്ഥ അമിത ദേഷ്യത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കും.
2. ശീലിക്കപ്പെടൽ അഥവാ കണ്ടീഷനിങ്: ചില സന്ദർഭങ്ങളിൽ മാതാപിതാക്കൾ കുട്ടികളുടെ ദേഷ്യത്തെ ‘സംഭവം ആക്കൽ’ അഥവാ ഗ്ലോറിഫൈ ചെയ്യും. ‘അച്ഛന്റെ ദേഷ്യം അതേ പോലെ കിട്ടിയിട്ടുണ്ട്, അമ്മൂമ്മയെ പോലെ മൂക്കത്താണു ശുണ്ഠി’ പോലുള്ള പ്രയോഗങ്ങൾ പുകഴ്ത്തലായി കുട്ടി തെറ്റിധരിക്കും. ദേഷ്യ പ്രകടനത്തിന് അംഗീകാരവും പ്രോത്സാഹനവും കിട്ടിയതായി തോന്നും. കുട്ടിക്ക് അതൊരു ശീലമായാൽ അമിത ദേഷ്യമായി മാറും.
3. ദേഷ്യം കയറൽ എന്ന എസ്കലേഷൻ: കുട്ടികളിലെ ദേഷ്യം കാണുമ്പോൾ ചില രക്ഷിതാക്കൾ ഇരട്ടിയായി തിരിച്ചു ദേഷ്യപ്പെടും. മാതാപിതാക്കളെ ദേഷ്യം പിടിപ്പിക്കാനുള്ള വഴിയായി കുട്ടികൾ അതിനെ കാണും, വീണ്ടും ദേഷ്യം കാണിക്കും. കുട്ടികളിൽ നിന്നു മാതാപിതാക്കളിലേക്കും അവരിൽ നിന്നു കുട്ടികളിലേക്കും ചെയിൻ റിയാക്‌ഷൻ പോലെ കൈമാറിത്തുടങ്ങും. അതോടെ ദേഷ്യം കയറി കയറി പോകും. ഈ ചങ്ങലക്കണ്ണി ഇല്ലാതാക്കണം.
ദേഷ്യം കാണിച്ചാൽ 3 കാര്യങ്ങൾ
വിട്ടുകളയുക: കുട്ടി ദേഷ്യപ്പെട്ടാൽ അപ്പോൾ തന്നെ പ്രതികരിക്കാതെ വിട്ടുകളയുക. ഒരു പരിധിവരെ കണ്ടില്ലെന്നു വയ്ക്കുക അഥവാ മൈൻഡ് ചെയ്യാതിരിക്കുക. മറ്റുള്ളവരുടെ മുന്നിൽ വച്ചു പ്രതികരിക്കുകയോ പരിഹസിക്കുകയോ ചെയ്യരുത്. ദേഷ്യം മാറി എന്നു തിരിച്ചറിയുമ്പോൾത്തന്നെ ചെയ്ത കാര്യം മോശമായെന്നും ആവർത്തിക്കരുതെന്നും ബോധ്യപ്പെടുത്തുക. ഗൗരവത്തോടെ ശക്തമായി പറയുക.
ഉത്തരവാദിത്തം എടുപ്പിക്കുക അഥവാ റെസ്പോൺസ് കോസ്റ്റ്: അമി ത ദേഷ്യം കാണിച്ചതിന്റെ ഉത്തരവാദിത്തം കുട്ടി ഏറ്റെടുക്കണം. അതു തിരിച്ചറിയാനായി ഇഷ്ടമുള്ള കാര്യങ്ങൾക്കു നിയന്ത്രണം വയ്ക്കുന്ന ശിക്ഷകൊടുക്കാം. കുട്ടിക്ക് ഇഷ്ടമുള്ള കളിപ്പാട്ടം ഒരു ദിവസത്തേക്കു കൊടുക്കാതിരിക്കാം. ഇന്നു കളിക്കാൻ പോകണ്ട എന്നു പറയാം. സിനിമയ്ക്ക് കൊണ്ടുപോകാമെന്നു പറഞ്ഞതു ദേഷ്യപ്രകടനം മൂലം വേണ്ടെന്നു വയ്ക്കാം. അടി കൊടുക്കുന്നതിനേക്കാൾ നല്ലത് ഇത്തരം ശിക്ഷാരീതികളാണ്.
ടൈം ഒൗട്ട്: ദേഷ്യം മാറുന്നതു വരെ കുട്ടിയെ മാറ്റിയിരുത്തുക. അപ്പോൾ അവരോട് ഒന്നും സംസാരിക്കാൻ പോകാതിരിക്കുക. ദേഷ്യം മാറിക്കഴിഞ്ഞ് ഉപദേശത്തിന്റെ മട്ടിൽ അല്ലാതെ സംസാരിക്കാം.
രോഗാവസ്ഥകൾ
അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ അഥവാ എഡിഎച്ച്ഡി: അടങ്ങിയിരിക്കാൻ കഴിയാതെ വരുന്നു. ചലനങ്ങൾ സ്വയം നിയന്ത്രിക്കാനുള്ള കഴിവു കുറയുന്നു. അമിതമായ വികാരപ്രകടനങ്ങൾ, മറ്റൊന്നിനേക്കുറിച്ചും ആലോചിക്കാതെയുള്ള പ്രതികരണങ്ങൾ, നിസാര കാര്യങ്ങൾക്കു പോലുമുള്ള ദേഷ്യം, കടുത്ത പ്രതികരണങ്ങൾ... ഇതെല്ലാം എഡിഎച്ച്ഡിയിൽ കാണാം. അഞ്ചു ശതമാനത്തോളം കുട്ടികളിൽ എഡിഎച്ച്ഡി ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. ആവശ്യമെങ്കിൽ ഒൗഷധചികിത്സയും പെരുമാറ്റ ചികിത്സയും നൽകണം. ക്ലാസ് മുറികളിലും കുട്ടികളെ വില്ലൻമാരായി ചിത്രീകരിക്കാതെ മസ്തിഷ്ക പ്രവർത്തനങ്ങളിൽ വരുന്ന വ്യത്യാസമാണെന്നു തിരിച്ചറിഞ്ഞു പെരുമാറാം.
വിഷാദരോഗം: കുട്ടികളിലും വിഷാദരോഗം കണ്ടുവരുന്നു. നിസാരകാര്യങ്ങൾക്കു ദേഷ്യം, പിണക്കം,സങ്കടം ഇതെല്ലാം പ്രകടിപ്പിക്കും. ചില ന്യൂറോ മരുന്നുകളുടെ പാർശ്വഫലമായും ഇറിറ്റബിലിറ്റി കുട്ടികളിൽ കാണാം.
ഒാട്ടിസ്റ്റിക് സ്പെക്ട്രം ഡിസോ ർഡർ: ഒാട്ടിസവുമായി ബന്ധപ്പെട്ട ചെറിയ രീതിയിലെ പ്രശ്നങ്ങളാണിത്.
ഇഷ്ടമുള്ള കാര്യങ്ങളിൽ നിന്നു പെട്ടെന്നു മാറുമ്പോഴുള്ള അവസ്ഥ അംഗീകരിക്കാൻ പറ്റാതാകുകയും പൊട്ടിത്തെറിക്കുകയും ചെയ്യും.
ഒാപ്പോസിഷനൽ ഡെഫിയന്റ് ഡിസോർഡർ: ചില കുട്ടികൾ ബോധപൂർവം അനുസരണക്കേടു കാണിക്കും. അധികാരസ്ഥാനങ്ങളിലിരിക്കുന്നവരോടു സ്ഥിരം കലഹിക്കും. മാതാപിതാക്കളോടും രക്ഷിതാക്കളോടുമാണു പ്രധാനമായും ദേഷ്യം കാണിക്കുക. ഇതെല്ലാം പന്ത്രണ്ടുവയസ്സിനുള്ളിൽ തിരിച്ചറിഞ്ഞു ചികിത്സ നൽകണം.
സോഷ്യൽമീഡിയ അമിത സ്വാധീനം
വിഷ്വൽമീഡിയയുടെ സ്വാധീനം കുട്ടികളെ ദേഷ്യക്കാരാക്കാം. ഈ പ്രായത്തിലുള്ള കുട്ടികളുടെ തലച്ചോർ ഏതു കാര്യവും വളരെ വേഗത്തിൽ ഒപ്പിയെടുക്കുന്നതാണ്. സോഷ്യൽ മീഡിയയും ഒാണ്‍ലൈൻ ഗെയിമുകളുമെല്ലാം ഈ പ്രായത്തിലുള്ള കുട്ടികളെ വളരെ വേഗത്തിൽ സ്വാധീനിക്കും.
വേഗതകൂടിയ ഗെയിമുകൾ നിരന്തരം കളിക്കുന്നതുകൊണ്ട് എന്തും പെട്ടെന്നു കിട്ടണം എന്നതോന്നൽ കുട്ടികളിൽ വളരും. അതുകിട്ടാതെ വരുമ്പോൾ നിരാശയുണ്ടാകും. അതു ദേഷ്യമാകും. ദേഷ്യവും തോൽവിയും കൈകാര്യം ചെയ്യാനാകാത്ത അവസ്ഥയിലേക്ക് എത്തും. ആറു വയസ്സിനു മുൻപ് ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികളിൽ നിന്ന് അകറ്റി തന്നെ നിർത്തണം. പന്ത്രണ്ടു വയസ്സുവരെ പൂർണമായും പേരന്റൽ കൺട്രോളിൽ അവ നൽകാം.
കടപ്പാട്: ഡോ. വർഗീസ് പി പുന്നൂസ്, പ്രഫസർ, സൈക്യാട്രി വിഭാഗം, പ്രിൻസിപ്പൽ ഗവ.മെഡിക്കൽ കോളജ്, കോട്ടയം
