ഇന്റർനെറ്റ്, സോഷ്യൽ മീഡിയ, സ്മാർട്ട്‌ഫോൺ തുടങ്ങിയവയോടുള്ള അമിതചായ്‌വാണ് ജെൻ സിയുടെ ‘വലിയ’ പോരായ്മയായി മിക്കവരും പറയുന്നത്. എന്നാൽ അവരിൽ നിന്നാണ് അമ്മമാർ പല പുതിയ ടെക്നിക്കുകളും പഠിച്ചെടുക്കുന്നതെന്നാണു യാഥാർഥ്യം.
ടെക്നോളജിയിൽ മാത്രമല്ല ഫാഷനിലും ആത്മവിശ്വാസത്തിലും മക്കൾ വഴികാട്ടിയാണെന്ന് അങ്കമാലിയിൽ നിന്നു മരിയ അബീഷ് പറയുന്നു. ‘‘മൂത്ത മകൾ എഡ്രിയൽ പ്ലസ് വണ്ണിലേക്കായി. രണ്ടാമത്തെയാൾ എഡ്രിയാൻ എട്ടാം ക്ലാസ്സിലേക്കും അതിനടുത്ത ആൻഡ്രിയ മൂന്നാം ക്ലാസ്സിലേക്കുമാണ്. ഇളയയാൾ ആലിയ രണ്ടാം ക്ലാസ്സിൽ എത്തിയതേയുള്ളൂ.
നമ്മുടെ ശീലങ്ങളും ചിട്ടകളും അവരെ അലോസരപ്പെടുത്തുന്നതു പതിവാണ്. അമ്മ അങ്ങനെ ചെയ്തു എന്നു കരുതി ഞങ്ങളും ചെയ്യണോ എന്നൊക്കെ അവർ ചോദിക്കുമ്പോൾ ഉത്തരംമുട്ടും.
കുട്ടികൾക്കു പ്രായത്തേക്കാൾ കവിഞ്ഞ ധൈര്യവും ആത്മവിശ്വാസവും ഉണ്ടെന്നതു വലിയ തിരിച്ചറിവാണ്. ‘എനിക്കു സാധിക്കുമോ?’ എന്ന ആശങ്കയോടെ മടിച്ചു നിൽക്കാനൊന്നും അവരെ കിട്ടില്ല. തോൽവിയെക്കുറിച്ചും ആശങ്കയില്ല, അതു നല്ലതല്ലേ.
പല കാര്യങ്ങളിലും കോൺഫിഡൻസ് തരുന്നത് അവരാണ്. ഫാഷനോട് വലിയ താത്പര്യമാണെങ്കിലും സ്ലീവ്‌ലസ് ഇടാൻ മടിയായിരുന്നു. അങ്ങനെയിരിക്കെ ഞങ്ങൾ കുടുംബസമേതം തായ്‌ലൻഡിൽ ടൂർ പോയി. അവിടെ പലതരം ബോഡിഷേപ് ഉള്ളവർ പല ഫാഷനിലുള്ള ഡ്രസ്സുകളിട്ടു വരുന്നതു കണ്ട് മോൾ ചോദിച്ചു, ‘ഇവരെക്കാൾ എത്രയോ ധൈര്യമുള്ളയാളാണ് അമ്മ. പിന്നെയെന്തിനാണ് സ്ലീവ്‌ലസ് ഇടാൻ മടിക്കുന്നത്?’ ആ ചോദ്യം എന്റെ കണ്ണു തുറ പ്പിച്ചു,’’ മരിയ പറയുന്നു.
ഇഷ്ടത്തോട് ‘നോ’ പറയല്ലേ
മക്കളുടെ എല്ലാ കാര്യങ്ങളിലും പോസിറ്റീവ് മാത്രമേ ഉള്ളൂ എന്നു പറയാനാകില്ലെന്നും ചില കാര്യങ്ങളിൽ ശരിതെറ്റുകൾ തീരുമാനിക്കാനാകാതെ വരാറുണ്ടെന്നും മരിയ പറയുന്നു. ‘‘പഠിക്കുന്ന കുട്ടികളായതിനാൽ അവർക്കു സ്ക്രീൻ ടൈം വളരെ കുറച്ചാണ് അനുവദിക്കുന്നത്. പക്ഷേ, മോൾക്ക് വിഡിയ എഡിറ്റിങ് ഇഷ്ടമാണ്. കുറേ സമയം ഫോൺ ഉപയോഗിക്കുമ്പോൾ തമ്മിൽ വഴക്കാകും.
‘എന്റെ പാഷൻ ഇപ്പോൾ എഡിറ്റിങ്ങിലാണ്. ഇഷ്ടമുള്ള കാര്യം ചെയ്യാൻ കൂടുതൽ സമയം ചെലവാക്കുന്നത് തെറ്റാണോ ?’ ഈ ചോദ്യത്തിന് എന്തുത്തരം പറയും? മക്കളുടെ ഇഷ്ടങ്ങൾക്കൊപ്പം നിൽക്കുമ്പോഴും അത് അമിതസ്വാതന്ത്ര്യമായി മാറാതിരിക്കാൻ എന്തൊക്കെ ചെയ്യാമെന്നു പഠിക്കുകയാണു മരിയയിപ്പോൾ.
മക്കളുടെ ഇത്തരം അഭിപ്രായങ്ങൾ കൺഫ്യൂഷനുണ്ടാക്കുമെന്നു സമ്മതിക്കുകയാണു തിരുവനന്തപുരത്തെ ഡോ.സി.പി. രശ്മി. ‘‘മൂത്ത മകൾ വൈഷ്ണവി ശര്‍മ പ്ലസ് വണ്ണിലേക്കാണിനി. ഇളയയാൾ ശിവാനി ഒൻപതിലേക്കും. നന്നായി പഠിക്കുന്ന മക്കളെ അച്ഛനമ്മമാരുടെ ഇഷ്ട കരിയറിലേക്ക് വഴി തിരിച്ചുവിടുന്ന കാലത്തിന്റെ പ്രതിനിധികളാണു ഞാനും ഭർത്താവും. പക്ഷേ, മക്കളുടെ കാര്യത്തിൽ ആ കണക്കുകൂട്ടലുകളൊന്നും നടക്കില്ല.
പഠിക്കാൻ മിടുക്കികളാണു രണ്ടുപേരും. ഞങ്ങൾ ഡോക്ടർമാരായതു കൊണ്ടുതന്നെ ആ രംഗത്തേക്ക് അവർ വരണമെന്നാണു മോഹവും. പക്ഷേ, കൊമേഴ്സ് പഠിക്കാനാണ് മൂത്തയാൾ തീരുമാനിച്ചിരിക്കുന്നത്. അതിനുള്ള കാരണമാണു കൗതുകകരം. ഞങ്ങളുടെ ജോലിയുടെ തിരക്കും പ്രശ്‌നങ്ങളും അവൾക്കറിയാം.
വര്‍ക്– ലൈഫ് ബാലന്‍സ് തീരെയില്ലാത്തതു കൊണ്ടാണു ഡോക്ടറാകാൻ ഇഷ്ടമില്ലാത്തത്.
ടെക്കിയാകാനും താത്പര്യമില്ല. കൊമേഴ്സ് പഠിക്കാനായി സ്കൂൾ മാറാനു ള്ള തീരുമാനവും ഞങ്ങൾ അംഗീകരിച്ചു. പഠനവും കരിയറുമൊക്കെ സ്വന്തം ഇഷ്ടത്തിനൊപ്പം വേണമെന്ന ജെൻ സി നിലപാടിനോട് ‘നോ’ പറയാത്ത രക്ഷിതാക്കളാകുന്നതാണു നല്ലത്.’’
മീ ടൈമും സെൽഫ് ലൗവും
ജോലിയേക്കാൾ വലുതാണു മനഃസമാധാനം എന്ന ജെൻ സിയുടെ നിലപാട് പഠനങ്ങളും അടിവരയിടുന്നു. കഴിഞ്ഞ വർഷം ഡിലോയിറ്റ് നടത്തിയ സർവേ പ്രകാരം ജെൻ സിയുടെ തൊഴിൽ ഓപ്ഷനുകളിൽ ഒന്നാം സ്ഥാനം വർക്ക്- ലൈഫ് ബാലൻസിനാണ്.
ശമ്പളത്തിനനുസരിച്ചുള്ള ജോലി മാത്രം ചെയ്യുക, ബാക്കി സമയം സ്വന്തം സന്തോഷത്തിന് മാറ്റിവയ്ക്കുക എന്ന ‘Quiet Quitting’ പ്രവണതയും അവർക്കിടയിൽ ശക്തമാണത്രേ.
സോഷ്യൽ മീഡിയയിലെ ‘ഫിൽറ്റർ സംസ്കാരം’ കണ്ടുപിടിച്ചതു ജെൻ സിയാണെങ്കിലും സൗന്ദര്യം എന്ന വാക്കിനു പുതിയ അർഥം കണ്ടെത്തുകയാണവർ.
പൊട്ട് തൊടാൻ മടിയുള്ള മക്കളോടു വഴക്കിടുന്നതു പതിവാണെന്ന് ഡോ. രശ്മി പറയുന്നു. ‘‘ഇതൊക്കെ പല വഴക്കുകൾക്കും തുടക്കമിടുന്ന വിഷയങ്ങളാണ്. പരസ്പരം ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയത്തിലെത്താന്‍ ഇപ്പോൾ രണ്ടുകൂട്ടരും ശ്രമിക്കുന്നു എന്നതാണു ഗുണപരമായ മാറ്റം.’’