മിഡ്‍ലൈഫ് പ്രഗ്‍നൻസിയോടു മലയാളി സ്ത്രീകൾക്കു താൽപര്യമേറുന്നു. നാൽപതുകളിൽ അമ്മയാവാൻ തയാറെടുക്കുമ്പോഴുള്ള ഗുണങ്ങളും ദോഷങ്ങളുമറിയാം...
ദീപിക പദുക്കോൺ, സോനം കപൂർ, കത്രീന കൈഫ് തുടങ്ങിയ ബോളിവുഡ് താരങ്ങൾ കുഞ്ഞിനെ വരവേൽക്കാൻ നാൽപതുകൾ തിരഞ്ഞെടുത്തതോടെ ‘മിഡ് ലൈഫ് പ്രഗ്‍നൻസി’ എന്ന വാക്ക് ചർച്ചകളിൽ നിറയുകയാണ്.
മുപ്പതുകളുടെ അവസാനവും നാൽപതുകളിലും ഗർഭിണിയാവുന്ന അവസ്ഥയെയാണു മിഡ്‍ലൈഫ് പ്രഗ്‍നൻസി എന്നു വിശേഷിപ്പിക്കുന്നത്. കരിയറും സാമ്പത്തികസ്ഥിതിയും സുരക്ഷിതമാക്കിയ ശേഷം അമ്മയാകുന്നതാണു നല്ലതെന്നാണു പുതുതലമുറയുടെ വാദം. ചലച്ചിത്രതാരങ്ങൾക്കിടയിൽ മാത്രമല്ല, മലയാളികളായ പ്രഫഷനലുകൾക്കിടയിലും മിഡ‌്‌ലൈഫ് പ്രഗ്‍നൻസിയോടുള്ള താൽപര്യം കൂടുകയാണെന്നു വിദഗ്ധർ പറയുന്നു. നാൽപതുകളിൽ മാതൃത്വത്തെ വരവേൽക്കുമ്പോഴുള്ള ഗുണങ്ങളും ദോഷങ്ങളുമറിയാം.
കരിയറിൽ വേണ്ട കോംപ്രമൈസ്
നാല് – അഞ്ചു വർഷം നീളുന്ന പ്രഫഷനൽ ബിരുദം, രണ്ടു വർഷത്തെ ബിരുദാനന്തരബിരുദം, തുടർന്നുള്ള ഉന്നതവിദ്യാഭ്യാസ കോഴ്സുകൾ ഇതെല്ലാം പൂർത്തിയായി കരിയർ സെറ്റാകുമ്പോഴേക്കും പ്രായം മുപ്പതുകളിലെത്തും.
വിദ്യാഭ്യാസം പൂർത്തിയാകുന്നതിനും കരിയർ ലക്ഷ്യങ്ങൾ നേടുന്നതിനും മുൻപേ വിവാഹം കഴിച്ചാലോ? ഗർഭം, പ്രസവം, അമ്മ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ ഇവയെല്ലാം തുടർവിദ്യാഭ്യാസത്തെയും കരിയറിനെയും ദോഷകരമായി ബാധിച്ചേക്കാം.
കരിയറിൽ കൃത്യമായി ഫോക്കസ് െചയ്യുന്ന ദമ്പതികൾക്കു പ്രായം നാൽപതുകളിലെത്തുമ്പോഴേക്കും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനാകും. കുഞ്ഞിനു മെച്ചപ്പെട്ട സൗകര്യങ്ങളും വിദ്യാഭ്യാസവും ഉറപ്പാക്കാൻ കഴിയുമെന്നതാണു ഗുണം.
ഭൂരിഭാഗം സ്ത്രീകളും നാൽപതുകളിലെത്തുമ്പോൾ കരിയർ ലക്ഷ്യങ്ങൾ നിറവേറ്റുകയും തങ്ങളുടേതായ െഎഡന്റിറ്റി രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ടാകും. ഇങ്ങനെയുള്ളവർ കൃത്യമായ പ്ലാനിങ്ങോടെ സന്തോഷപൂർണമായ അന്തരീക്ഷത്തിലാവും അമ്മയാകാനൊരുങ്ങുക.
മാതൃത്വം നീട്ടി വയ്ക്കുമ്പോൾ
ഗർഭധാരണം വൈകി മതി എന്നാണോ തീരുമാനം? ആരോഗ്യകരമായ മിഡ്‌ലൈഫ് പ്രഗ്‍നൻസി ഉറപ്പാക്കാൻ ഇപ്പോഴേ ഗൈനക്കോളജിസ്റ്റിനെ കണ്ടോളൂ.
പ്രായം, ഗർഭധാരണം നീട്ടി വയ്ക്കാനുദ്ദേശിക്കുന്ന കാലയളവു തുടങ്ങിയവ വിലയിരുത്തിയ ശേഷം ഗർഭധാരണം നീട്ടിവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സങ്കീർണതകൾ ഇവയാകും ഗൈനക്കോളജിസ്റ്റ് ചർച്ച ചെയ്യുക. സ്വാഭാവികമായ ഗർഭധാരണം, അണ്ഡം ശീതികരിക്കൽ, െഎവിഎഫ് ചികിത്സാരീതി എന്നിവയെക്കുറിച്ചും വ്യക്തമായ അവബോധം നൽകും.
േഡാക്ടറുടെ നിർദേശപ്രകാരം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക. ആരോഗ്യവതിയാണെങ്കിൽ നാൽപതിനു ശേഷം അ മ്മയാകുന്നതിൽ പേടി വേണ്ട.
സ്വാഭാവിക ഗർഭധാരണത്തിനു തയാറെടുക്കുമ്പോൾ
ഗൈനക്കോളജിസ്റ്റിനെ കണ്ടു പ്രീകൺസെപ്ഷൻ കൗൺസലിങ് നടത്താം. ഗർഭിണിയാകാൻ തയാറെടുക്കുമ്പോൾ അറിയേണ്ട കാര്യങ്ങളും ഗർഭകാലത്ത് ഉണ്ടാകാവുന്ന സങ്കീർണതകളും ബുദ്ധിമുട്ടുകളും ഈ കൗൺസലിങ്ങിൽ വിശദമാക്കും.
ആദ്യ ഗർഭധാരണം സ്വാഭാവികമായി നടന്നവരിൽ രണ്ടാമത്തെ ഗർഭവും സ്വാഭാവികമാകാനുള്ള സാധ്യതയുണ്ട്. എന്നാൽ, അണ്ഡാശയത്തിന്റെ പ്രായമേറിയതു കൊണ്ടുള്ള പ്രശ്നങ്ങളുണ്ടാകാം. ആദ്യ ഗർഭധാരണം നാൽപതുകളിലാകുമ്പോഴുള്ള അതേ സങ്കീർണതകൾ നാൽപതുകളിലെ രണ്ടാമത്തെ ഗർഭധാരണത്തിലുമുണ്ടാകാം.
ഗൈനക്കോളജിസ്റ്റ് ശാരീരികപരിശോധന നടത്തുകയും ബ്ലഡ് ടെസ്റ്റ്, തൈറോയ്ഡ് പരിശോധനകൾ തുടങ്ങിയവ നിർദേശിക്കുകയും ചെയ്യും. പ്രായം നാൽപതുകളിലായതു കൊണ്ടു ഗർഭകാലത്തോ പ്രസവസമയത്തോ സങ്കീർണതയുണ്ടാകാനുള്ള സാധ്യത വിലയിരുത്തേണ്ടതുണ്ട്.
ര ക്തസമ്മർദം കൂടുക, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, അപസ്മാരം തുടങ്ങിയ അവസ്ഥയുണ്ടെങ്കിൽ സങ്കീർണതകളുണ്ടാകും. ഏതെങ്കിലും രോഗമുണ്ടെങ്കിൽ ആ വിഭാഗത്തിലെ വിദഗ്ധരെ കണ്ട് അവസ്ഥ നിയന്ത്രണവിധേയമാക്കിയ ശേഷം ഗർഭിണിയാകുന്നതാണ് ഉ ത്തമം. ഗർഭകാലത്തെ സങ്കീർണത, അപകടസാധ്യത തുടങ്ങിയവ ഒഴിവാക്കാനാണിത്.
ആരോഗ്യം തൃപ്തികരമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ഫോളിക് ആസിഡ് കഴിച്ചു തുടങ്ങാം. ഇതിനു ശേഷം ഗർഭിണിയാകുന്നതാണ് ഉത്തമം. ചിലരിൽ ഗർഭിണിയായ ശേഷം രക്തസമ്മർദം കൂടുക, പ്രമേഹം തുടങ്ങിയവയുണ്ടാകാൻ സാധ്യതയേറെയാണ്. കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുകയും വേണ്ട മുൻകരുതലുകൾ എടുക്കുകയും വേണം.
തിരഞ്ഞെടുക്കാം േയാജിച്ച ചികിത്സ
നാൽപതുകളിൽ അമ്മയാകാനൊരുങ്ങുമ്പോൾ മൂന്നോ നാലോ മാസത്തിനുള്ളിൽ സ്വാഭാവികമായി ഗർഭം ധരിച്ചില്ലെങ്കിൽ വന്ധ്യതാചികിത്സ വൈകരുത്.
45 വയസ്സ് കഴിയുന്നതോടെ ആർത്തവവിരാമമടുക്കുന്നതു കൊണ്ടു ഗർഭധാരണം ബുദ്ധിമുട്ടുള്ളതാകും. ഇങ്ങനെയുള്ളവർക്ക് െഎവിഎഫ് ചികിത്സ സ്വീകരിക്കാം.
വിവാഹം വൈകുക, ആകസ്മികമായി മക്കളുടെ ജീവൻ നഷ്ടപ്പെടുക തുടങ്ങിയ കാരണങ്ങളാലാകും പലരും 45 വയസ്സിനു ശേഷം വന്ധ്യതാ ചികിത്സയ്ക്കായെത്തുക. ഇങ്ങനെയുള്ളവർക്കും ഡോക്ടറുമായി ചർച്ച ചെയ്തു യോജിച്ച ചികിത്സ പിന്തുടരാൻ കഴിയും.
ഓേരാ വ്യക്തിയുടെയും പ്രായം, ശാരീരിക അവസ്ഥ തുടങ്ങിയവ വിലയിരുത്തിയാണ് േഡാക്ടർ യോജിച്ച ചികിത്സ നിർദേശിക്കുക. സ്ത്രീകൾക്ക് 50 വയസ്സ് വരെയുള്ള പ്രായത്തിൽ െഎവിഎഫ് ചികിത്സ സ്വീകരിക്കാനാകും (49 വയസ്സ് പൂർത്തിയാകുന്ന കാലം വരെ). പുരുഷന്മാർക്ക് 55 വയസ്സു വരെ വന്ധ്യതാ ചികിത്സ സ്വീകരിക്കാനാകും. ഇതിനു ശേഷമുള്ള പ്രായത്തിൽ വന്ധ്യതാ ചികിത്സ സ്വീകരിക്കണമെങ്കിൽ കോടതിയെ സമീപിച്ചു പ്രത്യേക ഉത്തരവ് നേടിയെടുക്കേണ്ടി വരും.
മുൻകൂട്ടി അണ്ഡം ശീതീകരിക്കാം
ശാസ്ത്രീയമായ രീതിയിൽ അണ്ഡം പുറത്തെടുത്തു ദീർഘകാലം ശീതീകരിച്ചു വച്ചു ഭാവിയിൽ താൽപര്യമുള്ള സമയത്തു ഗർഭം ധരിക്കാൻ സഹായിക്കുന്ന പ്രക്രിയയാണ് അണ്ഡ ശീതീകരണം (എഗ് ഫ്രീസിങ്). സാഹചര്യങ്ങൾ കൊണ്ടു ഗർഭധാരണം വൈകിപ്പിക്കുന്നവർക്ക് ഈ മാർഗം തിരഞ്ഞെടുക്കാം.
പ്രായം കൂടുന്തോറും ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന അണ്ഡങ്ങളുടെ എണ്ണവും ഗുണനിലവാരവും കുറയാം. ഇതോടെ ഗർഭിണിയാകാനുള്ള സാധ്യത കുറയും. വന്ധ്യതാചികിത്സയുടെ വിജയശതമാനവും കുറയാം. ഇതെല്ലാം പരിഹരിക്കാൻ അണ്ഡം ശീതീകരിക്കൽ സഹായിക്കും. ഏതു പ്രായത്തിലാണോ അണ്ഡം ശീതീകരിക്കുന്നത്, അതേ ഘടനയോടെ സൂക്ഷിക്കാൻ കഴിയും.
വിവാഹിതർക്കു മാത്രമല്ല, വിവാഹം വൈകുക, മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്താൻ കാലതാമസം നേരിടുക എന്നീ സാഹചര്യങ്ങളിലും അണ്ഡം ശീതീകരിക്കാം. ഉന്നതവിദ്യാഭ്യാസത്തിനോ കരിയർ ലക്ഷ്യങ്ങൾക്കോ വേണ്ടി ദീർഘകാലം ചെലവഴിക്കാൻ മുൻകൂട്ടി തീരുമാനിക്കുന്നവർക്കു മുപ്പതുകളുടെ തുടക്കത്തിൽത്തന്നെ അണ്ഡം ശീതീകരിക്കാം. അണ്ഡ ശീതീകരണത്തിനു 75,000 മുതൽ 1.5 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. നാൽപതുകൾക്കു ശേഷം വ ന്ധ്യതാ ചികിത്സ ചെയ്യുമ്പോഴുള്ള ചെലവിനെ അപേക്ഷിച്ചു വളരെ കുറവാണ് ഈ തുക.
കണ്ടെത്താം ജനിതക വൈകല്യങ്ങൾ
30 വയസ്സു വരെ പ്രായമുള്ള 1500 സ്ത്രീകളിൽ ഒരാൾക്കു ഡൗൺ സിൻഡ്രോമുള്ള കുഞ്ഞ് ജനിക്കാൻ സാധ്യതയുണ്ട്. 30– 34 വയസ്സു വരെയുള്ള പ്രായത്തിൽ 800 സ്ത്രീകളി ൽ ഒരാൾക്കാകും ഈ സാധ്യത. 40– 45 പ്രായത്തിൽ നൂറിലൊരാൾക്കും 45 വയസ്സിനു ശേഷം അൻപതിലൊരാൾക്കും ജനിക്കുന്ന കുട്ടിക്ക് ഡൗൺ സിൻഡ്രോമുണ്ടാകാം. മുൻകൂട്ടി എഗ് ഫ്രീസിങ് പ്രയോജനപ്പെടുത്തിയാൽ ഈ അവസ്ഥ ഒരുപരിധി വരെ തടയാം.
നാൽപതുകളിലെ ഗർഭധാരണത്തിൽ സങ്കീർണതകളുള്ളതുകൊണ്ടു ജനിതകവൈകല്യങ്ങൾ കണ്ടെത്താനുള്ള പ്രത്യേക പരിശോധനകൾ നടത്തേണ്ടതുണ്ട്. ഫീറ്റൽ മെഡിസിൻ വിദഗ്ധരെ കണ്ട് അൾട്രാസൗണ്ട് സ്കാൻ നടത്തണം. 12ാം ആഴ്ചയിലെ സ്കാനിങ്, ബ്ലഡ് ടെസ്റ്റ്, 20ാം ആഴ്ചയിലെ അനോമലി സ്കാൻ ഇവ വഴി കുഞ്ഞിനു ജനിതകവൈകല്യങ്ങൾ ഉണ്ടോയെന്ന് അറിയാൻ കഴിയും. െഎവിഎഫ് ചികിത്സ ചെയ്യുമ്പോൾ പ്രീ ഇംപ്ലാന്റേഷൻ ജനിതക പരിശോധന (PGT) വഴി ഗർഭധാരണത്തിനു മുൻപുതന്നെ ഭ്രൂണങ്ങളിൽ ക്രോമസോം തകരാറുകളോ ജനിതക വൈകല്യമോ ഉണ്ടോയെന്ന് അറിയാൻ കഴിയും.
ഗർഭകാലത്തു ഡോക്ടറുടെ നിർദേശങ്ങൾ അനുസരിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ ശ്രദ്ധിക്കുകയും വേണം. മാനസികാരോഗ്യവും ഉറപ്പാക്കുക. ഗർഭകാല പരിശോധനകൾ മുടക്കരുത്.
സ്വപ്നങ്ങൾ കയ്യെത്തിപ്പിടിച്ച ശേഷം അമ്മയാവാൻ പ്രായം തടസ്സമാകില്ല. മുന്നൊരുക്കവും കരുതലും വേണമെന്നു മാത്രം.
സെലിബ്രിറ്റികളെ അനുകരിക്കുമ്പോൾ
യോജിച്ച ചികിത്സാരീതികളും അത്യാധുനിക സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാകാം സെലിബ്രിറ്റികൾ നാൽപതുകളിൽ അമ്മമാരാകുന്നത്. ആ രീതി അനുകരിക്കുമ്പോൾ ഈ കാര്യങ്ങൾ തിരിച്ചറിയണം.
ആദ്യ പ്രസവം മുപ്പതു വയസ്സിനുള്ളിലാകുന്നതാണ് ആരോഗ്യകരം. നാൽപതുകളിൽ വന്ധ്യതാപ്രശ്നങ്ങൾ കൂടുതലാകാം. വന്ധ്യതാചികിത്സയുടെ വിജയശതമാനം പൊതുവെ കുറവാണ്. 35 വയസ്സിനു ശേഷം വിജയശതമാനം വീണ്ടും കുറയും.
മാത്രമല്ല, അമ്മമാരിൽ ഗർഭകാലത്തും പ്രസവസമയത്തും സങ്കീർണതകളുണ്ടാകാനിടയുണ്ട്. പ്രായമേറിയ അമ്മമാരിൽ പ്രമേഹം, ഹൈപ്പർ ടെൻഷൻ, ബിപി തുടങ്ങിയവ പിടിപെടാം. ജനിതക വൈകല്യങ്ങളുള്ള കുട്ടികൾ ജനിക്കാൻ സാധ്യതയേറെയാണ്.
നാൽപതുകളിലേക്കെത്തുമ്പോൾ ആർത്തവ വിരാമത്തിലേക്കു കുറച്ചു വർഷങ്ങൾ കൂടിയേ ഉണ്ടാകൂ. പെരിമെനോപോസ് പ്രശ്നങ്ങൾ തുടങ്ങാറായി. ഈ ഘട്ടത്തിൽ കുഞ്ഞിനെ നോക്കുന്നതു ബുദ്ധിമുട്ടുണ്ടാകാം.
ജനിക്കുന്ന കുട്ടിയെക്കുറിച്ചും ചിന്തിക്കണം. ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് അവരുടെ സമപ്രായക്കാരുടെ മാതാപിതാക്കളെ അപേക്ഷിച്ചു പ്രായം കൂടുതലാകും. മാതാപിതാക്കൾക്ക് എന്തെങ്കിലും അസുഖങ്ങൾ വരുമോ എന്ന ആകുലതയുണ്ടാകാം.
അവർക്ക് ആവശ്യമുള്ള സമയങ്ങളിൽ മാതാപിതാക്കളുടെ സഹായവും പരിചരണവും ലഭിക്കാതെ വരാം. പ്രായമേറിയ മാതാപിതാക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ കുട്ടികളുടെ ഭാവി പ്രശ്നത്തിലാകാം. ഈ കാര്യങ്ങളും ചിന്തിക്കണം.
ഡോ. കമ്മാപ്പ കെ.എ., കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്, മെഡിക്കൽ ഡയറക്ടർ, ന്യൂ അൽമ ഹോസ്പിറ്റൽ, മണ്ണാർക്കാട്, പാലക്കാട്.
വിവരങ്ങൾക്കു കടപ്പാട് : ഡോ. രശ്മി ജെ. ആർ. സീനിയർ കൺസൽറ്റന്റ്, ഡിപ്പാർട്മെന്റ് ഓഫ് റിപ്രൊഡക്ടീവ് മെഡിസിൻ, കിൻഡർ വിമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്റർ, ചേർത്തല, ആലപ്പുഴ, മിഡ്‌ലൈഫ് കമ്മിറ്റി ചെയർപേഴ്സൻ, കേരള ഫെഡറേഷൻ ഓഫ് ഒബ്സ്‌റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി