നിങ്ങളുടെ കുട്ടികൾ ആരുമായിട്ടാണ് ഏറ്റവും കൂടുതൽ സമയം ചിലവഴിക്കാറ്? ഫോൺ എന്നാണോ ഉത്തരം? The Rise of AI Companionship Among Children
Mail This Article
ഈയിടെ ‘കോമൺ സെൻസ് മീഡിയ’ കുട്ടികളിൽ നടത്തിയൊരു സർവേയിൽ ഒരു കണക്കു പുറത്തു വന്നു. നമ്മിൽ പലരും ശ്രദ്ധിക്കാതെ പോയ... എന്നാൽ ഏറെ ശ്രദ്ധിക്കേണ്ടിയിരുന്ന കണക്ക്. ലോകത്താകമാനം 72 ശതമാനം കുട്ടികൾ എഐയെ കൂട്ടാളിയായി കണ്ട് അതിനെ ഉപയോഗിക്കുന്നു. അതിൽ തന്നെ 52 ശതമാനം പേർ എഐയോട് സ്ഥിരമായി സംവദിക്കുന്നുമുണ്ട്.
ഇതിൽ തന്നെ മൂന്നിൽ ഒരു ഭാഗം ടീനേജേഴ്സും ഐഎയോട് സംസാരിക്കുന്നത് മനുഷ്യരോട് സംസാരിക്കുന്നതിനേക്കാൾ തൃപ്തികരമാണെന്നും എന്നും പറയുന്നു.
ഫോൺ ഇല്ലാതൊരു കാലം ഇനിയൊരുപക്ഷേ, സാധ്യമായെന്നു വരില്ല.. എന്നിരുന്നാലും അതെങ്ങനെ ഉപയോഗിക്കണം എത്ര ഉപയോഗിക്കണം എന്ന തരത്തിലുള്ള കടിഞ്ഞാണുകൾ നമ്മുടെ കൈയിൽ തന്നെയാണ് എന്ന് ഉറപ്പിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ ആരോഗ്യകരമായോരു ഡിജിറ്റൽ ഉപയോഗം എന്ന സംസ്കാരം നമുക്കുണ്ടായി വരൂ.
‘‘എഡോ താനാ ചാറ്റ് ജിപിടിയോട് ചോദിക്ക്’’, ‘‘അതിനിപ്പോ എന്തോ നമുക്ക് എഐ ഇമേയ്ജ് ഉണ്ടാക്കിയെടുക്കാം.’’ ‘‘എനിക്ക് സംസാരിക്കാൻ എഐ എങ്കിലും ഉണ്ടല്ലോ’’ എന്നതൊക്കെയാണ് പല കുട്ടികളും ഇന്ന് സ്ഥിരമായി മുതിർന്നവരിൽ നിന്നു തന്നെ കേട്ടു വളരുന്ന വാചകങ്ങൾ. അത്തരം സാഹചര്യത്തിൽ കുട്ടിയെ മാത്രം പഴിപറയാനൊട്ട് സാധിക്കുകയുമില്ല..
നിങ്ങളുടെ കുട്ടി ഇത്തരത്തിൽ ഏറെ നേരം ഫോണുമായി നടക്കാറുണ്ടോ? ഫോൺ കൊടുത്തില്ലെങ്കിൽ ആകെ ബഹളം വയ്ക്കാറുണ്ടോ? ചുറ്റും നടക്കുന്നതൊന്നും അറിയാതെ ആ കൊച്ചു സ്ക്രീനിലേക്ക് മാത്രം നോക്കിയിരിക്കാറുണ്ടോ? എങ്കിൽ താഴേക്ക് വായിക്കാം...
എന്തൊക്കെയാണ് കുട്ടിയെ ആകർഷിക്കുന്നവ?
ഫോൺ ഉപയോഗം എല്ലായ്പ്പോഴും കുട്ടിക്ക് ദോഷം ചെയ്യില്ലെങ്കിലും എല്ലാത്തിനും അതിരു വയ്ക്കുന്നതാണ് നല്ലത്. പല കുട്ടികളും ഒറ്റപ്പെടലിലേക്കും ആത്മഹത്യയിലേക്കും വരെ എത്തുന്നത് ടെക്നോളജിയുടെ ഉപയോഗം അതിരു വിടുമ്പോഴാണ്...ചാറ്റ് ബോട്ടുകൾ കുട്ടിയുടെ ഉറ്റതോഴരാകുന്നത് പല വഴികളിലൂടെയാണ്. ഉപഭോക്താവിനെ ആകർഷിച്ചു നിർത്താനുള്ള പലതും അതിലുണ്ട്. അതിൽ ഏറ്റവും പ്രധാനമായ ചിലതുണ്ട്...
∙ ആൻത്രൊപ്പോമോർഫിസം
മാനുഷിക ഗുണങ്ങൾ അജീവവസ്തുക്കളിലേക്ക് എടുത്തു വയ്ക്കുന്ന രീതിയാണ് ആൻത്രോപ്പോമോർഫിസം.. ചാറ്റ്ബോട്ടുകളും എഐയും ഒക്കെ ഇത് തങ്ങളിൽ പരീക്ഷിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ എഐ എന്നത് ഒരു ടെക് എന്നതിനപ്പുറം നമ്മോട് വളരെ അടുത്തു നിൽക്കുന്നൊരാൾ എന്നൊരു വ്യർഥചിന്ത ജനിപ്പിക്കാൻ ഇതിനാകും.
∙ സൈക്കോഫെൻസി
ഉപഭോക്താക്കളുടെ വീക്ഷണത്തോട് എപ്പോഴും ഐക്യപ്പെട്ട് പെരുമാറുന്ന രീതിയാണ് സൈക്കോഫെൻസി. മനുഷ്യ സംഭാക്ഷണങ്ങളിലും സംവാദങ്ങളിൽ നിന്നും കുട്ടിക്ക് അനുഭവവേദ്യമാകുന്ന വ്യത്യസ്ഥ അഭിപ്രായങ്ങൾ കേൾക്കാനുള്ള അവസരം ഇത്തരം സാഹചര്യത്തിൽ കുറയും. ഇതുവഴി പല അഭിപ്രായങ്ങളും ചിന്താരീതികളും ഇവിടെ പാരലലായി നിലനിൽക്കുന്നത് സ്വാഭാവികമാണെന്ന തിരിച്ചറിവും കുട്ടിക്ക് നഷ്ടപ്പെടും.
ഇത്തരം കാര്യങ്ങൾ ചാറ്റ് ബോട്ടുമായുള്ള സംഭാഷണങ്ങൾക്കുള്ള അവസരങ്ങൾ കൂട്ടുമെങ്കിലും ഇതിന് കുട്ടിയുടെ ചിന്താശേഷിയെ തന്നെ അട്ടിമറിക്കാൻ സാധിക്കും. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ചാറ്റ് ബോട്ട് പറയുന്നത് മാത്രമാണ് ശരി... അതു കൊള്ളില്ലെന്നു പറയുന്നതൊന്നും കൊള്ളില്ല(അവനവൻ ഉൾപ്പെടെ) എന്ന തരത്തിലുള്ള ചിന്തകൾ വരും. ഇതൊക്കെ കൂടിക്കിടന്നാണ് കുട്ടികൾ സ്വയം ഹനിക്കുന്നിടം പോയ വാർത്തകൾ ഇന്നു നമുക്ക് ചുറ്റുമുണ്ട് താനും.
എന്താണ് പ്രതിരോധമാർഗങ്ങൾ
– എന്താണ് കൊച്ചു കുട്ടികൾ കാണുന്നത്/ചെയ്യുന്നത് എന്ന് അധികാര സ്വഭാവത്തിലല്ലാതെ മോണിറ്റർ ചെയ്യാം.
– കാണാനും കേൾക്കാനും പാടില്ലാത്തതൊക്കെ ലോക് ചെയ്തു വയ്ക്കാം.
– കുട്ടികളോട് എഐ എങ്ങനെയുണ്ട്? എങ്ങനെയുപയോഗിക്കുന്നു? അതിനോട് എന്തൊക്കെ ചോദ്യങ്ങളാണ് ചോദിക്കുന്നത്? സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കാറുണ്ടോ? എന്നൊക്കെ സൗഹാർദപരമായി ചോദിക്കാം..
ഉത്തരം വേദനിപ്പിക്കുന്നതാണെങ്കിൽ കുട്ടിയെ അടിക്കുകയോ വഴക്കു പറയുകയോ ചെയ്യുന്നതിനു പകരം അത്തരം ഡേറ്റയ്ക്ക് എന്താണ് സംഭവിക്കുന്നത്, അത് എന്തെന്തൊക്കെ അപകടങ്ങൾ കുട്ടിക്കും കുടുംബത്തിനാകെയും ഉണ്ടാക്കും എന്നൊക്കെ പറഞ്ഞു കൊടുക്കാം... ഇനി തെറ്റ് ആവർത്തിക്കരുതെന്നും പ്രോമിസ് ചെയ്യിപ്പിക്കാം.
– എഐ ഒരു ടെക്നോളജി മാത്രമാണ് എന്ന് കുട്ടിക്ക് പറഞ്ഞു കൊടുക്കാം.. അതു നിങ്ങൾക്കു മറുപടി തരും, പടം വരച്ചു തരും, കളിക്കും... എന്നാൽ അതിനു മാനുഷികമായി ചിന്തിക്കാനോ പ്രവർത്തിക്കാനോ സാധിക്കില്ലെന്ന് ഓർമപ്പെടുത്താം.
– യഥാർഥ ലോകം കാണാനും യാത്ര ചെയ്യാനും അനുഭവങ്ങൾ സമ്പാദിക്കാനും പറ്റുന്നത്ര അവസരങ്ങൾ കുട്ടിക്ക് ഉണ്ടാക്കി കൊടുക്കാം.. ലൈബ്രറികൾ, കളിക്കളങ്ങൾ, അഭിപ്രായവ്യത്യാസങ്ങളുള്ള ചർച്ചകൾ എന്നിവയൊക്കെ കുട്ടിക്ക് പരിചിതമാക്കാൻ ശ്രമിക്കുക.
– കുട്ടിക്ക് പെട്ടന്ന് രഹസ്യ സ്വഭാവം വരുന്നു, പെട്ടെന്നുള്ള ഭാവവ്യത്യാസങ്ങൾ വരുന്നു, അക്രമ സ്വഭാവം കാണിക്കുന്നു, ഒതുങ്ങിക്കൂടുന്നു... എന്നുള്ള തരത്തിൽ എന്തെങ്കിലും അസ്വാഭാവികത തോന്നിയാൽ ഉടനെ ഡോക്ടറെയോ മാനസികാരോഗ്യ വിദഗ്ധരേയോ കാണാം.