Friday 09 October 2020 11:50 AM IST

3 രൂപയുടെ പുസ്തകം ലേലത്തിൽ പിടിച്ചത് 2100 രൂപയ്ക്ക്! പ്രേംനസീറിന്റെ ആത്മകഥ വീണ്ടും ചർച്ചയാകുമ്പോൾ

V.G. Nakul

Sub- Editor

b1

ഒരു മലയാളം പുസ്തകത്തിന്റെ കഥയാണ് പറയുന്നത്. പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത് 1977 ഓഗസ്റ്റിൽ. 3 രൂപയായിരുന്നു വില. കാലം പോകെ ആ പുസ്തകം വിപണിയിൽ കിട്ടാതെയായി. വായനക്കാരും പ്രസാധകരും അതിനെ മറന്നു. എന്നാൽ വർഷങ്ങൾക്കു ശേഷം അടുത്തിടെ ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ ഒരാൾ ആ പുസ്തകം ലേലത്തിൽ വച്ചു. ഒരു ദിവസമായിരുന്നു ലേലത്തിന്റെ സമയം. ഒരുപാടു പേർ വാശിയോടെ ലേലത്തിൽ പങ്കെടുത്തെങ്കിലും ഒടുവിൽ 2100 രൂപയ്ക്ക് തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബിപിൻ ചന്ദ്രൻ പുസ്തകം സ്വന്തമാക്കി.

ഇപ്പോൾ ചെറിയ ഒരു അതിശയം തോന്നുന്നുണ്ടോ, 3 രൂപയുടെ പുസ്തകം എന്തിനാണ് 2100 രൂപയ്ക്ക് ബിപിൻ വാങ്ങിയതെന്ന് ? കാരണമുണ്ട്, ആ പുസ്തകം മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ ആത്മകഥയാണ് – ‘എന്റെ ജീവിതം’. പുതിയ തലമുറ വായനക്കാർക്ക് പരിചയമില്ലാത്ത ഒരു അപൂർവ പുസ്തകം.

പുറം രാജ്യങ്ങളിലും ഇന്ത്യയ്ക്കുള്ളിൽ തന്നെയും, വില മതിക്കാനാകാത്ത, കോടികൾക്ക് ലേലം നടക്കുന്ന അപൂർ പുസ്തങ്ങളുടെ കഥകൾ ധാരാളമുണ്ടെങ്കിലും മലയാളത്തിൽ അതത്ര സാധാരണമല്ല. അതുകൊണ്ടു തന്നെ ഈ ‘പുസ്തക ലേലത്തിന്റെ കഥ’ ഒരു വലിയ സ്വകാര്യ ഗ്രന്ഥാലയത്തിന്റെ ഉടമ കൂടിയായ ബിപിൻ ‘വനിത ഓൺലൈനോ’ട് പങ്കുവച്ചു.

‘‘മലയാളത്തിന്റെ നിത്യഹരിതനായകൻ പ്രേം നസീറിന്റെ ആത്മകഥയാണ് ‘എന്റെ ജീവിതം’. ഡി.സി ബുക്സ് 1977 ഓഗസ്റ്റിൽ ആണ് ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചത്. 3 രൂപയായിരുന്നു വില. പുതിയ തലമുറയിൽ പെട്ട പല വായനക്കാർക്കും ചലച്ചിത്ര പ്രവർത്തകർക്കും ഈ പുസ്തകത്തെക്കുറിച്ച് അറിയില്ല. പുസ്തകം വിപണിയില്‍ കിട്ടാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. പ്രേം നസീറിന്റെ ആത്മകഥാപരമായ ഒന്നു രണ്ടു പുസ്തകങ്ങൾ കൂടി ഇനിയുമുണ്ട്. പലരുടെയും സ്വകാര്യ ശേഖരത്തിൽ അവ ഉണ്ടാകും’’. – ബിപിൻ പറയുന്നു.

ലേലത്തിന്റെ കഥ

‘റീഡേഴ്സ് സർക്കിൾ’ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ കബീർ എന്നയാളാണ് ‘എന്റെ ജീവിതം’ ലേലത്തിൽ വച്ചത്. ഒരു ദിവസമായിരുന്നു ലേല സമയം. ഒരുപാട് പേർ പങ്കെടുത്തു. ഈ പുസ്തകത്തിന്റെ മൂല്യത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നതിനാൽ, 2100 രൂപ നൽകിയാണ് ‘എന്റെ ജീവിതം’ ഞാൻ സ്വന്തമാക്കിയത്.

ഇത്ര വലിയ തുക നൽകി ഞാൻ ഈ പുസ്തകം വാങ്ങിയത് എന്റെ സ്വകാര്യ പുസ്തക ശേഖരത്തിൽ ഒരു അപൂർവ അംഗം കൂടി എത്തുന്നു എന്ന കൗതുകത്തിനപ്പുറം, ഏതെങ്കിലും ഒരു പ്രസാധകൻ നസീർ സാറിന്റെ കുടുംബത്തിന്റെ അനുമതിയും കോപ്പിറൈറ്റും വാങ്ങി ഈ പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കാൻ തയാറായാൽ അവർക്കിതിന്റെ കോപ്പി നൽകാം എന്ന ഉദ്ദേശം കൊണ്ടു കൂടിയാണ്. കോപ്പി കിട്ടാനില്ലാത്തതിന്റെ പേരിൽ ആ പുസ്തകത്തിന് ഒരു പുനർജൻമം കിട്ടാതിരിക്കേണ്ടതില്ലല്ലോ.

b2

ആദരവ്

ഈ പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കണം എന്നു ഞാൻ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണം അതു നസീർ സാറിനു കിട്ടേണ്ട അംഗീകാരമാണെന്നതിനാലാണ്. പ്രേം നസീര്‍ എന്ന താരത്തിലൂടെയാണ് മലയാള സിനിമ ഒരു വലിയ വ്യവസായമായി വളർന്നത്. ഗിന്നസ് ബുക്കിൽ പേരുള്ള നടൻ, ലോകത്ത് ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നായകൻ എന്നിങ്ങനെ പകരം വയ്ക്കാനാകാത്ത പല വിശേഷണങ്ങളുമുള്ള പ്രതിഭയാണ് അദ്ദേഹം. അങ്ങനെയൊരു മനുഷ്യന്റെ ആത്മകഥ ആരും അറിയാതെ മറഞ്ഞു പോകുന്നു എന്നത് സങ്കടകരമാണ്. അത്തരം ഒരു മറവിയിൽ നിന്ന് ഈ പുസ്തകത്തിന് മോചനം കിട്ടണം എന്നാണ് എന്റെ ആഗ്രഹം.

b3

ഒരു ഹാ‍ട്രിക്കിന്റെ കടപ്പാട്

എനിക്ക് വ്യക്തിപരമായ ഒരു കടപ്പാടും പ്രേം നസീറിനോടുണ്ട്. എന്റെ ജീവിതത്തിൽ എനിക്കു കിട്ടിയ ആദ്യത്തെ വലിയ സമ്മാനങ്ങളിൽ ഒന്ന് പ്രേംനസീറിന്റെ പേരിലുള്ള ചങ്ങനാശേരി എസ്.ബി കോളജിലെ പ്രേം നസീർ ട്രോഫിയാണ്. താൻ പഠിച്ച കോളജിൽ, നാടക മത്സരത്തിൽ ഏറ്റവും മികച്ച ന‍ടന് നസീർ സാർ ഏർപ്പെടുത്തിയ പുരസ്കാരമാണ് അത്. അവിടെ പഠിച്ച കാലത്ത് തുടർച്ചയായ 3 വർഷം എനിക്കാണ് ആ സമ്മാനം കിട്ടിയത്. എനിക്കു മുമ്പ് സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിനും. അങ്ങനെയാണ് മാർട്ടിനുമായി അടുത്ത സൗഹൃദത്തിലായത്. അതാണ് എന്നെ സിനിമയിലേക്ക് അടുപ്പിച്ചതും....