ക്രെഡിറ്റ് കാര്‍ഡ് വഴി വന്‍തുക സംഘടിപ്പിച്ചു നല്‍കാമെന്ന് വാഗ്‌ദാനം നൽകിയുള്ള തട്ടിപ്പ് സജീവം. ഇത് സംബന്ധിച്ച് കേരളാ പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഫെയ്സ്ബുക് പോസ്റ്റ് വഴിയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
കേരളാ പൊലീസ് പങ്കുവച്ച കുറിപ്പ് വായിക്കാം;
ക്രെഡിറ്റ് കാര്‍ഡ് വഴി വന്‍ തുക സംഘടിപ്പിച്ചു നല്‍കാമെന്ന് വാഗ്‌ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാണ്. ഇതിനായി പരസ്യം നൽകിയാണ് ക്രെഡിറ്റ് കാര്‍ഡ് ഉടമകളെ ആകർഷിക്കുന്നത്. പരസ്യത്തില്‍ ആകൃഷ്‌ടരായി തട്ടിപ്പുസംഘവുമായി ബന്ധപ്പെട്ടാല്‍ ഉടന്‍ തന്നെ തട്ടിപ്പുകാരുടെ പ്രതിനിധിയെത്തും.
പിന്നീട് കാര്‍ഡ് നമ്പര്‍, സിവിവി നമ്പര്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ അവശ്യപ്പെടും. സംശയം ഉന്നയിച്ചാല്‍ അവര്‍ ഒഴിഞ്ഞുമാറും. പിന്നീട് ഫോണ്‍ എടുക്കാതാകുകയും ബ്ലോക്ക് ചെയ്യുകയുമാണ് പതിവ്.
ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി അധികമായി തുക പിന്‍വലിക്കുന്നതിനു ബാങ്കുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു മറികടക്കാന്‍ സഹായിക്കാമെന്നും തട്ടിപ്പുകാര്‍ വാഗ്‌ദാനം ചെയ്യുന്നു.
ഇതിനായി കമ്മീഷനും നൽകണം. ഇത്തരത്തില്‍ കൈക്കലാക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് എടുത്ത് പണം തട്ടുന്ന രീതിയാണു തട്ടിപ്പ് സംഘങ്ങള്‍ സ്വീകരിക്കുന്നത്. കൂടാതെ കാര്‍ഡ് വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ കൈമാറുന്നവരുമുണ്ട്.