ADVERTISEMENT

അഴകിന്റെ വേദിയിൽ നിന്നു സിനിമയുടെ വെള്ളി വെളിച്ചത്തിലേക്കു രാജകീയമായി നടന്നു കയറിയ പ്രതിഭകളെത്രയോ. ഹോളിവുഡിലും ബോളിവുഡിലും ഇങ്ങു മലയാളത്തിലുമൊക്കെ വർഷങ്ങൾക്കു മുമ്പേ ആ വഴികളിലൂടെ എത്രയെത്ര അഭിനേത്രികൾ വന്നു. അതിലൊരാളാണ് മോളിവുഡിന്റെ എക്കാലത്തേയും പ്രിയനായികമാരിൽ ഒരാളായിരുന്ന റാണി ചന്ദ്ര! ‘വനിത മിസ് കേരള’യ്ക്ക് അരങ്ങൊരുങ്ങുമ്പോൾ മുമ്പേ നടന്നു പോയ ഇത്തരം തിളക്കമുള്ള ചില അധ്യായങ്ങൾ കൂടി ഓർക്കേണ്ടതുണ്ട്. ഒരു സിനിമയ്ക്ക് നായികയെ തിരഞ്ഞെടുക്കുകയെന്ന ലക്ഷ്യത്തോടെ, 1965 ൽ തൃശൂരിൽ നടന്ന ‘മിസ് കേരള’ മത്സരത്തിൽ വിജയിയായ റാണി പിന്നീടുള്ള വർഷങ്ങളിൽ മലയാളത്തിലെ തിരക്കേറിയ താരങ്ങളിലൊരാളായിരുന്നു.

കൊച്ചിയിലെ കോഞ്ചേരിൽ കുടുംബാംഗമായിരുന്ന ചന്ദ്രന്റെയും തിരുവനന്തപുരത്തെ വരമ്പശ്ശേരി കുടുംബാംഗമായ കാന്തിമതിയുടെയും ഏഴ് മക്കളിൽ രണ്ടാമത്തെയാളായി 1949 ജൂൺ 2 നു ആലപ്പുഴയിലായിരുന്നു റാണിചന്ദ്രയുടെ ജനനം.

ADVERTISEMENT

സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ ജീവിച്ചിരുന്ന കുടുംബമായതിനാൽ, പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോൾ മുതൽ റാണി നൃത്തം പരിശീലിച്ചിരുന്നു. സ്‌കൂള്‍ നാടകങ്ങളിലും അഭിനയിച്ചു. അതിനിടെ കുടുംബം ഫോര്‍ട്ട് കൊച്ചിയിലേക്കു താമസം മാറ്റി.

ഈ സമയത്തും നൃത്തത്തില്‍ പരിശീലനം തുടര്‍ന്ന റാണി ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നിവയിൽ പ്രാവീണ്യം നേടി. എറണാകുളം തെരേസാസ് കോളജിൽ പഠിക്കുമ്പോഴേ സ്വന്തമായി ഒരു ഡാന്‍സ് ട്രൂപ്പുമുണ്ടായിരുന്നു. അങ്ങനെ മികച്ച നർത്തകിയായി ഉയരുമ്പോഴാണ് 1965 ൽ തൃശൂരിൽ നടന്ന ‘മിസ് കേരള’ മത്സരത്തിൽ വിജയിയായത്. അന്ന് പാശ്ചാത്യരാജ്യങ്ങളില്‍ മാത്രം പ്രചാരത്തിലുണ്ടായിരുന്ന സൗന്ദര്യറാണി മത്സരത്തില്‍ കേരളത്തിൽ നിന്നൊരു പെൺകുട്ടി മാറ്റുരച്ചത് വലിയ വാർത്തയായി. റാണിചന്ദ്രയുടെ വിവിധ പോസുകളിലുളള ചിത്രങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. ഇതെല്ലാം സിനിമയിലേക്കുള്ള വഴിതുറന്നു.  അക്കാലത്ത് പരസ്യചിത്രത്തില്‍ ആദ്യം അഭിനയിച്ച നടിയും റാണിയാണെന്ന് പറയപ്പെടുന്നു. 

ADVERTISEMENT

ഒരു സിനിമയ്ക്ക് നായികയെ തിരഞ്ഞെടുക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ മിസ് കേരള മത്സരം റാണിയ്ക്ക് ‘ദൈവത്തിന്റെ മരണം’ എന്ന ചിത്രത്തിൽ അവസരം നേടിക്കൊടുത്തു. എന്നാൽ സിനിമ മുടങ്ങി. അപ്പോഴേക്കും റാണിയുടെ മനസ്സിൽ സിനിമയിൽ അഭിനയിക്കണമെന്ന മോഹം കടുത്തിരുന്നു. ചന്ദ്രനും മകള്‍ സിനിമയില്‍ അറിയപ്പെടണമെന്നു കൊതിച്ചു. അതിനായി ഒരു സിനിമ നിർമിക്കാനും അദ്ദേഹം തയാറായിരുന്നു. ഏറെ വൈകാതെ 1967 ല്‍ പി. എ. തോമസ് സംവിധാനം ചെയ്ത ‘പാവപ്പെട്ടവർ’ എന്ന ചിത്രത്തില്‍ റാണിക്കൊരു വേഷം കിട്ടി. സിനിമ പരാജയമായതോടെ മറ്റൊരു അവസരവും കിട്ടിയില്ല. തുടർന്നു ഒരു വർഷത്തിനു ശേഷം ‘അഞ്ചു സുന്ദരികള്‍’. അതും പരാജയം. അതോടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനായി റാണിയും കുടുംബവും മദ്രാസിലേക്കു താമസം മാറ്റി. എന്നാൽ അപ്പോഴേക്കും രാശിയില്ലാത്ത നായിക എന്ന പട്ടം സിനിമാരംഗത്തെ അന്ധവിശ്വാസക്കാർ റാണിക്കു ചാർത്തിക്കൊടുത്തിരുന്നു. അതോടെ നായികയായി പരിഗണിക്കാതെ, ചെറിയ വേഷങ്ങളിലേക്കു റാണിയെ ഒതുക്കി. അതിനിടെ ചന്ദ്രന്റെ ബിസിനസ്സ് തകർന്നു. സാമ്പത്തികനായ പ്രതിസന്ധികളിലായ കുടുംബത്തെ റാണി ചുമലിലേറ്റി. ഈ കാലത്ത് ‘മിസ്സ് കേരള ആന്‍ഡ് പാര്‍ട്ടി’ എന്ന നൃത്തസംഘമായിരുന്നു അവരുടെ ആശ്രയം.

ഡാന്‍സ് പ്രോഗ്രാമുകളുമായി വിദേശത്തുൾപ്പടെ അവര്‍ തിരക്കിലായി. ചെറിയ വേഷങ്ങളിലെങ്കിലും അപ്പോഴും സിനിമയെ വിട്ടിരുന്നില്ല. അതിൽ രാമു കാര്യാട്ടിന്റ ‘നെല്ല്’ വഴിത്തിരിവായി. തുടർന്നു കാര്യാട്ടിന്റ സംവിധാന സഹായിയായിരുന്ന കെ. ജി. ജോര്‍ജ് തന്റെ സ്വപ്നാടനത്തിൽ റാണിചന്ദ്രയെ നായികയാക്കി. ‘സ്വപ്നാടന’ത്തിലെ കഥാപാത്രം അവരെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡിന് അർഹയാക്കി. സ്വപ്നാടനം ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡും നേടി. അതോടെ റാണിയെ തേടി നിരവധി അവസരങ്ങള്‍ വന്നു. റാണി മലയാള സിനിമയിലെ വലിയ താരങ്ങളില്‍ ഒരാളായി.

ADVERTISEMENT

പത്തുവർഷം നീണ്ട കരിയറിൽ പ്രതിദ്ധ്വനി, ചെമ്പരത്തി, നെല്ല്, അംബ അംബിക അംബാലിക, അനാവരണം, കാപാലിക, സ്വപ്നം,ഉത്സവം, ഭദ്രകാളി, ലഷ്മിവിജയം, രണ്ടു പെണ്‍കുട്ടികള്‍, ചെമ്പരത്തി, മുച്ചീട്ടു കളിക്കാരന്റെ മകള്‍, അയോദ്ധ്യ, ആലിംഗനം, ദേവി , സ്വപ്നം, ജീസസ് തുടങ്ങി തുടങ്ങി അറുപതോളം ചിത്രങ്ങൾ.

1976 ഒക്ടോബർ 12നു ഒരു വിമാന അപകടത്തിൽ മരിക്കുമ്പോൾ ഇരുപത്തിയേഴു വയസായിരുന്നു പ്രായം.

തമിഴില്‍ ‘ഭദ്രകാളി’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണു റാണിയുടെ മരണം. ‘ഭദ്രകാളി’ പിന്നീടു റാണിയുടെ മുഖ സാമ്യമുള്ള പെണ്‍കുട്ടിയെ വച്ച് പൂര്‍ത്തിയാക്കി. ഈ സിനിമ വലിയ വിജയമായിരുന്നു.

ADVERTISEMENT