പ്രവചനമെന്ന പേരു പറഞ്ഞ് കണ്ണടച്ച് പാലു കുടിക്കാൻ ‘അക്കിലസ് പൂച്ച’ ഇനി ഇതു വഴി വരേണ്ടതില്ല. അർജന്റീന ഫാൻസിന്റെ കൺമുന്നിലെങ്ങാനം പെട്ടാൽ പഹയാ...തീർന്നു നിന്റെ കാര്യം’.
നെറ്റിചുളിക്കേണ്ട, ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ ലോകകപ്പ് ഫുകൃത്യമായി പ്രവചിച്ച് പേരെടുത്ത പോൾ നീരാളിയുടെ പിൻഗാമി അക്കില്ലസ് പൂച്ചയെക്കുറിച്ച് തന്നെയാണ് പറഞ്ഞ് വരുന്നത്.
റഷ്യൻലോകകപ്പിന്റെ തുടക്കത്തിൽ നല്ല അഡാർ പ്രവചനവുമായി വാർത്തകളിൽ നിറഞ്ഞതായിരുന്നു കക്ഷി. എന്നാൽ തോൽവിയുടെ നൂൽപ്പാലത്തിൽ നട്ടം തിരിഞ്ഞു നിന്ന അർജന്റീനയുടെ കാര്യം വന്നപ്പോൾ അക്കില്ലസിന് പിഴച്ചു. നൈജീരിയക്കെതിരായ നിർണായക മത്സരത്തിൽ മിശിഹാ ഉയിർത്തെഴുന്നേറ്റപ്പോൾ അക്കില്ലസിന്റെ പ്രവചനം വെള്ളത്തിൽ വരച്ച വര പോലെയായി. അക്കില്ലസിന്റെ പ്രവചനം തെറ്റിച്ചു കൊണ്ട് നൈജീരിയയെ മുട്ടുകുത്തിച്ച് അർജന്റീന വിജയ മധുരം നുണയുകയായിരുന്നു.
എന്നാൽ കഥ അവിടം കൊണ്ടെന്നും തീർന്നില്ല. അക്കില്ലസിനെ കണ്ടം വഴി ഓട്ടിച്ച് കൃത്യമായ പ്രവചനം നടത്താൻ കേരളക്കരയിൽ നിന്നും ഒരു സൂപ്പർസ്റ്റാറുണ്ടായി. മത്സരത്തിന് മുമ്പ് അർജന്റീനയുടെ വിജയം കൃത്യമായി പ്രവചിച്ച സുലൈമാൻ കോഴിയാണ് താരം.
അർജന്റീനയുടെ പേരെഴുതിയ കടലാസിൽ നിന്നും ധാന്യമണികൾ കൊത്തിത്തിന്നായിരുന്നു ‘സുലൈമാന്റെ പ്രവചനം’. അക്കില്ലസിന്റെ പ്രവചനം ഫലിക്കരുതേ എന്ന് മനമുരുകി പ്രാര്‍ത്ഥിച്ച അർജന്റീന ആരാധകർ ജയത്തിനു പിന്നാലെ സുലൈമാൻ കോഴിയെ തോളിലേറ്റി എന്നു പറഞ്ഞാൽ മതിയല്ലോ? ആരോ സരസമായി ചെയ്തതാണെങ്കിലും സംഭവം സോഷ്യൽ മീഡിയയിൽ ഹിറ്റാകുകയും ചെയ്തു.
അതേസമയം പ്രവചനം തെറ്റിയ അക്കിലസ് പൂച്ചയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയാണ്. കേള്‍വി ശക്തിയില്ലാത്ത അക്കിലസ് പൂച്ച ഇതുവരെ പ്രവചിച്ചതെല്ലാം ശരിയായെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയും റഷ്യയും ഈജിപ്തിനെ തോല്‍പ്പിക്കുമെന്നും ഇറാന്‍ മൊറോക്കോയെ പരാജയപ്പെടുത്തുമെന്നും ബ്രസീല്‍ കോസ്റ്റാറിക്കയെ തോല്‍പ്പിക്കുമെന്നും പൂച്ച കൃത്യമായി പ്രവചിച്ചിരുന്നു. എന്നാല്‍ അര്‍ജന്റീനയുടെ കാര്യത്തില്‍ അക്കിലസിന് പിഴച്ചു.