Wednesday 24 November 2021 02:34 PM IST : By സ്വന്തം ലേഖകൻ

ഇവിടെ പാവപ്പെട്ടവനെ പിഴിയുന്നു ഗയ്സ്... ആ നമ്പറിൽ പോലും പ്രശ്നം: ‘കുറുപ്പിന്റെ വണ്ടിക്കെതിരെ’ ഇബുൾ ജെറ്റ്

e-bull

കുറുപ്പ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നിരത്തിൽ ഇറങ്ങിയ വാഹനത്തിനെതിരെ ഇബുൾജെറ്റ് സഹോദരൻമാർ. ഇവിടെ രണ്ട് നീതിയാണെന്ന് എബിനും ലിബിനും ആരോപിക്കുന്നത്. ദുൽഖർ ഓടിച്ച കാറിന്റെ നമ്പർ പോലും നിയമം അനുസരിച്ച് ഉള്ളതല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

‘വാഹനത്തിന്റെ നമ്പർ പ്ലേറ്റിന്റെ അവസാനം ഒമ്പത് എന്ന് എഴുതിയിരിക്കുന്നു. അങ്ങനെ എഴുതിയിരിക്കുന്ന പോലും അനുവദിനീയമല്ല. ഒറ്റനോട്ടത്തിൽ തന്നെ വാഹനം നിയമ വിരുദ്ധമാണെന്ന് പറയാൻ കഴിയും. സ്വകാര്യവാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കാൻ പറ്റില്ലെന്നാണ് ഞങ്ങളോട് അന്ന് അധികൃതർ പറഞ്ഞത്.  കുറുപ്പ് കാറിന് ഇത് ബാധകമല്ലേ. കോടതിയിൽ നിന്നും ആർടിഒയിൽ നിന്നുമെല്ലാം ഇക്കാര്യങ്ങൾ ചോദിച്ചറിഞ്ഞതാണ്. അന്ന് അറിയാൻ കഴിഞ്ഞത് മോഡിഫിക്കേഷൻ ചെയ്യണമെങ്കിൽ വണ്ടി ടാക്സി ആക്കണം എന്നാണ്. പാവപ്പെട്ടവന്റെ വാഹനത്തിനു നേരെ മാത്രമേ ഇത്തരം നീതി നിഷേധമുള്ളു. വലിയ ആൾക്കാർ ചെയ്യുന്നത് ചോദ്യം ചെയ്താൽ പണി തെറിക്കും.’

എല്ലാവർക്കും ഒരേ നിയമം ആയിരിക്കണം. ശ്രദ്ധമാറും ആക്സിഡന്റ് ഉണ്ടാകും എന്നു പറഞ്ഞാണ് ഞങ്ങളുടെ വാഹനം എടുത്തോണ്ട് പോയത്. രജിസ്ട്രേഷൻ വരെ റദ്ദാക്കി. പക്ഷേ സിനിമാ താരങ്ങൾ ചെയ്താൽ മാത്രം അതാർക്കും ദുർമാതൃക ആകുന്നില്ലേയെന്നും ഇവർ ചോദിക്കുന്നു.

അതേസമയം ദുൽഖറിന്റെ കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്റ്റിക്കർ ഒട്ടിച്ച കാറിനെ െചാല്ലി ഉയർന്ന വിവാദത്തിൽ വിശദീകരണവുമായി അണിയറപ്രവർത്തകർ രംഗത്തെത്തി. നിയമപ്രകാരം പണം നൽകിയാണ് ഇത്തരത്തിൽ വാഹനത്തിൽ സ്റ്റിക്കർ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്ന് ടീം പറയുന്നു. പാലക്കാട് ആർടിഒ ഓഫിസിൽ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് വാഹനം റോഡിൽ ഇറക്കിയതെന്നും സിനിമയുടെ അണിയറക്കാർ പറഞ്ഞു.