തിരിച്ചടവ് മുടങ്ങി, പിന്നാലെ മോര്ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി: ലോൺ ആപ്പ് ചതിക്കുഴിയിൽ വീഴരുതേ... The Dark Side of Loan Apps
Mail This Article
ഒട്ടേറെ യുവാക്കളാണു ലോൺ ആപ്പിന്റെ ചതിക്കുഴിയിൽ വീഴുന്നത്. ഒരുവർഷം മുൻപ് പൊന്നാനി സ്വദേശിയായ പെൺകുട്ടി ആത്മഹത്യയുടെ വക്കിൽ എത്തിയത് ലോൺ ആപ്പിന്റെ ഞെട്ടിക്കുന്ന കഥകളിൽ ഒന്നാണ്. ബി.കോം രണ്ടാം വർഷം പഠിക്കുമ്പോൾ പെൺകുട്ടി കാമുകന് ഫോൺ വാങ്ങുന്നതിനായി 20,000 രൂപ ലോൺ ആപ്പിലൂടെ എടുക്കുന്നു. കൃത്യമായി തിരിച്ചടയ്ക്കുമെന്ന കാമുകന്റെ ഉറപ്പിലാണ് ലോൺ എടുത്തത്.
ശരാശരി സിബിൽ സ്കോർ പോലുമില്ലാതെയാണ് പെൺകുട്ടിക്ക് ആപ്പിലൂടെ ലോൺ ലഭിച്ചത്. ലോൺ അടവ് തെറ്റിയതിനെ തുടർന്നു ലോൺ ആപ്പുകാർ ആദ്യം സൗമ്യ ഭാഷയിൽ വിളിച്ച് തിരിച്ചടവ് ആവശ്യപ്പെട്ടു. തുടർന്ന് കുറച്ചു തുക പെൺകുട്ടിയും, കാമുകനും ചേർന്നു അടച്ചു. ഒരു വർഷമായിട്ടും അടവ് തീർന്നില്ല. പലിശയ്ക്ക് മേൽ കൂട്ടു പലിശയായി തിരിച്ചടവ് ഭീമമായ തുകയായി. പിന്നീട് ലോൺ ആപ്പുകാരുടെ സ്ഥിരം അടവുകൾ പയറ്റിത്തുടങ്ങി. മോർഫ് ചെയ്ത നഗ്നചിത്രം കൂട്ടുകാർക്ക് അയച്ചു കൊടുക്കുമെന്നും, കാമുകനുമായുള്ള ഫോണിലെ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നുമായി.
ഇതൊന്നും സംഭവിക്കില്ലെന്ന് പറഞ്ഞു കാമുകൻ ആശ്വാസിപ്പിച്ചെങ്കിലും പെൺകുട്ടി അസ്വസ്ഥയായി. ആപ്പുകാർ ഭീഷണിയുടെ സ്വരം കടുപ്പിച്ചതോടെ പെൺകുട്ടി മാനസികമായി തളർന്നു. ഇവർ ആവശ്യപ്പെടുന്ന തുക കാമുകനു തിരിച്ചടയ്ക്കാൻ പറ്റില്ലെന്നായി. ഒടുവിൽ താൻ ജീവനൊടുക്കാൻ പോകുന്നുവെന്ന് പെൺകുട്ടി കൂട്ടുകാരിക്ക് മെസേജ് അയച്ചു. കൂട്ടുകാരി സ്വന്തം സഹോദരനോട് ഈ വിവരം പറയുകയും ആ രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി ആത്മഹത്യയിൽനിന്നു രക്ഷപ്പെടുത്തുകയുമായിരുന്നു. വിദഗ്ധരുമായി സംസാരിച്ചതിൽ നിന്നും ഫോണിൽ നിന്ന് ആപ്പ് റിമൂവ് ചെയ്തു. തുടർന്നു വിദേശത്തുള്ള പിതാവ് നാട്ടിൽ തിരിച്ചെത്തി പെൺകുട്ടിക്ക് പ്രത്യേക കൗൺസലിങ് നൽകിയാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
ജീവനൊടുക്കിയത് ഒട്ടേറെപ്പേർ
2024ൽ വിജയവാഡയിൽ നിന്നുള്ള നാലാം വർഷ എൻജിനീയറിങ് വിദ്യാർഥിയായ എം.വംശി കൃഷ്ണ (22) സ്വകാര്യ ലോൺ ആപ്പ് ഏജന്റുമാരുടെ പീഡനം സഹിക്കവയ്യാതെ നദിയിൽ ചാടി ആത്മഹത്യ ചെയ്തു. 2025ൽ ഫെബ്രുവരി 26ന് ലോൺ ആപ്പ് ഭീഷണിയിൽ അധ്യാപകൻ അടൽ സേതുവിൽ നിന്ന് ചാടി ജീവനൊടുക്കി. 2023ൽ വയനാട് അരിമുളയിൽ യുവാവ് ആത്മഹത്യ ചെയ്തിരുന്നു. 2024ൽ പെരുമ്പാവൂർ വേങ്ങൂരിൽ യുവതി ആത്മഹത്യ ചെയ്തു. 2022ൽ പുനെയിൽ ലോൺ ആപ്പിന്റെ ചതിക്കുഴിയിൽപെട്ട് കണ്ണൂർ സ്വദേശിയായ 22 വയസ്സുകാരൻ ജീവനൊടുക്കി. വായ്പാ ആപ്പെന്ന ചതിയിൽപെട്ട് ജീവനൊടുക്കിയവരുടെ കഥകൾ ഇതിൽ അവസാനിക്കില്ല.