ഒരുകാലത്ത് ആൺകോയ്മയുടെ ലോകമായിരുന്നു ട്രാവൽ ആൻഡ് ടൂറിസവും. എന്നാൽ, കാലത്തിന്റെ മാറ്റം ഇവിടെയും പ്രകടമായി. പർവതങ്ങൾ കീഴടക്കാനും സാഹസിക യാത്രകൾ ചെയ്യാനും സോളോ ട്രിപ് പോകാനും മികവാർന്ന അനുഭവങ്ങൾ പകർത്താനുമെല്ലാം വനിതകൾ കടന്നു വന്നു. ഇങ്ങനെ കടന്നു വന്നവരുടെ പ്രതിനിധിയായ ഒരാൾ. അധ്യാപികയായ എൻ.പി. ദീപയുടെ സഞ്ചാര കഥകൾ.
ഉയരങ്ങളെ സ്നേഹിക്കുന്ന ഇംഗ്ലിഷ് ടീച്ചർ- എൻ.പി.ദീപ
ഇംഗ്ലിഷ് അധ്യാപികയായി നിയമനം കിട്ടിയാണ് 13 വർഷം മുൻപു പെരിന്തൽമണ്ണയിൽ നിന്ന് എൻ.പി. ദീപ മലപ്പുറം ജില്ലയിലെ പാങ്ങ് ഗവ. ഹൈസ്കൂളിൽ എത്തിയത്. അവിടെയെത്തിപ്പോൾ കൂട്ടുകാരിയായി കിട്ടിയതാണു പാലക്കാട്ടുകാരി സ്നിഷയെ. ര ണ്ടു ടീച്ചർമാരും യാത്രപ്രേമികൾ.
അന്നു ചെറിയ കുട്ടിയായിരുന്ന മകന്‍ നിമയ്‌യേയും സ്നിഷയുടെ രണ്ടാണ്‍മക്കളേയും കൂട്ടി രണ്ടുപേരും കൂ ടി വാല്‍പ്പാറയിലേക്ക് ഡ്രൈവ് പോയി. പിന്നെയും കേരളത്തിനകത്ത് ഒരുപാടു യാത്രകൾ. ഒരു വർഷം അങ്ങനെ കടന്നു പോയി. ദീപയ്ക്കു വീട്ടിനടുത്തുള്ള ആനമങ്ങാട് സ്‌കൂളിലേക്കു സ്ഥലംമാറ്റം കിട്ടി. കൂട്ടുകാരി ദുബായിൽ ഭർത്താവിനടുത്തേക്കും പോയി.
ഹിമവാന്റെ മുകൾത്തട്ടിൽ
‘‘യാത്രകളൊന്നുമില്ലാതെ ഒന്നര വർഷം കടന്നു പോയി. ഇതിനിടെയാണു ഞാൻ രാജൻ കാക്കനാടന്റെ ഹിമവാന്റെ മുകൾത്തട്ടിൽ എന്ന യാത്രാവിവരണ പുസ്തകം വായിക്കുന്നത്. അതിന്റെ ഒാരോ പേജ് പിന്നിടുമ്പോഴും ഹിമാലയൻ യാത്ര നടത്തണമെന്ന മോഹം എന്റെയുള്ളിൽ ശക്തമായി.
കൊച്ചിന്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന്‍ ഓണാവധിക്കാലത്തു സംഘടിപ്പിച്ച ഉത്തരാഖണ്ഡിലെ രൂപ്ഖുണ്ഡിലേക്കുള്ള യാത്രയുടെ ഭാഗമായി. സമുദ്രനിരപ്പില്‍ നിന്ന് 16000 അ ടി ഉയരത്തിലാണു രൂപ്ഖുണ്ഡ്. ആ യാത്രയ്ക്കു ശേഷവും സഞ്ചാര പ്രേമികളുടെ ആ ഗ്രൂപ്പ് തുടർന്നു.
ആൻഡമാൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ക ശ്മീർ അങ്ങനെ സംഘമായുള്ള യാത്രകൾ തുടർന്നു. കോവിഡിനു ശേഷം വീണ്ടും യാത്ര സജീവമായി. 2023-ല്‍ എവറസ്റ്റ് ബേസ് ക്യാംപ് ട്രെക്കിങ്ങ് പൂര്‍ത്തിയാക്കി. 2024-ല്‍ അന്നപൂര്‍ണ ബേസ് ക്യാംപ് ട്രെക്കിങ്ങും. ഇതിനകം പത്തോളം ഹിമാലയന്‍ ട്രെക്കിങ്ങുകൾ നടത്തി. 2019-ല്‍, ഹംത പാസ് ട്രെക്ക് ചെയ്തപ്പോള്‍, അന്ന് മകന്‍ നിമയ്‌യും ഒപ്പമുണ്ടായിരുന്നു. അവനന്ന് 14 വയസ്സ്.’’

ഇപ്പോൾ ഹിമാചല്‍ പ്രദേശിലെ ഇരുപതിനായിരം അടി (6111 മീറ്റര്‍) ഉയരത്തിലുള്ള യൂനം കൊടുമുടി കയറാനുള്ള യാത്രയിലാണു ദീപ. ഇതുവരെ പോയതിൽ ഏറ്റവും പ്രിയപ്പെട്ട യാത്ര എവറസ്റ്റ് ബേസ് ക്യാംപിലേക്കുള്ളതാണ്.
‘‘മഞ്ഞുപെയ്യുമ്പോൾ മഞ്ഞിലൂടെ നടന്നു കയറുന്ന അനുഭവം ജീവിതത്തിൽ ഒരിക്കലെങ്കിലും സ്വന്തമാക്കേണ്ടതാണ്’’ ദീപ പറയുന്നു. റിട്ടയേഡ് അധ്യാപകനായ അ ച്ഛന്‍ എന്‍.പി. ഉണ്ണികൃഷ്ണന്‍, കൃഷി വകുപ്പ് ഓഫിസറായിരുന്ന അമ്മ ചന്ദ്രിക, മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാർഥിയായ മകന്‍ നിമയ് എന്നിവരുടെ സ്‌നേഹവും പിന്തുണയും ദീപയുടെ യാത്രകളില്‍ കൂടെയുണ്ട്.
മലമുകളിലേക്കു നടക്കാം
അവധിക്കാലത്ത് ട്രെക്കിങ് പോകുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. വയനാടിലെ ചെമ്പ്ര പീക്ക്, മൂന്നാറിലെ ചൊക്രമുടി എന്നിവ അരദിവസം കൊണ്ടു പൂർത്തിയാക്കാം.
മുഴുദിന ട്രെക്കിങ്ങ് വേണമെന്നുണ്ടെങ്കില്‍ തിരുവനന്തപുരത്ത് കല്ലാറിലുള്ള വരയാട്മൊട്ട, വയനാട് ബ്രഹ്‌മഗിരി എന്നിവ പരിഗണിക്കാം.