ADVERTISEMENT

‘തന്റേതായ ആ നീണ്ട പാലത്തിലൂടെ ആ ദിവാസ്വപ്നക്കാരന്‍ നടന്നു. ഓടിയോടിപ്പോയി. പ്രതിബന്ധത്തിന്റെ പുറംതോടു പൊളിച്ചു പുറത്തുവന്ന ചിത്രശലഭത്തെപ്പോലെ ആരാരുമറിയാതെ സൈമന്‍ എറണാകുളത്തെത്തി. അവിടെയുള്ള ഗംഭീരമനോഹരങ്ങളായ അനേകമനേകം കാഴ്ചകള്‍! കൊച്ചേട്ടന്റെ വര്‍ണനകള്‍ ജനിപ്പിച്ചിട്ടുള്ള ധാരണകളോടെ സൈമന്‍ ഓരോ കാഴ്ചകളും ദര്‍ശിക്കുകയാണ്...ഹായ്! കുഴലില്‍ നിന്നു കറുത്തിരുണ്ട പുകപറപ്പിച്ചു കൊണ്ടോടിപ്പോകുന്ന തീവണ്ടികള്‍, സിനിമാ കൊട്ടകകള്‍, റോഡരുകിലെ പാമ്പുകളികള്‍, പതിനേഴുകുതിരകളുള്ള ആ കുതിരലായം; ഒരു വളഞ്ഞ കമ്പികൊണ്ട് ചക്രം കറക്കുമ്പോള്‍ ചെമന്ന എട്ടുകാലി വലപോലെ പഞ്ചയാര മിഠായി ഉണ്ടാക്കുന്ന മിഷ്യന്‍, കൂടുകളിലാക്കി വില്‍ക്കാന്‍ കൊണ്ടു നടക്കുന്ന മുയലുകള്‍; സര്‍ക്കാര്‍ ബാന്‍ഡുകാരുടെ ബാന്‍ഡുവായന...ഹായ്, ഹായ്!’

(സ്വർഗ്ഗദൂതൻ – പുറം 132)
സാഹിത്യത്തിൽ തങ്ങളുടെ അടയാളങ്ങൾ പതിപ്പിച്ചു കടന്നു പോകുന്നവരുണ്ട്. കാലം നദി പോലെ ഒഴുകിമാഞ്ഞാലും മറവിയെന്ന ഇരുട്ടിലേക്കു തള്ളിയിടാൻ ശ്രമിച്ചാലും തങ്ങളുടെ രചനകളിലൂടെ അവർ വീണ്ടെടുക്കപ്പെടും. അങ്ങനെയൊരു സാന്നിധ്യമാണ് പോഞ്ഞിക്കര റാഫി. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ വിഖ്യാത നോവൽ ‘സ്വർഗ്ഗദൂതന്‍’ സാഹിത്യപ്രവർത്തക സഹകരണ സംഘത്തിലൂടെ പുന:പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു.

ADVERTISEMENT

മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലാണ് ‘സ്വർഗ്ഗദൂതന്‍’. എംടിയും വിലാസിനിയും കോവിലനും മറ്റും മനോഹരമായി ഉപയോഗിച്ച ബോധധാരസമ്പ്രദായം മലയാളത്തിലേക്ക് ആദ്യമായി എത്തിച്ചത് പോഞ്ഞിക്കര റാഫിയാണ്.

കഥാപാത്രത്തിന്റെ യുക്തിഭദ്രമല്ലാത്ത വിചാരവികാരങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സമ്പ്രദായമാണിത്. വ്യക്തിയുടെ ഉപബോധ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളെ ബോധതലത്തിൽ കൊണ്ടുവന്ന് ആവിഷ്കരിക്കുന്ന രീതി. സ്ഥലകാലങ്ങൾ മനുഷ്യമനസ്സിന്റെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്ന രചന ശൈലി.

ADVERTISEMENT

മണ്ണിന്റെ മണം പ്രസരിപ്പിക്കുന്ന പോഞ്ഞിക്കരയെന്ന ദേശത്തിന്റെ കഥയാണ് ‘സ്വർഗ്ഗദൂതന്‍’. മരപ്പണിയും മരവഞ്ചിനിർമാണവും മത്സ്യബന്ധനവും ദാരിദ്ര്യവും രോഗവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമായി കഴിയുന്ന ഒരു ജനവിഭാഗത്തിന്റെ ജീവിതത്തിലൂടെ, പോഞ്ഞിക്കര ദ്വീപിന്റെ നാലഞ്ചു ദശകങ്ങൾക്കപ്പുറമുള്ള ചിത്രം അദ്ദേഹം നോവലില്‍ വരയുന്നു.

‘ബൈബിളിലെ പഴയ നിയമത്തെ ആധാരമാക്കി സ്വരൂപമാര്‍ജ്ജിക്കുന്ന നോവലിലെ അതീതഭൂതകാലവും വര്‍ത്തമാനകാലവും തമ്മിലുള്ള കെട്ടുപിണച്ചില്‍ ക്രമരഹിതമായ ഒരു കാലപ്പകര്‍ച്ചയായി ഇവിടെ കാണാം. ബൈബിളിലെ സൃഷ്ടികഥകളും മറ്റു ഉപകഥകളും സഞ്ചിതസ്മൃതികളായി സംസ്‌കാരത്തിന്റെ അടിസ്ഥാന പ്രമേയങ്ങളായി നോവലിനെ ചൂഴുന്നു. അപസ്മാരരോഗിയായ സൈമന്റെ അബോധത്തിലെ ജീവിതസ്മൃതികളും ഭാവനകളും ദര്‍ശനത്തിന്റെ പ്രജ്ഞയായി ദൃഢീഭവിക്കുന്നത് ക്രമരഹിതമായാണെങ്കിലും സംഭവിക്കുന്ന മേല്‍പറഞ്ഞ കാലപ്പകര്‍ച്ചയുടെ ആധികാരികതയാലാണ്. രോഗം/അപസ്മാരം ഇവിടെ ക്രമരാഹിത്യത്തിന്റെ സാക്ഷാല്‍ക്കാരം പൂര്‍ത്തിയാക്കുന്നു.നുറുങ്ങിച്ചിതറുന്ന വേദനയുടെ ചീളുകള്‍ അബോധത്തിലടുക്കിയ ഒരു കണ്ണാടി പ്രതലമായാണ് കുട്ടിയുടെ വൈകാരികത ഇവിടെ ആഖ്യാനം ചെയ്യപ്പെടുന്നത്’ എന്നു ‘സ്വര്‍ഗദൂതന്‍: സംസ്‌കാരത്തിന്റെ എതിര്‍ബലങ്ങളും സംഘര്‍ഷങ്ങളും’ എന്ന പഠനത്തിൽ ഉഷാകുമാരി എഴുതുന്നു.
‘സൂക്ഷ്മവും സ്ഥൂലവുമായ ഒരുപാടു ഘടകങ്ങള്‍ പരസ്പരം കലരുകയും ഇടയുകയും ചെയ്യുന്ന നോവല്‍ ഭൂമികയാണ് പോഞ്ഞിക്കര റാഫിയുടെ സ്വര്‍ഗ്ഗദൂതന്റേത്’ എന്നും അവർ.

ADVERTISEMENT

ബൈബിള്‍ പഴയനിയമത്തിലെ സംഭവങ്ങളെ സമകാലീന ജീവിതവുമായി ബന്ധപ്പെടുത്തിയാണ് റാഫി ‘സ്വർഗ്ഗദൂതൻ’ ‌എഴുതിയത്. ബൈബിള്‍ പ്രമേയമാക്കിയെഴുതിയ മലയാളത്തിലെ ആദ്യനോവല്‍ എന്ന വിശേഷണവും ‘സ്വര്‍ഗ്ഗദൂതനു’ണ്ട്. ഖസാക്കിലെ ഇതിഹാസത്തിലെ രവിയുടെയും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസന്റെയുമൊക്കെ ആദിരൂപമാണ് സ്വര്‍ഗദൂതനിലെ സൈമന്‍ എന്ന രീതിയില്‍ പഠനങ്ങളുണ്ടായിട്ടുണ്ട്. 1958 ലാണ് ‘സ്വർഗ്ഗദൂതൻ’ ആദ്യം പ്രസിദ്ധീകരിച്ചത്. സൈമന്‍ എന്ന പ്രധാന കഥാപാത്രത്തിന്റെ ആന്തരികതയിലൂടെ കടന്നുപോകുന്ന, പറുദീസാ പര്‍വ്വം, പ്രളയ പര്‍വ്വം, പെട്ടകപര്‍വ്വം എന്നിങ്ങനെ മൂന്ന് ഖണ്ഡങ്ങളായിത്തിരിച്ചാണ് നോവലിന്റെ അവതരണം. ദൈവവും മാലാഖയും ആദവും നോഹയുമെല്ലാം നായകന്റെ ലോകത്തിലേക്ക് കടന്നുവരുന്നുണ്ട്.

ponjikkara-rafi-1

1924 ൽ, പോഞ്ഞിക്കര നെടുപുത്തേഴത്ത് ജോസഫിന്റെയും അന്നമ്മയുടെയും പത്തുമക്കളിൽ ഏഴാമനായാണ് ജോസഫ് റാഫേൽ എന്ന പോഞ്ഞിക്കര റാഫി ജനിച്ചത്. വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ച് കമ്യൂണിസ്റ്റ് അനുഭാവിയായി മാറിയ റാഫി പിന്നീട് സജീവരാഷ്ട്രീയപ്രവർത്തനം ഉപേക്ഷിച്ച് മുഴുവൻ സമയ സാംസ്കാരിക പ്രവർത്തകനായി മാറി. എട്ട് വർഷം സമസ്തകേരള സാഹിത്യപരിഷത്തിന്റെ സെക്രട്ടറിയായിരുന്നു. പ്രശസ്ത സാഹിത്യകാരി സെബീന റാഫിയാണ് ഭാര്യ. സെബീനയും റാഫിയും ചേർന്നെഴുതിയ ‘കലിയുഗം’ എന്ന കൃതി കേരളസാഹിത്യ അക്കാദമി അവാർഡ് നേടി. രണ്ടാം ലോകമഹായുദ്ധം മനുഷ്യ വീക്ഷണത്തിലുണ്ടാക്കിയ നിരാശയും പ്രതിഷേധവും നിരർത്ഥകതയും ചർച്ചചെയ്യുന്ന കൃതിയാണ് കലിയുഗം. ‘ശുക്രദശയുടെ ചരിത്രം’ എന്ന കൃതിയും ഇരുവരും ചേർന്നെഴുതി. കല്യാണത്തിനു മുമ്പത്തെ പ്രണയകാലത്തെ സെബീനയുടെ നിർദേശത്തെക്കുറിച്ച് റാഫി എഴുതി: ‘... സൈന്ധവ സംസ്കാരത്തിന്റെ വെളിച്ചത്തിൽ ഇന്ത്യാചരിത്രം തിരുത്തിയെഴുതണമെന്ന് സെബീന ആവശ്യപ്പെട്ടു...’ ഈ നിർദേശം ഒരുമയോടെ നിറവേറ്റലായിരുന്നു ‘ശുക്രദശയുടെ ചരിത്രം!’മാക്സിം ഗോർക്കിയുടെ ‘അമ്മ’ നോവലിനെ മുൻനിർത്തി ‘എമ്മാവൂസിലേക്കുള്ള യാത്ര’ എന്ന പഠനം, മാർക്സിസത്തെക്കുറിച്ചുള്ള പഠനം എന്നിവയിൽ റാഫി - സെബീനമാരുടെ ചിന്തകൾ ഒത്തുചേർന്നു. കേരളത്തിലെ പ്രാചീന നാടകപ്രസ്ഥാനമാണ് ചവിട്ടുനാടകം. നാമാവശേഷമായികൊണ്ടിരിക്കുന്ന ഈ കലാരൂപത്തെ പുനരുദ്ധരിക്കുന്നതില്‍ സെബീന റാഫി നല്‍കിയ സംഭാവനകള്‍ക്ക് സവിശേഷ പ്രാധാന്യമുണ്ട്. 1964 - ല്‍ സെബീന റാഫി രചിച്ച ‘ചവിട്ടുനാടകം’ ഇതു സംബന്ധിയായ ഏക ചരിത്ര പുസ്തകമാണ്. 1990 ജനുവരിയിൽ തളർന്നുവീണ സെബീന ജൂൺ 22നു മരിച്ചു. 1992 സെപ്റ്റംബര്‍ ആറിനായിരുന്നു റാഫിയുടെ മരണം.

പതിനൊന്ന് ചെറുകഥാ സമാഹാരങ്ങൾ, എട്ട് നോവലുകൾ, രണ്ട് നാടകങ്ങൾ, മൂന്ന് ലേഖനസമാഹാരങ്ങൾ, രണ്ടു തിരക്കഥകള്‍ ‘കൂടപ്പിറപ്പ്, മിന്നാമിനുങ്ങ്, എന്നീ സിനിമകള്‍) എന്നിവയാണ് പോഞ്ഞിക്കര റാഫിയുടെ കൃതികൾ. പോഞ്ഞിക്കര റാഫിയുടെ സാഹിത്യസംഭാവനകളെ സമഗ്രമായി വിലയിരുത്തുന്ന ഇരുപത് ലേഖനങ്ങളുടെ സമാഹാരം ‘പോഞ്ഞിക്കര റാഫി: സർഗവിസ്മയം’ എന്ന പേരിൽ കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ADVERTISEMENT