മലയാളത്തിലെ പുതുതലമുറ എഴുത്തുകാരികളിൽ ഏറെ ശ്രദ്ധേയയാണ് ഷബ്ന മറിയം. പിഗ്‌മെൻറ്, ആയതി എന്നീ നോവലുകളിലൂടെയും ഹവ്വ എന്ന ബാലസാഹിത്യ കൃതിയിലൂടെയും ഇതിനോടകം വായനക്കാരുടെ ശ്രദ്ധയാകർഷിച്ച ഷബ്നയുടെ ആദ്യ കഥാസമാഹാരമാണ് അടുത്തിടെ പ്രസിദ്ധീകരിച്ച ‘ചുറ്റ്’. ‘ഉള്ളറിഞ്ഞ് മറ്റാർക്കും വേണ്ടിയല്ലാതെ മനുഷ്യർ അവരവരിൽ ചിരിക്കുന്ന ഒരു സ്വതന്ത്രലോകത്തിനാണ് ഷബ്ന മറിയത്തിന്റെ ‘ചുറ്റ്’ എന്ന കഥാസമാഹാരം പലനിലകളിലും പ്രസക്തമായ സാക്ഷ്യംവഹിക്കുന്നത്’ എന്നു കെ. ഇ. എൻ പുസ്തകത്തിന്റെ അവതാരികയിൽ കുറിക്കുന്നു. അനീഷ് വെങ്ങാട്ട് എഴുതിയ ‘ചുറ്റ്’ന്റെ വായനാനുഭവം ചുവടെ വായിക്കാം –
ഈ കഥകൾ നമ്മളെ കൊണ്ടു പോകുന്നത് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കാണ്, ഓരോ കഥകളും മനുഷ്യനെ ഉണർവിലേക്ക് നയിക്കുന്നവ. ജീവിതത്തിന്റെ തുടിപ്പുകളും ഓർമ്മകളുടെ കടലിരമ്പങ്ങളും കഥകളെ ശക്തിപ്പെടുത്തുന്നു. എത്ര കുഴിച്ചാലും തീരാത്ത അക്ഷയഖനികളാണ് കഥകൾ എന്ന് നമുക്കറിയാം. ഏകാന്തതയുടെ തിരക്കിനിടയിലും അത് നമ്മളെ കെട്ടിപ്പുണരുന്നത് എത്ര ആശ്വാസകരം, ഭാവനയുടെ അനന്ത സാധ്യതകൾ. മനുഷ്യ വംശത്തെ യഥാർത്ഥത്തിൽ മുന്നോട്ട് നയിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടല്ലോ കഥ പറച്ചിലുകൾ. ജീവിതത്തെയും കാലത്തെയും സൂക്ഷ്മതയോടെ നോക്കിക്കാണുവാൻ ഷബ്‌ന മറിയത്തിന്റെ ‘ചുറ്റ്’ എന്ന കഥാസമാഹാരത്തിന് കഴിയുന്നു. കെട്ടുകാഴ്ചകൾക്കപ്പുറത്ത് നിന്ന് ജീവിതത്തിന്റെ പരന്ന യാഥാർത്ഥ്യങ്ങളെ ഏറെ മിഴിവോടെ പതിമൂന്ന് കഥകളുടെ ഈ സമാഹാരത്തിൽ കൊത്തിവെച്ചിരിക്കുന്നു. ഭാഷയുടെയും ഭാവനയുടെയും മാന്ത്രികതയുള്ള കഥകൾ. കഥകൾ കൂടുതൽ സൗന്ദര്യപരമാകുന്നത് അതിൽ ജീവിത സംഘർഷങ്ങളും, അസ്തിത്വ സംഘർഷങ്ങളും കൂടി മുഴച്ച് നിൽക്കാതെ ഉൾച്ചേരുമ്പോഴാണ്. ഇത് ഈ കഥാ സമാഹാരത്തിലൂടെ ഷബ്ന മറിയം അറിഞ്ഞോ അറിയാതെയോ മുന്നോട്ട് വെയ്ക്കുന്നു ഏറെ നേരം മനസ്സിൽ തങ്ങി നിൽക്കുന്ന കഥയാണ് ‘കാദംബിനി’ എന്ന കഥ, ഒരു കവിത പോലെ നമുക്കത് ആസ്വദിക്കാം. മനസ്സിന്റെ നിഗൂഢതകളിലേക്ക് ഫോക്കസ് ചെയ്യുന്ന സന്ദർഭങ്ങളും ഈ കഥയിൽ കാണാം. ജീവിതത്തിൽ തോൽക്കാതെ പോരാടുന്ന കഥാപാത്രങ്ങൾ ഈ കഥാസമാഹാരത്തിൽ ഉടനീളം തെളിമയോടെ നിൽക്കുന്നു. സ്നേഹം കൊണ്ട് തൊടുന്നവരും, ജീവിതമാകുന്ന കൽക്കണ്ടത്തെ ആർത്തിയോടെ കഴിക്കാനുള്ള വിഭവങ്ങളും ഈ സമാഹാരത്തിന്റെ പ്രത്യേകതയാണ്. പൈങ്കിളികൾക്കപ്പുറത്ത് നിന്ന് ജീവിതത്തിന്റെ മഹത്തായ ദർശനങ്ങളും, രാഷ്ട്രീയ നിലപാടുകളും സൂക്ഷമാർത്ഥത്തിൽ ഇവയിലെല്ലാമുണ്ട്. കൊടുക്കൽ വാങ്ങലുകളുടെയും പങ്ക് വെയ്ക്കലിന്റെയും ചേർത്ത് നിർത്തലിന്റെയും സൗന്ദര്യത്മകത ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.

വീണിടത്ത് നിന്ന് കുതിച്ച് വരാനുള്ള മനുഷ്യന്റെ വെമ്പൽ, അസ്ഥിത്വം നഷ്ടപ്പെടുന്ന മനുഷ്യരുടെ പങ്കപ്പാടുകൾ, സ്നേഹം നഷ്ടപ്പെടുന്നവരുടെ അസ്വസ്ഥതകൾ ചങ്കുറപ്പോടെ അടയാളപ്പെടുത്തുന്നു. ചിന്തയുടെയും അനുഭവത്തിന്റെയും ഒത്ത് ചേരലുകൾ. ‘മൃഗങ്ങളും, സസ്യങ്ങളും പോലും പരസ്പരം ചൂട് പകരുന്നത്ര തണുപ്പിൽ ആ ഗ്രാമം ഉറങ്ങിയിരിക്കുന്നു കടൽത്തീരങ്ങളെയും പുലരികളെയും ഒരുപോലെ പ്രണയിച്ചിരുന്ന രണ്ട് പേർ, ഒരാൾ മരിച്ച് കൊണ്ടും മറ്റേയാൾ ജീവിച്ച് കൊണ്ടും തങ്ങളുടെ കൈകൾ പൂർവ്വാധികം ശക്തിയോടെ കോർത്ത് പിടിച്ചു. പ്രാണൻ വിട്ട് പോകുമ്പോൾ തന്റെ ഉള്ളിലേക്കയാളെ പ്രവേശിക്കാനെന്നോണം അവൾ ധ്യാനനിമഗ്നയായിരുന്നു’. പ്രണയത്തെയും മരണത്തെയും അതിതീവ്രമായി ‘ചുറ്റ്’ എന്ന കഥയിൽ അവതരിപ്പിച്ചിരിക്കുന്നു. ‘കടുവകൾ കാട്ട്ന്ന് നൃത്തം ചെയ്യുന്നുണ്ടാവും. മനുഷ്യരല്ലാതെ മറ്റേത് ജീവിയാ ഇത്ര പിരിമുറുക്കത്തോടെ ജീവിക്വാ, പുലിവേഷം കെട്ടി പുരുഷൻമാരും ചില സ്ത്രീകളും കൂട്ടത്തോടെ ചുവട്വെച്ച് നീങ്ങുന്നു - പുലി വേട്ടയ്ക്കിറങ്ങുന്ന, വേട്ടക്കാരിൽ നിന്നൊഴിഞ്ഞ് ഒളിച്ച് പുലികൾ നീങ്ങുന്ന കാഴ്ച. പണ്ട് ശരീരത്തിൽ മഞ്ഞനിറം തേച്ച് അതിൽ കറുപ്പ് വരകൾ മാത്രമായിരുന്നു ഇടാറ്. ഇന്നിപ്പോ നിറങ്ങളുടെ സമൃദ്ധിയാണ്. ഇത്തവണ പോണം അയാള് മനസ്സിലുറച്ചു. മനുഷ്യരാദ്യമായി ചിരിക്കാൻ തുടങ്ങിയതെന്നയായിരിക്കും എല്ലാ കുഞ്ഞുങ്ങളുടെ ചിരികളും വസന്തത്തിലെ പൂക്കളാണ്. എന്ത് ചെയ്യാം. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഉള്ളിലേക്ക് ചുരുങ്ങിച്ചുരുങ്ങി വീർക്കുന്നതാണവൻ്റ വളർച്ച’യ ‘പൂട്ട്’ എന്ന കഥയിലൂടെ ഭാഷയുടെ സൗന്ദര്യയാത്ര വീണ്ടും ആവർത്തിക്കുന്നത് കാണാം. ‘ഉള്ളിലെ കുഞ്ഞുവേരുകൾ അവരുടെ ഇത്തിരിപ്പോന്ന അടിത്തറയെ ഇളക്കിമറിച്ചു. ബോംബിനെക്കാൾ വലിയ വിസ്ഫോടന സാധ്യതയായി അവരുടെ ഗർഭ പാത്രം അവർക്ക് മുന്നേ നടന്നു. ചരിത്രത്തിൽ നിന്ന് ഒഴിവാക്കിയവരുടെ മുഴുവൻ മുലകളും ഒന്നിച്ച് ഘോഷയാത്ര നടത്തുന്നുണ്ടായിരുന്നു’. ഒറ്റപ്പെടലിന്റെയും അനാഥത്വത്തിന്റെയും വർത്തമാനകാല വിഹ്വലതകളും വരെ ‘ഇരുട്ടിന്റെ വിത്ത്’ എന്ന കഥയിൽ ഉൾച്ചേർന്നിരിക്കുന്നു.
‘പ്രണയത്തിന്റെ ആദ്യത്തെയും അവസാനത്തെയും നിർവചനം എനിക്ക് തോന്നാറുള്ളത് അതുള്ള സമയത്ത് പരസ്പരം ഉണ്ടാകണമെന്നുള്ളതാണ്, എത്ര കഴിഞ്ഞാലും ആ കാലം പരസ്പരം തണലും സന്തോഷവുമായിരുന്നുവെന്ന് ഞങ്ങളെന്നും ഓർക്കും’. പ്രണയത്തിന്റെ തീവ്രത ‘റായ’ എന്ന കഥയിലും നമ്മെ വിഭ്രമിപ്പിക്കും. മനുഷ്യന്റെ വയറ് നിറയ്ക്കാൻ മണ്ണിനല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന് പറയുന്നത് ശരിയായിരിക്കാം, രാഷ്ട്രീയവും, വർഗീയതയും മനുഷ്യന്റെ അസ്ഥിത്വ പ്രശ്നങ്ങളും ‘ലൈലാ മജ്നുവിൻ നാട്ടില് മൈലാഞ്ചി പൂവിട്ട കാട്ടില്’ എന്ന കഥയിൽ അടയാളപ്പെടുത്തുന്നു. പിറന്ന മണ്ണിൽ നിന്ന് അന്യവത്ക്കരിക്കപ്പെടുന്ന മനുഷ്യരുടെ ദയനീയത ഈ കഥയിലൂടെ വായിച്ചെടുക്കാം. കാലത്തെ അതിജീവിക്കുന്നവയാണ് കഥകൾ. അത്തരത്തിലുള്ള അതിജീവനത്തിന്റെയും സാമൂഹിക സംഘർഷങ്ങളുടെയും കലമ്പലുകളുടെയും കഥകളാണ് ഷബ്ന മറിയത്തിന്റെ ‘ചുറ്റ്’ എന്ന കഥാസമാഹാരത്തിന്റെ സവിശേഷത. വായനയുടെയും പുനർവായനയുടെയും സാധ്യതകൾ ഈ കഥാ സമാഹാരത്തിൽ കാണാം.