‘വീട്ടിലറിയിക്കുമെന്നു പറഞ്ഞപ്പോൾ കാല് പിടിച്ച് പറയല്ലേ എന്നു പറഞ്ഞു കരഞ്ഞത് ഓർമ്മയുണ്ട്’: റീന പി. ജി. എഴുതുന്നു
Mail This Article
മലയാളത്തിലെ ശ്രദ്ധേയ നോവലിസ്റ്റും കഥാകൃത്തുമാണ് റീന പി ജി. ഭായ് ബസാർ, കരിന്തേൾ, ആകാശ വേരുകൾ, ചൂണ്ടക്കാരി എന്നിവയാണ് റീനയുടെ പ്രധാന പുസ്തകങ്ങൾ. ഇക്കൂട്ടത്തിൽ പുതിയതാണ് കഥാസമാഹാരമായ ‘ചൂണ്ടക്കാരി’. ചൂണ്ടക്കാരിയുടെ പശ്ചാത്തലത്തിൽ തന്റെ എഴുത്തുവഴികളെക്കുറിച്ച് റീന ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം –
പണ്ട് പ്രീഡിഗ്രി പഠനം കഴിഞ്ഞാൽ എൻട്രൻസ് കോച്ചിംഗിന് ചേർക്കുക എന്നൊരു മാമൂൽ ഉണ്ടായിരുന്നു. അങ്ങനെ ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിലെ പ്രീഡിഗ്രി പഠനത്തിന് ശേഷം കോഴിക്കോട് ഔവർ കോളേജിലാണ് രണ്ട് മാസത്തെ എൻട്രൻസ് ക്രാഷ് കോഴ്സിന് ചേർത്തത്. രണ്ട് മാസം കഴിഞ്ഞു വരുന്ന എൻട്രൻസ് പരീക്ഷയിൽ എനിക്ക് ഉന്നത റാങ്ക് കിട്ടണമെന്നും ഞാൻ ഒരു ഡോക്ടറായി വയസ്സായ അച്ഛനെയും അമ്മയെയും പരിചരിക്കണമെന്നും അവർ ആഗ്രഹിച്ചതിൽ തെറ്റൊന്നും ഇല്ല. പക്ഷേ എനിക്ക് വേണ്ടി കാലം കാത്ത് വച്ചത് മറ്റൊന്നായിരുന്നു എന്ന് സൃഷ്ടികർത്താവിന് നന്നായി അറിയാവുന്നത് കൊണ്ടാവാം നല്ല അലമ്പ് ഗ്യാങിലാണ് ഞാൻ ചെന്ന് പെട്ടത്. ബീച്ച് റോഡിൽ ബി ഇ എം ഹൈസ്കൂകൂളിന് സമീപമുള്ള ഒരു വർക്കിംഗ് വുമൻസ് ഹോസ്റ്റലിലായിരുന്നു താമസം. പ്രി ഡിഗ്രിക്ക് കോൺവെന്റിലെ ഭക്ഷണം കഴിച്ച് മടുത്ത എനിക്ക് കോഴിക്കോട്ടെ ഹോസ്റ്റലിലെ ഭക്ഷണം നന്നായി ഇഷ്ടപ്പെട്ടിരുന്നു. ക്ലാസിൽ ശ്രദ്ധിക്കാതെ ഹോസ്റ്റലിൽ വന്ന് കൃത്യമായി പഠിക്കാതെ തീർത്തും ഉഴപ്പിയ രണ്ട് മാസങ്ങൾ. ഹോസ്റ്റലിന്റെ വാർഡൻ സാധാരണ എല്ലാ ഹോസ്റ്റലിലെയും പോലെ അത്യാവശ്യം നല്ല സ്ട്രിക്ട് ആയിരുന്നു. ഇടക്ക് ക്ലാസ് കട്ട് ചെയ്ത് കൂട്ടുകാരുമെത്ത് കൈരളിയിൽ സിനിമ കാണാൻ പോയതൊക്കെ വലിയ ധീരകൃത്യമായിട്ടാണ് കരുതിയിരുന്നത്. ഒരിക്കൽ വാർഡനെ കാണാതെ പുറകിലെ മതിൽ ചാടി പുറത്ത് പോയി ടൗണിലെ സാഗർ ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ച് ബീച്ചിലൊക്കെ കറങ്ങി വൈകുന്നേരം തിരിച്ചെത്തി അതേ മതിൽ തിരിച്ച് ചാടാൻ നോക്കിയപ്പോൾ സാധിക്കുന്നില്ല. ഒടുക്കം ഹോസ്റ്റലിന്റെ മുൻവശത്തെ ഗേറ്റിലൂടെ വന്നപ്പോൾ മുറ്റത്ത് തന്നെ വാർഡൻ. പിന്നത്തെ പൂരം പറയണ്ടല്ലോ. ചീത്തയുടെ പരകോടി. തിരിച്ചൊന്നും പറയാനില്ല. വീട്ടിലറിയിക്കുമെന്ന് പറഞ്ഞപ്പോൾ കാല് പിടിച്ച് പറയല്ലേ എന്ന് പറഞ്ഞ് കരഞ്ഞത് ഓർമ്മയുണ്ട്. അതോടു കൂടി ഞങ്ങളുടെ ഗ്യാങ്ങിനെ എപ്പോഴും അവർ ശ്രദ്ധിക്കാൻ തുടങ്ങി. അത് വലിയ തലവേദനയായി. ഗ്യാങ് എന്ന് പറഞ്ഞാൽ അധികം പേരൊന്നും ഇല്ല. അഞ്ച് പേരേ ഉള്ളൂ. ഒടുക്കം വാർഡന്റെ ശ്രദ്ധ കൊണ്ട് പൊറുതിമുട്ടി അവരുടെ റൂമിൽ നായ്ക്കുരണ വിതറുന്ന കാര്യം വരെ ചിന്തിച്ചു. പക്ഷേ സാധനം കിട്ടാൻ വഴിയില്ലാത്തത് കൊണ്ട് അത് ചെയ്തില്ല. എന്തായാലും പരീക്ഷ കഴിഞ്ഞ് ഹോസ്റ്റൽ വിട്ട് പേരുമ്പോൾ ആയമ്മക്ക് എന്തൊക്കെയോ കുറെ സമ്മാനങ്ങൾ കൊടുത്തു. പ്രാക്ക് കിട്ടാതിരിക്കാൻ.
എൻട്രൻസിന്റെ റിസൽട്ട് വന്നപ്പോൾ കുറെ പുറകിലത്തെ റാങ്കും വാങ്ങി അഞ്ചംഗ സംഘം കേരളത്തിലെ പല സ്ഥലങ്ങളിലെ കോളേജുകളിൽ ഡിഗ്രിക്ക് ചേർന്നു. ഇതൊന്നും വായിച്ച് ഞെട്ടാനും മകളിത്ര യൊക്കെ ഉഴപ്പായിരുന്നെന്നറിഞ്ഞ് തലമണ്ടക്ക് രണ്ട് പൊട്ടിക്കാനും അച്ഛൻ ഈ ലോകത്തില്ലാ എന്ന ധൈര്യത്തിലുമാണ് ഇപ്പോഴിതെഴുതുന്നത്.
മകളൊരു എഴുത്തുകാരിയാവണമെന്ന് അച്ഛൻ നന്നായി ആഗ്രഹിച്ചിരുന്നു എന്ന് അന്ന് എനിക്ക് മനസ്സിലായിട്ടില്ലായിരുന്നു. ധാരാളം ഇംഗ്ലിഷ് കഥകളും മലയാളം കഥകളും വായിപ്പിക്കുകയും ചില വിഷയങ്ങൾ തന്ന് അതിനെക്കുറിച്ച് കവിതകൾ എഴുതിപ്പിക്കുന്നതും ഒക്കെ എനിക്ക് വലിയ അസ്വസ്ഥതയായിട്ടാണന്ന് തോന്നിയിരുന്നത്. ഒരു പക്ഷേ ഇപ്പോൾ ഇങ്ങനെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാൻ തോന്നുന്നത് അന്ന് അച്ഛന്റെ ശിക്ഷണത്തിൽ നിന്ന് കിട്ടിയ ഊർജമായിരിക്കുമെന്ന് തോന്നുന്നു. ചൂണ്ടക്കാരി എന്റെ നാലാമത്തെ പുസ്തകമാണ്. എനിക്ക് സമൂഹത്തോട് ഉറക്കെ പറയാൻ പരിമിതിയുള്ള കാര്യങ്ങൾ എന്റെ കഥാപാത്രങ്ങളെക്കൊണ്ട് പറയിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ എന്റെ കഥകളിലെ പുരുഷന്മാരും സ്ത്രീകളും ചില ചിന്തകളുടെയും പ്രതീക്ഷകളുടെയും പ്രതീകങ്ങളാണ്.
ജീവിതത്തിൽ തോറ്റു പോകുന്നു എന്ന് തോന്നിപ്പോയ ചില നിമിഷങ്ങൾ ഉണ്ടായിരുന്നു. ആ സമയത്ത് വീണുപോയ ഗർത്തങ്ങളിൽ നിന്ന് പിടിച്ച് കയറാൻ എന്നെ സഹായിച്ച അദൃശ്യമായ ചില വിരലുകളാണ് എനിക്കീ പുസ്തകത്തിലെ കഥകൾ. ചില സാമൂഹിക കുടുംബ സാഹചര്യങ്ങളോടുള്ള സമരം കൂടിയാണ് എന്റെ കഥകൾ. എന്റെ കഥകളിൽ ചിലപ്പോൾ നിങ്ങൾക്ക് എന്നെ തന്നെയാവും കാണാനാവുക. ചിലപ്പോൾ നിങ്ങളെ തന്നെ. അതുമല്ലെങ്കിൽ നിങ്ങൾക്ക് ഏറ്റവുമടുത്ത് പരിചയമുള്ള മറ്റൊരാളെ...