കവിതയിൽ ടോണി നിർമിച്ച പുതിയ ഭാവനകൾ, ചർച്ചയായ ‘ജിജി’യും മറ്റു കവിതകളും
Mail This Article
മലയാളത്തിന്റെ പ്രിയകവി കെ.ആർ.ടോണിയുടെ ഏറെ ചർച്ചയായ കവിതകളിലൊന്നാണ് ‘ജിജി’. ‘ഭാഷാപോഷിണി’യുടെ 2025 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ച ‘ജിജി’ ഉൾപ്പെടെയുള്ള കവിതകൾ ഉൾക്കൊള്ളുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സമാഹാരമാണ് ‘ജിജി’. ‘ജിജി’ക്ക് ‘സാംസ്‌കാരിക സന്ദര്‍ഭം : അടിത്തറയും കാവ്യശരിയും’ എന്ന പേരിൽ കെ.ആർ. ടോണി എഴുതിയ ആമുഖക്കുറിപ്പിൽ ഇങ്ങനെ വായിക്കാം –
‘കവിതയുടെ കാലം തീരെ കുറ്റിയറ്റുപോയി എന്നു തോന്നുന്നില്ല. അതുകൊണ്ടാണ് അത് ഇപ്പോഴും നിലനില്‍ക്കുന്നത്. പക്ഷേ, അതു വായിച്ചാസ്വദിക്കാന്‍ കുറച്ചു പണിയുണ്ട്. കുറച്ചു ചിന്തിക്കണം - അതും സ്വന്തം നിലയില്‍, മുന്‍വിധികളില്ലാതെ! അതിന്റെ ചില സാങ്കേതികവശങ്ങള്‍ അനുശീലിച്ചിരിക്കുന്നതും ഗുണം ചെയ്യും. രേഖീയവും യുക്തിപൂര്‍വവുമായ ചിന്താരീതിയില്‍ നിന്നു (linear thinking) തുടങ്ങി അതിനപ്പുറത്തേക്കു കടക്കാന്‍ നല്ലവണ്ണം മനസ്സിരുത്തിയെങ്കിലേ പറ്റൂ. വായനക്കാരൻ അര്‍ഥോല്‍പാദനപ്രക്രിയയില്‍ പങ്കെടുക്കാനും കാവ്യവസ്തു (literary object) കണ്ടെത്താനും കവിതയില്‍ ബോധപൂര്‍വം നിമഗ്‌നനാവേണ്ടതുണ്ട്. കാരണം, കവിതയില്‍ വിശദീകരണം കുറവാണ്. സാന്ദ്രീകൃതമാണത്. എന്നാല്‍ സമകാല ഫിക്ഷന്‍ രംഗം അങ്ങനെയാണെന്നു തോന്നുന്നില്ല. അതിനു ധാരാളം വായനക്കാരുണ്ട്. ആനന്ദിന്റേതുപോലുള്ളവരുടേത് ഒഴിച്ചുനിര്‍ ത്തിയാല്‍ അധികം അധ്വാനമൊന്നും കൂടാതെ എളുപ്പം വായിച്ചു തീര്‍ക്കാവുന്നവയാണ് സമകാല നോവലുകള്‍. എല്ലാമല്ല, ഏറെ ക്കുറേ’.
കവിതയിൽ വേറിട്ട പാത തെളിച്ചാണ് ടോണി എക്കാലവും എഴുതിയിട്ടുള്ളത്.
‘മുപ്പത്തഞ്ചു വയസ്സിന്നുള്ളിൽ/ ശമ്പളവർധന പത്തുരു നേടീ / ട്ടസ്തിത്വവ്യഥ പറയുന്നോർക്കീ / യനുഭൂതികളുടെയർഥം തെളിയാ!’
എന്നിങ്ങനെയുള്ള ടോണിയുടെ വരികൾ മലയാള കവിതയുടെ ഭാവുകത്വത്തിൽ പുതിയ വരകൾ സൃഷ്ടിച്ചു. അങ്ങനെയൊരു പരീക്ഷണമായിരുന്നു ‘ജിജി’യും.
‘കാവ്യശരിയാണ് തന്റെ രാഷ്ട്രീയശരി എന്നു പ്രഖ്യാപിക്കുന്ന കവിതകൾ. അവസാനം മാത്രം കാണ്ടാമൃഗമാക്കപ്പെടുന്ന സാഹിത്യജനുസ്സാണ് കവിത എന്ന ബോധ്യമാണ് ഈ കവിതകളുടെ കരുത്ത്. നിലനില്ക്കുന്ന വ്യവസ്ഥയോട് പോരടിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന കവിതച്ചന്തയിലെ ചരക്കല്ല ഇവിടെ കവിത. കവിത വീണുപോയാൽ മറ്റെല്ലാം ഉടനടി വീണുപോകുമെന്ന ഉറച്ചവിശ്വാസമാണ് ഇതിലെ കാവ്യഭാഷ’ എന്നു പ്രസാധകർ ‘ജിജി’ക്കു നൽകുന്ന പിൻകുറിപ്പ് ടോണിയുടെ കവികകൾക്കുള്ള മികച്ച ആമുഖവാചകങ്ങളിലൊന്നാണ്.