ADVERTISEMENT

ഘടോൽക്കചൻ’, ‘രാക്ഷസപർവം’ എന്നീ ശ്രദ്ധേയ നോവലുകൾക്കു ശേഷം രാജേഷ് കെ.ആർ. എഴുതിയ പുതിയ നോവലാണ് ‘പാതാളക്കിണർ’. ഈ കൃതിയുടെ വായനാനുഭവം ‘പാതാളക്കിണർ: വിശ്വാസവും അതിജീവനവും ഇഴചേരുന്ന ഇതിഹാസഭൂമി’ എന്ന പേരിൽ വിജയ് നായർ ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം –

‘ഘടോൽക്കചൻ’, ‘രാക്ഷസപർവം’ എന്നീ കൃതികൾക്കു ശേഷം രാജേഷ് കെ.ആർ. വായനക്കാർക്കു മുന്നിലെത്തിക്കുന്ന മൂന്നാമത്തെ നോവലാണ് പാതാളക്കിണർ.

ADVERTISEMENT

ആദ്യ രണ്ടു പുസ്തകങ്ങളും മഹാഭാരത പശ്ചാത്തലത്തിലുള്ളവയായിരുന്നെങ്കിൽ, ഇതിൽ തികച്ചും വ്യത്യസ്തമായ ഒരു പ്രമേയവും ആഖ്യാനശൈലിയുമാണ് എഴുത്തുകാരൻ സ്വീകരിച്ചിരിക്കുന്നത്. ഒരു ഭാഷ അധ്യാപകൻ കൂടിയായ രചയിതാവ് തന്റെ പദസമ്പത്തു കൊണ്ട് മനോഹരമായ മാന്ത്രികലോകം തന്നെ ഇവിടെ സൃഷ്ടിക്കുന്നു.

പ്രമേയവും പശ്ചാത്തലവും

ADVERTISEMENT

ഭക്തിയും അന്ധവിശ്വാസവും ഇഴപിരിയാതെ കിടക്കുന്ന ഒരു ദേശത്തിന്റെ പോരാട്ടവീര്യമാണ് ഈ നോവലിന്റെ ആത്മാവ്. മഹാബിലപുരം ഗ്രാമം എങ്ങനെ ‘പാതാളക്കിണർ’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി എന്നതിന്റെ ചോര കിനിയുന്ന ചരിത്രമാണ് പുസ്തകം അനാവരണം ചെയ്യുന്നത്. ഏതോ പുരാതനകാലത്തു നിർമ്മിക്കപ്പെട്ട ഒരു കിണറിനെ കേന്ദ്രീകരിച്ച് വളർന്നുവന്ന സംസ്കാരവും ആചാരങ്ങളും കഥാഗതിയെ സ്വാധീനിക്കുന്നു.

മൂന്നു തലമുറകളുടെ കഥ

ADVERTISEMENT

1938-ൽ ബ്രിട്ടീഷുകാർ ആയുധപ്പുര സ്ഥാപിക്കാനായി മഹാബിലപുരത്ത് എത്തുന്നതോടെയാണ് സംഭവബഹുലമായ ഈ നോവലിനു തുടക്കമാകുന്നത്. നാടു ഭരിക്കുന്ന സുബ്രഹ്മണ്യൻ നമ്പൂതിരി, മകൻ നാരായണൻ നമ്പൂതിരി, അദ്ദേഹത്തിന്റെ മകൾ കൈതിരി എന്നിങ്ങനെ മൂന്നുതലമുറകളിലൂടെ കഥ പടർന്നുപന്തലിക്കുന്നു. ആയുധപ്പുരയുടെ മറവിൽ നടക്കുന്ന ചതി തിരിച്ചറിയുന്നിടത്തു നിന്നു തുടങ്ങുന്ന പോരാട്ടം, കൈതിരി എന്ന പെൺകുട്ടി ഒരു ജനതയുടെ കാവൽദൈവമായി (ദേവീരൂപം) പരിണമിക്കുന്നതു വരെ നീളുന്നു. അവർ സമാധിയടഞ്ഞ പാതാളക്കിണർ പിന്നീട് ആ ദേശത്തിന്റെ അടയാളമായി മാറുകയാണ്.

rajesh-kr-pathalakkinar-2

കഥാപാത്രങ്ങളും സംഘർഷങ്ങളും

കാലഘട്ടങ്ങൾ മാറുമ്പോൾ കഥയിലേക്ക് പുതിയ കഥാപാത്രങ്ങളും സംഘർഷങ്ങളും കടന്നുവരുന്നു:

ശങ്കരൻ: നാരായണൻ നമ്പൂതിരിയെ വധിച്ച് നാടിന്റെ അധികാരം കയ്യാളുന്ന ക്രൂരനായ പ്രമാണി. അയാളുടെ കർമ്മ ഫലങ്ങൾ ഏറ്റു വാങ്ങാൻ വിധിക്കപ്പെട്ട പതിമൂന്നു വയസ്സുകാരിയായ ഏക മകൾ അനുവാചക ഹൃദയങ്ങളിൽ നൊമ്പരമാവുന്നു.

രഘുനന്ദൻ: നീതി നടപ്പാക്കാനെത്തുന്ന പൊലീസ് ഒഫീസർ. ഇദ്ദേഹത്തിന്റെ വരവോടെയാണ് മൂടപ്പെട്ട പല സത്യങ്ങളും പുറത്തുവരുന്നത്.

പരശു: ദേശചരിത്രമെഴുതിയ വേലായുധന്റെ മകൻ. അച്ഛന്റെ പുസ്തകത്തിലൂടെ നിഗൂഢതകൾക്ക് ഉത്തരം കണ്ടെത്താൻ പരശു ശ്രമിക്കുന്നു.

പ്രണയവും നന്മയും

വേലായുധൻ-കുമുദി, കൊച്ചുകുഞ്ഞ്-മാലതി എന്നിവരുടെ ഹൃദയസ്പർശിയായ പ്രണയകഥകളും ഇതിലുണ്ട്.

ശാന്തസ്വരൂപിയായ മഹാബില ദേവിയും സംഹാരരൂപിയായ കൈതിരി ദേവിയും അവരുടെ ആജ്ഞാനുവർത്തിയെപ്പോലെ പ്രത്യക്ഷപ്പെടുന്ന വെള്ളക്കടുവയും നോവലിന് ഒരു മിസ്റ്റിക് പരിവേഷം നൽകുന്നു.

കാലാതീതരെന്ന പോലെ ശ്രീ നാരായണഗുരുവും ഝാൻസി റാണിയും ശ്രീബുദ്ധനും ഈ നോവലിൽ കടന്നുവരുന്ന ഭാഗങ്ങൾ ഏറെ കൗതുകമുണർത്തുന്നതാണ്.

വിശ്വാസത്തിന്റെ നൂൽപ്പാലം

വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള നേർത്ത അതിർവരമ്പിലൂടെയാണ് ഈ നോവൽ സഞ്ചരിക്കുന്നത്. നിസ്സഹായരായ ഒരു ജനത തങ്ങളുടെ നിലനിൽപിനായി വിശ്വാസങ്ങളെ എങ്ങനെ മുറുകെ പിടിക്കുന്നു എന്ന് രാജേഷ് കെ.ആർ. വരച്ചു കാട്ടുന്നു.

“മനസ്സിനു ശാന്തി നൽകാൻ വിശ്വാസത്തിനു സാധിക്കുമെങ്കിൽ അതു നല്ലതാണ്. യുക്തിചിന്തകൾ കൊണ്ട് വിധിയെ തടുക്കാനാവില്ല. ദുരന്തങ്ങളിൽ വീണു പോയ ഒരു കൂട്ടമാളുകൾ അതിൽ നിന്ന് കരകയറാൻ വിശ്വാസത്തെ കൂട്ടുപിടിക്കുന്നെവെങ്കിൽ, ജീവിതത്തിന് പ്രതീക്ഷ നൽകാൻ ആ വിശ്വാസത്തിനു കഴിയുമെങ്കിൽ, അവരത് ചെയ്യട്ടെ’’.

ശക്തമായ ഭാഷയും ആകാംക്ഷ നിറഞ്ഞ ആഖ്യാനവും കൊണ്ട് ‘പാതാളക്കിണർ’ വായനക്കാരുടെ മനസ്സിൽ ഒരു കനൽ പോലെ എരിഞ്ഞുനിൽക്കുന്ന കൃതിയാണ്. ഒരു ഗ്രാമത്തിന്റെ മുഴുവൻ വേദനയും പോരാട്ടവും ഈ ഒറ്റക്കഥയിൽ സാന്ദ്രമായിരിക്കുന്നു.

Unveiling Pathalakkinnar: Rajesh KR's New Literary Gem:

The novel 'Pathalakkinnar' by Rajesh KR is a compelling narrative that delves into themes of belief and survival, intricately weaving together a village's epic struggle. Following his acclaimed works 'Ghatotkachan' and 'Rakshasaparvam', this novel presents a unique premise and narrative style, creating a magical world through eloquent prose.

ADVERTISEMENT