മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയയായ വി.പ്രവീണയുടെ പുതിയ കഥാസമാഹാരമാണ് ‘കടലിന് കുറുകെ ഒരു പക്ഷി’. പതിമൂന്ന് കഥകളാണ് ഈ പുസ്തകത്തിൽ. ‘കടലിന് കുറുകെ ഒരു പക്ഷി’യിലെ കഥകളെക്കുറിച്ച്, അവയുടെ എഴുത്തനുഭവങ്ങളെക്കുറിച്ച്, ‘എടുത്ത സെല്‍ഫികള്‍ക്കും തൊടുത്ത സെല്‍ഫ് ഗോളുകള്‍ക്കുമുള്ള ഉപചാരം’ എന്ന പേരിൽ വി.പ്രവീണ ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം –
കഥ സെല്‍ഫിയാണ്. പലപ്പോഴും സെല്‍ഫ് ഗോളുമാണത്. എന്തിനെടുത്തു എന്തിനു തൊടുത്തു എന്നൊക്കെ ചോദിച്ചാല്‍ ഉത്തരം വറ്റും. വിക്ഷേപിച്ചയുടന്‍ അപ്രത്യക്ഷമാകുന്ന ആകാശയാനവുമാണത്. ജ്വലിച്ചു തീര്‍ന്ന ഇന്ധനങ്ങള്‍ക്കൊപ്പം മാഞ്ഞു പോകുന്ന ഗഗനയാനം. എന്തിനു വേണ്ടിയാണെരിഞ്ഞതെന്നു ചോദിച്ചാല്‍ ഒഴിഞ്ഞുകിടക്കുന്ന ശൂന്യതയും മുഴങ്ങുന്ന മൗനവും തന്നെയാകും മറുപടി.
ഇതിനെയൊക്കെ സാധൂകരിക്കാന്‍ സാഹിത്യത്തില്‍ ‘ഓതര്‍ ഈസ് ഡെഡ്’ എന്നൊരു തിയറിയുമുണ്ട്. ആ തിയറിയുടെ തീര്‍ത്തും ജൈവികമായൊരു പതിപ്പാണ് ശാന്തമഹാസുമദ്രത്തിലെ ഒരിനം സാല്‍മണ്‍ മത്സ്യമായ ഓങ്കോറിഞ്ചസിന്റെ ജീവിതയാത്ര. ഉപ്പുരുചിയില്ലാത്ത നദീജലത്തിലാണതിന്റെ പിറവി. നീന്താനുള്ള മുഴുപ്പെത്തിയാലുടനത് സമുദ്രത്തിലേക്ക് യാത്രചെയ്യും. മുതിര്‍ന്ന് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനുള്ള പ്രായമെത്തുമ്പോള്‍ പഴയ നദിയിലേക്കുതന്നെ മടങ്ങും. ചുഴികളും അത്യഗാധമായ സമുദ്രഗര്‍ത്തങ്ങളും പിന്നിട്ട് ദൂരമേറിയ സാഹസികയാത്ര. ആ യാത്രയ്ക്കിടയില്‍ ചാരത്തില്‍ നിന്നതിന്റെ നിറം കടുംചുവപ്പാകും. രൂപാന്തരണത്തിനൊടുവില്‍, ജനിച്ച ജലരാശിയില്‍ മത്സ്യം മുട്ടകളിടും. ഊര്‍ജംവറ്റി അമ്മ മത്സ്യം അവിടെത്തന്നെ മരിച്ചുവീഴുകയുംചെയ്യും. പിറന്ന കുഞ്ഞുങ്ങളോ അത്രകാലം ജീവിച്ച കടലോ അവിടുത്തെ ജലജീവികളോ പിന്നെ അതിനെ ഓര്‍ക്കണമെന്നില്ല. അവിടെയും ‘ഓതര്‍ ഈസ് ഡെഡ്’.
കഥ സെല്‍ഫിയാകുമ്പോള്‍, അതിന് ചില പ്രശ്‌നങ്ങളൊക്കെയുണ്ട്. എന്തിനെടുത്തു എന്ന് എടുത്തയാളോടുതന്നെ അത് ചോദിച്ചെന്നിരിക്കും. ഇനി നേരം കിട്ടുമ്പോള്‍ ഗാലറി പരതി ഇപ്പറഞ്ഞ സെല്‍ഫിയൊന്ന് സൂം ചെയ്താലോ. പോരായ്മകളുടെ പ്രളയക്കാഴ്ചയാകുമത്. മൃതകോശങ്ങള്‍, വടുക്കള്‍, ഞരമ്പോടിയ വരമ്പുകള്‍. അതിനിടയിലെവിടെ സൗന്ദര്യം ? സെല്‍ഫികളുടെ പ്രദര്‍ശനശാലയാണ് ഓരോ പുസ്തകവും.
അതേ പ്രദര്‍ശനശാല ചിലപ്പോള്‍ കൊളംബിയയിലെ മെഡലിനിലെ എല്‍ പൊബ്ലാദോ നിശാക്ലബ്ബിനെ ഒാര്‍മ്മിപ്പിക്കും. 1994 ജൂലായ് മാസത്തിലെ പാതിരാനേരത്ത് ആേ്രന്ദ എസ്‌കോബാര്‍ വെടിയേറ്റുമരിച്ചത് അവിടെ വച്ചാണ്. ഒരു സെല്‍ഫ് ഗോളായിരുന്നു ഒരുകൂട്ടം വാതുവെപ്പുകാരെ എസ്‌കോബാറിനു നേരെ നിറയൊഴിക്കാന്‍ പ്രേരിപ്പിച്ച പിഴ. കഥ സെല്‍ഫ് ഗോളാകുമ്പോള്‍ നെറുന്തലയ്ക്ക് വെടിയേറ്റ പിടച്ചിലാണ് പിന്നെ. പിഴച്ച ഗോളെങ്കിലും സൂം ചെയ്ത സെല്‍ഫിയിലെന്ന പോലെ അതിലും മൃതകോശങ്ങള്‍ക്കിടയില്‍ സൗന്ദര്യം പരതാനിറങ്ങും. ദൈവത്തിന്റെ കൈയോ കാലോ മാന്ത്രികമായൊരു ബൈസിക്കിള്‍ കിക്കോ കണ്ടെത്താനൊരു മൈക്രോസ്‌കോപ്പിക് പരതല്‍. ഭൂതക്കണ്ണാടിയില്‍ തടയാത്ത സൗന്ദര്യകണം. ആശ്വാസമെന്നൊന്ന് അവിടെയും മരുപ്പച്ച.
കഥ ഉപമകളുടേതും രൂപകങ്ങളുടേതും കൂടിയാണല്ലോ. സെല്‍ഫികളുടെയും സെല്‍ഫ് ഗോളുകളുടെയും ഉപമകളിലൂടെ പറയാന്‍ ശ്രമിച്ചത് ഇത്രമാത്രം: ഈ പുസ്തകം, ‘കടലിന് കുറുകെ ഒരു പക്ഷി’, ഒരേസമയം സെല്‍ഫികളുടെയും സെല്‍ഫ് ഗോളുകളുടെയും സമാഹാരമാണ്. എന്തിനെടുത്തു, തൊടുത്തു എന്നൊന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. അതിനപ്പുറമെന്തെങ്കിലും പറഞ്ഞാല്‍ ആളെക്കാള്‍ വലിയ ആംഗ്യംകൊണ്ട് പെരുമ്പറ കൊട്ടലാകുമത്. (പെരുമ്പറയുള്‍ക്കൊള്ളുന്ന ഈ വാചകം മേതിലിന്റെ ഒരു കഥയില്‍ നിന്ന് കിട്ടിയതാണ്. അധികമായെന്തെങ്കിലും പറയാനോങ്ങുമ്പോഴൊക്കെയും ആ വാചകം അരുതെന്നോര്‍മ്മിപ്പിക്കുന്ന വടിയാകാറുണ്ട് ).
കണക്കിനും യുക്തിക്കും വഴങ്ങാത്ത തലച്ചോറ് ഏതോ കാലത്ത് കയറിക്കൊരുത്ത വള്ളിയാണ് ഭാവന അഥവാ സങ്കല്പം. വേണ്ടിടത്തും വേണ്ടാത്തിടത്തും പ്രയോഗിച്ച് പരീക്ഷിച്ച് സൈ്വര്യംകെടുത്തിയ ഭാവനാശേഷിയെ കടലാസിലേക്ക് മാറ്റി പ്രതിഷ്ഠിച്ച കാലത്താണ് കഥ വന്നത്. അന്നതിനെപ്പറ്റി, കടലാസിന് പുറത്തുള്ള അതിന്റെ ജീവിതത്തെപ്പറ്റി, അനശ്വരതയെപ്പറ്റി, കഥ വഴി കൈയിലെത്തുന്ന ഭൗതികാനന്ദങ്ങളെപ്പറ്റി ഒന്നും ചിന്തിച്ചിരുന്നില്ല. മെച്ചം ഉരച്ചറിയാന്‍ ഉരകല്ലുണ്ടെന്നും ഉരച്ചാലതിന്റെ മാറ്ററിയാമെന്നും തിരിച്ചറിഞ്ഞുമില്ല. മഴ പെയ്യിക്കാനും നിലാവുദിപ്പിക്കാനും തിരമാലകളുയര്‍ത്താനും അതു കണ്ടിട്ടാളുകള്‍ അമ്പരക്കാനും കഴിഞ്ഞെങ്കിലെന്നൊന്നും മോഹിച്ചുമില്ല. അങ്ങനെയൊക്കെ ചിന്തിച്ചുതുടങ്ങുന്നിടത്ത് ഭാവന യുക്തിയേക്കാളും കണക്കിനേക്കാളും അപകടകാരിയായ വ്യാളിയായി മാറുമെന്നും അത് തീ തുപ്പി പൊള്ളിക്കുമെന്നുമാണ് കാലം പറഞ്ഞു തന്നത്. സങ്കല്പത്തിന്റെ ലീലാവിലാസങ്ങളിന്മേല്‍ സ്വപ്‌നങ്ങളെ മുളപ്പിക്കരുതെന്നുള്ള മുന്നറിയിപ്പ്. ഈ ലോകത്തിനും പരലോകത്തിനുമിടയിലെ ഗൂഢ വന്‍കരയാണക്ഷരം. ആഗ്രഹങ്ങളുടെ ക്ഷേത്രഗണിതംകൊണ്ട് അവിടെയൊന്നും കെട്ടിപ്പൊക്കാനാവില്ല. അതിന്റെ വശ്യപ്രകൃതി മോഹങ്ങള്‍ക്കുളള ചാലകവുമല്ല.
അതുകൊണ്ട് ഒരു ഉരകല്ലിലും ഉരയ്ക്കാതെ, അനശ്വരതയെന്ന എത്താക്കൊമ്പിനെപ്പറ്റി ലവലേശം ചിന്തിക്കാതെ വിക്ഷേപണശേഷമതിന്റെ സഞ്ചാരമേതു ശൂന്യതയിലേക്കെന്നോര്‍ത്ത് അന്തംവിടാതെ എഴുതിപ്പോയ പതിമൂന്ന് കഥകളുടെ സമാഹാരമാണ് ‘കടലിന് കുറുകെ ഒരു പക്ഷി’.
‘ഓതര്‍ ഈസ് ഡെഡ്’ എന്ന ആശ്വാസകരമായ സിദ്ധാന്തത്തിനും ജനിച്ച ജലത്തില്‍ മുട്ടയിട്ടുമരിച്ച സാല്‍മണ്‍ മത്സ്യങ്ങളുടെ അനന്തമായ തലമുറകള്‍ക്കും എടുത്ത സെല്‍ഫികള്‍ക്കും തൊടുത്ത സെല്‍ഫ് ഗോളുകള്‍ക്കുമുള്ള ഉപചാരമായതിനെ വായനയുടെ ലോകത്തേക്ക് തുറന്നുവിടുന്നു...