കഥകളിലൂടെ ജനാധിപത്യവിരുദ്ധമായ വ്യവസ്ഥിതികളോട് കലഹിച്ച എഴുത്തുകാരനാണ് എം.സുകുമാരൻ. ‘പഴകിപ്പോയ വിപ്ലവത്തിന്റെ പ്രചാരകൻ’ മാത്രമായി അദ്ദേഹത്തെ പരിഗണിക്കുന്നവർ, കാലമെത്ര കഴിഞ്ഞാലും ചൂടും ചൂരും കുറയാത്ത ആ രചനകളെ വേണ്ടുംവിധം ഉൾക്കൊണ്ടിട്ടില്ലെന്നു വേണം മനസ്സിലാക്കാൻ.
തന്റെ ബോധ്യങ്ങൾക്കൊപ്പം നിന്ന് സാഹിത്യത്തെ അതിനായി ഉപയോഗിച്ചപ്പോൾ പാർട്ടി വിരുദ്ധനെന്ന മുദ്ര ചാർത്തപ്പെട്ട് വർഷങ്ങളോളം എഴുതാതെ ജീവിച്ചു എം.സുകുമാരൻ. പാർട്ടിയുടെ ബുദ്ധിജീവികളും സുകുമാരനും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തതിൽ നിന്നുള്ള ഒരു പ്രതികരണമെന്ന പോലെയാണ് ‘ശേഷക്രിയ’ എന്ന നോവൽ പിറന്നത്. 1979 - ൽ ‘കലാകൗമുദി’യിൽ അതു ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചപ്പോഴേ, ആ നോവൽ പുസ്തകമാക്കരുതെന്നു പാർട്ടി വിലക്കിയിരുന്നത്രെ. അദ്ദേഹം വഴങ്ങിയില്ല. സാഹിത്യപ്രവർത്തകസഹകരണസംഘം ‘ശേഷക്രിയ’ പുസ്തകമാക്കി. അതോടെ സുകുമാരനും പാർട്ടിയും രണ്ടു തട്ടിലായി.
‘എന്റെ ശവകുടീരപ്പലകയിൽ ഇത്രയും എഴുതിവെയ്ക്കണം. അച്ചടക്കത്തിനായി ആത്മത്യാഗം വരിച്ച ഒരു മഹാത്മാവ് ഇവിടെ അന്ത്യനിദ്ര കൊള്ളുന്നു. ഒരു പൂവിതൾ നുള്ളിയിട്ടുപോലും ആ ഉറക്കത്തിന് ഭംഗം വരുത്തരുത്...’ ശേഷക്രിയ’യിലെ കുഞ്ഞയ്യപ്പന്റെ അന്തിമാഭിലാഷം എം.സുകുമാരൻ പകർത്തിയതിങ്ങനെ. ‘ശേഷക്രിയ’യിൽ കുഞ്ഞയ്യപ്പൻ പാർട്ടിക്കു വേണ്ടി ജീവനൊടുക്കിയെങ്കിൽ, എം. സുകുമാരൻ എഴുതുന്നില്ല എന്ന തീരുമാനമെടുത്തു.
ഒരു ദശകം നീണ്ടുനിന്ന ആ മൗനത്തിൽ നിന്നു മോചിതനായി, 1992 – ല്‍ എം.സുകുമാരൻ ‘പിതൃതർപ്പണം’ എഴുതി.അതിനുശേഷം ‘ജനിതകം’ എന്നൊരു നോവെല്ല കൂടി അദ്ദഹം എഴുതി.
തീവ്ര വിപ്ലവകാരിയായിരുന്ന വേണുകുമാര മേനോന്റെ പിൻവാങ്ങലും ആത്മീയമാർഗത്തിലേക്കുള്ള സഞ്ചാരവും മുഷിഞ്ഞ ഗാന്ധിത്തൊപ്പി വച്ചുള്ള ആത്മഹത്യയുമാണ് ലഘുവാക്കി വിവരിച്ചാല്‍ ‘പിതൃതർപ്പണം’. ഗാന്ധിസത്തിന്റെ സമകാലിക പ്രസക്തി, കമ്മൂണിസത്തിന്റെ പ്രായോഗിക പരാജയങ്ങൾ, പാരമ്പര്യ മൂല്യങ്ങൾ സൃഷ്ടിക്കുന്ന അന്തഃസംഘർഷം തുടങ്ങിയവയെ ഈ കൃതി അടയാളപ്പെടുത്തുന്നു.
അക്കാലത്ത് ഏറെ വായിക്കപ്പെട്ട ‘പിതൃതർപ്പണം’ 2003 – ൽ ‘മാർഗം’ എന്ന സിനിമയായി. രാജീവ് വിജയരാഘവനായിരുന്നു സംവിധാനം. നെടുമുടി വേണുവാണ് വേണുകുമാര മേനോനായത്. ഈ വേഷം നെടുമുടി വേണുവിന് സ്‌റ്റേറ്റ് അവാർഡ്, ദേശീയതലത്തിൽ പ്രത്യേക പരാമർശം, ക്യൂബയിലെ ഫിലിം ഫെസ്റിവലില്‍ ബെസ്റ്റ് ആക്ടർ അവാർഡ് എന്നിവ നേടികൊടുത്തു. മീര കൃഷ്ണ, കെ.പി.എ.സി.ലളിത, ശോഭ മോഹൻ എന്നിവരും അഭിനയിച്ചു. എസ്. പി. രമേഷും അൻവര്‍ അലിയും രാജീവ് വിജയരാഘവനും ചേർന്നാണ് ‘പിതൃതർപ്പണ’ത്തെ ‘മാർഗ’മാക്കിയ തിരക്കഥയെഴുതിയത്. ചിത്രം സംസ്ഥാന, ദേശീയ, രാജ്യാന്തര അവാർഡുകൾ നേടി. ഇപ്പോഴിതാ, ‘പിതൃതർപ്പണം’ എച്ച് ആൻഡ് സി പുന:പ്രസിദ്ധീകരിച്ചിരിക്കുന്നു.
1961 ൽ, പതിനെട്ടാമത്തെ വയസ്സിലാണ് എം.സുകുമാരന്റെ ആദ്യ കഥ ‘മഴത്തുള്ളികൾ’ മലയാള മനോരമ ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്. ആദ്യ നോവൽ അഴിമുഖം. 1976ൽ ‘മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ’ എന്ന കഥാസമാഹാരത്തിനു കേരള സാഹിത്യ അക്കാദമി പുരസ്കാരവും 2006ൽ ‘ചുവന്ന ചിഹ്നങ്ങൾ’ എന്ന ലഘുനോവൽ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് 1981ൽ ‘ശേഷക്രിയ’യ്ക്കും 1995ൽ ‘കഴക’ത്തിനും ലഭിച്ചു.
1963ൽ അദ്ദേഹം തിരുവനന്തപുരത്ത് ഏജീസ് ഓഫിസിൽ ക്ലാർക്കായി. 1974ൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽ നിന്നു പുറത്തായി. 1982ൽ കഥയെഴുത്തു നിർത്തിയതായി പ്രഖ്യാപിച്ചെങ്കിലും പത്തു വർഷത്തിനു ശേഷം 1992ല്‍ ‘പിതൃതർപ്പണം’ എഴുതി മടങ്ങി വന്നു...
2018 മാർച്ച് 16 ന്, എം.സുകുമാരൻ അന്തരിച്ചു. ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്ന അദ്ദേഹം കടുത്ത ന്യുമോണിയ ബാധിച്ചു തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മരിക്കുമ്പോൾ 75 വയസ്സായിരുന്നു പ്രായം.