2018-ൽ മാൻ ബുക്കർ ഇന്റർനാഷനൽ പ്രൈസും അതേ വർഷം സാഹിത്യ നൊബേൽ പുരസ്‌കാരവും സ്വന്തമാക്കിയ വിഖ്യാത പോളിഷ് എഴുത്തുകാരി ഓൾഗ തുക്കാർച്ചുക്കിന്റെ ‘പ്രാവ്യെക് ഇ ഇന്നെ ഛസി’ (പ്രൈമിവെൽ ആൻഡ് അഥർ ടൈംസ്) എന്ന നോവൽ ‘ഒരിടത്ത് പല കാലങ്ങൾ’ എന്ന പേരിൽ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ അനൂപ് ചന്ദ്രൻ ഈ പ്രശസ്ത കൃതിയുടെ വിവർത്തനാനുഭവം ‘കാപ്പിയുടെ മണമുള്ള സ്ഥലകാലം’ എന്ന പേരിൽ വനിത ഓൺലൈനില്‍ എഴുതിയതു വായിക്കാം –
പ്രാക്തനയിലെ കാപ്പിമണം
സാഹിത്യനൊബേൽ നേടിയ ഓൾഗ തുക്കാർച്ചുക്കിന്റെ ‘പ്രാവ്യെക് ഇ ഇന്നെ ഛസി’ (പ്രൈമിവെൽ ആൻഡ് അഥർ ടൈംസ് എന്ന് ഇംഗ്ലീഷ്) എന്ന നോവൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ സ്വയം മറന്ന് ആസ്വദിച്ച ഒരു രാത്രിയുണ്ടായിരുന്നു.
നോവലിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ മീഷയും ഇസിദോറുമാണ്. അടുപ്പമുണ്ടെന്ന് തോന്നാത്ത, എന്നാൽ ആത്മാവുകൊണ്ട് അടുത്തിരിക്കുന്ന രണ്ട് കൂടപ്പിറപ്പുകൾ. മീഷയും ഇസിദോറുമുള്ള അടുപ്പത്തിന്റെ ആഴമെന്തെന്ന് ഒരൊറ്റ അധ്യായത്തിലേ ഓൾഗ തുക്കാർചുക് എടുത്തുപറയുന്നുള്ളൂ. ആ അധ്യായം ഒരു രാത്രി ഒരൊറ്റ ഇരിപ്പിനാണ് മൊഴിമാറ്റം നടത്തിയത്. ഇസിദോർ എന്ന വ്യത്യസ്തനായ സഹോദരനും മീഷ എന്ന ഉള്ളുറപ്പുള്ള സഹോദരിയും എത്രത്തോളും മനസ്സുകൊണ്ട് ഇഴ ചേർന്നവരാണെന്ന് കാണിക്കുന്ന ഒരൊറ്റ അധ്യായം. അത് എഴുതിത്തീർത്തപ്പോൾ ജനാലയിലൂടെ അരണ്ട വെളിച്ചം മുറിക്കുള്ളിലേക്ക് വീഴുന്നുണ്ടായിരുന്നു. കാപ്പിയുടെ മണം ഒരു വിസ്മയം പോലെ അറിഞ്ഞു. അന്ന് മനസ്സറിഞ്ഞ് ഒരു കാപ്പി കുടിച്ചു.
സ്കൂൾ കാലത്ത് വെട്ടുകല്ല് വെച്ചുണ്ടാക്കിയ ഒരു രണ്ടുമുറി വീട്ടിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. മൺവഴിയുടെ മുകളിലായി മൂന്ന് തട്ടുകളായുള്ള സ്ഥലത്തിന്റെ നടുവിലെ തട്ടിലായിരുന്നു വീട്. മുകളിലെ തട്ടിൽ കാപ്പിത്തോട്ടമായിരുന്നു. പത്തുനാൽപ്പത് മൂട് കാപ്പിയുണ്ടാകും. വെക്കേഷൻ കാലത്താണ് കാപ്പിത്തോട്ടം പൂക്കുന്നത്. നിറയെ മുല്ലപ്പൂ പോലെയുള്ള വെളുത്ത പൂക്കളുണ്ടാകും. മുലപ്പൂ പോലെ തന്നെ മണക്കും. കാപ്പിയുടെ മണമാണെന്ന് പോലും തോന്നാത്ത സുഗന്ധം നുകർന്നാകും ഞങ്ങളുടെ വേനലവധിയിലെ കളികൾ. ഞങ്ങൾക്ക് കളിയിടമായിരുന്നു കാപ്പിത്തോട്ടം. അത് വേനലവധിയായാലും ഓണമായാലും ക്രിസ്മസ് ആയാലും.
ക്രിസ്മസ് അവധിയാകുന്നതോടെ കാപ്പിത്തോട്ടത്തിൽ നല്ല കടുംചുവപ്പു നിറത്തിൽ, കണ്ടാൽ കടിക്കാൻ തോന്നുന്ന, കാപ്പിപ്പഴക്കുലകളുണ്ടായിരിക്കും. അത് അടർത്തിയെടുത്ത് ഊരിയിട്ട് വെയിലത്തിട്ടുണക്കി ഉരലിലിട്ട് തോട് നീക്കിയെടുക്കും. ഉലക്ക ചരിച്ച് പിടിച്ച് കോഫീബീൻ ഉടയാതെ വേണം തോടിളക്കാൻ. എന്നെക്കാൾ നീളമുള്ള ഉലക്കയെടുത്ത് ഞാനും ചെയ്തിട്ടുണ്ട് ആ പണി. ഉരൽക്കുഴിയിൽ കോഫി ബീൻ ഇളകി കല്ലോടുരഞ്ഞ് തെളിഞ്ഞുവരുമ്പോൾ മൂക്കിലേക്ക് ഒരു മണം വരും. കാപ്പിപ്പൂവിനേപ്പോലെ മദഭരഗന്ധമല്ല. നാഡികളിൽ ഉന്മേഷത്തിന്റെ ലഹരി നിറയ്ക്കുന്ന മൂർച്ചയുള്ള ഒരു മണം. അതെടുത്ത് ചട്ടിയിലിട്ട് വറുക്കുമ്പോൾ മണത്തിന് പിന്നെയും മൂർച്ച കൂടും. പൊടിച്ചെടുക്കുമ്പോൾ പിന്നെയും കൂടും. തിളച്ച വെള്ളത്തിലേക്ക് ഒരു സ്പൂൾ പൊടിയിടുമ്പോൾ അതങ്ങനെ തലച്ചോറിലാകെ നിറയും. ആദ്യം ഗന്ധം കൊണ്ടും പിന്നെ രുചി കൊണ്ടും ഒടുവിൽ ലഹരി കൊണ്ടുമാണ് കാപ്പിക്കപ്പുകൾ നമ്മെ കീഴടക്കാറുള്ളത്.
കാപ്പി കുടിക്കുമ്പോൾ ഞാൻ ആ പഴയ കാപ്പിത്തോട്ടത്തിലാണ് നിൽക്കുന്നത്. വെളുത്ത കാപ്പിപ്പൂക്കളും നിലത്ത് തേരട്ടകളും ഇടയ്ക്ക് കണ്ണിൽപ്പെടുന്ന ചേരയും മരുന്നുകഞ്ഞിയുണ്ടാക്കാൻ തൊട്ടാവാടി അടർത്താൻ വരുന്ന അടുത്ത വീട്ടിലെ നാണിയമ്മയുമൊക്കെ ഒരു കപ്പ് കാപ്പിയ്ക്കൊപ്പം ഓർമ വരും. ഓർമകളും കാപ്പികളെ പോലെ ലഹരിയുള്ളവയാണല്ലോ?
നന്നായി പഞ്ചസാരയിട്ടാണ് കാപ്പി കുടിക്കാറുണ്ടായിരുന്നത്. നാടൻ കാപ്പിയിൽ നിന്ന് ഹൈബ്രിഡ് റൊബസ്റ്റയിലേക്കും അറബിക്കയിലേക്കുമൊക്കെ കാപ്പിയുടെ ഇഷ്ടം പടരുമ്പോഴും മധുരം നിർബന്ധമാണ്. മധുരം ഒഴിവാക്കാൻ വേണ്ടിയാണ് ആറുകൊല്ലം മുൻപ് കാപ്പിയോട് തന്നെ വിട പറഞ്ഞത്. ഇനി കുടിക്കില്ലെന്ന് തീരുമാനിച്ചത്. അങ്ങനെയിരിക്കെയാണ് ‘പ്രൈമിവെൽ ആൻഡ് അഥർ ടൈംസ്’ വിവർത്തനം ചെയ്യാനെടുത്തത്. പാടുപെട്ട് അകറ്റിനിർത്തിയ കാപ്പിയാണ് ആ രാത്രി പിന്നെയും എനിക്കൊപ്പം കൂടിയത്. ഇന്നിപ്പോ ഒരു ദിവസം നാല് കാപ്പി വരെ കുടിക്കുന്നുണ്ട്. ശരിക്കും കഫീൻ അഡിക്റ്റ്.
നോവലിൽ ഒരു ചെറിയ തിരികല്ലുണ്ട്. ഒരുപിടി കാപ്പിക്കുരു ഇട്ടുകൊടുത്താൽ, ഒന്നോ രണ്ടോ കാപ്പിക്ക് വേണ്ട കാപ്പിപ്പൊടി പൊടിച്ചെടുത്ത് തരുന്ന ഒരു തിരികല്ല്. മീഷയ്ക്ക് അവളുടെ അച്ഛൻ മിഹാവ് സമ്മാനമായി കൊടുത്തതാണ്. ഒന്നാം ലോകമഹായുദ്ധം കാരണം വർഷങ്ങളോളം നാടും വീടും വിട്ട് അകന്നുകഴിഞ്ഞ, എവിടെയാണെന്ന് പോലും അറിയാതെ പോയ മിഹാവ് യുദ്ധം അവസാനിച്ചപ്പോഴാണ് തിരികെയെത്തുന്നത്. മകൾ എത്ര വളർന്നെന്ന് പോലും ഉറപ്പില്ലായിരുന്നു അയാൾക്ക്. അന്ന് അവൾക്ക് കൊടുക്കാൻ അയാളുടെ കൈയിൽ ഒരു തിരികല്ല് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ചെറിയ കോഫീമിൽ. അന്നുമുതൽ മീഷയുടെ ഹൃദയത്തിലും തലച്ചോറിലും കോഫി ഒരു സുരക്ഷിതത്വമായിരുന്നു. മീഷയെ നമ്മൾ കാണുമ്പോഴൊക്കെ അവളുടെ അടുക്കളയിൽ ഇരിക്കുന്ന തിരികല്ലിന്റെയും അൽപ്പം മുൻപ് അവൾ കുടിച്ചുതീർത്ത കാപ്പിയുടെ, ഗ്ലാസിനടയിൽ ഉണങ്ങിപ്പിടിച്ചിരിക്കുന്ന കാപ്പിമട്ടിന്റെയും സാന്നിധ്യം നമ്മൾ അറിയും.
ഭൂപടത്തിലില്ലാത്ത ഒരിടം
മാജിക്കൽ റിയലിസം എന്നാൽ നമുക്ക് ഗബ്രിയേൽ ഗർസിയാ മാർകേസ് മാത്രമാണ്. എന്നാൽ മാർകേസ് മായയെയും യാഥാർത്ഥ്യത്തെയും ഇഴ ചേർക്കും പോലെയേയല്ല ഓൾഗ അത് ചെയ്യുന്നത്. ഓൾഗ ഈ രണ്ട് പ്രതലങ്ങളെയും വേറിട്ട് നിർത്തും. ഒരു നാണയത്തിന്റെ രണ്ട് മുഖങ്ങൾ പോലെ. എന്നിട്ട് ചൂണ്ടുവിരലിനെ പെരുവിരൽ കൊണ്ട് വളച്ചുപിടിച്ച് ആ നാണയത്തിന്റെ വശത്തിൽ ആയത്തിൽ തട്ടും. നാണയം മുഖമേതെന്ന് തിരിച്ചറിയാൻ കഴിയാതെ ഒരു ഗോളരൂപത്തിൽ തിരിയുന്നത് കാണില്ലേ? അതുപോലെയാണ് പ്രൈമിവെലിലെ മായയും യാഥാർത്ഥ്യവും. വേർതിരിച്ചെടുക്കണമെങ്കിൽ നാണയത്തിന്റെ കറക്കം നിലയ്ക്കണം. കഥ നടക്കുന്ന നാട് തന്നെ അതിന് ഉദാഹരണമാണ്.
പ്രാവ്യെക് എന്നാണ് ഈ നാടിന് ഓൾഗ കൊടുത്ത പേര്. അങ്ങനെയൊരു നാട് പോളണ്ടിൽ എവിടെയുമില്ല. വടക്ക് കിയെൽസെ. താഷൂഫിൽ നിന്ന് കിയെൽസെയിലേക്ക് പോകുന്ന റോഡ് കിഴക്കുപടിഞ്ഞാറായി കിടക്കുന്നു. തെക്ക് യെഷ്ക്കോട്ലെ. കിഴക്ക് ഒരു വെൺപുഴയും പടിഞ്ഞാറ് ഒരു കരിമ്പുഴയും. കരിമ്പുഴ തെക്ക് കിഴക്കേക്ക് മാറിയൊഴുകി തെക്കുവശത്ത് വെൺപുഴയുമായി ചേരും. ഇതിന്റെയൊക്കെ നടുവിലാണ് പ്രാവ്യെക് എന്ന് ഓൾഗ വിളിച്ച പോളിഷ് ഗ്രാമം. കാടിനോടും രണ്ട് പുഴകളോടും ചേർന്നുകിടക്കുന്ന, ഗ്രാമത്തിന്റെ ഒത്ത നടുവിൽ ഒരു കുന്നുമുണ്ട്. മറ്റെല്ലാം പോളണ്ടിന്റെ മാപ്പിലുണ്ട്. പക്ഷെ പ്രാവ്യെക് എന്ന ഗ്രാമം മാത്രം എവിടെയുമില്ല. ആ ഗ്രാമത്തിൽ തുടങ്ങുകയാണ് ഓൾഗ തുക്കാർച്ചുക്കിന്റെ മാജിക്കൽ റിയലിസം.
പ്രാവ്യെക് എന്നത് ഒരു സാങ്കൽപ്പികദേശമാണ്. പ്രാവ്യെക് മാത്രമാണ് നോവലിൽ സാങ്കൽപ്പികമായുള്ള ഒരു സ്ഥലം. ചുറ്റുമുള്ളതെല്ലാം പോളണ്ടിൽ ഉള്ളതുതന്നെയാണ്. പ്രാ എന്നും വിയെക് എന്നും രണ്ട് വാക്കുകൾ ചേർന്നുണ്ടാകുന്നതാണ് പ്രാവ്യെക് എന്ന പോളിഷ് വാക്ക്. മുൻപുള്ളത് എന്ന് അർത്ഥം വരാൻ പോളിഷിൽ ഉപയോഗിക്കുന്ന പ്രത്യയമാണ് പ്രാ. വിയെക് എന്നാൽ പഴയ കാലം എന്നർത്ഥം. അതുകൊണ്ട് പ്രാവ്യെക് എന്നതിനെ ചരിത്രാതീത കാലം എന്ന് മലയാളീകരിക്കാം. നോവൽ ഇംഗ്ലീഷിലേക്ക് ആക്കിയപ്പോൾ പ്രാവ്യെക് എന്ന ഗ്രാമം പ്രൈമിവെൽ എന്ന പേര് സ്വീകരിക്കുന്നുണ്ട്. ആദിമം എന്നാണ് പ്രൈമിവെൽ എന്ന വാക്കിന്റെ അർത്ഥം. അതായത് ആ ദേശത്തിന് കാലത്തിന്റെ പേരാണ് എഴുത്തുകാരി ഇട്ടിരിക്കുന്നത്. നോവലിന്റെ പേരും അങ്ങനെ. ആദിമ കാലവും മറ്റ് പല കാലങ്ങളും എന്ന് പദാനുപദം അർത്ഥമെടുക്കാം. എന്തുകൊണ്ടായിരിക്കാം ശരിക്കുമുള്ള ഒരു നാടിന്റെ നടുവിൽ ഒരു സാങ്കൽപ്പിക ദേശം ഒരുക്കുകയും അതിന് കാലത്തെ അടയാളപ്പെടുത്തുന്ന ഒരു പേരിടുകയും ചെയ്തത്?
സ്ഥലവും കാലവും വേറിട്ട രണ്ട് അസ്ഥിത്വമല്ലെന്ന ആൽബർട്ട് ഐൻസ്റ്റീന്റെ കണ്ടെത്തലിൽ നിന്നാണ് സ്ഥലകാലം എന്ന ആശയത്തിലേക്ക് ശാസ്ത്രലോകം എത്തിയത്- 1908-ൽ. അതായത്, സ്ഥലത്തിനും കാലത്തിനും വേറിട്ട നിലനിൽപ്പില്ല. ഇവിടെ പ്രപഞ്ചം തന്നെ മായികമായ ഒരു യാഥാർത്ഥ്യമാകുന്നു. ഒരു മാജിക്കൽ റിയലിസം. ആ ആശയത്തെ കടമെടുത്ത് കാലത്തെ ഒരു നാടാക്കിയിരിക്കുകയാണ് ഓൾഗ തുക്കാർച്ചുക്ക്. ആ നാടിന് മലയാളത്തിലുള്ള പേര് എന്തായിരിക്കണമെന്ന് അന്വേഷിച്ച് ഒരുപാട് യാത്ര ചെയ്തിരുന്നു. ഒടുവിൽ പ്രാക്തന എന്ന പേരിലേക്കെത്തി. പ്രാവ്യെക് എന്ന്, പ്രൈമിവെൽ എന്ന് പേരായ ഗ്രാമത്തിന് മറ്റെന്ത് പേരാണ് കൊടുക്കാനാകുക.
പോളണ്ടിലെ കിയെൽസെ മേഖലയിൽ ഒരു ഗ്രാമമുണ്ട്. സഗ്രോദി. ഓൾഗ തന്റെ ചെറുപ്പകാലം കഴിച്ചുകൂട്ടിയ സ്ഥലം. ഭൂമിശാസ്ത്രപരമായി സഗ്രോദി പ്രാക്തനയോട് അടുത്തുനിൽക്കും. അതുകൊണ്ട് നോവലിലെ സാങ്കൽപ്പിക ഗ്രാമം സഗ്രോദിയാണെന്ന് നിരൂപകരും വായനക്കാരും തീർച്ചപ്പെടുത്തിയിരുന്നു. പോളണ്ടിൽ മറ്റേതൊരു നോവലിനും കിട്ടാത്ത ജനപ്രീതി പ്രാവ്യെക് ഇ ഇന്നെ ഛസി നേടിയെടുത്തതോടെ അതിലെ കഥാപാത്രങ്ങളെയും ജീവിതത്തെയും തേടി മാധ്യമങ്ങളും സാംസ്കാരിക കുതുകികളും സഗ്രോദിയിലേക്ക് യാത്ര ചെയ്തുതുടങ്ങി. അതിനെ കടുത്ത ഭാഷയിലാണ് അന്ന് ഓൾഗ വിമർശിച്ചത്. സാങ്കൽപ്പിക ഗ്രാമത്തിന്റെ ഘടന മാത്രമേ സഗ്രോദിയുടേതായി ഉള്ളൂവെന്ന്, മറ്റെല്ലാം മായയാണെന്ന് എഴുത്തുകാരി പറഞ്ഞു. അവർക്ക് അറിയാമല്ലോ ആ നാട് തന്നെയാണ് ഈ നോവലിലെ മാജിക്കെന്ന്.
ഓൾഗ തുക്കാർച്ചുക്കിന്റെ മാജിക്കൽ റിയലിസം സമൂഹത്തിന്റെ സ്വാഭാവിക പ്രതലത്തിൽ നടക്കുന്നതല്ല, മറിച്ച് മനുഷ്യന്റെ മനസിനുള്ളിൽ സംഭവിക്കുന്നതാണ്. മനോവിജ്ഞാനീയ വിശകലത്തിന് പ്രാഗ് രൂപങ്ങളെ (Archetypes) സംഭാവന ചെയ്ത സ്വിസ് മനശാസ്ത്രജ്ഞൻ കാൾ യുങ്ങിന്റെ പിൻഗാമിയെന്ന് ഓൾഗ സ്വയം വിശേഷിപ്പിക്കാറുണ്ട്. ഓൾഗ ഈ നോവലിലും മനസ്സിലൂടെ ഒരു മാജിക്കിന്റെ വല നെയ്തിടുന്നുണ്ട്. ആ മാജിക്കിന്റെ ഒരു ഭാഗമാണ് പ്രാവ്യെക് എന്ന ദേശം. അതിന് മണ്ണിനടിയിൽ മിടിക്കുന്ന ഒരു ഹൃദയവും നാഡീവ്യവസ്ഥയുമുണ്ട്. കാലാന്തരത്താൽ മാറിയും തിരിഞ്ഞും വരുന്ന മാനസികാവസ്ഥകളുണ്ട്. അതിലെ ഓരോ മനുഷ്യർക്കുമുണ്ട് ഓരോ കാലം. ഗെനോവെഫയ്ക്ക്, മിഹാവിന്, ചോളക്കൂമ്പിന്, മീഷയ്ക്ക്, ഇസിദോറിന്- അങ്ങനെ നീളുന്ന കാലത്തിന്റെ ഓരോ നേർരേഖകൾ. മനുഷ്യർക്ക് മാത്രമല്ല, മരണപ്പെട്ടവർക്കും ആത്മാവിനും കളികൾക്കും മാലാഖമാർക്കും ഉദ്യാനത്തിനും വീടിനുമൊക്കെ കാലമുണ്ട്. ഈ കാലരേഖകൾ പലയിടത്തും പിണഞ്ഞു കിടക്കുന്നുണ്ട്. ചിലത് ചിലതിലേക്ക് ചേരുകയും ചിലത് ചിലതിൽ നിന്ന് ഒഴുകിയകലുകയും ചെയ്യുന്നു. അങ്ങനെ കാലങ്ങളെല്ലാം ചേരുമ്പോൾ അതിന്റെ രേഖീയത ഇല്ലാതെയാകും. വെൺപുഴയും കരിമ്പുഴയും ചേരുന്നിടത്ത് ചുഴിയുണ്ടാകുന്നതുപോലെ കാലം അതിനുള്ളിൽ തന്നെ ചുറ്റിത്തിരിയും. കാലത്തിന്റെ ഈ പ്രാഗ് രൂപമാണ് പ്രാവ്യെക് എന്ന ദേശം.
പോളണ്ടിലൂടെ യാത്ര ചെയ്ത ആറുമാസക്കാലം
പ്രൈമിവെൽ ആൻഡ് അഥർ ടൈംസ് എന്ന് എഴുതിയ പുറംചട്ട തുറന്നിട്ട് ആറുമാസം കഴിഞ്ഞപ്പോഴാണ് ‘ഒരിടത്ത് പല കാലങ്ങൾ’ എന്ന വിവർത്തനം പൂർത്തിയാക്കുന്നത്. ആ ആറുമാസക്കാലം പോളണ്ടിലെ ചാര നിറമുള്ള വഴികളിലൂടെ, കടുംപച്ച നിറമുള്ള ഇലച്ചിലുകൾ നീലാകാശത്തേക്ക് വിടർത്തിപ്പിടിച്ചുനിൽക്കുന്ന മരക്കൂട്ടങ്ങൾക്കിടയിലൂടെ, ഈർപ്പവും തണുപ്പും പുണരുന്ന സന്ധ്യാനേരങ്ങളിൽ നടന്നുകൊണ്ടേയിരിക്കുകയായിരുന്നു.
നമുക്ക് അനുഭവം തീരെയില്ലെന്ന് തോന്നിയിട്ടുണ്ട്. പോളണ്ട്, ചെക്ക്, സ്ലോവാക്യ, ഓസ്ട്രിയ, ഹംഹറി, റൊമാനിയ, സെർബിയ, ബൾഗേറിയ, ക്രൊയേഷ്യ, സ്ലൊവേനിയ, ബെലാറൂസ്, യുക്രൈൻ- ഈ രാജ്യങ്ങളുടെ ചരിത്രത്തിലൂടെ, അവിടുത്തെ ജീവിതങ്ങളിലൂടെ ഒന്ന് പോയി നോക്കൂ. രണ്ട് ലോകയുദ്ധങ്ങൾ. പല ഘട്ടവും കടന്ന് ഇപ്പോഴും തീരാത്ത രാഷ്ട്രീയ പ്രതിസന്ധികൾ, കമ്യൂണിസത്തിന്റെയും ക്യാപ്പിറ്റലിസത്തിന്റെയും പരീക്ഷണശാലകൾ, കറൻസി മുതൽ സംസ്കാരം വരെ കൂടിക്കുഴഞ്ഞുപോയ അസ്തിത്വങ്ങൾ. അവിടങ്ങളിലെ ജനത അനുഭവിച്ചത് നമുക്കൊക്കെ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ്. ഒരൊറ്റ രാത്രി കൊണ്ട് ഭരണകൂടം മാറുന്ന, ഇന്നലെ വരെ നിയമവിധേയമായിരുന്നത് ഇന്ന് അങ്ങനെയല്ലാതാകുന്ന, പടിഞ്ഞാറ് നാസിസത്തിന്റെയും കിഴക്ക് സോവ്യറ്റ് ബ്ലോക്കിന്റെയും ഇടയിൽ പെട്ടുപോകുന്ന സ്ഥിതി നമുക്ക് ഒരിക്കലും ഉണ്ടായിട്ടില്ല...
ആ ചരിത്രത്തെയും ജീവിതത്തെയും എത്ര വായിച്ചാലു തീരില്ല. കടലുപോലെ കിടക്കുന്ന അതിന്റെ ആഴത്തിലേക്കും പരപ്പിലേക്കും മുങ്ങാങ്കുഴിയിടുന്ന അനുഭവമാണ് ഓൾഗ തുക്കാർചുക്കിന്റെ നോവൽ തരുന്നത്. യൂറോപ്പിലേക്ക് ഇതുവരെ പോയിട്ടില്ല. സിനിമ കണ്ടും പുസ്തകം വായിച്ചും അറിഞ്ഞിട്ടുള്ള, കിഴക്കൻ-മധ്യയൂറോപ്പിന്റെ മണ്ണ് എന്നും വശ്യമോഹമാണ്. പക്ഷെ ഓൾഗയുടെ നോവൽ പരിഭാഷപ്പെടുത്തുമ്പോൾ അവിടെ പോയില്ലല്ലോ എന്ന നിരാശപോലും ഉണ്ടായില്ല. ഞാൻ അവിടെത്തന്നെയായിരുന്നല്ലോ ?