എഴുത്തുകാരനും തിരക്കഥാകൃത്തുമായ വി.കെ.അജിത് കുമാറിന്റെ ആദ്യ നോവലാണ് ‘ലൈഫ് ഓഫ് സോമസുന്ദരം’. ഇതിനോടകം വായനക്കാർക്കിടയിൽ സ്വീകാര്യത നേടിക്കഴിഞ്ഞ ഈ കൃതിയുടെ രചനാനുഭവം നോവലിസ്റ്റ് ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം –
നല്ല ജീവിത സാഹചര്യമോ ഭക്ഷണമോ വീടോ പോലും ഇല്ലാത്ത ബാല്യത്തിൽ നിന്നും; കൗമാരത്തിൽ നിന്നും; ഗ്രാമത്തിൽ നിന്നും ആഗോള വ്യക്തിത്വത്തിലേക്ക് യാത്ര ചെയ്ത എനിക്കു തൊട്ടു മുമ്പുള്ള തലമുറയുടെ പ്രതിനിധിയാണ് സോമസുന്ദരം എന്ന കഥാനായകൻ.
വളർച്ചയുടെ പടവുകളിൽ അയാൾ കയറിപ്പോയ ഭാഷാതിർത്തികൾ ഒന്നു അനലൈസ് ചെയ്താൽ മലയാളത്തിൽ തുടങ്ങി അയാൾ എത്തിനിൽക്കുന്നത് ഒരു ആഫ്രിക്കൻ വനിതയോടൊപ്പമുള്ള സഹ ജീവിതത്തിന്റെ ഭാഷാ എലുകയിലാണ്...
പരമ്പരാഗത ശൈലിയിലുള്ള ഒരു നോവൽ രചനാ സമ്പ്രദായത്തെ അറിഞ്ഞോ അറിയാതെയോ പൊളിച്ചെഴുതാൻ കഴിഞ്ഞുവെന്ന വിശ്വാസമാണ് എനിക്ക് ‘ലൈഫ് ഓഫ് സോമസുന്ദരം’ എന്ന നോവലിലൂടെ ഒരു പരിധി വരെ ലഭിച്ചിരിക്കുന്നത്.
ഇത് ഹൈപ്പർ പേസിംഗി (hyper pacing) ന്റെ കാലമാണ്. ചുരുങ്ങിയ സമയം കൊണ്ട് പറയാനുള്ളതിലേക്ക് വായനക്കാരെ അല്ലെങ്കിൽ അനുവാചകനെ പിടിച്ചിടുക. അതിനാൽ തന്നെ പേജുകളോളം എഴുതി നറേറ്റീവിന്റെ നീളം കൂട്ടാതെ വളരെ കോംപാക്ട് ആയ ഒരു രചനാരീതിയാണ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്.
അതുപോലെ തന്നെ ‘Cutting the Fluff’ രീതി പിന്തുടരണമെന്നും എഴുത്തിനു മുമ്പ് തന്നെ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. പലപ്പോഴും എഴുതിയവ വെട്ടിക്കളഞ്ഞ് വിഷമിച്ചിട്ടുണ്ട്.
‘ദി ഷോഷാങ്ക് റിഡംപ്ഷൻ’ ഒക്കെ തന്ന സ്റ്റീഫൻ കിംഗിനെ വെറുതേ ഫോളോ ചെയ്യുന്നത് നല്ലതെന്നു തോന്നിയിട്ടുണ്ട്.
നിങ്ങളുടെ ഡ്രാഫ്റ്റിൽ നിന്നും 10% എങ്കിലും വെട്ടിമാറ്റുമ്പോഴാണ് കഥയ്ക്ക് മൂർച്ച കൂടുന്നതെന്നും കഥയുടെ ആദ്യ രൂപം (First Draft) നിങ്ങൾ കഥ സ്വയം പറഞ്ഞു മനസ്സിലാക്കാൻ വേണ്ടി എഴുതുന്നതാണെന്നും രണ്ടാമത്തെ ഡ്രാഫ്റ്റിലാണ് അനാവശ്യമായവ വെട്ടിമാറ്റി അതിനെ വായനക്കാർക്കായി പാകപ്പെടുത്തേണ്ടതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തിയിട്ടുണ്ട്.
‘ലൈഫ് ഓഫ് സോമസുന്ദര’ത്തിൽ ഇത് ഞാൻ പല തവണ ആവർത്തിച്ചുറപ്പിച്ചതിനാലാണ് പുസ്‌തകം വെറും നൂറു പേജിലേക്ക് മാറിയത്.
(വ്യക്തിപരമായി പറഞ്ഞാൽ ഒരു പുസ്തകക്കടയിൽ ചെന്നാൽ പലപ്പോഴും പേജിന്റെ എണ്ണം നോക്കി ഫിക്ഷനുകൾ വായിക്കാൻ തെരഞ്ഞെടുക്കുന്ന എന്നെ തന്നെ ഞാൻ കാണുകയായിരുന്നു.)
സിനിമയും എഴുത്തും സംഗീതവുമൊക്കെ ജീവാംശമായി അലിഞ്ഞുചേർന്നതിനാൽ കഥയുടെ അധ്യായങ്ങൾ തിരിച്ചപ്പോൾ അനുയോജ്യമായ സിനിമാപ്പേരുകൾ തന്നെ നൽകാൻ തീരുമാനിച്ചു.
‘ജീവിത നൗക’ മുതൽ ‘ബ്രിഡ്‌ജസ് ഓഫ് മാഡിസൺ കൗണ്ടി’ വരെ അതു നീണ്ടു പോയി. അവളുടെ രാവുകളും ശിവപ്പ് റോജാക്കളുമൊക്കെ കടന്നുവന്നു.
എന്നെ സംബന്ധിച്ച് ഏറെ സുഖകരമായി എഴുത്തിനെ കൊണ്ടു പോകാൻ ഈ സിനിമാ ടൈറ്റിൽ ഫിക്സിംഗിലൂടെ കഴിഞ്ഞുവെന്നതാണ് സത്യം.
മുമ്പ് സൂചിപ്പിച്ചതു പോലെ സോമസുന്ദരം വ്യക്തിപരമായി പ്രതിനിധാനം ചെയ്യുന്നത് ശരിയായ ആഹാരമോ കൃത്യമായ പ്ലാനിംഗിലുള്ള അക്കാദമികവിദ്യാഭ്യാസമോ ജീവിതത്തിന്റെ ഫ്യൂച്ചറിസ്റ്റിക് കാഴ്ചപ്പാടോ ഒന്നും സെറ്റ് ചെയ്യാത്ത ഒരു തലമുറയെ ആണ്.
അയാളുടെ ജീവിതം ഒരു പഞ്ഞി പോലെയായിരുന്നു. ഉയർന്നും താഴ്ന്നും പലപ്പോഴും പലേടങ്ങളിലും തങ്ങിനിന്നും പലായനം ചെയ്യുന്ന പഞ്ഞി പോലെ. എഴുത്തിന്റെ ആദ്യ ഭാഗങ്ങളിൽ
ആത്മാംശമായ പലതും ചേർന്നു പോയെങ്കിലും സോമസുന്ദരം എന്റെ പിടിയിലൊതുങ്ങാതെ എന്നെയും കൊണ്ട് യാത്ര ചെയ്യുകയായിരുന്നു പിന്നീട്.
ഗോസ്‌റ്റ് റൈറ്ററായി പാർട്ടിമെമ്പർ ബഞ്ചമിന്റെ ആത്മകഥയെഴുത്തിൽ തുടങ്ങി അയാൾ അടിയന്തിരാവസ്ഥയുടെ നാൾവഴികളിലെ കൽക്കത്തയും ലിബറേഷൻ ടൈഗേഴ്സിന്റെ തമിഴ്നാടും കടന്ന് ആഗോള പൗരനായി ഒടുവിൽ ഒരു ആഫ്രോ അമേരിക്കൻ പെണ്ണിന്റെ ലൈഫ് പാർട്ട്ണറായി മാറുകയായിരുന്നു.
ശരിക്കും ഈ യാത്ര എഴുത്തുകാരനായ എന്റെ അബോധമണ്ഡലത്തിൽ സോമസുന്ദരം നടത്തിയ ബോധപൂർവമായ ഇടപെടലായി കാണാനാണ് ഏറെയിഷ്ടം.
അൾഷിമേഴ്സിന്റെ സത്വപ്രതിസന്ധിയിലാണ് സോമസുന്ദരം അയാളെ തിരയുന്നത്.
തന്റെ വ്യക്തിജീവിതത്തിൽ ഏറെ അടുത്തു നിൽക്കുന്നവർക്കുപോലും അറിയാത്ത അയാളുടെ ജീവിതം എന്നോ മറന്ന മാതൃഭാഷയിലൂടെയാണയാൾ നിവർത്തിവയ്ക്കുന്നത്.
മൾട്ടിപ്പിൾ ഇന്റലിജൻറ് ഫാക്കൽറ്റിയിലെ ലിൻഗ്വസ്റ്റിക്സിന്റെ ചേമ്പർ അയാൾ വികസിപ്പിക്കുകയോ അയാളറിയാതെ വികസിക്കുകയോ ആണ്. അയാൾ മറവിയിലേക്ക് നീങ്ങുമ്പോൾ ഉള്ളിലെ മാതൃഭാഷ അത് ഓർമ്മകളിലുണ്ടായിരുന്ന ജീവിതാനുഭവത്തെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്നു. അടിസ്ഥാനപരമായി ഇത് നൽകുന്ന നരേറ്റീവാണ് ഈ പുസ്‌തകം.
അതിനാൽ തന്നെ രചനാ വേളയിൽ പലപ്പോഴും ഇത് ചിതറിപ്പോയ ഓർമ്മകളുടെ എഡിറ്റിംഗുകളായി മാറ്റാനും ശ്രമിച്ചിട്ടുണ്ട്. ആദിമധ്യാന്തം വളരെ ലീനിയറായി പോകുന്ന രചനാരീതിയെ എങ്ങനെയാണ് സ്‌മൃതിനാശത്തിലേക്ക് കടക്കുന്ന ഒരാളുടെ ഓർമ്മയായി കുറിക്കാൻ പറ്റുന്നത് - ഇതൊക്കെ എഴുത്തു വേളയിലെ വെല്ലുവിളികൾ തന്നെയായിരുന്നു ഇവിടെ തുണച്ചത് ആലീസ് മൺറ്രോയുടെ ആ നിർവചനമായിരുന്നു.
‘I don't always, or even usually, read stories from beginning to end. I start anywhere and proceed in either direction. A story is not like a road to follow, it's more like a house. You go inside and stay there for a while’.
ശരിക്കും ഒരു ‘Fragmented & Non-Linear Structures’ ആയി കഥ മാറിയതുമങ്ങനെയാണ്. വായിച്ച ഏറെപ്പേരും ഒരുപോലെ ഈ കഥാഘടന ഒട്ടും കൈവിട്ടുപോകാതെ കഥാന്ത്യത്തിലെത്തിച്ചതായി പറയുമ്പോൾ സന്തോഷം മാത്രമാണ് പങ്കുവയ്ക്കാനുള്ളത്.
ഒരു കഥയിൽ, പ്രത്യേകിച്ച് പ്രാദേശിക കഥകളിൽ, രാജ്യാന്തര പ്ലോട്ടുകൾ കൊണ്ടുവരുമ്പോൾ എഴുത്തുകാരൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അത് വായനക്കാരന് വിശ്വസനീയമായി തോന്നണം (Believable) എന്നതാണ്. അതിൽ വളരെ വിശ്വസനീയത (Plausibility) നിലനിർത്തുവാൻ ശ്രമിച്ചിട്ടുണ്ട്.
‘ലൈഫ് ഓഫ് സോമസുന്ദരം’ എന്നെ സംബന്ധിച്ച് എന്റെ സിഗ്‌നേച്ചറായിത്തന്നെ കാണാനാണ് ഏറെ ഇഷ്‌ടം. വായനക്കാർക്ക് ഏറെ പെട്ടെന്ന് കണക്ടാവുന്നുവെന്നു കേൾക്കുന്നതിലുമേറെ മറ്റെന്ത് വേണം.