‘കറുത്തച്ചൻ’ നോവലിലൂടെ വായനക്കാർക്ക് പരിചിതനായ എസ്.കെ.ഹരിനാഥിന്റെ അഞ്ച് ഭീതി കഥകളുടെ സമാഹാരമാണ് ബുക് ക്യാരി പ്രസിദ്ധീകരിച്ച ‘കുമരൻ’. ഈ പുസ്തകത്തിലെ രചനകളെക്കുറിച്ച് ‘ഭീതി അനുഭവങ്ങളുടെ വിത്തുകളിൽ നിന്ന് മുളച്ച കുമരൻ’ എന്ന പേരിൽ എസ്.കെ.ഹരിനാഥ് ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം –
ഭീതി കഥകളും ദുരൂഹമായ സംഭവങ്ങളുമൊക്കെ കേട്ടിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ബാല്യകാലത്തിലാണ് ഭയത്തിന്റെ ലഹരി ആസ്വദിച്ച് തുടങ്ങിയത്. അക്കാലത്ത് അപ്പൂപ്പനിൽ നിന്ന് കഥകൾ കേട്ടിരുന്ന നിമിഷങ്ങൾ ജീവിതത്തിൽ മറക്കാൻ കഴിയാത്തതാണ്. എന്നിൽ ഒരു ഭീതി കഥാകാരന്റെ വിത്ത് പാകിയ നിമിഷങ്ങൾ ആയിരിക്കണമത്. എന്റെ വളർച്ചക്കൊപ്പം ഭീതി കഥകളോടുള്ള എന്റെ അഭിനിവേശവും വളർന്നു. രാത്രികളിൽ വെറുതേ ഇരുട്ടിലേക്ക് നോക്കി പലതും സങ്കല്പിച്ചു കൂട്ടാനും, വീടിന് പുറത്ത് രാത്രി കേൾക്കുന്ന ശബ്ദങ്ങളിൽ കേട്ട ഭീതി സംഭവങ്ങളുടെ പൊട്ടും പൊടിയും ചേർത്ത് പുതിയ കഥകൾ മെനഞ്ഞ് രസിക്കാനും തുടങ്ങിയ ദിവസങ്ങളിലൊന്നും സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലാ ഞാൻ ഒരു എഴുത്തുകാരനാകുമെന്നും ഭീതികഥകൾ എന്റെ പ്രധാന വിഭാഗമായി മാറുമെന്നും.
അപ്രതീക്ഷിതമായി എഴുത്തിലേക്കു വന്നു. കേട്ടറിഞ്ഞതും സങ്കല്പിച്ചു കൂട്ടിയതുമൊക്കെ ചേർത്ത് ഭീതി കഥകൾ എഴുതി. മരണാനന്തര ജീവിതങ്ങളെപ്പറ്റിയും അഞ്ജാത ശക്തികളെപ്പറ്റിയുമൊക്കെയുള്ള കഥകൾ ഏതൊരു മനുഷ്യനും കേട്ടിരിക്കാറുണ്ട്. പിന്നീട് കേട്ടുകഴിഞ്ഞ് യുക്തി പറഞ്ഞ് വിമർശിക്കുന്നവരുമുണ്ട് അക്കൂട്ടത്തിൽ. എന്നിരുന്നാലും കുട്ടികൾ മുതൽ വൃദ്ധർ വരെ ഇത്തരം കഥകളുടെ ഇഷ്ടക്കാരാണ്. ഭീതി കഥകളും പ്രേതകഥകളുമൊക്കെ ഏറിയ പങ്കും വാമൊഴിയായി പ്രചരിച്ചവയാണ്. അനവധി തലമുറകളിലൂടെ അതിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാമെങ്കിലും അപൂർണ്ണതയാണ് ഭീതി കഥകളുടെ സൗന്ദര്യം.
ഒരു പാട് ഉത്തരമില്ലാത്ത ചോദ്യങ്ങൾ നൽകി കൊണ്ടായിരിക്കും ഇക്കഥകളെല്ലാം അവസാനിക്കുന്നത്. എന്ന് മാത്രമല്ലാ, എല്ലാ ഭീതികഥകളുടേയും പിന്നിൽ ദുരന്തങ്ങളോ ദാരുണ സംഭവങ്ങളോ ഉണ്ടാകാറുണ്ട്. ഭീതിക്കൊപ്പം തന്നെ നൊമ്പരങ്ങളും അതിന്റെ കേൾവിക്കാരനേയോ വായനക്കാരനേയോ അലട്ടാറുണ്ട്. കുമരനിലെ അഞ്ച് കഥകളും അത്തരത്തിലുള്ളവയാണ്. ഭീതിക്കൊപ്പം തന്നെ അവ വായനക്കാരനെ നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു.
ചിത്രകാരനായ എന്റെ അപ്പൂപ്പൻ ഒരിക്കൽ എന്നോട് പറഞ്ഞ അനുഭവകഥ കേട്ടിരുന്നപ്പോൾ എനിക്കുണ്ടായ ഞെട്ടൽ വർഷങ്ങൾക്കിപ്പുറവും അങ്ങനെ തന്നെയുണ്ട്. ആ സംഭവത്തിന്റെ തെളിവ് എന്ന പോലെ അപ്പൂപ്പൻ വരച്ചു സൂക്ഷിച്ചിരുന്ന കുട്ടിച്ചാത്തന്റെ ചിത്രം ഇന്നും എന്റെ കൈയ്യിലുണ്ട്. അത് നാഞ്ചിനാട്ടിലെ സംഭവമെന്ന കഥയിൽ അനുബന്ധമായി ചേർത്തിട്ടുമുണ്ട്. വയറ്റാട്ടിയമ്മൂമ്മ കഥ പറയുന്ന നേരത്ത് ഒളിഞ്ഞു നിന്നു കേട്ട ഗർഭിണി മറുതയുടെ സംഭവവും, എക്കാലവും മനുഷ്യ മനസ്സിൽ ദുരൂഹമായി നിലനിൽക്കുന്ന നാഗ പ്രതികാരത്തിന്റെ കേട്ടുകേൾവികളിൽ നിന്ന് മെനഞ്ഞെടുത്ത പാമ്പു വേട്ടക്കാരനും, നിസ്സഹായരായ മൂന്ന് ആത്മാക്കളെ കണ്ടുമുട്ടിയ അനുഭവം വേട്ടയാടുന്ന കാവലും, തന്റെ പ്രിയപ്പെട്ട ഇടം ഉപേക്ഷിച്ച് പോകാൻ കഴിയാത്ത കുമരനുമെല്ലാം ഭീതി അനുഭവങ്ങളുടെ വിത്തുകളിൽ നിന്ന് മുളച്ച കഥകൾ ആണ്.