മലയാള സാഹിത്യത്തിൽ പുരോഗമനാശയങ്ങൾ അവതരിപ്പിച്ച പ്രതിഭയാണ് ചെറുകാട്. കവിത, കഥ, നോവൽ, നാടകം തുടങ്ങി തന്റെ രചനകളിലെല്ലാം അദ്ദേഹം സാമൂഹികപ്രസക്‌തിയുള്ള ആശയങ്ങളാണ് അവതരിപ്പിച്ചത്.
മണ്ണിന്റെ മാറിൽ, മുത്തശ്ശി, ഭൂപ്രഭു, മരണപത്രം, ശനിദശ, ദേവലോകം എന്നിങ്ങനെ ചെറുകാടിന്റെ നോവലുകളോരോന്നും വായനക്കാര്‍ ഹൃദയത്തിൽ സ്വീകരിച്ചവയാണ്. ‘ജീവിതപ്പാത’ എന്ന പ്രശസ്‌തമായ ആത്മകഥയ്ക്കു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. വിവിധ സാഹിത്യ ശാഖകളിലായി നാൽപ്പതിലേറെ കൃതികൾ ചെറുകാടിന്റേതായുണ്ട്.
ഇപ്പോഴിതാ, ചെറുകാടിന്റെ ‘ദേവലോകം’, ‘മണ്ണിന്റെ മാറിൽ’ എന്നീ വിഖ്യാത നോവലുകൾ വീണ്ടും വായനക്കാരിലേക്കെത്തിയിരിക്കുന്നു.
‘ദേവലോകം അമ്പത്തിരണ്ടിനു ശേഷം അറുപത്തിനാലു വരെയുള്ള ഒരു വ്യാഴവട്ടത്തിന്റെ കഥയാവണമെന്നു വെച്ചാണ് എഴുതി തുടങ്ങിയത്. അതു തളർച്ചയുടേതായിരുന്നു. ആവേശം കൊള്ളിക്കത്തക്ക സമരങ്ങളൊന്നും ഇക്കാലത്തുണ്ടായതായി ഞാനോർക്കുന്നില്ല. സ്വാർഥലോലുപരായ നേതാക്കൾ പാർട്ടിയുടെ തലയിൽ കയറിനിന്ന് ദേവലോകത്തേക്കു കുതിക്കുകയായിരുന്നു...
സാംസ്കാരികരംഗത്തുണ്ടായിരുന്ന ബുദ്ധിജീവികളിൽ നല്ലൊരു വിഭാഗം പാർലിമെന്റിൽ, രാജ്യസഭയിൽ, അസംബ്ലികളിൽ സാഹിത്യ സംഗീത നാടക ലളിതകലാ അക്കാദമികളിൽ, ഉദ്യോഗസ്ഥകസേരകളിൽ... പാർട്ടിയുടെ ചലനങ്ങളും രൂപഭാവങ്ങളും വീക്ഷിച്ചു കൊണ്ട് പാർട്ടിയിൽത്തന്നെ ഉറച്ചുനിന്ന എനിക്ക് ഇവരെപ്പറ്റിയെല്ലാം പലതും പറയാനുണ്ട്. ഓരോരുത്തനെപ്പറ്റി എഴുതിയാലും ഓരോ നോവലാകും’ എന്നാണ് ‘ദേവലോകം’ നോവലിനെക്കുറിച്ച് ചെറുകാട് പറഞ്ഞിട്ടുള്ളത്.
‘മണ്ണിന്റെ മാറിൽ’ നോവലിനെക്കുറിച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാട് എഴുതിയതാണ് ആ കൃതിയെക്കുറിച്ചുള്ള കൃത്യമായ നിരീക്ഷണം.
‘സ: ചെറുകാടെഴുതിയ ‘മണ്ണിന്റെ മാറിൽ’ എന്ന ഈ കൊച്ചുനോവൽ മലയാളസാഹിത്യകാരന്മാരുടെ സവിശേഷ ശ്രദ്ധയ്ക്കും ഹൃദയപൂർവമായ ആസ്വാദനത്തിനും, ഒരുപക്ഷെ, നിശിതമായ വിമർശനത്തിനും വിധേയമാവുമെന്നതിനു സംശയമില്ല. എന്തുകൊണ്ടെന്നാൽ, നമ്മുടെ നോവലുകളിൽ സാധാരണ കാണാറില്ലാത്ത അപൂർവം ചില നോവൽ കർത്താക്കന്മാർ മാത്രം സ്വീകരിച്ചിട്ടുള്ള ഒരു സാമൂഹ്യയാഥാർഥ്യമാണ്, മേലേപ്പുറത്തു നായർ വീട്ടുകാരും കരിമ്പനക്കൽ കുടുംബക്കാരും തമ്മിലുള്ള ജന്മികുടിയാൻ ബന്ധത്തിലൂടെ സ: ചെറുകാട് വിവരിച്ചിട്ടുള്ളത്’ എന്നാണ് പുസ്തകത്തിന്റെ അവതാരികയിൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് കുറിച്ചത്.
കമ്യൂണിസ്‌റ്റ് സഹയാത്രികനായിരുന്ന ചെറുകാട് 1914 ഓഗസ്‌റ്റ് 26ന് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്‌ക്കടുത്തുള്ള ചെമ്മലശ്ശേരി ചെറുകാട് പിഷാരത്ത് ജനിച്ചു. ചെറുകാട് ഗോവിന്ദ പിഷാരോടി എന്നാണ് പൂർണനാമം.
പിതാവ് കീഴീട്ടിൽ പിഷാരത്ത് കരുണാകര പിഷാരോടി. മാതാവ് നാരായണി പിഷാരസ്യാർ. ലക്ഷ്‌മി പിഷാരസ്യർ ആണു ഭാര്യ.കുടിപ്പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സംസ്‌കൃതവും വൈദ്യവും ഹൃദിസ്‌ഥമാക്കി. മദ്രാസ് സർവകലാശാലയിൽനിന്നു മലയാളം വിദ്വാൻ പരീക്ഷ വിജയിച്ച് വിവിധ വിദ്യാലയങ്ങളിൽ അധ്യാപകനായി ജോലി നോക്കി. പാവറട്ടി സംസ്‌കൃത കോളജിലും പട്ടാമ്പി സർക്കാർ സംസ്‌കൃത കോളജിലും മലയാള ഭാഷാധ്യാപകനായി.
ആദ്യകാലത്ത് കോൺഗ്രസിൽ ആകൃഷ്‌ടനായിരുന്നെങ്കിലും പിന്നീട് കമ്യൂണിസ്‌റ്റ് ആശയങ്ങളിൽ തൽപരനായി. ജീവിതാന്ത്യംവരെ ആ പ്രസ്‌ഥാനത്തിനു വേണ്ടി പ്രയത്നിച്ചു. രാഷ്‌ട്രീയപ്രവർത്തനത്തിനു ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ചെറുകാടിന് ഒരുകാലത്തു ജോലിയും നഷ്‌ടപ്പെട്ടു. കുറച്ചുകാലം ഒളിവിലും കഴിഞ്ഞു. 1976 ഒക്‌ടോബർ 28ന് അന്തരിച്ചു.