ആറു മൃതദേഹങ്ങൾക്കൊപ്പം ഒരു കാറിൽ മണിക്കൂറുകൾ കഴിച്ചുകൂട്ടിയ ഹിന്ദ് റജബ് എന്ന ആറുവയസ്സുകാരിയായ പാലസ്തീൻ പെൺകുട്ടിയുടെ കഥയാണ് വിമീഷ് മണിയൂർ എഴുതിയ ‘ഹിന്ദ് റജബ് : ഒരു കുഞ്ഞു തിങ്കളാഴ്ചയുടെ ജീവചരിത്രം’ എന്ന ബാലസാഹിത്യ കൃതി. ഈ പുസ്തകത്തിന് ‘ഹിന്ദിന്റെ കഥ: ഒരാമുഖം’ എന്ന പേരിൽ വിമീഷ് മണിയൂർ എഴുതിയ ആമുഖക്കുറിപ്പ് വായിക്കാം –
ആറു മൃതദേഹങ്ങൾക്കൊപ്പം ഒരു കാറില്‍ മണിക്കൂറുകള്‍ കഴിച്ചു കൂട്ടിയ ഹിന്ദ് റജബ് എന്ന ആറുവയസ്സുകാരിയായ പാലസ്തീന്‍ പെണ്‍കുട്ടിയുടെ കഥയാണിത്. പാലസ്തീനില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ കൂട്ടക്കൊലയുടെ ഏറ്റവും ഭീതിദമായ സമീപകാല ചിത്രങ്ങളിലൊന്നാണ് ഹിന്ദ് റജബിന്റെ കഥ.
രണ്ടായിരത്തി ഇരുപത്തിനാല് ജനുവരി ഇരുപത്തൊമ്പതിനാണ് ഈ കഥയ്ക്കാസ്പദമായ സംഭവം ഗാസയിലെ ടെല്‍ അല്‍ ഹവയില്‍ സംഭവിക്കുന്നത്. യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നതിന്റെ സൂചനകള്‍ അന്നു രാവിലെ മുതല്‍ വരുന്നുണ്ടായിരുന്നു. ഇസ്രായേലി പട്ടാളത്തിന്റെ സോഷ്യല്‍ മീഡിയ പേജിലും മറ്റും ടെല്‍ അല്‍ ഹവയില്‍നിന്ന് ജനങ്ങളോട് മാറിപ്പോവാന്‍ ആവശ്യ പ്പെട്ടിരുന്നതായി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നുണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് ഹിന്ദ് റജബിന്റെ മാമനും മാമിയും നാലു മക്കളും ഹിന്ദ് റജബും കാറില്‍ സുരക്ഷിതമായ മറ്റൊരിടത്തേക്കു യാത്രതിരിക്കുന്നത്.
ഹിന്ദിന്റെ ഉമ്മയും അനിയനും താമസസ്ഥലത്തു കൂടെയു ണ്ടായിരുന്നെങ്കിലും കാറില്‍ കയറാനുള്ള സ്ഥലമില്ലാതിരുന്ന തിനാല്‍ നടന്നുപോവുകയാണെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീട്ടില്‍നിന്നിറങ്ങി ഏതാണ്ടു പത്തു നാനൂറു മീറ്ററുകള്‍ പിന്നിടുമ്പോഴേക്കും അവരുടെ കാഴ്ചയിലേക്ക് ഇസ്രായേല്‍ പട്ടാളക്കാര്‍ വന്നുപെടുന്നു. ഇസ്രായേലി പട്ടാളക്കാരുടെ ചെക്ക്‌പോസ്റ്റ് കണ്ടാണ് ഹിന്ദിന്റെ മാമന്‍ വണ്ടി നിര്‍ത്തിയത് എന്ന സൂചനയും ചില മാധ്യമങ്ങള്‍ നല്‍കുന്നുണ്ട്.
ഏതാണ്ടു നട്ടുച്ച സമയത്താണ് പാലസ്തീന്‍ റെഡ് ക്രസന്റിന്റെ ഒരു വളണ്ടിയറുടെ നമ്പറിലേക്ക് പതിനഞ്ചു വയ സ്സുള്ള ലയാന്‍ എന്ന പെണ്‍കുട്ടി വിളിച്ചു കിട്ടുന്നത്. ഞങ്ങള്‍ കാറിലാണെന്നും അവര്‍ വെടിവെക്കുകയാണെന്നും പറയുന്നതി നിടയില്‍ ഒരു നിലവിളിയിലാണ് ലയാന്റെ ശബ്ദം നിന്നു പോകുന്നത്. തുടര്‍ന്നു വീണ്ടും റെഡ് ക്രസന്റിലെ മറ്റൊരു വളണ്ടിയറായ റാണാ ഫാഖി അതേ നമ്പറിലേക്കു വിളിക്കുന്നു. ഇത്തവണ പക്ഷേ, ഫോണെടുക്കുന്നത് ഹിന്ദ് റജബ് എന്ന ആറു വയസ്സുകാരിയായിരുന്നു. കാറില്‍ കൂടെയുണ്ടായിരുന്ന ആറു പേര്‍ മരിച്ചുപോയെന്ന് അവള്‍ പറയുന്നു. തന്നെ രക്ഷിക്കാന്‍ താണുകേണ് അപേക്ഷിക്കുന്നു. പ്രിയപ്പെട്ടവരുടെ ശവങ്ങളോ ടൊപ്പം അവള്‍ കഴിഞ്ഞ മണിക്കൂറുകളില്‍ അനുഭവിച്ചിരിക്കാന്‍ സാധ്യതയുള്ള പേടിയും നിസ്സഹായതയും കണ്ണീരും തീവ്രമായ സങ്കടവുമാണ് ഇങ്ങനെയൊരു കുഞ്ഞുനോവലിലേക്ക് എന്നെ ക്കൊണ്ടെത്തിക്കുന്നത്. ഏതാണ്ടു മൂന്നു മണിക്കൂറോളം റാണാ ഫാഖി ഹിന്ദ് റജബുമായി ബന്ധപ്പെടുന്നു. കുട്ടിത്തം കലര്‍ന്ന ശബ്ദത്തില്‍ ‘എന്നെയിവിടുന്ന് രക്ഷപ്പെടുത്തൂ’ എന്ന അഭ്യര്‍ഥന മാത്രമായിരുന്നു, ഇരുട്ടിനെ പേടിയുണ്ടായിരുന്ന ആ കൊച്ചു പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നത്.
അതിനിടയില്‍ ഹിന്ദിനെ രക്ഷിക്കാനുള്ള ഒരു ഗ്രീന്‍ ചാനലിനായി ശ്രമിക്കുകയായിരുന്നു പാലസ്തീന്‍ റെഡ് ക്രസന്‍റ് സംഘം. ഏതാണ്ട് ആറുമണിയോടടുത്തുമാത്രമാണ് ഇസ്രായേല്‍ ഉന്നതാധികാരികളില്‍നിന്ന് ഹിന്ദിനെ രക്ഷിക്കാനുള്ള വഴിതെളിയുന്നത്. അതിനെ തുടര്‍ന്നാണ് രണ്ടു പാരാമെഡിക്കല്‍ വളണ്ടിയര്‍മാര്‍ ഏതാണ്ടു രണ്ടു മൈലുകള്‍ക്കപ്പുറത്തുള്ള കാറിനടുത്തേക്കു രക്ഷാപ്രവര്‍ത്തനത്തിനായി പോകുന്നത്. കാറു കണ്ടെത്തിയെന്നും ആംബുലന്‍സിനു സൈറണില്ലെന്നും പക്ഷേ, വെളിച്ചമുണ്ടെന്നും അവര്‍ പറയുന്നതാണ് അവരില്‍ നിന്ന് അവസാനം ലഭിക്കുന്ന ശബ്ദസന്ദേശം. ഏതാണ്ടു കാറിനു തൊട്ടുമുമ്പില്‍വെച്ചാണ് ആംബുലന്‍സ് ആക്രമിക്കപ്പെടുന്നതും അതിലുണ്ടായിരുന്ന രണ്ടു പാരാമെഡിക്കല്‍ വളണ്ടിയര്‍മാര്‍ കൊല്ലപ്പെടുന്നതും. അതിനു പിന്നിലും തൊട്ടുമുമ്പിലുമുണ്ടായിരുന്ന ഇസ്രായേല്‍ യുദ്ധടാങ്കുകളായിരുന്നു ഹിന്ദിനെ ആശ്വസിപ്പിക്കാനായി അവളുടെ ഉമ്മയെ ബന്ധപ്പെടുത്തുന്നുണ്ടെങ്കിലും അവളുടെ അവസ്ഥ വളരെ ദയനീയമായിരുന്നു. ഒടുക്കം ആ ഫോണ്‍ബന്ധവും വിച്‌ഛേദിക്കപ്പെടുന്നു.
പിന്നീട് ഏതാണ്ടു പന്ത്രണ്ടു ദിവസത്തോളം ഹിന്ദിനെക്കുറിച്ചും പാരാമെഡിക്കല്‍ വളണ്ടിയര്‍മാരെക്കുറിച്ചും പുറം ലോകത്തിനോ ഉറ്റവര്‍ക്കോ ഒരു വിവരവും ലഭിക്കുന്നില്ല. ഇസ്രായേലി പട്ടാളക്കാരോ ടാങ്കോ ആ പരിസരത്ത് ഉണ്ടായിരുന്നില്ലെന്ന് ഇസ്രായേല്‍ സൈനികവൃത്തങ്ങള്‍ അറിയിക്കുന്നു. ഹിന്ദുമായുള്ള സംഭാഷണത്തിന്റെ ശകലങ്ങളും അവളുടെ ഫോട്ടോയും സോഷ്യല്‍ മാധ്യമങ്ങളില്‍ പാലസ്തീന്‍ റെഡ് ക്രസന്‍റ് സംഘം പോസ്റ്റ് ചെയ്യുന്നു. ഹിന്ദിന്റെ തിരോധാനം വലിയ വാര്‍ത്തയാകുന്നു. ഒടുക്കം ഫെബ്രുവരിയില്‍ പന്ത്രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് ഹിന്ദ് സഞ്ചരിച്ച കാറും അതിലുണ്ടായിരുന്ന ഏഴു മൃതദേഹങ്ങളും തൊട്ടടുത്തായി പാരാമെഡിക്കല്‍ വളണ്ടിയര്‍മാര്‍ സഞ്ചരിച്ച ആംബുലന്‍സും കണ്ടെടുക്കപ്പെടുന്നത്. ആ ആംബുലന്‍സ് ഇസ്രായേലി ടാങ്ക് ചവിട്ടിയരച്ചിരുന്നു. കാറില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ അഴുകിയിരുന്നു.
ഹിന്ദിന്റെയും കുടുംബത്തിന്റെയും പാരാമെഡിക്കല്‍ വളണ്ടി യര്‍മാരുടെയും കൊലപാതകം ലോകമനസ്സാക്ഷിയെ പിടിച്ചു കുലുക്കി. ആറുവയസ്സുകാരിയായ ആ പെണ്‍കുട്ടിയുടെ അവസാനവാക്കുകള്‍ ലോകം കേട്ടു. ഇസ്രായേലിന്റെ മനുഷ്യത്വ രഹിതമായ യുദ്ധത്തിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. യൂറോപ്പിലും അമേരിക്കയിലും വലിയ പ്രകടനങ്ങള്‍ നടക്കു കയും ഒരിടത്ത് കോളേജ് വിദ്യാര്‍ഥികള്‍ അക്കാദമിക് ബ്ലോക്ക് പിടിച്ചെടുത്ത് ‘ഹിന്ദ് ഹോള്‍’ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. അങ്ങനെ പാലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയുടെ ഏറ്റവും സജീവമായ പ്രതീകമായി ആറുവയസ്സുകാരിയായ ഹിന്ദ് റജബ് മാറി.
അവളുടെ, മരിക്കുന്നതിനു മുമ്പുള്ള കുറച്ചു മണിക്കൂറുകളാണ് ഈ കുഞ്ഞുനോവല്‍. ആ കൊച്ചുപെണ്‍കുട്ടി അനുഭവിച്ച സമാനതകളില്ലാത്ത പേടിയെ, വേദനയെ, ഒറ്റപ്പെടലിനെ പകര്‍ ത്തിയെഴുതാനുള്ള ഒരു ശ്രമമാണിത്.