കവിയും പത്രപ്രവർത്തകനുമായ സാബ്ലു തോമസിന്റെ ആദ്യ നോവലാണ് ‘അലക്സാൻഡ്രിയയിലെ വിളക്കുമാടം’. കവി എന്ന നിലയിൽ ഇതിനോടകം മലയാളി വായനക്കാർക്ക് പരിചിതനായ അദ്ദേഹം തന്റെ ആദ്യ നോവലിന്റെ രചനാനുഭവം പങ്കുവയ്ക്കുന്നത് വായിക്കാം –
ഏകാന്തതയെ കുറിച്ചുള്ളതാണ് ഈ നോവൽ. വർഷം – 2021. അന്നെനിക്ക് വയസ്സ് 49. പ്രധാനമായും ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്, ഡെക്കാൻ ക്രോണിക്കിൾ തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളിൽ പത്രപ്രവർത്തകനായി സജീവമായി പ്രവർത്തിച്ച ശേഷം ഫാക്ട് ചെക്കിങ്ങ് വെബ്‌സൈറ്റിലെ വർക്ക് ഫ്രം ഹോം ശൈലിയിലുള്ള ജോലിയിലേക്ക് മാറിയിരുന്നു.
റിപ്പോർട്ടറുടെ ജോലി, സജീവമായ സുഹൃത്തുക്കൾ, നിരന്തരം വാർത്തകളെ കൊണ്ടും സഹപ്രവർത്തകരെ കൊണ്ടും വാർത്ത തരാൻ വരുന്നവരെ കൊണ്ടും സജീവമായിരുന്ന ബ്യൂറോ അന്തരീക്ഷം. അനേകം കൂടിക്കാഴ്ചകൾ, വാർത്തകൾക്ക് വേണ്ടിയുള്ള പരക്കം പാച്ചിലുകൾ തുടങ്ങി സജീവമായിരുന്ന ഒരു കാലം. ദിവസവും ഒരു പത്തിരുപത് പേരെങ്കിലും വിളിച്ചിരിക്കും. അതിൽ ഒരു 20 ശതമാനം എങ്കിലും അപരിചിതരായ മനുഷ്യർ ആയിരിക്കും. ഏതെങ്കിലും വാർത്ത തരാൻ, അവർ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകളെ കുറിച്ച് അറിയിക്കാൻ... അപൂർവമെങ്കിലും ഞാൻ എഴുതിയതോ എന്റെ സഹപ്രവർത്തകർ എഴുതിയതോ ആയ വാർത്തകളുടെ പേരിൽ എന്നെ ചീത്ത പറയാൻ വേണ്ടിയും...
ആ കാലത്തു നിന്നും ഏകാന്തതയിലേക്കു ഞാൻ പരിവർത്തനം ചെയ്യാൻ തുടങ്ങിയത് 2021ൽ കോവിഡിനു ശേഷമുള്ള കാലത്താണ്. വീടിന് വെളിയിൽ ഇറങ്ങുന്നില്ല, ആരെയും കാണുന്നില്ല... ഒരു ഫോൺ കോളെങ്കിലും വന്നെങ്കിൽ, തെറിപറയാൻ എങ്കിലും... എന്ന് ആശിച്ചിരുന്ന ഏകാന്തതയിൽ സംഭവിച്ചതാണ് ഈ നോവൽ.
സജീവതയിൽ നിന്നു, മറ്റുള്ളവർ എഴുതുന്ന കാര്യങ്ങളിലെ വ്യാജമായവ കണ്ടെത്താനും അവ വ്യാജമാണെന്നതിനു തെളിവിനു വേണ്ടിയും ലാപ്ടോപ്പിലെ സ്‌ക്രീനിൽ പരക്കം പാച്ചിൽ. ഫെയ്സ്ബുക്കും വാട്സ്ആപ്പും നോക്കുന്നത് പോലും ഫേക്ക് ന്യൂസ് കണ്ടെത്താൻ വേണ്ടിയായ എന്റെ ഒരു പ്രത്യേക കാലത്തിന്റെ അടയാളം.
ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപികയായ ഭാര്യയും വിദ്യാർഥിയായ മകളും സ്‌കൂളിൽ പോയ ശേഷം വിളിക്കാനോ കാണാനോ ആരുമില്ലാത്ത വീടിന്റെ നിശബ്ദതയും കമ്പ്യൂട്ടർ സ്ക്രീനിലെ വെട്ടവുമല്ലാതെ ആരും തന്നെയില്ലാതെ ഏകനായി ഇരിക്കുന്ന എന്നിലേക്കു വന്നിരുന്ന അപൂർവം ടെലിഫോൺ കോളുകളാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിപ്പിച്ചത്.
ഈ നോവൽ എഴുതാൻ പരോക്ഷമായി പ്രേരണയായവരിൽ ഒരാൾ ഹിഷമാണ്. ഹിഷാം ദുബായിലെ ഒരു റേഡിയോയിൽ
പത്രപ്രവർത്തകനായിരുന്നു. കോവിഡ് കാലത്ത് ബാപ്പയുടെ അസുഖത്തെ തുടർന്ന് ഹിഷാം ഗൾഫിലെ ജോലി ഉപേക്ഷിച്ചു തിരിച്ചു വന്ന കാലം. അന്നത്തെ ഞങ്ങൾ തമ്മിലുള്ള ഫോൺ കോളുകളിൽ സംസാരിച്ചത് മനുഷ്യരുടെ ഒറ്റപെടലിനെക്കുറിച്ചാണ്. ആ കാലത്തു നിന്നും ഹിഷാം വീണ്ടും റേഡിയോ കാലത്തിലേക്കു മടങ്ങിക്കഴിഞ്ഞു.
മറ്റൊരു പരോക്ഷപ്രേരണ മാഗിയായിരുന്നു. കാര്യവട്ടം കേരള സർവകലാശാല ക്യാമ്പസിൽ ജേർണലിസം അധ്യാപികയാണ് മാഗി. ആ കാലത്ത് മാഗിയുമായും ഇത്തരം ചില കാര്യങ്ങൾ ഫോണിൽ സംസാരിച്ചിരുന്നു. അത്തരം ചില സംഭാഷണങ്ങളിൽ നിന്നാണ് ഈ നോവൽ രൂപപ്പെട്ടു വന്നത്.
പത്രപ്രവർത്തക സുഹൃത്തുക്കളായ എൻ. പി. ഉല്ലേഖ്, മജ്നു ബാബു, ഹൈസ്‌കൂൾ അധ്യാപകനും സുഹൃത്തുമായ ഉദയൻ (തെറ്റാടി), കഥാകൃത്തും നോവലിസ്റ്റുമായ എസ്.ആർ. ലാൽ, ഇപ്പോൾ ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന എസ്.സഞ്ജീവ്, എന്റെ പ്രീഡിഗ്രി സഹപാഠിയായിരുന്ന മുബാറക്ക്, കവിയും സാംസ്‌കാരിക പ്രവർത്തകനുമായ പി.വൈ.ബാലൻ തുടങ്ങിയ ചിലരായിരുന്നു പ്രധാനമായും എന്നെ വല്ലപ്പോഴും വിളിച്ചിരുന്നത്. ഞാൻ അക്കാലത്ത് ആരെയും അങ്ങോട്ട് അധികം വിളിച്ചിരുന്നില്ല. ഏതോ ഒരു ഏകാന്തത്തുരുത്തിലെ മനുഷ്യനെപ്പോലെ മനുഷ്യരെ അഭിമുഖീകരിക്കാനുള്ള എന്റെ കഴിവുകൾ നഷ്‌ടപ്പെട്ടു തുടങ്ങിയിരുന്നു.
ഈ നോവൽ ഞാൻ എഴുതി കഴിഞ്ഞിട്ട് രണ്ടു വർഷത്തിൽ അധികം ആകുന്നു. അത് വായിക്കാൻ പ്രിയ പത്രപ്രവർത്തകസുഹൃത്ത് സി. എസ്. സലീലിനെ ഏൽപ്പിച്ചു. നോവലിൽ ഒ.വി. വിജയന്റെ ഭാഷയും ആനന്ദിന്റെ നോവലുകളിൽ കാണും പോലുള്ള ഫിലോസഫിക്കൽ വിവരണങ്ങളും വായിക്കുന്നവർക്ക് ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിയുമെന്ന് പറഞ്ഞ് സലീൽ എന്നെക്കൊണ്ട് നോവൽ അഞ്ച് വട്ടം തിരുത്തി എഴുതിച്ചു. അഞ്ച് വട്ടം തിരുത്തി എഴുതിക്കഴിഞ്ഞപ്പോൾ പ്രസാധകരെ കണ്ടെത്തിയതും നോവൽ അയച്ചതും സലീലാണ്. സലീലിന് നന്ദി.
ആദ്യമേ പറയട്ടെ, ഈ നോവൽ എന്റെ ഏകാന്തതയെ കുറിച്ചുള്ളതാണ്... എന്റെ ചുറ്റും വന്നു നിറഞ്ഞ മൗനത്തെ കുറിച്ച്, അടിമുടി ഞാനായ ഒരു അനുഭവത്തിന്റെ പരിസരത്തു നിന്നു രൂപം കൊണ്ടത്...
ഈ നോവൽ പുറത്തിറങ്ങാനുള്ള കാത്തിരിപ്പിൽ എനിക്കു സംഭവിച്ച മാറ്റങ്ങളിൽ ഒന്ന് ഞാൻ വീണ്ടും ബന്ധങ്ങൾ വീണ്ടെടുത്തു തുടങ്ങിരിക്കുന്നു എന്നതാണ്. പഴയ സഹപാഠികൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ... എല്ലാവരെയും വീണ്ടും ഞാൻ എത്തിപ്പിടിക്കാൻ ശ്രമിച്ചു തുടങ്ങിയിരിക്കുന്നു. ഈ നോവൽ നിങ്ങൾ ഏറ്റെടുക്കട്ടെ എന്നും മാത്രം ആശിക്കുന്നു.