ADVERTISEMENT

കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയനായ ബിനുരാജ് ആർ.എസ്. എഴുതിയ പുതിയ കഥകളുടെ സമാഹാരമാണ് ‘ഏഴ് കള്ളൻമാരുടെ കഥ’. ഈ പുസ്തകത്തിലെ കഥകളെക്കുറിച്ച് ‘ആ കള്ളൻമാർ മോഷ്ടിച്ചത് കഥകളായിരുന്നു’ എന്ന പേരിൽ ബിനുരാജ് ആർ.എസ്. ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം –

വർഷങ്ങൾക്ക് മുൻപുള്ള ഒരു വയനാടൻ യാത്ര. കൂടെ സുഹൃത്തുക്കളായ ദിനേശൻ മാഷും ആരോമലും. ദിനേശൻ മാഷാണ് ഡ്രൈവ് ചെയ്യുന്നത്. അസാധ്യ കഥപറച്ചിലുകാരനാണ് പുള്ളി. ഒരു വളവ് തിരിഞ്ഞതും പുള്ളി പെട്ടെന്നൊരു കഥ പറഞ്ഞു തുടങ്ങി. ആനയെ വാങ്ങാൻ ആഗ്രഹിച്ചു നടന്ന ഒരാളുടെ കഥ. ഉത്സവപ്പറമ്പിൽ ചെന്ന് ആനക്കാരനോട് ആനയുടെ വില ചോദിക്കുന്നയാൾ. കൂട്ടിവെച്ച കാശെടുത്ത് ആനയെ തളയ്ക്കാൻ ചങ്ങല വാങ്ങിക്കൊണ്ടുവന്ന മനുഷ്യൻ. നാട്ടുകാരുടെ മുഴുവൻ പരിഹാസ പാത്രമായ അയാൾ, ഒടുവിൽ അവർ ചാർത്തിക്കൊടുത്ത പേര് അംഗീകരിക്കാൻ വേണ്ടിയോ, അവർക്കൊരു മറുപടി കൊടുക്കാൻ വേണ്ടിയോ വീട്ടിനുമുന്നിൽ ഒരു ആനയുടെ പ്രതിമയുണ്ടാക്കി. ആനയെ വാങ്ങണമെന്ന ആഗ്രഹം ആനയുടെ പ്രതിമയുണ്ടാക്കി അയാൾ സാക്ഷാത്കരിച്ചു. രസകരമായി കഥ പറഞ്ഞവസാനിപ്പിച്ച്, ഒരു നിമിഷത്തെ മൗനത്തിനു ശേഷം ദിനേശൻ മാഷ് വലതുവശത്തേക്കൊന്ന് നോക്കാൻ പറഞ്ഞു. കാർ കടന്നുപോകുന്ന വഴിയിൽ വലതുവശത്ത് ചെറിയ മതിലിനപ്പുറം വീടിനരികിൽ അതാ നിൽക്കുന്നു ഒരു ആനപ്രതിമ! കഥയുടെ രസത്തിനേക്കാളുപരി കഥ പറഞ്ഞു കൊണ്ടുവന്ന ടൈമിംഗിലായിരുന്നു ഞാൻ അത്ഭുതപ്പെട്ടത്. പ്രതിമ നിൽക്കുന്ന സ്ഥലമെത്തുന്നതും കഥ തീരണമെന്ന് കഥപറച്ചിലുകാരൻ നേരത്തെ പദ്ധതിയിട്ടിരുന്നു. ആ കൃത്യത നിലനിർത്താൻ കഥയിൽ ഏറ്റങ്ങളും കുറച്ചിലുകളും കഥാകാരൻ വരുത്തി. ഒരു മാന്ത്രികൻ ഏറ്റവും നാടകീയമായി തന്റെ മികച്ച ട്രിക്ക് പ്രദർശിപ്പിക്കുന്നതുപോലെ ആ കഥ മാഷ് പറഞ്ഞുനിർത്തി. ആ കാഴ്ചയിലും, കഥയുടെ ടൈമിംഗിലും ആവേശം കൊണ്ട്, ദിനേശൻ മാഷ് പറഞ്ഞ കഥയെ പൂരിപ്പിക്കാൻ മനസുകൊണ്ട് നടത്തിയ ശ്രമമാണ് ‘ആനചരിതം കിളിപ്പാട്ട്’ എന്ന കഥയായി പുറത്തുവന്നത്.

ADVERTISEMENT

കഥയുടെ കണക്കും രസതന്ത്രവും നന്നായറിയാവുന്ന കഥപറച്ചിലുകാർ എനിക്ക് ചുറ്റും എന്നുമുണ്ടായിരുന്നു. എഴുതാനുള്ള കഥകളിലേക്ക് അവർ അറിഞ്ഞോ അറിയാതെയോ വാതിലുകൾ തുറന്നിട്ടു. ചിലർ കഥാപാത്രങ്ങളായി എന്റെ കഥകളിലേക്ക് കടന്നുവന്നു. എന്തുപറയുമ്പോഴും അതിനെ സമർത്ഥിക്കാൻ കൃത്യമായി പാകമാകുന്ന ഒരു പഴഞ്ചൊല്ല് കൂടി പറയുന്ന ഒരു സുഹൃത്തുണ്ട്. ചിലപ്പോൾ പറയുന്ന ചൊല്ലുകൾ കേട്ടാൽ അങ്ങനെയൊരു പഴഞ്ചൊല്ലുണ്ടോ എന്ന് സംശയം തോന്നും. പക്ഷേ, സാഹചര്യത്തിന് അളന്നു മുറിച്ച പോലെ അത് ചേരുന്നുണ്ടാകും. താളവും, ഇരട്ടിപ്പക്ഷരങ്ങളുടെ പ്രാസവുമൊക്കെ പഴഞ്ചൊൽവടിവിൽ തന്നെയാവും. ആശയവും കൃത്യം. പ്രാസമൊപ്പിച്ച്, പഴഞ്ചൊൽവടിവിൽ സംസാരിക്കുന്ന ഒരു കഥാപാത്രത്തെ ഞാനും സൃഷ്ടിച്ച്, ഒരു കഥയിൽ പ്രതിഷ്ഠിച്ചു. 2004-ലെ സുനാമിയിൽ സഹോദരനെ നഷ്ടപ്പെട്ട ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക്. ആ സങ്കടം മനസ്സിൽ വിട്ടുപോകാതെ കിടന്നതാണ് ഏതൊക്കെയോ രൂപാന്തരങ്ങൾക്ക് ശേഷം ‘കന്ദനും പെമ്പളമാരും’ എന്ന കഥയായി പുറത്തുവന്നത്. ഏറ്റവും വലിയ ഫാന്റസിയെന്ന് തോന്നിക്കുന്ന വരികൾക്ക് പിന്നിലും, അതിലേക്ക് നീളുന്ന ചരടിൽ പിടുത്തം വിടാതെ നിൽക്കുന്ന ഒരു ജീവിതനിമിഷത്തെ ഓരോ എഴുത്തുകാരനും സ്വകാര്യമായി സൂക്ഷിക്കുന്നുണ്ടാവും.

കഥ പറച്ചിലുകാരും കഥാപാത്രങ്ങളും നിറഞ്ഞ ജീവിതത്തിൽ എഴുത്തുകാരന്റെ വേഷം ഒരു മോഷ്ടാവിന്റേതാണെന്ന് തോന്നിയിട്ടുണ്ട്. പലപ്പോഴായി പലരിൽ നിന്നും മോഷ്ടിച്ച മുതലാണ് ഒരു കശക്ക് വിദ്യയിലൂടെ മറ്റൊന്നായി തോന്നിപ്പിച്ച് എഴുതിപ്പിടിപ്പിച്ചത്. അതെ, ആ ഏഴ് കള്ളന്മാരും മോഷ്ടിച്ചത് കഥകളായിരുന്നു.

binuraj-rs-new-book-2
ADVERTISEMENT

ഏറ്റവും ശക്തമായ ഒരായുധം കൂടിയാണ് കഥ. അത് കേൾവിക്കാരുടെ, വായനക്കാരുടെ ശ്രദ്ധയെ, ബുദ്ധിയെ ഏറ്റവും കാര്യക്ഷമമായി ആകർഷിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു. ‘ഞാൻ ഒരു കഥ പറയാം’ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന പ്രസംഗകന് കൂടുതൽ കേൾവിക്കാരെ കിട്ടുന്നു.

നമ്മുടെ മഹാഭാരതം തന്നെ നോക്കൂ. നിർണായകമായ പ്രതിസന്ധികളിലാണ് അതിലെ ഉപകഥകൾ ഓരോന്നും പറയപ്പെടുന്നത്. കഥ കേൾവിക്കാരന്റെ ശ്രദ്ധയെ പൂർണമായും ആവശ്യപ്പെടുന്നതിനാൽ, തൽക്കാലത്തേക്കെങ്കിലും കലുഷിതാന്തരീക്ഷം വിട്ട് കേൾവിക്കാരന്റെ മനസ്സ് സ്വതന്ത്രമാകുന്നു. പല കഥകളും ഒടുവിലൊരു സമസ്യകൂടി മുന്നോട്ടുവയ്ക്കുന്നതിനാൽ അയാളുടെ ബുദ്ധിയേയും അത് ഉണർത്തും. ഒരു കഥ കേട്ടശേഷം എടുക്കുന്ന തീരുമാനങ്ങൾ കൂടുതൽ ശരിയായിരിക്കുമെന്ന് തന്നെയല്ലേ ഇതിഹാസങ്ങളിലെ ഉപകഥകൾ ഓരോന്നും വിളംബരം ചെയ്യുന്നത്..

ADVERTISEMENT

മോഷണമുതലിനെ ഉരുക്കിത്തെളിച്ചെടുത്ത് ഏറ്റവും ഭംഗിയായി അലങ്കരിച്ചവതരിപ്പിച്ച്, ഏറ്റവും മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കുകയാണ്, അങ്ങനെ, ഓരോ കഥയും.

Binuraj R.S. Unveils 'Ezh Kallanmarude Katha': Stories Born from Life's Anecdotes:

Ezh Kallanmarude Katha, a new collection of stories by acclaimed author Binuraj R.S., explores the art of storytelling and writing. The author reflects on how life experiences, conversations with friends, and observations of human behavior have inspired his narratives. He likens the writer's role to that of a thief, skillfully weaving stolen moments and ideas into new literary creations. The power of a well-told story is emphasized, drawing parallels with the epic Mahabharata, where crucial sub-plots are used to capture attention and provoke thought. Ultimately, each story is presented as a meticulously crafted piece that achieves a greater purpose through its presentation and inherent message.

ADVERTISEMENT