യുവനോവലിസ്റ്റുകളിൽ ശ്രദ്ധേയനായ ബിനീഷ് പുതുപ്പണത്തിന്റെ ആദ്യകഥാസമാഹാരമാണ് ‘പാതി ജീവൻ കൊടുത്തോളണേ’. കടലുപോലെ നിറഞ്ഞതെന്നു തോന്നിക്കുമ്പോഴും കുമിള പോലെ നിസ്സാരമെന്ന് ബോധ്യപ്പെടുത്തുന്ന ജീവിതത്തിന്റെ വഴികളെ തുറന്നിടുന്ന, പ്രണയവും ഉദ്ദേഗവും പകയുമെല്ലാം നിറഞ്ഞ ഏഴ് കഥകളാണ് ഈ പുസ്തകത്തിൽ. ‘പാതി ജീവൻ കൊടുത്തോളണേ’യുടെ പശ്ചാത്തലത്തിൽ തന്റെ കഥാവഴികളെക്കുറിച്ച് ‘ഒരു ചായക്കപ്പിൽ കുടുങ്ങിയ മനസ്’ എന്ന പേരിൽ ബിനീഷ് ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം –
കഥ എന്റെ മേഖല അല്ലായിരുന്നു. കവിതയോടുള്ള സ്നേഹവും ഭ്രമവും നിറഞ്ഞുനിന്ന കൗമാര കാലത്ത് ‘വിദ്യാർത്ഥി’ എന്ന മാസികയുടെ എഡിറ്ററായ കെ.പി. ലിജുകുമാറാണ് ‘നീ കഥകളെഴുതണം’ എന്നു പറഞ്ഞത്. അങ്ങനെ ഡിഗ്രി കാലത്ത് ‘വിദ്യാർത്ഥി’ മാസികയിൽ ‘ഹോട്ടലിൽ ഒരു ദളിതൻ കൊല്ലപ്പെടുന്നു’ എന്ന ശീർഷകത്തിൽ ആദ്യത്തെ കഥ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് കുറെ കഥകൾ എഴുതിയെങ്കിലും വാരികകൾക്ക് അയക്കാൻ ധൈര്യമില്ലായിരുന്നു; നല്ലതെന്ന് തോന്നി അയച്ചവയാകട്ടെ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ തിരിച്ചു വന്നു. നിരാശയാൽ കഥ എന്റെ എഴുത്തിന്റെ ഭാഗമല്ലെന്ന് ചിന്തിച്ച് കവിതയും വായനയുമായി മുന്നോട്ടുപോകുമ്പോഴാണ് വർത്തമാനം, ചന്ദ്രിക എന്നീ പത്രങ്ങളുടെ വാരാന്തപ്പതിപ്പുകളിൽ രണ്ട് കഥകൾ അച്ചടിക്കപ്പെട്ടത്. അത് വീണ്ടും കഥയെഴുതാനുള്ള പ്രേരണ നൽകി. പതിയെപ്പതിയെ ചില കഥകൾ വെളിച്ചം കണ്ടു. 2013 ൽ കവി സോബിൻ മഴവീട് അതെല്ലാം ചേർത്ത് തൃശൂരിലുള്ള ഒരു പ്രസാധക സംഘത്തെ ഏൽപ്പിക്കുകയും അവർ പുസ്തകമാക്കാൻ തയ്യാറാവുകയും ചെയ്തു. അന്ന് കൊയിലാണ്ടിയിൽ ഗസറ്റ് അധ്യാപകനായിരുന്നതിനാൽ മലയാളവിഭാഗത്തിൽ പുതുതായി നിയമനം ലഭിച്ച രണ്ട് സഹപ്രവർത്തകർക്ക് കഥകൾ വായിക്കാനായി നൽകി. ‘‘പുസ്തകമാക്കാൻ കൊള്ളില്ല’’ എന്ന തുറന്ന മറുപടി ആദ്യം എന്നെ വേദനിപ്പിച്ചെങ്കിലും അതാണ് ശരിയെന്ന് തിരിച്ചറിഞ്ഞ് പത്ത് കഥകളടങ്ങിയ ആ കഥാസമാഹാരം ഉപേക്ഷിച്ചു. അങ്ങനെ കഥയെഴുത്ത് എനിക്കു പറ്റിയ പണിയല്ല എന്ന ബോധ്യത്തിൽ വഴിമാറി നടന്നു. വർഷങ്ങൾക്കു ശേഷമാണ് ചില സമാന്തര മാസികകൾക്കു വേണ്ടി വീണ്ടും കഥയെഴുത്തിലേക്ക് കടക്കുന്നത്. തുടർന്ന് മാധ്യമം ആഴ്ചപ്പതിപ്പ്, ട്രൂകോപ്പി തിങ്ക് , ചന്ദ്രിക, തുടങ്ങിയവയിൽ കഥകൾ അച്ചടിച്ചു വന്നു. ആ സമയത്ത് തന്നെയാണ് ഡി.സി പബ്ലിക്കേഷനിലെ ആർ. രാമദാസ് ‘കഥയ മമ’ എന്ന സമാഹാരത്തിലേക്ക് ഒരു കഥ ആവശ്യപ്പെടുന്നത്. ‘ഗാന്ധിവാനം’ എന്ന പേരിൽ അതിലേക്കായി എഴുതി. അങ്ങനെയിരിക്കെയാണ് ഒലിവ് പബ്ലിക്കേഷനിലെ സന്ദീപ് വള്ളിക്കുന്ന് ഒരു പുസ്തകം ആവശ്യപ്പെടുന്നത്. കഥാസമാഹാരം പുറത്തിറക്കാൻ ധൈര്യമുണ്ടായില്ല. എന്നാൽ സന്ദീപ് വിടാതെ പിന്തുടർന്നു. യഥാർത്ഥത്തിൽ എന്നെക്കാളെറെ സന്ദീപിന്റെ പ്രയത്നമാണ് ‘പാതി ജീവൻ കൊടുത്തോളണേ’ എന്ന സമാഹാരത്തിന് പിന്നിൽ.
ഒരു കല്യാണ വീട്ടിൽ തലേദിവസം നടന്ന ചായ സൽക്കാരത്തിൽ വച്ചാണ് ഈയൊരു കഥാതന്തു കിട്ടുന്നത്. എന്റെ തൊട്ടുമുമ്പിലെ കസേരയിലിരുന്നത് ഏറെ പ്രായമുള്ള ഒരാളായിരുന്നു. ഷർട്ടിടാതെ ഒരു തോർത്ത് മാത്രം തോളത്തിട്ടിട്ടുള്ള അദ്ദേഹത്തിന്റെ ഇരിപ്പും നോട്ടവുമെല്ലാം ഒരു കുഞ്ഞിനെ കണക്കെയായിരുന്നു. ആരോ ചായ കുടിച്ചുവെച്ച ഒരു ഗ്ലാസ് ഞങ്ങൾക്ക് മുമ്പിലുണ്ട്. അതിനെ കുഞ്ഞനുറുമ്പുകൾ പൊതിഞ്ഞിരിക്കുന്നു. കുടിച്ചതിന്റെ ബാക്കിവന്ന ചായയിലേക്ക് ഉറുമ്പുകൾ തെന്നി വീണു. അവ അതിൽ നീന്തിത്തുടിക്കവേ അദ്ദേഹം തന്റെ വിരലുകൾ കൊണ്ട് ഓരോ ഉറുമ്പിനെയും രക്ഷിച്ച് പുറത്തെടുത്തു കൊണ്ട് പറഞ്ഞു - ‘ഒന്നൂല്ലേലും ഒരു ജീവനല്ലേ...’. അത് എന്റെ മനസ്സിനെ കോർത്തുകെട്ടിയ വാക്കായിരുന്നു. അത് മായാതെ അങ്ങനെ കിടന്നു.
മറ്റൊന്ന്, വീട്ടിൽ എന്നും രാവിലെ പത്തിലധികം പൂച്ചകൾ വരാറുണ്ട്. അവയ്ക്കെല്ലാം അച്ഛൻ പ്രത്യേകം പ്രത്യേകം ആഹാരം കൊടുക്കും. അതും കഴിച്ചു പോയാൽ പിറ്റേദിവസം രാവിലെ മാത്രമേ അവയെ കാണാറുള്ളൂ. എവിടുന്നാണ് ഇത്രയും പൂച്ചകൾ വരുന്നതെന്നോ എവിടേക്കാണ് അവർ തിരിച്ചു പോകുന്നതെന്നോ ഇന്നും എനിക്ക് അജ്ഞാതമാണ്. ഒരിക്കൽ അതിലൊരു കുരുത്തംകെട്ട കണ്ടൻ പൂച്ച ആഹാരം കഴിക്കുന്നതിനിടെ സമീപത്ത് തടമെടുത്ത തെങ്ങിന് ചുവട്ടിൽ ധ്യാനിച്ചു നിൽക്കുന്ന ഒരു കൊക്കിന്റെ ശരീരത്തിലേക്ക് ചാടി വീണ് അതിനെ പിടിച്ചു. ഞാനാവതു ശ്രമിച്ചിട്ടും പൂച്ച പിടിവിട്ടില്ല. ചെമ്പരത്തി ചെടിയുടെ ചില്ലപൊട്ടിച്ചെടുത്ത് തല്ലിയതോടെ പൂച്ച പിടിവിട്ട് ഓടി. കൊക്കിന് ജീവൻ കിട്ടിയെങ്കിലും അതിന് പെട്ടെന്ന് പറക്കാനായില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അത് പറന്ന് വാഴക്കൈയ്യിൽ നിലയുറപ്പിച്ചു. ആ രംഗവും മായാതെ മനസിൽ കിടന്നു. വർഷങ്ങൾക്കു ശേഷമാണ് ഈ രണ്ട് സംഭവങ്ങളെ ചേർത്തുവെച്ച് ‘പാതി ജീവൻ കൊടുത്തോളണേ’ എന്ന കഥ എഴുതുന്നത്. മാധ്യമം ആഴ്ചപ്പതിപ്പിലാണ് അത് പ്രസിദ്ധീകരിക്കപ്പെട്ടത്.
‘പരമാനന്ദം’ എന്ന നീണ്ട കഥയ്ക്ക് പിന്നിലും ചില അനുഭവങ്ങളുണ്ട്. കോട്ടയം അതിരമ്പുഴയിലെ ‘പാപ്പിറസ് പബ്ലിക്കേഷ’നിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു. പഴയയൊരു വീടായിരുന്നു പബ്ലിക്കേഷൻ ഓഫീസ്. ഹരി, രാമചന്ദ്രൻ കൊടാപ്പള്ളി, എബിഡാൻ എന്നിവരായിരുന്നു സ്ഥിരതാമസക്കാർ. ഹരിയുടെ നേതൃത്വത്തിലാണ് പബ്ലിക്കേഷൻ മുന്നോട്ടുപോകുന്നത്. പലപ്പോഴും അരാജകത്വത്തിന്റെയും അനിയന്ത്രിതമായ ആഘോഷത്തിന്റെയും രാപ്പകലുകളായിരുന്നു അവിടം. ബുദ്ധിജീവികൾ, കലാകാരന്മാർ, ചിന്തകർ, അരാജകവാദികൾ, ആത്മീയവാദികൾ.... ഇങ്ങനെ പ്രായഭേദമന്യേ പലരും വന്നു പോയിക്കൊണ്ടിരുന്നു. ചിലരുടെ വ്യവഹാരങ്ങൾ സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഒരു ദിവസം രണ്ടുപേരുടെ അഴിഞ്ഞാട്ടം അതിരുകടന്നപ്പോൾ
‘അലമ്പിനൊക്കെ ഒരു പരിധിയില്ലേ ഹരീ, ഇവരെയൊക്കെ ഇറക്കിവിട്ടൂടേ’ എന്ന് ചോദിച്ചു. എന്നാൽ ഹരി വിവരിച്ചുതന്നതും കമ്പ്യൂട്ടറിൽ കാണിച്ചു തന്നതുമായ അവരുടെ പ്രൊഫൈൽ മനസിലായതോടെ ഞാൻ ഞെട്ടി. ഇത്രയും വലിയ അക്കാദമിസ്റ്റുകളും ബുദ്ധിജീവികളുമാണോ ഈ അലമ്പ് കാട്ടുന്നത് എന്നോർത്ത് വിശ്വാസം വരാതെ അവരെ ഏറെ നേരം നോക്കി നിന്നു. ശരിയാണ്, പത്രങ്ങളിലും വൻ സെമിനാറുകളിലുമെല്ലാം ഈ മുഖങ്ങൾ കണ്ടിട്ടുണ്ട്. അതിരമ്പുഴ നാളുകൾ മറക്കാനാവാത്ത അനേകം അനുഭവങ്ങൾ തന്നു. ആ കാലത്തെ ചില ഓർമ്മകൾ ചേർത്ത് മറ്റൊരു തരത്തിൽ രൂപപ്പെടുത്തിയതാണ് ‘പരമാനന്ദം’.
ക്യാമ്പസ് കാലത്ത് എല്ലാ രംഗത്തും കത്തിനിൽക്കുകയും പിന്നീട് ജീവിത പ്രാരാബ്ധങ്ങളിൽ പെട്ട് സ്വന്തം കഴിവുകളെല്ലാം മറന്നു പോവുകയും ചെയ്യുന്ന ചില ജീവിതങ്ങളുണ്ട്. ക്യാമ്പസിലും എൻഎസ്എസ് ക്യാമ്പുകളിലും കലോത്സവങ്ങളിലുമെല്ലാം സജീവമായിരുന്ന സഹപാഠിയെ വർഷങ്ങൾക്കുശേഷം ഒരു ബസ് സ്റ്റാൻഡിൽ വച്ച് കണ്ടുമുട്ടി. അവളാകെ മാറിപ്പോയിരുന്നു. ജീവിതത്തിന്റെ പ്രാരാബ്ധക്കയ്പ് അവളുടെ മുഖത്തു നിന്ന് വായിച്ചെടുക്കാമായിരുന്നു. കുറച്ച് സംസാരിച്ച ശേഷം രണ്ട് കുഞ്ഞുങ്ങളുമായി അവൾ സ്റ്റാന്റിനടുത്തുള്ള റോഡ് മുറിച്ചു കടന്നു പോയി. ആ കാഴ്ചയാണ് ‘എനിക്കൊരു കവിതയെഴുതാൻ തോന്നുന്നു’ എന്ന കഥയായി മാറിയത്. പ്രസ്തുത കഥകളും ഒപ്പം ആദ്യത്തെ പകൽ, ഭൂമിയിലെ കാര്യങ്ങൾ, പുല്ലിംഗത്തിന്റെ അർത്ഥങ്ങൾ, നുകരെന്റെ പൊന്നേ നീ മധുരമീ ജീവിതം തുടങ്ങിയ കഥകളുമായി ഒലിവ് പബ്ലിക്കേഷനിലൂടെ ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. യഥാർത്ഥത്തിൽ പല കാലങ്ങളിലെഴുതിയ കഥകളാണ് ഉള്ളടക്കത്തിൽ. പുസ്തകരൂപത്തിലാവാതെ പോയ പഴയ പത്ത് കഥകൾ ഇപ്പോഴും പൊടിപിടിച്ച് എവിടെയോ കിടപ്പുണ്ട്.