വായിച്ചു വളർന്നതാണ് പ്രതീഷ് പരമേശ്വരൻ എന്ന തൃശ്ശൂർ സ്വദേശിയുടെ ജീവിതം. എട്ടാം ക്ലാസിൽ പഠനം നിർത്തി സ്വർണപ്പണിയുടെ വഴിയേ സഞ്ചരിച്ചു തുടങ്ങിയ പ്രതീഷ് പക്ഷേ, ചെറുപ്പത്തിന്റെ ഹരം തീരും മുൻപേ വൃക്കരോഗത്തിന്റെ പിടിയിലായി. പിന്നീട് ചികിത്സയുടെയും പോരാട്ടത്തിന്റെയും കാലം. അങ്ങനെയാണ് വായനയുടെ ലോകത്തേക്ക് കൂടുതൽ അടുക്കുന്നത്. ജീവിതം സമ്മാനിച്ച പ്രതിസന്ധികളെ നേരിടാൻ ആ അക്ഷരങ്ങൾ പ്രതീഷിനു വെളിച്ചം പകർന്നു. അതിനിടെ വായിച്ച പുസ്തകങ്ങളെക്കുറിച്ച് പലപ്പോഴായി എഴുതിയ കുറിപ്പുകൾ ചേർത്തുവച്ച് ഒരു പുസ്തകം എന്ന ആശയത്തിലേക്ക് എത്തി. ‘മാർജിനാലിയ’ എന്ന പേരിൽ ആ പുസ്തം ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
‘മാർജിനാലിയ’യ്ക്ക് പ്രതീഷ് എഴുതിയ ആമുഖം വായിക്കാം –
ജീവിതത്തിൽ അപ്രതീക്ഷിത പ്രതിസന്ധികൾ നേരിട്ടപ്പോൾ ആ സമയത്തെ എന്റെ ഏകാന്തതക്ക് കൂടെ കൂട്ടിയതാണ് പുസ്തകങ്ങളെ. വായനയെപ്പറ്റിയും വായന ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെപ്പറ്റിയുമൊക്കെ ചിന്തിക്കുകയും എങ്ങനെയാണ് വായനയെന്ന ഔഷധം എന്റെ വേദനകളെ ഒരു പരിധിവരെയെങ്കിലും മറികടക്കാൻ സഹായിച്ചത് എന്ന് ഓർത്തെടുത്തതിന്റെ ബാക്കിപത്രമാണിത്. വായന ഇന്നൊരു ദിനചര്യയായി തീർന്നിട്ട് എത്ര വർഷങ്ങളായിരിക്കും എന്ന് കൃത്യമായി ഓർമ്മയില്ല, പക്ഷേ വായനയുടെ ആദ്യകാലഘട്ടങ്ങളെക്കുറിച്ചാലോചിക്കുമ്പോൾ എങ്ങിനെയാണ് അച്ഛനെയും അച്ഛൻ സൈക്കിളിന്റെ പുറകിലുള്ള ക്യാരിയറിൽ ചുരുട്ടി വച്ചു കൊണ്ടുവരുന്ന വാരികകളെയും മറക്കാൻ കഴിയുക ?മംഗളം, മനോരമ, ചെമ്പകം, സഖി, എക്സ്പ്രസ് എന്നിങ്ങനെയുള്ള വാരികകളും അതിനിടക്ക്, വല്ലപ്പോഴും കയ്യിൽ കിട്ടുന്ന അമർചിത്രകഥകളും ബാലമാസികകളും ഓർമ്മയിൽ തിളങ്ങി നിൽക്കുന്നു.
അന്നൊക്കെ അയല്പക്കങ്ങളിലുള്ള ചേച്ചിമാരും, അച്ഛന്റെ അനിയന്മാരുമൊക്കെ ഈ വാരികകൾ വായിക്കാനായി കൊണ്ടുപോകുന്നതും, ആദ്യം വായിക്കാനായി മത്സരിക്കുന്നതും, തങ്ങൾ വായിച്ചു തീർത്ത കഥകളെപ്പറ്റി ആവേശപ്പൂർവ്വം ചർച്ച ചെയ്യുന്നതും പലപ്പോഴും കാണാറുള്ള കാഴ്ച്ചകളായിരുന്നു.
പതിയെ പതിയെ ഞാനും ആ ലോകത്തിലേക്ക് ചുവടുവെച്ചു എന്നു പറയാം. ആദ്യമൊക്കെ ആ വാരികകളിലെ പേടി തോന്നിക്കുന്ന അല്ലെങ്കിൽ ത്രില്ലർ സ്വഭാവമുള്ള കഥകളായിരുന്നു വായിച്ചു തുടങ്ങിയത്, അന്നത്തെ ജനപ്രിയരായ എഴുത്തുകാരുടെ ആവേശം ജനിപ്പിക്കുന്ന കഥകൾ മാത്രം വായിച്ചിരുന്നതിൽ നിന്നും അതിലെ മുഴുവൻ കാര്യങ്ങളും വായിച്ചു തീർക്കുന്ന അവസ്ഥകളിലേക്ക് വായന മുന്നേറി. ഭക്ഷണം കഴിക്കുമ്പോൾ, ഉറങ്ങാൻ കിടക്കുമ്പോൾ പരീക്ഷക്കു പഠിക്കുന്നതിനിടയിലും പഠിക്കുന്ന പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ചുവെച്ചുമെല്ലാം വായിക്കുന്നത് പതിവായി മാറി.
നാലാം ക്ലാസുമുതൽ തുടങ്ങി അതെന്റെ ഹൈസ്ക്കൂൾ കാലം വരേക്കും നീണ്ടു. കുറച്ചുകൂടി മുതിർന്നപ്പോഴാണ് സാഹിത്യ പുസ്തകങ്ങളിലേക്കുള്ള പ്രവേശനം. അമ്മയുടെ അനുജത്തി എന്റെ വായന കണ്ടതുകൊണ്ടോ മറ്റോ പത്രമിടുന്ന ആളിൽ നിന്നും മാതൃഭൂമി ആഴ്ചപതിപ്പിന്റെ പഴയതും പുതിയതുമായ ലക്കങ്ങൾ എനിക്കായി അവരുടെ വീട്ടിൽ ചെല്ലുമ്പോൾ എടുത്തു വെച്ചിരിക്കും. അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. മലയാളികളായ എഴുത്തുകാരുടെ പേരുകളൊക്കെ പരിചയമുണ്ടെങ്കിലും അവരുടേതായ എന്തെങ്കിലും കഥയോ മറ്റോ ആദ്യമായി കാണുന്നത് അതിൽ നിന്നാണ്. ഇഷ്ടപ്പെട്ട എഴുത്തുകാരനായ വി.കെ.എന്നിനെ പറ്റിയുള്ള ഏതോ ലേഖനമാണ് മാതൃഭൂമിയിൽ ആദ്യമായി വായിച്ചെതെന്നാണ് ഓർമ്മ. നാട്ടിൽ വീടിനടുത്ത് ചില ലൈബ്രറികളൊക്കെ ഉണ്ടായിരുന്നെങ്കിലും അങ്ങോട്ടൊന്നും ആ സമയത്ത് കടന്നു ചെന്നിരുന്നില്ല വായനയിലുള്ള എന്റെ താത്പര്യം കണ്ടറിഞ്ഞ അന്നൊക്കെ സാമൂഹിക പ്രവർത്തനങ്ങളിൽ ഊർജിതമായി പ്രവർത്തിച്ചിരുന്ന പ്രിയസുഹൃത്തായ ബിനുവിന്റെ ലൈബ്രറി കാർഡിന്റെ പിൻബലത്താലാണ് ഞാൻ ആദ്യമായി ഒരു വായനാശാലയിലേക്ക് കടന്നു ചെല്ലുന്നത്.
ആ സമയത്ത് അത്യാവശ്യം പുസ്തകങ്ങൾ ഉണ്ടായിരുന്ന ഒല്ലൂർ പഞ്ചായത്ത് ലൈബ്രറി അന്നത്തെ വായനക്ക് മുതൽക്കൂട്ടായി.
തകഴി, ബഷീർ, പൊറ്റക്കാട് തുടങ്ങിയവരെ വായിച്ചു തുടങ്ങിയെങ്കിലും കൂടുതൽ പേജുകളുള്ള വലിയ തടിയൻ പുസ്തകങ്ങൾ എടുത്താൽ വീട്ടിലേക്ക് തന്നു വിട്ടില്ലെങ്കിലോ എന്ന് ഭയന്ന് അത്തരം പുസ്തങ്ങൾ അവിടെ വെച്ച് മറിച്ചു നോക്കുക മാത്രം ചെയ്യാറായിരുന്നു പതിവ്. സ്കൂൾ ജീവിതം ഞാൻ എന്തുകൊണ്ടും അവസാനിപ്പിക്കുകയായിരുന്നു കൂടാതെ ആ സമയത്തെ വീട്ടിലെ സാഹചര്യങ്ങളും വല്ലാത്തതായിരുന്നു. എട്ടാം ക്ലാസിൽ നിന്നും ഒൻപതാം ക്ലാസിലേക്ക് മാറിക്കഴിഞ്ഞ് ആദ്യ പരീക്ഷ കഴിഞ്ഞ നാളുകളിൽത്തന്നെ ഞാൻ പഠനം തീർത്തും ഉപേക്ഷിച്ചു. അന്നത്തെ ചിന്തകൾ വളരെ ബാലിശം നിറഞ്ഞതും കാല്പനികവുമായിരുന്നു. വായനയും ഞാനും യൗവ്വനത്തിന്റെ പടവുകളിലേക്കു കടക്കുകയായിരുന്നു. മനുഷ്യനന്മയെക്കുറിച്ചുള്ള ചിന്തകളും വായനകളുമായി ആ കാലം നിറഞ്ഞു നിന്നു. ഇന്ത്യൻ ചരിത്രത്തിലും ഭഗത് സിംഗിലേക്കും തുടങ്ങി വിവേകാനന്ദന്റെ ചില പുസ്തകങ്ങളും അന്നത്തെ ആവേശമായി. പക്ഷേ പ്രായത്തിന്റെ തീക്ഷ്ണതയെ ലഹരി ആവേശിച്ച ഒരിടക്കാലത്ത് പതിയെ വായനയും കുറഞ്ഞു വന്നു. ജീവിതത്തിന്റെ വഴികൾ അതിവിചിത്രവും വൈരുദ്ധ്യമാർന്നതും ആണെന്ന് അറിയാനിരിക്കുന്നതേ ഉണ്ടായിരിന്നുള്ളൂ.
‘ഒറ്റപതിപ്പുള്ളതും ഒരിക്കൽ മാത്രം വായിക്കാൻ കഴിയുന്നതുമായ’ ജീവിത പുസ്തകം തന്നെയല്ലേ എറ്റവും ബുദ്ധിമുട്ടേറിയ വായനാപുസ്തകം. അതുവരെയുണ്ടായിരുന്ന എന്റെ ലോകത്തെ ആകപ്പാടെ പിടിച്ചുലച്ചുകൊണ്ടും, താറുമാറാക്കി കൊണ്ടും അതൊരു വൃക്കരോഗത്തിന്റെ രൂപത്തിൽ കടന്നു വന്നു. നീണ്ടു നീണ്ടു പോയ ആശുപത്രിവാസങ്ങൾ, മൂന്നുവർഷത്തോളം നീണ്ടു നിന്ന ട്രീറ്റ്മെൻറ്, അതിനു ശേഷം ഡയാലിസിസ്... എന്നിങ്ങനെ തീർത്തും അപരിചിതമായലോകത്തിലേക്ക് ഞാൻ തലകുത്തനെ വീണു പോയി.
കുറേനാൾ ആകെ അമ്പരപ്പിലായിരുന്നു എല്ലാം കൈവിട്ടു പോയ സമയം. പതിയെ പതിയെ പിടിച്ചു നിൽക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. എല്ലാവരിൽ നിന്നും എല്ലാത്തിൽ നിന്നും ഒറ്റപ്പെട്ട് ഭക്ഷണത്തിലും വെള്ളത്തിനും തുടങ്ങി എല്ലാത്തിനും കൃത്യമായ അളവുകളും നിർദ്ദേശങ്ങളും എല്ലാമായി എന്നിലേക്കു തന്നെ ചുരുങ്ങിക്കൂടിയ നാളുകൾ. ആ ദിവസങ്ങളിലൊന്നിൽ എന്നെ സന്ദർശിക്കാനെത്തി പിന്നീടെന്റെ ജീവിതത്തിലുടനീളം സ്വാധീനം ചെലുത്തിയ സുഹൃത്തായിരുന്നു ആന്റോ ചേട്ടൻ.
ഒരു ദിവസം ഉച്ച സമയത്ത് ഞാൻ കട്ടിലിൽ വെറുതെ മുകളിലേക്കു നോക്കി കിടക്കുന്ന സമയത്താണ് ആന്റോ ചേട്ടൻ കടന്നു വരുന്നത് കാണുന്നത്. നിശ്ചലമായിരിക്കുന്ന ടിവിയിൽ അവ്യക്തമായി തെളിഞ്ഞു കാണുന്ന എന്റെ തന്നെ നിഴൽ പ്രതിബിംബിച്ചു കാണുന്നത് നോക്കി കിടക്കുന്ന എന്നോട് സംസാരിച്ചു കഴിഞ്ഞ് മടങ്ങി പോകാൻ നേരം ‘നീ ടി.വി. കാണാറില്ലല്ലേ ?’,‘നേരം പോവാൻ എന്താ നീ ചെയ്യാറ് ?’, ‘നീ പുസ്തകങ്ങൾ വായിക്ക്യോ ?’ എന്നൊക്കെ ആന്റോ ചേട്ടൻ ചോദിച്ചു.
അപ്പാഴാണ് സത്യത്തിൽ എത്ര നാളായി ഞാനൊരു പുസ്തകം കൈ കൊണ്ട് തൊട്ടിട്ട് എന്നത് ആലോചിക്കുന്നത്. വീടിന്റെ മൺചുമരുകൾക്ക് മുകളിലും ചെറിയ അലമാരകളിലും പൊടിപൊടിച്ചു കിടക്കുന്ന പുസ്തകങ്ങൾ അന്നേരം ഞാനോർത്തു. വായനയിലേക്കുള്ള എന്റെ രണ്ടാം പ്രവേശനം അവിടെ തുടങ്ങുകയായിരുന്നു. എല്ലാ ആഴ്ചകളിലും ആന്റോ ചേട്ടൻ തന്റെ വീട്ടിലെ സാമാന്യം വലിയ ലൈബ്രറിയിൽ നിന്ന് എനിക്ക് വായിക്കാനായി പുസ്തകങ്ങൾ കൊണ്ടുവന്നു തുടങ്ങി. കേശവദേവ് എം.ടി.,മുകുന്ദൻ, മാധവിക്കുട്ടി, പാലൂർ, തുടങ്ങി മലയാളികളായ എഴുത്തുകാരും പഥേർ പാഞ്ചാലി, ആരോഗ്യനികേതനം പ്രഭുക്കളും ഭൃത്യന്മാരും തുടങ്ങി ബംഗാൾ കൃതികളുടെ വിവർത്തനങ്ങൾ, റഷ്യൻ നോവലുകളുടെ വിവർത്തനങ്ങൾ. റാഷാമോൺ, സെവൻത് സീൽ തുടങ്ങിയ സിനിമാ തിരക്കഥകൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള പുസ്തകങ്ങളെ പരിചയപ്പെടുന്നത് ആ സമയത്താണ്.
ഇങ്ങനെ രോഗത്തിന്റെ തീക്ഷ്ണമായ സമയങ്ങളിലൊഴിച്ച് ബാക്കിയുള്ള സമയങ്ങളിലൊക്കെ വായന മാത്രമായി എന്റെ ലോകം. ഇതിനിടെ പുസ്തകങ്ങൾ കൊണ്ടുവന്നു മടുത്തതു കൊണ്ടോ വായനയുടെ വേഗത കണ്ടിട്ടോ ആന്റോ ചേട്ടൻ ഫിലോസഫിക്കലായ ചില പുസ്തകങ്ങൾകൊണ്ടുവന്നു തരാൻ തുടങ്ങി. വളരെ മുൻപ് തന്നെ ഓഷോയെ പറ്റി കേട്ടിരുന്നു എങ്കിലും പുസ്തകങ്ങൾ അങ്ങിനെ വായിച്ചിരുന്നില്ല ഓഷോയും കൃഷ്ണമൂർത്തിയും രമണമഹർഷിയെയും ജിബ്രാനെയും വായിച്ചു തുടങ്ങിയപ്പോഴാണ് വായന ഇനിയും മുന്നോട്ട് കൊണ്ടുപോകാനുണ്ട് എന്ന് മനസ്സിലാവുന്നത്. ലൂയി ബോർഹസിനോട് ഒരഭിമുഖക്കാരൻ ചോദിച്ചതായി എവിടെയോ വായിച്ചിട്ടുണ്ട് ‘അങ്ങേയ്ക്ക് അന്ധത ഒരെഴുത്തുക്കാരൻ എന്ന നിലയിൽ പരിമിതി സൃഷ്ടിക്കുന്നില്ലേ’ എന്ന്. അതിന് ബോർഹസ് കൊടുത്ത മറുപടി ‘അന്ധത ഒരു സാധ്യത കൂടിയാണ്. അന്ധനായപ്പോഴാണ് എനിക്ക് ഈ ലോകത്തെക്കുറിച്ച് കൂടുതൽ തെളിച്ചം കിട്ടിയത്’ എന്നായിരുന്നു. ഇതുപോലെ എന്റെ രോഗാവസ്ഥയിൽ എനിക്കു കിട്ടിയൊരു സാധ്യത എന്നത് വായനയായിരുന്നു.
വലിയ ദുഃഖങ്ങളെ, ഇടയിൽ വല്ലപ്പോഴും വീണു കിട്ടുന്ന സന്തോഷത്തിന്റെ നിമിഷങ്ങളെയൊക്കെ ഞാൻ പുസ്തകങ്ങളും വായനയുമാക്കി മാറ്റി. ഇതിനിടയിൽ വളരെയേറെ പ്രതീക്ഷകളോടെ കാത്തിരുന്ന Kidney Transplant കഴിഞ്ഞു. സർജറിക്കു ശേഷമുള്ള കുറച്ചു നാളുകൾ മാത്രമേ ആശ്വാസമായിരുന്നുള്ളൂ ഇടക്കിടെയുള്ള ആശുപത്രിവാസങ്ങളും അതിന്റെ ബുദ്ധിമുട്ടുകളുമായി നാലു വർഷത്തോളം മാത്രമാണ് ആ സർജറിയുടെ ഫലം അനുഭവിക്കാൻ കഴിഞ്ഞത്. അതിനു ശേഷം ഡയാലിസിസിന്റെ മടുപ്പിലേക്ക് വീണ്ടും മടങ്ങിപ്പോവുകയായിരുന്നു.
ഈ സമയം വായനയുടെ കൈവഴികൾ തിരിഞ്ഞത് ഇന്ത്യൻ ഇതിഹാസങ്ങളിലേക്കും ഉപനിഷദ് ഭഗവത്ഗീത തുടങ്ങിയ ദർശനങ്ങളിലേക്കുമായിരുന്നു. അതിന് പ്രേരണയായതും ആക്കം കൂട്ടിയതും അസുഖത്തിന്റെ തുടക്കകാലത്ത് ചികിത്സാ സംബന്ധിയായി പരിചയപ്പെട്ട സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് എന്നിൽ ചെലുത്തിയ സ്വാധീനo മൂലമാകണം .
മറ്റൊരു കാര്യം ഇതൊക്കെ ഞാൻ തേടിപിടിച്ചു വായിക്കാൻ ശ്രമിച്ചു എന്നതേ സത്യമായിട്ടുള്ളൂ. എത്രത്തോളം അതിനെയൊക്കെ ഉൾക്കൊണ്ടു എന്നതൊക്കെ ചിന്തനീയമാണ്. നിർമ്മാലാനന്ദത്തിന്റെ പതഞ്ജലിയുടെ യോഗസൂത്രം, ഭഗവത് ഗീത,മനസ്സും സമൂഹവും , ക്ഷേത്രങ്ങളും ആരാധനയും, സന്യാസം ക്രിസ്ത്രീയ വിശ്വാസത്തിൽ, രാമായണത്തിലെ രാവണൻ തുടങ്ങിയ എണ്ണമറ്റ പ്രഭാഷണ പരമ്പരകൾ മുൻനിർത്തിയാണ് ഇതിന്റെയൊക്കെ വായന മുന്നോട്ടു നീങ്ങിയത്. പിന്നീട് ഇത്തരം വായനയുടെ മറുവശത്തേക്കെന്നവണ്ണം അംബേദ്ക്കറുടെ ചിന്തകളെയും ജീവിതത്തെയും കൂടുതലറിയുന്നതിലേക്ക് വായന വഴിമാറിപോയിരുന്നു.
ജീവിതം വിഷമകതകളുമായി അതിന്റെ പ്രയാണം തുടർന്നു കൊണ്ടേയിരുന്നു. നാലുവർഷത്തോളം നീണ്ട ഡയാലിസിസിനു ശേഷം മറ്റൊരു Trasplantകൂടി നേരിടുന്നു.
സർജറിയുടെ തലേ ദിവസവും ‘ഞാൻ മരണം പഠിപ്പിക്കുന്നു’ എന്ന ഓഷോ പുസ്തകത്തിലെ വരികൾ വായിച്ചു കൊണ്ടേയിരുന്നു . തുടർന്നു വന്ന നാളുകൾ ആരോഗ്യമുള്ള ദിവസങ്ങളുടെയും സന്തോഷത്തിന്റേയും കൂടിയായിരുന്നു. അതോടൊപ്പം സ്വന്തമായിട്ടുള്ള പുസ്തകശേഖരത്തിന്റെ വലുപ്പവും കൂടാൻ തുടങ്ങി .
കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലത്തിന്റെ വായന അതിൽ പറഞ്ഞിട്ടുള്ള പല പുസ്തകങ്ങളിലേക്കും കൊണ്ടെത്തിച്ചു. സാഹിത്യ വാരഫലത്തിന്റെ വായനക്കു മുൻപ് തന്നെ
വായിച്ച് കഴിഞ്ഞിരുന്ന സരമാഗോയുടെ സ്റ്റോൺ റാഫ്റ്റിനെക്കുറിച്ചും ഇവോ ആൻഡ്രിക്കിന്റെ ബ്രിഡ്ജ് ഓൺ ദ ഡ്രീനയെക്കുറിച്ചുമെല്ലാം കൃഷ്ണൻനായർ എഴുതിയതു കണ്ട് ഞാൻ സന്തോഷിച്ചു. തനിയെ കണ്ടെത്തി വായിച്ച പല പുസ്തകങ്ങളും മോശമായവ ആയിരുന്നില്ല എന്ന് ഉള്ളിൽ ചെറിയൊരു അഭിമാനവും തോന്നി. അതേപോലെ തന്നെ വുതറിംഗ് ഹെയ്റ്റ്സ് പോലുള്ള എനിക്കിഷ്ടപ്പെട്ട ചില പുസ്തകങ്ങളെക്കുറിച്ച് മോശപ്പെട്ട അഭിപ്രായം എഴുതി കണ്ട് ചിന്താകുലനായി. വായനയും പുസ്തകങ്ങളും തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണെന്ന തിരിച്ചറിവ് കൂടി
ആ സമയത്ത് ഉള്ളിൽ രൂപപ്പെട്ടു വന്നു. ആ സമയത്ത് വായിച്ചതും സ്വന്തമാക്കിയതും അധികവും വിവർത്തന പുസ്തകങ്ങളായിരുന്നു .
2013 നു ശേഷം സോഷ്യൽ മീഡിയയിലേക്കുള്ള കടന്നുവരവോടെ ഒരുപാട് വായിക്കുന്ന മറ്റുള്ള സുഹൃത്തുക്കളുടെ എഴുത്തുകളും മറ്റും പുതിയ പല പുസ്തകങ്ങൾ കണ്ടെത്താൻ സഹായകമായതുo വായനയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.പുതിയ പുതിയ രാജ്യങ്ങൾ, സംസ്ക്കാരങ്ങൾ അവിടെയുള്ള ആഭ്യന്തര പ്രശ്നങ്ങൾ ഇവയൊക്കെ ആകാംക്ഷയോടെയും ജിജ്ഞാസയോടെയും വായിച്ചു. ഇവിടെ വച്ചാണ് മറ്റൊരു പരിണാമം നടക്കുന്നത് മലയാളത്തിൽ മാത്രം വായിച്ചാൽ പോരാ എന്ന് തോന്നി തുടങ്ങുന്നതും അതിനായിട്ടുള്ള ശ്രമങ്ങൾ തുടങ്ങുന്നതും ഈ സമയത്തായിരുന്നു. ഫേസ്ബുക്കിലെ റീഡേഴ്സ് സർക്കിൾ എന്ന വായനാ ഗ്രൂപ്പിലേക്ക് ആദ്യമൊക്കെ കടന്നു ചെല്ലുന്നതും, വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള ചെറിയ കുറിപ്പുകൾ എഴുതി തുടങ്ങിയതും അല്പം ഉൾവലിഞ്ഞ മനസ്സോടെയായിരുന്നു. കാരണം, ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാൻ കടുത്ത ആഗ്രഹമുണ്ടായിരുന്നെങ്കിലും മറ്റു ഭാഷകളിലുള്ള പുസ്തകങ്ങളുടെ മലയാള വിവർത്തനം മാത്രമാണ് ഞാൻ അത് വരെ വായിച്ചു കൊണ്ടിരുന്നത്.
സർക്കിളിലെ നല്ല വായനക്കാരായ സുഹൃത്തുക്കളുടെ പ്രോത്സാഹനം ഇംഗ്ലീഷ് വായിച്ചു തുടങ്ങുന്നതിന് ധൈര്യം നൽകി. അല്പം ബുദ്ധിമുട്ടിയാണെങ്കിലും കുറേയധികം നോവലുകൾ ഇംഗ്ലീഷ് ഭാഷയിൽ തന്നെ വായിച്ചു തീർത്തു, കുറേ പുസ്തകങ്ങൾ പാതി വായനയിൽ ഇരിക്കുന്നു. പലതരത്തിലുള്ള പുസ്തകകളും തേടി പിടിച്ചു വായിക്കുമെങ്കിലും നോവലുകളാണ് ഇന്നും വായനയിൽ എനിക്കേറ്റവും സന്തോഷം നൽകുന്നത്.
ഇതിനിടയിൽ ആരോഗ്യം വീണ്ടും മോശമായി കൊണ്ടിരിക്കുകയായിരുന്നു. ആറു വർഷക്കാലമായിരുന്നു ഇത്തവണത്തെ എന്റെ ഭാഗ്യദിവസങ്ങൾ നീണ്ടു നിന്നത്. വീണ്ടും ഡയാലിസിസിന്റെ മടുപ്പിക്കുന്ന നാളുകളിലേക്ക് ജീവിതം ചുരുക്കപ്പെട്ടു. സങ്കീർണ്ണമായ ജീവിത സന്ദർഭങ്ങളിൽ ഇടറി നിന്നപ്പോഴെല്ലാം വായനയെ ചേർത്തു പിടിക്കുകയും അതിനെ ആശ്രയിച്ച് മുന്നോട്ടു പോവുകയുമായിരുന്നു എന്റെ മുമ്പിലുണ്ടായിരുന്ന ഏക വഴി. വായനാക്കാരയവർ മറ്റുള്ളവരിൽ നിന്ന് നേരിട്ടുള്ള ഒരു ചോദ്യമായിരിക്കും എന്താണ് വായന എന്നതും, എന്തിനാണ് വായിക്കുന്നത് എന്നതും. വായനക്കു ശേഷമുള്ള വ്യക്തിയും അതിനു മുൻപുള്ള വ്യക്തിയും തമ്മിൽ കുറച്ചൊക്കെ വ്യത്യാസമുണ്ട് എന്നാണ് ഞാൻ കരുതുന്നത്. വായനക്കു ശേഷമുള്ള ഒരാൾ അല്പം പരിണാമം സംഭവിച്ച വ്യക്തിയാണ് എന്നു വേണം കരുതാൻ.
പ്രദീപൻ പാമ്പിരിക്കുന്നിന്റെ യന്ത്രവും കഥാഭാവനയും എന്ന ലേഖനത്തിൽ യന്ത്രങ്ങളും അതിനു ശേഷമുള്ള മനുഷ്യന്റെ പരിണാമത്തെക്കുറിച്ചും വിവരിക്കുന്നുണ്ട്. ആ ലേഖനത്തിന്റെ തുടക്കത്തിൽ അദ്ദേഹം എഴുതുന്നുണ്ട് ; ‘പ്രകൃതിയിൽ നിന്ന് യന്ത്രത്തിലേക്ക് ശിശുവിനെ ആനയിക്കുന്നത് ആദ്യം കളിപ്പാട്ടങ്ങളാണ്. സത്യജിത്റേയുടെ അപുവും ദുർഗയും തീവണ്ടികണ്ടതിനു ശേഷം മറ്റൊരു ലോകത്തിലെ കുട്ടികളാണ്, കാലിഡോസ്കോപ്പിനു ശേഷം അവർ പുതിയൊരു ലോകത്തിന്റെ സന്തതികളാണ്, ടെലിവിഷനു ശേഷം ജനിക്കുന്ന കുട്ടികൾ പുതിയ തരം കുട്ടികളാണെന്ന് മക് ലൂഹൻ പറയുന്നു’.
യന്ത്രത്താൽ നിർമ്മിക്കപ്പെട്ടവനാണ് ആധുനിക മനുഷ്യൻ എന്നു പറയുന്നതുപോലെ പുസ്തകങ്ങളാലും മനുഷ്യർ പുനഃസൃഷ്ടിക്കപ്പെടുകയും പരിണമിക്കപ്പെട്ടവരാകുകയും ചെയ്യപ്പെടുന്നുണ്ട് എന്ന് വിശ്വസിക്കാൻ ഞാനിഷ്ടപ്പെടുന്നു. ദസ്തയേവ്സ്കിയുടെ കൃതികൾ വായിക്കപ്പെടുമ്പോൾ അതിലെ കഥാപാത്രങ്ങളും എഴുത്തുകാരനും കടന്നു പോവുന്ന സംഘർഷങ്ങളും വേദനകളും വായനക്കാരും കൂടെ പങ്കുവെക്കപ്പെടുന്നില്ലേ ? ന്യൂറോ സയന്റിസ്റ്റായ വി.എസ്.രാമചന്ദ്രൻ The Tell-Tale Brain എന്ന പുസ്തകത്തിൽ Mirror Neurons നെക്കുറിച്ച് പറയുന്നുണ്ട്. നാം ഒരു പ്രവർത്തി ചെയ്യുമ്പോൾ സക്രിയമാക്കപ്പെടുന്ന ചില മസ്തിഷ്ക്ക ഭാഗങ്ങൾ അതേ പ്രവർത്തി മറ്റൊരാൾ ചെയ്യുന്നത് കണ്ടാലും സമാനമായി സക്രിയമാക്കപ്പെടുന്നുണ്ട് എന്ന്. ഇവയാണ് ദർപ്പണ നാഡീകോശങ്ങൾ (mirror neurons). മറ്റൊരാളുടെ ദുഃഖവും സന്തോഷവും ആവേശവുമൊക്കെ കണ്ടു നിൽക്കുന്ന നമുക്ക് സമാനമായ വികാരം ഉണ്ടാകുന്നതിന്റെ രഹസ്യം ഈ നാഡീകോശങ്ങളാണ്. നമ്മിൽ തന്മയീഭാവവും സഹതാപവുമൊക്കെ ജനിപ്പിക്കുന്ന ഇത്തരം കോശങ്ങൾ സാമൂഹിക ബന്ധങ്ങളിൽ നിർണ്ണായകമാണത്രേ.
ഇങ്ങനെ വായനക്കുശേഷമുള്ള ആളുകൾ അതിനു മുൻപുള്ള വ്യക്തികകളായിരിക്കില്ല എന്ന് പറയാം. അവിടെ കഥാപാത്രങ്ങളായവർ അനുഭവിക്കുന്ന വ്യഥയും,സന്തോഷങ്ങളും,സന്താപങ്ങളുമൊക്കെ വായനക്കാരുടേതു കൂടെയാവുന്നു. മറ്റുള്ളവരുടെ സ്ഥാനത്ത് സ്വയം അവനവനെ തന്നെ മാറ്റി പ്രതിഷ്ഠിച്ചു കൊണ്ട് എവിടെയുമുള്ള മനുഷ്യാവസ്ഥകളെ മനസ്സിലാക്കുന്ന തരത്തിലേക്ക് മനസ്സിന്റെ ചക്രവാളം വികസിപ്പിക്കാനുതകുന്നതായിരിക്കണം വായന എന്നതാണ് എന്നെ സംബന്ധിച്ച് വായനയുടെ ലക്ഷ്യം .
ഇങ്ങനെയൊക്കെ പറയുമ്പോഴും ഇതൊക്കെ വായിച്ച് ആളുകൾക്ക് ഈ വിധം പരിണാമം സംഭവിക്കുമോ എന്നൊക്കെ ചിന്തിച്ചേക്കാം. വ്യക്തിപരമായ ചില അനുഭവങ്ങൾ കൂടെ ചേർത്ത് പറയുകയാണെങ്കിൽ ഉണ്ടെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.
2019 ൽ ഡയാലിസിസ് വീണ്ടും തുടങ്ങിയ സമയത്ത് ഏകദേശം രണ്ടു വർഷത്തോളo മുൻപ് ചെയ്തിരുന്ന ജോലി ചെയ്യാൻ പറ്റാതാവുകയും അന്ന് നേരം പോക്കായി തുടങ്ങിയ പുസ്തകങ്ങൾ വെയ്ക്കാനായുള്ള സ്റ്റാന്റിന്റെ നിർമ്മാണം പതിയെ വായനക്കാരായ സുഹൃത്തുക്കൾ എറ്റെടുത്ത് അതിലൂടെ മുന്നോട്ടു ജീവിതം നീങ്ങിയപ്പോൾ ഒരിക്കലും വിചാരിച്ചതല്ല മൂന്നാമതൊരു തവണ മറ്റൊരു ട്രാൻസ്പ്ലാൻറ് കൂടി ചെയ്യുമെന്ന്. മിംസിലെ ഡോക്ടർ സജിത് സാർ പറഞ്ഞത് ‘മൂന്നാമത് കിഡ്നി ട്രാൻസ്പ്ലാൻറ് കഴിഞ്ഞവർ കേരളത്തിൽ അഞ്ചോ ആറോ പേരോ മറ്റോ ആയിരിക്കും എന്നാണ്’. ജീവിതം എപ്പോഴും എനിക്ക് അനിശ്ചിതത്വങ്ങളും ആശങ്കകളുമാണ് തന്നിട്ടുള്ളത്. കുറേയധികം സമയം വീണു കിട്ടിയപ്പോൾ വായന തുടങ്ങി. ഇപ്പോഴും മുടങ്ങാതെ നടന്നുകൊണ്ടിരിക്കുന്നു .വായനയുടെ തുടക്കകാലങ്ങളിൽ എനിക്കുണ്ടായിരുന്ന ഒരു ശീലമായിരുന്നു ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വായനക്കാരായ മറ്റു സുഹൃത്തുക്കളെയും വായിക്കാൻ പ്രേരിപ്പിക്കുക എന്നത്.
പക്ഷേ മുൻപ് പറഞ്ഞതുപോലെ വായന എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാവുന്നതാണ് നല്ലത് എന്നാണ് ഇപ്പോൾ തോന്നുന്നത് എങ്കിലും വായിച്ച പുസ്തകങ്ങളെ കുറിച്ച് ആവേശത്തോടെ സുഹൃത്തുക്കളോട് സംസാരിക്കാൻ ഇപ്പോഴും ഇഷ്ടമാണ് .
സോഷ്യൽ മീഡിയയിലും,നോട്ടുബുക്കുകളിലും,ഫോണിലുമൊക്കെയായി വായിച്ച പുസ്തകങ്ങളെ കുറിച്ച് എഴുതിയിട്ടിട്ടുള്ള കുറിപ്പുകളെല്ലാം ചേർത്ത് ഒരു പുസ്തകമാക്കിയാലോ എന്ന ചിന്ത മനസിൽ വന്നപ്പോൾ വായനയിലേക്ക് വന്ന കാലഘട്ടവും കഴിഞ്ഞു പോയ ജീവിതകാലങ്ങളും മനസ്സിൽ ഓടിയെത്തി. ഒരു പുസ്തകത്തിനു മുന്നോടിയായി ഇങ്ങനെയൊരു കുറിപ്പാണോ ചേർക്കേണ്ടത് എന്നറിയില്ല .
പ്രിയ്യ സുഹൃത്തുക്കളായ ആൽബർട്ട്, സലീഷ്, സുമേഷ് ,വിപിൻ, തൃശൂരിലെ ബുക്ക് സെന്റർലൈവ് എന്ന ബുക്ക് ഷോപ്പിലെ പ്രിയ സൗഹൃദങ്ങൾ ഇവരോടൊക്കെയാണ് എപ്പോഴും പുസ്തകങ്ങളെ പറ്റി സംസാരിക്കാറുള്ളത്. ഇവരുടെയൊക്കെ സ്നേഹപൂർവ്വമായ പ്രോത്സാഹനമാണ് ഇങ്ങനെയൊരു പുസ്തകമെഴുതാൻ പ്രചോദനമായത്.