പ്രശസ്ത നോവലിസ്റ്റും കവിയുമായ പ്രകാശൻ മടിക്കൈയുടെ പുതിയ നോവലാണ് ‘നൂഞ്ഞിയാറിലെ മനുഷ്യപാഠാവലി’. നാട്ടുഭാഷയുടെ സൗന്ദര്യവും നാടൻ കഥയുടെ തനിമയുമുള്ള ഈ ബൃഹത് കൃതിയുടെ രചനാപശ്ചാത്തലത്തെക്കുറിച്ച് ‘ഒറ്റവിരൽകൊണ്ടെഴുതിയ 550 പേജുകൾ’ എന്ന പേരിൽ പ്രകാശൻ മടിക്കൈ ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം –
ഒരപൂർവ ബന്ധത്തിന്റെ സ്നേഹം കടഞ്ഞെടുത്ത ഓർമ്മകളുമായി വല്യമ്മ മുന്നിൽ നടന്നു. കുന്നിനിടയിലുള്ള കോണിലായിരുന്നു ആ വീട്. വീടിന്റെ വിശാലമായ അകത്തളത്തിൽ ധാരാളം ആൾക്കാർ ഇരിക്കുന്നത് കണ്ടു. പലഹാരങ്ങളുടെയും വിവിധ കറിക്കൂട്ടുകളുടെയും മണം പരന്നു. പുതിയ കുപ്പായമിട്ട് ഏതോ നാട്ടിൽ നിന്നും വന്നവരെ അത്തറും ചന്ദനവും മണക്കുന്നു. അടുക്കള മുറിയിലേക്ക് ഗൃഹനായിക വല്യമ്മയെ കൂട്ടിക്കൊണ്ടുപോകുന്നു. വല്യമ്മയുടെ കൈ പിടിച്ച് ഞാനും. അവിടെ കറങ്ങുന്ന അരവ് യന്ത്രം. കൗതുകം വിടർന്നു. എന്റെ ഗ്രാമത്തിൽ മാത്രമല്ല അക്കാലത്തെ എല്ലാ ഗ്രാമങ്ങളിലും അപൂർവമായിരുന്നു ഗ്രൈൻഡർ എന്ന ആ അരവ് യന്ത്രം. തട്ടമിട്ടവരാണ് അകത്തുനിറയെ...സംസാര ഭാഷയിൽ ഞങ്ങളിൽ നിന്നും ചില വ്യത്യസ്തത അറിഞ്ഞു.
അവിടത്തെ ഗൃഹനാഥൻ ഹജ്ജിനു പോകുകയാണ്. പോകുന്നതിനു മുമ്പ് ബന്ധുക്കൾക്കും നാട്ടുകാർക്കും ഭക്ഷണം കൊടുക്കുന്ന ചടങ്ങാണ് നടക്കുന്നത്. ഹജ്ജിനു പോകുന്ന ഗൃഹനാഥൻ അതിസമ്പന്നനാണ്. അദ്ദേഹം വല്യമ്മയെ ആദരവോടെ സ്വീകരിക്കുന്നു. എന്നോട് വാത്സല്യത്തോടെ പെരുമാറുന്നു. ആ വീടിന് മായികമായ ഒരന്തരീക്ഷം. സ്നേഹത്തിന്റെ മായികവലയം അവിടെ പൊതിഞ്ഞിരിക്കുന്നു. അതുവരെ ഞാൻ കാണാത്ത പലഹാരങ്ങൾ നിരന്നു. മധുരിക്കുന്ന ഓർമ്മകളാണ് എക്കാലത്തേക്കുമായി ആ അനുഭവങ്ങൾ നൽകിയത്. മടങ്ങുമ്പോൾ കണ്ണിലെ വിസ്മയം അടങ്ങിയില്ല. അന്ന് അവിടെ നിന്നും വീട്ടിലെത്തിയപ്പോൾ വല്യമ്മപറഞ്ഞു –
‘‘ഹജ്ജ് കഴിഞ്ഞ് വന്നാൽ ഇനി അസിനാറിനെ ആരും പേര് വിളിക്കാൻ പാടില്ല. ഹാജി എന്നു വിളിക്കണം’’.
‘‘ഉം’’ ഞാൻ മൂളി
‘‘ഓനും ഓന്റോളും എന്റെ മക്കളെ പോലെയാണ്’’.
വല്യമ്മ പറഞ്ഞു.
‘‘ഉം’’ മൂളിക്കൊണ്ട് ഞാൻ മധുരമുള്ള ഓർമ്മയിൽ വീണു.
മതം അക്കാലത്തും ഇന്നും ഞങ്ങളുടെ നാട്ടിൽ മനുഷ്യർക്ക് വേലികളുണ്ടാക്കിയിട്ടില്ല. ‘നൂഞ്ഞിയാറിലെ മനുഷ്യപാഠാവലി’ എന്ന എന്റെ നോവലിലെ കഥാപാത്രങ്ങളായ കരിയുണ്ണിയുടെയും ഹമീദിന്റെയും സ്നേഹബന്ധം പോലെ ആഴത്തിലുള്ള സൗഹൃദം സ്വാഭാവിക കാഴ്ചകളാണ്. ഞാൻ നാട്ടിൽകണ്ട മനുഷ്യരുടെയൊക്കെ പലവിധ സ്വഭാവങ്ങൾ നോവലിൽ സൃഷ്ടിച്ചെടുത്ത കഥാപാത്രങ്ങൾക്ക് പകർന്നു നൽകിയിരുന്നു. മലയാള നോവൽ രംഗത്ത് ‘നൂഞ്ഞിയാറിലെ മനുഷ്യപാഠാവലി’ എന്ന എന്റെ പുതിയ നോവൽ നാട്ടു മനുഷ്യരുടെ ഇതുവരെ പറയാത്ത കഥകളാണ് പറയുന്നത്.
2009ലാണ് ഞാൻ ആദ്യ നോവലായ ‘കൊരുവാനത്തിലെ പുതങ്ങൾ’ എഴുതിയത്. കവിത മാത്രം എഴുതിക്കൊണ്ടിരുന്ന എന്നെ നോവൽ എഴുതാൻ നിർബന്ധിച്ചത് പ്രശസ്ത സാഹിത്യകാരൻ അംബികാസുതൻ മാങ്ങാടായിരുന്നു. നോവൽ എഴുതി അംബികാസുതൻ മാഷിന് വായിക്കാൻ നൽകിയപ്പോൾ അദ്ദേഹം ആഹ്ലാദിച്ചു. കൈയെഴുത്ത് പ്രതി വായിച്ച് നോവൽ മനോഹരമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് ഗ്രീൻ ബുക്സ് നോവൽ അവാർഡ് മത്സരത്തിന് അയക്കണമെന്നു പറഞ്ഞു. മാത്രമല്ല നോവലിന്റെ കൈയെഴുത്ത് പ്രതിയുടെ രണ്ടു കോപ്പികൾ കാഞ്ഞങ്ങാട് നെഹ്റു കോളേജിനടുത്തുള്ള ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നും പ്രിന്റെടുത്ത് വരികയും അത് പോസ്റ്റ് ചെയ്യുന്നതിനുള്ള കാശ് തൊഴിൽരഹിതനായ എന്റെ കീശയിലിട്ടു തരികയും ചെയ്തു. ‘‘ഇന്നുതന്നെ അയക്കണം. വൈകരുത്’’ അദ്ദേഹം പറഞ്ഞു. അന്നു തന്നെ ഞാൻ നോവൽ ഗ്രീൻ ബുക്സിലേക്കയച്ചു.
ഗ്രീൻ ബുക്സ് നോവൽ മത്സരത്തിലേക്കു വന്ന നൂറുകണക്കിന് നോവലുകളിൽ നിന്നും അവാർഡിനായി ഡോ. എം തോമസ് മാത്യു, ഡോ.പി.വി കൃഷ്ണൻ നായർ, കടാങ്കോട് പ്രഭാകരൻ എന്നിവർ അംഗങ്ങളായ ജൂറി തെരഞ്ഞെടുത്തത് ‘കൊരുവാനത്തിലെ പൂതങ്ങൾ’ എന്ന എന്റെ നോവലാണ്. പിന്നീട് നാലോളം അവാർഡുകൾ ആ നോവലിനു ലഭിച്ചു. ഭാഷാപോഷിണിയിൽ പ്രശസ്ത സാഹിത്യകാരൻ എൻ. പ്രഭാകരൻ എന്റെ നോവലിനെക്കുറിച്ച് എഴുതിയപ്പോൾ വലിയ പ്രചാരം നോവലിന് ലഭിച്ചു. ശക്തമായ രാഷ്ട്രീയം പറയുന്ന ‘കൊരുവാനത്തിലെ പൂതങ്ങൾ’ വായിച്ച് ഇപ്പോഴും എന്നെ വായനക്കാർ വിളിക്കാറുണ്ട്. അതിന്റെ പുതിയ പതിപ്പ് ഈയ്യിടെയാണ് പുറത്തിറങ്ങിയത്. കണ്ണൂർ യൂണിവേഴ്സിറ്റിയിലും ഈ നോവൽ സാഹിത്യ വിദ്യാർത്ഥികൾക്ക് ഗവേഷണ വിഷയമായിരുന്നു.
‘കൊരുവാനത്തിലെ പൂതങ്ങൾ’ 2010 ലാണ് ഗ്രീൻ ബുക്സ് പുറത്തിറക്കിയത്. അതിനു ശേഷം ഒരു നോവൽ എഴുതി തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. റൈറ്റേർസ് ബ്ലോക്ക് വന്നപ്പോൾ അതിനെ മറികടക്കാൻ കഴിയാതെ ഉഴറി. 2019 ൽ കോവിഡ് കാലത്ത് ഫേസ്ബുക്കിൽ നാൽപ്പതോളം ഗാനങ്ങൾ എഴുതി കൊണ്ടാണ് ഞാൻ എഴുത്തിന്റെ മറ്റൊരു വഴി തേടിയത്. കോവിഡാനന്തരം അതിൽ ഒരു ഗാനം പ്രശസ്ത ഗായകൻ കാവാലം ശ്രീകുമാർ പാടിയിരുന്നു.
‘കൊരുവാനത്തിലെ പൂതങ്ങൾ’ എഴുതിയത് കടലാസിൽ പേന കൊണ്ടായിരുന്നു. രാത്രിയിലും പകലിലും അതിലെ അധ്യായങ്ങൾ എഴുതിയിരുന്നു. അന്ന് തൊഴിൽരഹിതനായിരുന്നതിനാൽ ധാരാളം സമയമുണ്ടായിരുന്നു. രണ്ടാമത്തെ നോവൽ പുറത്തിറങ്ങുവാൻ എനിക്ക് 16 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. 2022 ൽ wtp live ഓൺലൈൻ മാസികയുടെ എഡിറ്റർ അനീഷ് ടി. ഒരു കവിത അയച്ചു തരുമോ എന്ന് വാട്ട്സ്ആപ്പിൽ ആവശ്യപ്പെട്ടപ്പോൾ ഒരു നോവൽ എഴുതി തന്നാൽ പ്രസിദ്ധീകരിക്കുമോ എന്ന് ഞാൻ തിരിച്ചു ചോദിച്ചു. ‘മാതൃകാന്വേഷി’ എന്ന ലിറ്റിൽ മാസിക ചെന്നെയിൽ നിന്നും അനീഷ് ടി. പുറത്തിറക്കുന്ന കാലത്തുണ്ടായ സ്നേഹബന്ധത്തിന്റെ ധൈര്യത്തിലായിരുന്നു എന്റെ ചോദ്യം. മൂന്നോ നാലോ അധ്യായങ്ങൾ ഒരുമിച്ച് അയച്ചു തന്നാൽ പ്രസിദ്ധീകരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. പാതി പൂർത്തിയാക്കിയ ഒരു നോവൽ എന്റെ മേശപ്പുറത്തുണ്ടായിരുന്നെങ്കിലും അത് അയച്ചു കൊടുക്കാതെ പുതിയൊരു നോവൽ എഴുതാനാണ് ഞാൻ ശ്രമിച്ചത്. സാംസങ്ങിന്റെ പഴയ ഒരു ജെ റ്റു മൊബൈലിൽ ഗൂഗിൾ ഹാൻഡ് റൈറ്റിംഗിൽ ഒറ്റവിരൽ കൊണ്ട് ഞാൻ അധ്യായങ്ങൾ എഴുതാൻ തുങ്ങി.
മൂന്ന് അധ്യായങ്ങൾ ഏതാനും ദിവസങ്ങൾ കൊണ്ട് എഴുതി ‘നൂഞ്ഞിയാറിലെ മനുഷ്യ പാഠാവലി’ എന്ന പേരിട്ട് അനീഷിന് അയച്ചു. ‘നൂഞ്ഞിയാറിലെ മനുഷ്യപാഠാവലി’ അങ്ങനെ 2022 ജൂലൈ മുതൽ 2024 ജനുവരി വരെ ഓരോ ആഴ്ചയിലും wtp live ൽ ഖണ്ഡശ്ശയായി വന്നു. സാംസങ്ങിന്റെ പഴയ ജെ റ്റു മോഡൽ കുഞ്ഞൻ മൊബൈൽ ഫോണിൽ എഴുതിയ ഈ നോവലിന് 550 ലധികം പേജുകളുണ്ട്. 81 അധ്യായങ്ങളാണ് നോവലിലുള്ളത്. നോവൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുന്ന സമയത്ത് ഓരോ ആഴ്ചയും ഓരോ അധ്യായങ്ങൾ എഴുതി അനീഷിന് അയക്കുകയായിരുന്നു പതിവ്. വെള്ളിയാഴ്ച ദിവസങ്ങളിലായിരുന്നു wtp live ഓൺലൈൻ ലക്കം പ്രസിദ്ധീകരിച്ചിരുന്നത്. ഇടയ്ക്ക് അസുഖം വന്ന് രണ്ടാഴ്ച ഒന്നും എഴുതിയില്ല. അതോടു കൂടി അതത് ആഴ്ചത്തെ ലക്കത്തിനുള്ള അധ്യായം അതത് ആഴ്ച തന്നെ എഴുതേണ്ടിവന്നു. ജോലി സംബന്ധമായും മറ്റു ചില തിരക്കുകൾ മൂലവും വ്യാഴാഴ്ച രാത്രി വരെ അധ്യായം എഴുതി അയക്കാതെ പലപ്പോഴും അനീഷ് ടി.യെയും നോവലിന് ചിത്രം വരച്ചിരുന്ന ചിത്രകാരന്മാരെയും ഞാൻ സമ്മർദ്ധത്തിലാക്കിയിരുന്നു. ഉറക്കമൊഴിഞ്ഞ് വെള്ളിയാഴ്ച പുലർച്ചകളിലാണ് ചില അധ്യായങ്ങൾ അയച്ചു കൊടുക്കാൻ കഴിഞ്ഞത്. ഓരോ അധ്യായത്തിനും ചിത്രം വരക്കാനുള്ളതിനാൽ ദിവസങ്ങൾക്കു മുമ്പ് തന്നെ അയച്ചു തരണമെന്ന് അനീഷ് സ്നേഹപൂർവ്വം ശാസന നൽകാറുണ്ടായിരുന്നെങ്കിലും പലപ്പോഴും വീഴ്ച വന്നു. എങ്കിലും ഒരിക്കൽ പോലും അനീഷ് എന്നെ സമ്മർദ്ധത്തിലാക്കാൻ തുനിഞ്ഞില്ല. ഓരോ ആഴ്ചയിലും ക്ഷമാപൂർവ്വം അനീഷ് അധ്യായങ്ങൾക്കായി കാത്തിരുന്നു. അദ്ദേഹം എന്നിൽ അർപ്പിച്ച വിശ്വാസം വലുതായിരുന്നു.ഞാൻ അദ്ദേഹത്തെ നിരാശപ്പെടുത്തിയില്ല.
നോവൽ പുസ്തകരൂപത്തിൽ പുറത്തിങ്ങിയിട്ട് ഒരു ഒരു മാസമേ ആയിട്ടുള്ളുവെങ്കിലും വായനക്കാരിൽ നിന്നും ഹൃദയത്തെ തൊടുന്ന പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരാഴ്ച മുമ്പ് സ്കൂളിലേക്ക് പോകുന്ന വഴിയിൽ തിരക്ക് നിറഞ്ഞ മുണ്ടൂർ ബസ് സ്റ്റോപ്പിൽ വെച്ച് അപരിചിതയായ ഒരമ്മ അടുത്തേക്ക് നടന്നു വന്ന് സ്വാതന്ത്ര്യത്തോടെ കൈയിൽ പിടിച്ച് മക്കൊണ്ടയെ പോലെ നൂഞ്ഞിയാറിനെയും അടയാളപ്പെടുത്താൻ സാധിച്ചു എന്ന് എന്റെ തലയിൽ തൊട്ടു പറഞ്ഞു. ബാഗിൽ തിരുകി വെച്ച ഒരു പേന ഉണ്ടായിരുന്നത് എന്റെ കൈയിലേല്പിച്ചാണ് അവർ മടങ്ങിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ഞാൻ ഓണാഘോഷ പരിപാടികഴിഞ്ഞു സ്കൂളിൽ നിന്നുമിറങ്ങുമ്പോൾ തിരുവനന്തപുരത്തു നിന്നും ഏതാനും കോളേജ് വിദ്യാർത്ഥിനികൾ ഫോണിൽ വിളിച്ച് കരിയുണ്ണിയുടെയും ഭാരതിയുടെയും പ്രണയത്തെക്കുറിച്ച് എന്നോട് സംസാരിച്ചു. ജെൻസികളിലേക്കും ഈ നോവൽ എത്തി എന്ന് അവരുടെ തെളിഞ്ഞ സംഭാഷണത്തിലൂടെ വ്യക്തമായി. പ്രശസ്ത നോവലിസ്‌റ്റ് മനോഹരൻ വി. പേരകം ഒരിടത്തും കല്ലുകടിയില്ലാതെയാണ് ഈ നോവൽ വായിച്ചതെന്നും നാട്ടുപദങ്ങളുടെ ശബ്ദ കോശമെന്നോ, നാട്ടുകഥകളുടെ ഖനിയെന്നോ, വിശേഷിപ്പിക്കാവുന്ന നോവലാണിതെന്നും അഭിപ്രായപ്പെട്ടു..
ഏതു പുസ്തകവും പുറത്തിറങ്ങിയാൽ ആദ്യം തന്നെ സ്വന്തമാക്കുന്ന വലിയ വായനക്കാരനായ ഗോപകുമാർ എം.കെ. പുസ്തകം വായിച്ച് വ്യത്യസ്തമായ നോവലാണിതെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടിരുന്നു. 550 ലധികം പേജുള്ള നോവൽ നല്ല റബറൈസ്ഡ് പാതയിൽ വായിച്ച് പോകാവുന്ന നാട്ടുഭാഷയുടെ മേമ്പൊടി ചേർന്ന രുചികരമായ ഭാഷയിലാണ് രചിച്ചിട്ടുള്ളതെന്ന് ഗോപകുമാർ മാഷ് അഭിപ്രായപ്പെട്ടിരുന്നു. പുതുമയുളെളാരു ഭാഷയിൽ പുതുമയുള്ള ഒരു കഥ പറയുക എന്നതിൽ ഞാൻ വിജയിച്ചിട്ടുണ്ടെന്ന് മനസ്സിലായത് വായനയെ ഗൗരവത്തോടെ കാണുന്ന നാനാദേശങ്ങളിൽ നിന്നുള്ള വായനക്കാർ വിളിച്ച് സംസാരിച്ചപ്പോഴാണ്. വിവിധ തലമുറകളിൽ പെട്ട വായനക്കാരുടെ ശ്രദ്ധ നൂഞ്ഞിയാർ ദേശത്തിന്റെ രാഷ്ട്രീയത്തിലേക്കും ചരിത്രത്തിലേക്കും കൊണ്ടുവരാൻ കഴിഞ്ഞു എന്നത് എഴുത്തുകാരനെന്നനിലയിൽ എന്നെ കൃതാർത്ഥനാക്കുന്നു.