യുവനോവലിസ്റ്റുകളിൽ ശ്രദ്ധേയനായ അനീഷ് ഫ്രാൻസിസിന്റെ പുതിയ നോവലാണ് ‘ഇഷാന്‍ സെവന്‍ ബി’. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാവുന്ന ഈ സയൻസ് ഫിക്ഷൻ കൃതിയുടെ എഴുത്തനുഭവം അനീഷ് ‘വനിത ഓൺലൈനിൽ’ പങ്കുവയ്ക്കുന്നത് വായിക്കാം -
സ്കൂള്‍ ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന ഘട്ടം പരീക്ഷയല്ല. പരീക്ഷ കഴിഞ്ഞു ആന്‍സര്‍ പേപ്പര്‍ തിരിച്ചു കിട്ടുന്ന നിമിഷമാണ്. ഓണവും ക്രിസ്തുമസ്സും കഴിഞ്ഞു ക്ലാസിലേക്ക് വരുന്ന അധ്യാപകരുടെ കയ്യില്‍ ഒരു വെളുത്ത കെട്ട് കാണും. കറക്റ്റ് ചെയ്ത ഉത്തരകടലാസിന്റെ കെട്ട്. അത് കാണുമ്പോള്‍ ഉള്ളിലൊരു ആന്തല്‍ വരും. കണക്കിന്റെയൊക്കെ ഉത്തരകടലാസ്സുകള്‍ കൊണ്ടുവരുമ്പോള്‍ ആന്തല്‍ കൂടും. ചില അധ്യാപകരാകട്ടെ ആദ്യമേ തന്നെ അല്‍പ്പം ഡ്രാമാ ഒക്കെയിറക്കും. നിങ്ങള്‍ടെ ഉത്തരകടലാസ് വായിച്ചു എന്റെ വെക്കേഷന്‍ കുളമായി എന്നൊക്കെ പറഞ്ഞു ശകാരിക്കും...ടീച്ചര്‍ ഉത്തരക്കടലാസ് വിതരണം ചെയ്യാന്‍ വൈകുവോളം പിള്ളേരുടെ ടെന്‍ഷന്‍ കൂടും. അങ്ങിനെ ടെന്‍ഷന്‍ ബില്‍ഡ് ചെയ്തു അവസാനം ഉത്തരക്കടലാസ് കയ്യില്‍ കിട്ടും. പൊട്ടി എന്ന് മനസ്സിലാകുന്ന നിമിഷം! പിന്നെ ഈ രംഗത്തിന്റെ മറ്റൊരു വേര്‍ഷന്‍ വീട്ടില്‍ സംഭവിക്കും. മുതിര്‍ന്നു കഴിയുമ്പോള്‍ ഈ അനുഭവങ്ങള്‍ മധുരമുള്ള ഓര്‍മ്മകളാകും. എങ്കിലും കുറച്ചു ഉഴപ്പുന്ന കുട്ടികളെ സംബന്ധിച്ചു പരീക്ഷയില്‍ ജയിക്കുക എന്നത് ഒരു ജീവിത പ്രശ്നമാണ്.
കുട്ടികളുടെ മറ്റൊരു പ്രത്യേകത അവരുടെ നിരീക്ഷണത്തിനുള്ള കഴിവാണ്. പണ്ടൊക്കെ സ്കൂള്‍ വിട്ടു കഴിഞ്ഞു വീട്ടിലെത്താന്‍ ഒരുപാട് വൈകും. കൂട്ടുകാരുമായി സിനിമാക്കഥ പറഞ്ഞും, മാവേലെറിഞ്ഞും, വഴിയില്‍ കാണുന്ന കൗതുകങ്ങളൊക്കെ ആസ്വദിച്ചുമായിരിക്കും നടപ്പ്. മൈന്‍ഡ് ഫുള്‍നെസ് ഏറ്റവും കൂടുതലുള്ളത് കുട്ടികളായിരിക്കുമ്പോഴാണ്. ഒരിക്കല്‍ നഗരത്തിലെ തുണിക്കടയുടെ മുന്‍പില്‍ വച്ചിരിക്കുന്ന ബൊമ്മയെ അത്ഭുതത്തോടെ നോക്കി നില്‍ക്കുന്ന ഒരു കൊച്ചു കുട്ടിയെ കണ്ടു. ആ കാഴ്ചയാണ് ഇഷാന്‍ എന്ന നോവലിന്റെ ആദ്യ വിത്ത്.
മാജിക്കല്‍ പവര്‍ ഉള്ള ഒരു ബൊമ്മയുമായി കമ്പനിയാവുന്ന സ്കൂള്‍ കുട്ടി. അവന്‍ ഉഴപ്പനാണ്. പരീക്ഷയ്ക്ക് മിക്ക വിഷയത്തിലും പൊട്ടും. എങ്ങിനെയെങ്കിലും പരീക്ഷയ്ക്ക് ജയിക്കണം. അധ്യാപകരുടെയും വീട്ടുകാരുടെയും അവഹേളനത്തില്‍ നിന്ന് എങ്ങിനെയെങ്കിലും ഒന്ന് രക്ഷപെടണം. വഴി തേടി നടക്കുന്നതിനിടയിലാണ് അവനു ബൊമ്മയെ കിട്ടുന്നത്. ബൊമ്മയെ ഉപയോഗിച്ച് പരീക്ഷയൊക്കെ അവന്‍ ജയിക്കാന്‍ തുടങ്ങി. അതോടെ അവന്‍ ആ പവറിന്റെ ലഹരിയിലാവുന്നു. ഒരു ഉഴപ്പന്‍ കുട്ടിക്ക് സൂപ്പര്‍ പവര്‍ കിട്ടിയാല്‍ എങ്ങിനെയിരിക്കും. അവനിട്ട് സ്ഥിരം പണി കൊടുത്ത് കൊണ്ടിരിക്കുന്ന ഒരു സാറുണ്ട്. ബൊമ്മയെ കൊണ്ട് പുള്ളിക്ക് ഒരു പണി കൊടുക്കാമെന്നു അവന്‍ തീരുമാനിക്കുന്നു. അതോടെ സംഗതി സീരിയസ്സാകുന്നു. ഈ ത്രെഡ് വച്ച് ഒരു ഫാന്റസി കഥ മനസ്സില്‍ പ്ലാന്‍ ചെയ്തു. പക്ഷെ ഈ കഥ എഴുതാന്‍ കഴിഞ്ഞില്ല.
ഒരു വര്‍ഷം മുന്‍പ് ഭാഷാപോഷിണി മാസിക ഒരു സയന്‍സ് ഫിക്ഷന്‍ കഥാമത്സരം നടത്തിയിരുന്നു. മത്സരത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത കഥകളില്‍ എന്റെ ‘സ്വപ്നചാലിനി’ എന്ന കഥയുമുണ്ടായിരുന്നു. ആ കഥ വായിച്ച ചിലരുടെ നിര്‍ദ്ദേശപ്രകാരമാണ് കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു സയന്‍സ് ഫിക്ഷന്‍ നോവല്‍ എന്ന ആശയം ലഭിച്ചത്. ആ സമയത്ത് വീണ്ടും പഴയ ബൊമ്മ ഐഡിയ വന്നു. പക്ഷേ അത് മാത്രം വച്ച് ഒരു പൂര്‍ണ്ണ സയന്‍സ് ഫിക്ഷന്‍ നോവല്‍ എഴുതാന്‍ ബുദ്ധിമുട്ടായിരുന്നു. ബൊമ്മ ശരിക്കും ആരാണ്? ബൊമ്മയ്ക്ക് എങ്ങിനെ ഈ ശക്തി കിട്ടി? ഇങ്ങനെയുള്ള ചോദ്യങ്ങളുടെ പിറകെ നടക്കുന്നതിനിടയിലാണ് നെറ്റിലെ ഒരു വാര്‍ത്താശകലം ശ്രദ്ധയില്‍പ്പെട്ടത്. അന്യഗ്രഹജീവികള്‍ മനുഷ്യരുടെ രൂപത്തില്‍ മനുഷ്യര്‍ക്കിടയില്‍ താമസിക്കുന്നു എന്നായിരുന്നു വാര്‍ത്ത. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇങ്ങനെ ഒരു സാധ്യതയെ കുറിച്ച് എഴുതിയത്. അതോടെ ആശയത്തിന് കുറച്ചു ബലം വച്ചു.
രണ്ടു തരത്തിലുള്ള വെല്ലുവിളിയാണ് പ്രധാനമായി നേരിട്ടത്. നോവലിലെ അമാനുഷിക കാര്യങ്ങള്‍ വായനക്കാരെ കണ്‍വിന്‍സ് ചെയ്യണം. പക്ഷേ അതിനു വേണ്ടിയുള്ള ശാസ്ത്രം അവതരിപ്പിക്കുന്നത് വിരസമാകാതെയിരിക്കുകയും വേണം. മറ്റൊന്ന് കേന്ദ്രകഥാപാത്രം ഒരു ഉഴപ്പനായ സ്കൂള്‍ കുട്ടിയാണ്. പക്ഷേ അവനു ഗൌരവതരമായ പ്രശ്നങ്ങളുമുണ്ട്. അത്തരം ഒരു കുട്ടി അമാനുഷിക ശക്തി ലഭിച്ചാല്‍ എങ്ങിനെ പെരുമാറും എന്നുള്ളതായിരുന്നു മറ്റൊരു വിഷയം.
നോവലിന്റെ തുടക്കത്തില്‍ ഒരു രംഗമുണ്ട്. സ്കൂളിലെ സ്പോര്‍ട്ട്സ് റൂമില്‍ സൂക്ഷിച്ചിരുന്ന ബാസ്ക്കറ്റ് ബോളുകള്‍ ഏതോ കുട്ടി ആണികൊണ്ട് കുത്തിക്കീറി നശിപ്പിച്ചു. സംഭവം നടന്നതിന്റെ അടുത്ത ദിവസത്തെ സ്കൂള്‍ അസംബ്ലി. പ്രിന്‍സിപ്പല്‍ വിരട്ടിയപ്പോള്‍ കൃത്യം ചെയ്ത ഏഴാം ക്ലാസുകാരന്‍ ഇഷാന്‍ കുറ്റം സമ്മതിക്കുന്നു. കുപിതനായ പ്രിന്‍സിപ്പലിന്റെ ചൂരല്‍ തുട അടിച്ചു പൊളിക്കുന്നു. നോവലിന്റെ എഡിറ്റിംഗ് ഘട്ടത്തില്‍ എഡിറ്റര്‍ ശ്രീകുമാര്‍ സര്‍ വിളിച്ചു. ഇപ്പൊ ഏതെങ്കിലും പ്രിന്‍സിപ്പല്‍ ഇതുപോലെ ചെയ്‌താല്‍ നിയമനടപടി നേരിടേണ്ടി വരും. അധ്യാപകര്‍ക്ക് കുട്ടികളുടെ ദേഹത്തു തൊട്ടുള്ള ശിക്ഷ നിയമം മൂലം വിലക്കിയിരിക്കുകയാണ്. അതോടെ തല്ല് ഒഴിവാക്കി. എന്നിട്ട് ആദ്യവേര്‍ഷനിലെ ആ ടെന്‍ഷന്‍ ഫീല്‍ കിട്ടുന്ന തരത്തില്‍ രംഗം മാറ്റിയെഴുതി.
ബ്രയാന്‍ കോക്സിന്റെ ബ്ലാക്ക് ഹോള്‍സ് എന്ന പുസ്തകമുള്‍പ്പെടെ നോവലിന് ആവശ്യമുള്ള ശാസ്ത്രീയാടിത്തറ രൂപപ്പെടുത്തുന്ന ധാരാളം പുസ്തകങ്ങള്‍ വായിച്ചു. നോവല്‍ എഴുതുന്നതില്‍ സ്വാധീനിച്ച മറ്റൊരു പുസ്തകം ജോണ്‍ എക്ലോഫിന്റെ darkness manifesto എന്ന പുസ്തകമാണ്. അമിതമായ കൃതിമ വെളിച്ചം ജീവജാലങ്ങളെയും മനുഷ്യന്റെ ആരോഗ്യത്തെയും എങ്ങിനെ ബാധിക്കുന്നു എനുള്ളതിനെ കുറിച്ചാണ് ഈ പുസ്തകം. അതില്‍ പറയുന്നത് രാത്രിയിലെ അമിതമായ വെളിച്ചം (light pollution) പ്രാണികളെയും വവ്വാല്‍ പോലുള്ള ജീവികളെയും ബാധിക്കുന്നു എന്നതാണ്. സ്വഭാവികമായ ഇരുട്ട് മനുഷ്യന് അത്യാവശ്യമാണ്. ഈ ഒരു ആശയവും നോവലില്‍ ഉപയോഗിച്ചിട്ടുണ്ട്.
എഴുത്തിന്റെ തുടക്കത്തില്‍ നോവലിന്റെ ടോണ്‍, ഭാഷ, ഓഡിയന്‍സ് എന്നിവ തിരഞ്ഞെടുക്കാന്‍ കുറച്ചു സമയമെടുത്തു. ഒരു യംഗ് അഡല്‍റ്റ് വിഭാഗത്തിലുള്ള ഓഡിയൻസിന് കൂടി വായിക്കാന്‍ പറ്റുന്ന ഒരു നോവല്‍, ഒപ്പം മുതിര്‍ന്നവര്‍ക്കും. ചില കുടുംബബന്ധങ്ങള്‍, ട്രോമ, ഹെവി സയന്‍സ് തുടങ്ങിയവ തീരെ പ്രായം കുറഞ്ഞ കുട്ടികള്‍ക്ക് ദഹിക്കില്ല എന്ന് തോന്നി. അതനുസരിച്ച് ടോണ്‍ ക്രമീകരിക്കാന്‍ ശ്രമിച്ചു.
പുസ്തകം പുറത്തിറങ്ങിയതിനുശേഷം നല്ല വായന ലഭിക്കുന്നുണ്ട്. സന്തോഷം!