വിശ്വസാഹിത്യകാരൻ നിക്കോസ് കസാന്‍ദ്‌സാക്കീസിന്റെ ശ്രദ്ധേയ കൃതിയാണ് ‘നോസോസിലെ കൊട്ടാരം’.
ചരിത്രത്തിലെ ആദ്യകാല നാഗരികതകളിലൊന്നായ ക്രീറ്റിലെ മിനോവന്‍ രാജവംശത്തിന്റെ ചരിത്രവും മിത്തുകളും അവലംബിച്ച് എഴുതപ്പെട്ട ‘നോസോസിലെ കൊട്ടാരം’ ഇപ്പോൾ മലയാളത്തിലേക്കെത്തിയിരിക്കുന്നു. രാജൻ തുവ്വാരയുടേതാണ് പരിഭാഷ.
‘നോസോസിലെ കൊട്ടാര’ത്തിന്റെ വിവർത്തനാനുഭവം ‘മിനോട്ടോറിന്റെ വിലാപം’ എന്ന പേരിൽ രാജൻ തുവ്വാര ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം –
കൗമാര കാലത്താണ് ഞാൻ നിക്കോസ് കസാൻദ് സാക്കീസ് എന്ന എഴുത്തുകാരനെ കുറിച്ച് കേൾക്കുന്നത്. ഡിഗ്രിക്ക് പഠിക്കുമ്പോൾ. അന്ന് അദ്ദേഹത്തിന്റെ പുസ്തകം വായിക്കാനുള്ള സൗകര്യമൊന്നും ലഭിച്ചില്ല. വർഷങ്ങൾക്കു ശേഷം എന്റെ കസിനും പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായിരുന്ന ശ്രീ. കെ. ഗോവിന്ദൻകുട്ടിയാണ് ‘last temptation of christ’ എനിക്ക് വായിക്കാൻ തന്നത്. പിന്നീടൊരിക്കൽ കസാൻദ് സാക്കീസിന്റെ യാത്രകളെ കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. അതിൽ പിന്നെയാണ് ഞാൻ നിക്കോസ് കസാൻദ് സാക്കീസിനെ തേടിപ്പിടിച്ചു വായിക്കാൻ തുടങ്ങിയത്.
കസാൻദ് സാക്കീസ് ഏകസ്വരൂപമായ സാഹിത്യധാരയിൽ ഒതുങ്ങിനിൽക്കുന്ന എഴുത്തുകാരനല്ല. നോവലുകളും നാടകങ്ങളും കവിതകളും യാത്രാവിവരണങ്ങളും പഠനഗ്രന്ഥങ്ങളും ആത്മകഥാപരമായ രചനകളും ദാർശനിക വിചിന്തനങ്ങളും ഒരുപോലെ അദ്ദേഹത്തിന്റെ സർഗലോകത്തെ സമ്പന്നമാക്കുന്നു; ഓരോ കൃതിയും ഓരോ പുതിയ ആഖ്യാനപഥം വെട്ടിത്തുറക്കുന്നതുപോലെ. അതുകൊണ്ടുതന്നെ കസാൻദ് സാക്കീസിനെ ഒരൊറ്റ നിർവചനത്തിൽ ഉൾക്കൊള്ളാനോ ഒരേയൊരു സൃഷ്ടിദർശനത്തിലേക്ക് ചുരുക്കാനോ സാധ്യമല്ല.
സർപ്പവും ലിലിയും രചിച്ച കസാൻദ് സാക്കീസിനെ നിസ്വനായ ദൈവത്തിൽ കണ്ടെത്താനാവില്ല. നിസ്വനായ ദൈവത്തിൽ പ്രത്യക്ഷപ്പെടുന്ന ആത്മീയാന്വേഷകനായ കസാൻദ് സാക്കീസ്, ക്രിസ്തുവിന്റെ അവസാന പ്രലോഭനത്തിൽ വീണ്ടും മറ്റൊരു രൂപം കൈക്കൊള്ളുന്നു. ആത്മസംഘർഷങ്ങളുടെയും ജിവിതാനുഭവങ്ങളുടെയും അനുചരനായി സഞ്ചരിക്കുന്ന എഴുത്തുകാരനെ റിപ്പോർട്ട് ടു ഗ്രേക്കോയിൽ നാം അഭിമുഖീകരിക്കുന്നു. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തനായ, ജീവിതത്തെ അതിന്റെ പൂർണതയിലും പ്രക്ഷുബ്ധതയിലും ആഘോഷിക്കുന്ന മഹത്തായ കലാകാരനെയാണ് സോർബ ദി ഗ്രീക്ക് വായിക്കുമ്പോൾ നാം കണ്ടെത്തുന്നത്. കസന്ദ് സാക്കീസിന്റെ ഓരോ കൃതിയും വേറിട്ട കസന്ദ്സാകീസിനെ വായനക്കാരന് പരിചയപ്പെടുത്തുന്നു.
യാത്രകൾ കസന്ദ് സാകീസിന് ഭൂമിശാസ്ത്രപരമായ സഞ്ചാരങ്ങൾ മാത്രമായിരുന്നില്ല; മനുഷ്യചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ആത്മാവിലേക്കുള്ള തീർത്ഥാടനങ്ങളായിരുന്നു. ആ യാത്രാനുഭവങ്ങൾ അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങളിൽ മാത്രമല്ല, ചില നോവലുകളിലും അപൂർവമായ കലാപരിണാമം കൈവരിക്കുന്നു. തോടാ രാബ അതിനുള്ള മികച്ച ഉദാഹരണമാണ്. അനുഭവത്തെ ഭാവനയുടെ ഉലയിലിട്ട് ഉരുക്കി സാഹിത്യകൃതിയായി പുനർജനിപ്പിക്കുന്ന അസാധാരണമായ സൃഷ്ടിശക്തി കസന്ദ്സാകീസിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ്.
യവനസംസ്കൃതിയുടെയും ചരിത്രത്തിന്റെയും അനന്യപ്രചാരകനായിരുന്നു കസന്ദ്സാകീസ്. ഹോമറുടെ ഒഡീസിയെ ആധുനിക കാലത്തിനായി അദ്ദേഹം പുനർസൃഷ്ടിച്ചു. അതോടൊപ്പം, തന്റെ ജന്മഭൂമിയായ ക്രീറ്റിന്റെ ചരിത്രവും ഇതിഹാസങ്ങളും സംസ്കാരവും അദ്ദേഹം പുതിയ ഭാവനയിലൂടെ പുനരാഖ്യാനം ചെയ്തു. ചരിത്രവും ഐതിഹ്യവും പരസ്പരം ലയിക്കുന്ന ആ സൃഷ്ടികളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് നോസോസിലെ കൊട്ടാരം.
മൂവായിരം വർഷങ്ങൾക്കുമുമ്പ് നിലനിന്നിരുന്നുവെന്ന് കരുതപ്പെടുന്ന മിനോയൻ സംസ്കാരത്തെ, നോസോസ് നഗരത്തിലെ മഹത്തായ കൊട്ടാരത്തെയും മിനോസ് രാജാവിനെയും, അതിന്റെ ജീവനാഡിയായ ലാബിറിന്തിനെയും, മിനൊട്ടോർ -മിനോസിന്റെ കാള - എന്ന സത്വത്തെയും അക്കാലത്തെ ജീവിതരീതികളെയും ആചാരങ്ങളെയും യുദ്ധോപകരണങ്ങളെയും ആധാരമാക്കി കസൻസാകീസ് ഇവിടെ അത്ഭുതകരമായ ഒരു ചരിത്രലോകം പുനർനിർമിക്കുന്നു. മിനൊട്ടോർ അധികാരം നിലനിർത്തുന്നതിനുള്ള ഭീഷണോപാധിയായി പ്രയോഗിക്കപ്പെടുന്നു. മിനോട്ടോർ വസിക്കുന്ന ലാബിരിന്ത് വെറുമൊരു കൊട്ടാര ഘടനയല്ല; മനുഷ്യ ജീവിതത്തിന്റെ സങ്കീർണ പ്രതീകവും വാസ്തുകല്പനയുമാണ് ചരിത്രരേഖകൾ അവസാനിക്കുന്നിടത്ത് ഭാവന ആരംഭിക്കുകയും, കാല്പനിക സഞ്ചാരങ്ങൾ ചരിത്രത്തിന്റെ വിശ്വാസ്യത കൈവരിക്കുകയും ചെയ്യുന്ന അപൂർവ നിമിഷങ്ങളാണ് ഈ കൃതിയുടെ ഓരോ അധ്യായവും വായനക്കാരന് സമ്മാനിക്കുന്നത്.
ഈ കൃതി വായിച്ചപ്പോൾ ലഭിച്ച വിസ്മയകരമായ വായനാനുഭവമാണ് ഇതിന്റെ മലയാളപരിഭാഷയിലേക്ക് എന്നെ നയിച്ചത്. ഞാൻ വായിച്ചിട്ടുള്ള ചരിത്രാഖ്യായികകളിലെ ഏറ്റവും മികച്ചവയിൽ ഒന്നാണിത് എന്ന് പറയാൻ എനിക്ക് യാതൊരു സന്ദേഹവുമില്ല. നോസോസിലെ തെരുവുകളും ചന്തകളും കൊട്ടാരവും മനുഷ്യജീവിതവും കസന്ദ് സാക്കിസിന്റെ ആഖ്യാനത്തിൽ സചേതനമാകുന്നത് അനുവാചകന് അതിശയത്തോടെയല്ലാതെ വായിക്കാനാകില്ല. ഈ നോവലിൽ നോസോസിൽ ഉപയോഗിച്ചതായി ചിത്രീകരിക്കുന്ന ഭാഷയും ലിപികളും ഗണിതവും ആശയവിനിമയ സാങ്കേതങ്ങളും മൂവായിരം വർഷങ്ങൾക്ക് മുമ്പുള്ള യവനസംസ്കൃതിയിലേക്ക് നമ്മെ നയിക്കുന്നു. അതാണ് ഈ കൃതിയുടെ ഏറ്റവും വലിയ വിജയം; അതുതന്നെയാണ് ഈ കൃതിയുടെ വിവർത്തനത്തിനു പിന്നിലുള്ള പ്രചോദനവും.