എഴുത്തിലെന്നപോലെ ജീവിതത്തിലും കടുത്ത മനുഷ്യസ്‌നേഹിയായിരുന്ന, കാലത്തിനപ്പുറത്ത് എഴുതുകയും ജീവിക്കുകയും ചെയ്ത മഹാപ്രതിഭയായ കോവിലന്റെ ജീവചരിത്രമാണ് പ്രശസ്ത നോവലിസ്റ്റ് മനോഹരൻ വി.പേരകം തയാറാക്കിയ ‘കോവിലൻ’. ഈ ജീവചരിത്രത്തിലേക്കുള്ള വഴികളെക്കുറിച്ച്, ‘കഥയിലെ തോറ്റമ്പാട്ടുകാരൻ’ എന്ന പേരിൽ മനോഹരൻ വി. പേരകം ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം –
ആലുവയിൽ നടന്ന സാഹിത്യപരിഷത്തിന്റെ സമ്മേളനത്തിൽ വെച്ചാണ്, കോവിലൻ എന്ന മഹാപ്രതിഭയെ ഞാൻ ആദ്യമായി കാണുന്നത്. 1984- ൽ എന്റെ പ്രീഡിഗ്രിക്കാലത്ത് സാഹിത്യം തലയ്ക്ക് പിടിച്ച് നടക്കുമ്പോൾ പുതൂർ ഉണ്ണികൃഷ്ണന്റെ കൂടെ പോയപ്പോഴാണത്. അന്ന് മലയാളത്തിലെ തലയെടുപ്പുള്ള തകഴി, വിലാസിനി, കെ.പി.അപ്പൻ, വൈലോപ്പിള്ളി, കടവനാട് കുട്ടികൃഷ്ണൻ, എൻ.പി. മുഹമ്മദ് തുടങ്ങി ബാബു കുഴിമറ്റം വരെയുള്ള എഴുത്തുകാരേയും ഞാൻ ആരാധനയോടെ നോക്കിക്കണ്ടത് ഓർക്കുന്നു. പിറ്റേന്നു കാലത്തുള്ള നോവൽ ചർച്ചയിലാണ് പുതൂരിന് പങ്കെടുക്കേണ്ടത്. അതുകൊണ്ട് അന്നവിടെ തങ്ങേണ്ടതിനാൽ പുതൂരിനോടൊപ്പം വന്ന സാഹിത്യാസ്വാദകൻ എന്ന നിലയിൽ സംഘാടകർ എനിക്ക് കിടക്കാനുള്ള കട്ടിൽ തന്നു. ആ മുറിയിലേക്ക് കടന്നുചെല്ലുമ്പോൾ ഒരു വൃദ്ധൻ അവിടെയുള്ള കസേരയിലിരുന്ന് ബീഡിവലിക്കുന്നുണ്ടായിരുന്നു. ഞാനപ്പോൾ കൈയിൽ കരുതിയ ബാഗിൽ നിന്നും മുണ്ടെടുത്തു ധരിച്ച് കിടന്നുറങ്ങുന്നതിനുമുമ്പുള്ള കുറച്ചുനേരത്തെ വായനയിലേക്ക് കടന്നു. ‘വാസ്തുഹാര’ എന്ന പുസ്തകത്തിലെ ഏതോ ഒരു കഥ വായിച്ചവസാനിപ്പിച്ച് പുസ്തകം തലയ്ക്കാമ്പുറത്തുവെച്ച് ഉറക്കത്തെ ധ്യാനിച്ച് കിടക്കുമ്പോഴാണ് മുറിയിലേക്ക് മൂന്നാമതൊരു സാഹിത്യകാരൻ പ്രവേശിച്ചത്. പ്രശസ്ത നോവലിസ്റ്റ് ജി.എൻ. പണിക്കരാണതെന്നും കോവിലനോ എന്ന് ചേദിച്ച് കൈയ് പിടിച്ചപ്പോൾ കസേരയിലിരിക്കുന്ന വൃദ്ധൻ കോവിലനാണെന്നും എനിക്കപ്പോഴാണ് മനസ്സിലായത്. ഞാൻ അത്‌ഭുതപ്പെട്ടു. അക്കാലത്തേ ഞാൻ കോവിലന്റെ സമ്പൂർണ്ണ കഥകൾ വായിച്ചിരുന്നു. 1980-ൽ മമ്മിയൂർ ലിറ്റിൽ ഫ്‌ളവർ കോളേജിൽ വെച്ചാണ് എസ്.പി.സി.എസ് ഇറക്കിയ സമാഹാരം വി.ടി.ഭട്ടതിരിപ്പാട് പ്രകാശനം ചെയ്യുന്നത്. അന്ന് കോളേജിന്റെ കവാടത്തിലൂടെ സാഹിത്യകാരന്മാരുടെ ഒരു വ്യൂഹം പോകുന്നത് ഞാൻ ആരാധനയോടെ നോക്കി നിന്നിരുന്നു. അവിടം എനിക്കപ്രാപ്യമാണെന്ന വിചാരവും പേടിയും വെച്ചുപുലർത്തിയതിനാൽ ഞാൻ ആ ചടങ്ങിൽ ഒരു സാക്ഷി പോലുമായില്ല.
കോവിലൻ എത്രയോ നേരമായി ഒറ്റയ്ക്ക് കസാലയിലിരുന്ന് ബീഡിവലിച്ച് ഓരോന്നാലോചിക്കുന്നത്, ചിലപ്പോൾ കഥയാവാമെന്നും നോവലാവാമെന്നും ഞാൻ വിചാരിച്ചു. ഇടയ്ക്ക് അദ്ദേഹം കെട്ടുപോയ ബീഡിക്ക് ശ്രദ്ധയോടെ തീ പറ്റിക്കുന്നതും കണ്ടിരുന്നു. പുതിയത് വലിക്കുകയും കുറ്റി പുറത്തേക്കെറിയുകയും ചെയ്യുന്നു.
അന്ന് കോവിലനും ജി.എൻ. പണിക്കരും വർത്താനം പറയുന്നത് ഞാൻ കേട്ടുകൊണ്ടിരിക്കുമ്പോഴാണ് കോവിലൻ എന്റെ വിത്തും പേരും ചോദിച്ചത്. ഞാൻ പരിചയപ്പെടുത്തിയതും വായനയുണ്ടെന്ന് മനസ്സിലാക്കിയ കോവിലൻ കഥയെഴുത്തിൽ ഉത്സാഹമുണ്ടോ എന്നായി ചോദ്യം. ആയിടയ്ക്ക് ഞാൻ കഥയെഴുതാൻ തുടങ്ങിയിരുന്നു. എഴുതിയ രണ്ടു മൂന്ന് കഥകൾ പുതൂരിന് വായിക്കാൻ കൊടുത്തപ്പോൾ നന്നെന്ന് പറഞ്ഞ ഒരു കഥ അപ്പോഴെന്റെ ബാഗിലുണ്ടായിരുന്നു. അതെടുത്ത് ഞാൻ കോവിലന് കൊടുത്തപ്പോൾ കോവിലൻ എന്നോടു വായിച്ചു കേൾപ്പിക്കാനാണ് പറഞ്ഞത്. കോവിലൻ കസാലയിൽ കിടന്നും പണിക്കർ സാർ നിലത്തേക്ക് നോക്കിയിരുന്നും ഞാൻ നിലത്ത് കുന്തിച്ചിരുന്നും കഥ വായിച്ചവസാനിപ്പിച്ചതും നന്നായിണ്ടെന്ന് കോവിലനും പണിക്കർ സാറും പറഞ്ഞപ്പോൾ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.
ഒരു രാവും പിറ്റേന്ന് പകലും കൊണ്ട് കോവിലൻ എന്ന എഴുത്തുകാരന്റെ സമ്പ്രദായങ്ങൾ എനിക്ക് ഏതാണ്ടൊക്കെ മനസ്സിലായി, സൂക്ഷ്മതയുടെ അങ്ങേയറ്റത്തെ ആളാണ്!പിറ്റേന്നത്തെ പകലിലെ സാഹിത്യ സമ്മേളനത്തിൽ കഥയെപ്പറ്റിയാണ് കോവിലൻ സംസാരിച്ചത്. മടക്കിപ്പിടിച്ച കടലാസ് നിവർത്തിയപ്പോൾ ഒരു പായയുണ്ടായിരുന്നു. അതിൽ ഇടയ്‌ക്കൊന്ന് നോക്കി ഉശിരൻ വാക്കുകളിലുള്ള പ്രസംഗം കേട്ടപ്പോൾ കഥയിൽ മാത്രമല്ല, കോവിലൻ പ്രസംഗത്തിലും ഗംഭീരനാണെന്ന് മനസ്സിലായി.
പൊറുതികേടുകളുടെ പെരുവെള്ളപ്പാച്ചിലും പരുക്കൻ ജീവിതവും സമ്മാനിച്ച കോളേജ് കാലത്തിനിടെ ഞാൻ പുറവാസിയുടെ കുപ്പായം ധരിക്കാൻ നിർബന്ധിതനായി. വാസ്തവത്തിൽ അതൊരു രക്ഷപ്പെടലായിരുന്നു. വരണ്ടമണ്ണിലൂടെ മരുഭൂമിയുടെ ചുടുകാറ്റേറ്റുനടന്ന ജീവിതത്തിൽ എന്നിലെ കഥാജീവിതവും കുറ്റിയറ്റു. അക്കാലത്തിന്റെ ശേഷിപ്പുകളായി ഏതാനും കഥകൾ ദേശാഭിമാനി വാരികയിൽ വന്നെങ്കിലും കഥയെഴുത്ത് തുടരാൻ എനിക്കായില്ല. അക്കാലത്തെന്നല്ല ഒരു കാലത്തും എഴുത്തിനെനിക്കൊരു തുടർച്ച കിട്ടിയിട്ടില്ല. പനോരമ കോൺട്രാക്റ്റിംഗ് കമ്പനിയിൽ ഡ്രൈനേജ് സെക്ഷനിലെ ജോലിയ്ക്കിടയിൽ ഞാനെപ്പോഴും കീശയിൽ ഒരു കടലാസും പേനയും കരുതാറുണ്ടായിരുന്നു. ചേമ്പറിനകത്തെ ഉഷ്ണത്തിലിരുന്ന് ഞാൻ, ‘ആധികളുടെ പുസ്തകം’ എന്ന നോവൽ എഴുതിയുണ്ടാക്കുന്നതങ്ങനെയാണ്. നാലു കൊല്ലക്കാലമെടുത്ത് അത് കുറേ മിനുക്കിക്കൊണ്ടു നടന്നു. 2004 - ൽ പ്രവാസം മതിയാക്കി തിരിച്ചുപോരുമ്പോൾ ആധികളുടെ പുസ്തകത്തിന്റെ കോപ്പി എന്റെ പെട്ടിയിൽ ഭദ്രമായിരുന്നു.
2005 - ൽ കോവിലന് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചപ്പോൾ അത് കണ്ടാണിശ്ശേരിക്കാരുടെ നാട്ടുത്സവമായി മാറി. ഒരെഴുത്തുകാരൻ ഉത്സവകാരണമാകുന്നത് നേരിലനുഭവിക്കാൻ പോയപ്പോൾ കോവിലന് കൊടുക്കാനായി ഞാനെന്റെ കന്നി നോവൽ കൈയിൽ കരുതിയിരുന്നു. 2005 - ൽ ഡി.സി.ബുക്സ് നടത്തിയ ഒ.വി.വിജയൻ നോവൽ മത്സരത്തിൽ ‘ആധികളുടെ പുസ്തകം’ ഷോർട്‌ലിസ്റ്റ് ചെയ്യപ്പെട്ട് പ്രസിദ്ധീകരിച്ചതിന്റെ കോപ്പി കൊടുക്കുമ്പോൾ കോവിലനെന്നെ ആശ്ലേഷിച്ച് പറഞ്ഞു. ‘‘വടക്കുള്ള വി.പി. മനോഹരന്റെ കഥകൾ കാണുമ്പോഴൊക്കെ ഞാൻ നിന്നെ ഓർക്കും. എന്തായാലും നീ നോവലെഴുതിയല്ലോ! നോവലാണ് നല്ലത് !’’.
അന്ന് കോവിലൻ ‘ഭരതൻ’ എന്ന നോവൽ എനിക്ക് ഒപ്പിട്ട് തന്നു.
നാട്ടിൽ സ്ഥിരമായപ്പോൾ ഇടയ്ക്കൊക്കെ ഞാൻ കോവിലനെ കാണാൻ പോകാറുണ്ടായിരുന്നു. പിന്നീട് കോവിലന് വയ്യാതായി കിടപ്പിലായി. അതിനിടയിലെ ഓർമ്മയ്ക്കും ഓർമ്മത്തെ റ്റിനിടയ്ക്കും വെച്ച് കോവിലന് കുറേ പുരസ്‌കാരങ്ങൾ ലഭിച്ചു. 2010 - ൽ കോവിലൻ മരിച്ചു. കൊറോണക്കാലത്താണ് ഞാൻ കോവിലന്റെ കൃതികൾ രണ്ടാമതും വായിക്കാൻ തുടങ്ങിയത്. രണ്ടാം വായനയിലും കോവിലൻ സാഹിത്യം പുതുക്കത്തോടെ മനസ്സിലേക്ക് തള്ളിവരുന്നത് എന്നെ അത്ഭുതപ്പെടുത്തി. വായിക്കുംതോറും കോവിലൻ മലയാളസാഹിത്യത്തിലെ മഹാമേരുവാണെന്ന തോന്നലുണ്ടായി. ജീവിതത്തിന്റെ അർഥവും വ്യാകരണവുമൊക്കെ കോവിലൻ എത്ര ലളിതമായാണ് കഥയിലൊളിപ്പിക്കുന്നതെന്ന് ആശ്ചര്യപ്പെട്ടു. രണ്ടാം വായനയിലും മലയാള സാഹിത്യത്തിലെ പുതുമകളുടെ ഉടയോനായി കോവിലൻ ശിരസ്സുയർത്തി നിന്നു.
സോഷ്യൽമീഡിയ സജീവമായതോടെ കോവിലന്റെ ജനന/മരണ നാളുകളോർത്തെടുത്ത് ഞാനോരോ കുറിപ്പെഴുതാൻ തുടങ്ങിയതാണ് ശരിക്കും ഈ ജീവചരിത്രത്തിലേക്കുള്ള വഴിതെളിച്ചത്. ആ കുറിപ്പുകൾ കണ്ടാണ് പ്രമുഖ കഥാകൃത്തായ അശോകൻ ചരുവിലും കെ.പി. രാമനുണ്ണിയും കേന്ദ്രസാഹിത്യ അക്കാദമിക്കുവേണ്ടി കോവിലന്റെ ചെറു ജീവചരിത്രം എഴുതാമോ എന്ന് ചോദിച്ചത്. എഴുതേണ്ടത് കോവിലനെയാണെന്നോർത്തപ്പോൾ ശരിക്കും ഞാൻ ഭയന്നിരുന്നു. എന്നാലും ഒരു കൊല്ലത്തെ പ്രയത്നഫലമായി 120 പേജുള്ള ഒരു കോവിലൻ മോണോഗ്രാഫ് എനിക്കെഴുതിക്കൊടുക്കാൻ കഴിഞ്ഞു. പുസ്തകം പ്രസിദ്ധീകരിക്കാമെന്ന കേന്ദ്രസാഹിത്യ അക്കാദമി ഭാരവാഹികളുടെ അംഗീകാരവും ലഭിച്ചു.
കോവിലൻ നൂറ്റിയിരുപത് പേജിൽ ഒതുങ്ങില്ലെന്ന് ബോധ്യമായപ്പോഴാണ് സമഗ്രജീവചരിത്രം വേണമെന്ന തോന്നലുണ്ടായതും എഴുതാൻ തുനിഞ്ഞതും. വാസ്തവത്തിൽ കോവിലൻ പലപ്പോഴായി പറഞ്ഞത് പലയിടത്തുമായി ചിതറിക്കിടക്കുകയായിരുന്നു. അതൊന്ന് ക്രോഡീകരിച്ചതല്ലാതെ ഞാൻ കൂടുതലൊന്നും എഴുതിച്ചേർത്തിട്ടില്ല.
കോവിലൻ മരിച്ചിട്ട് പതിനാറ് വർഷം കഴിഞ്ഞു. ആത്മകഥയോട് അദ്ദേഹത്തിന് പുച്ഛമായിരുന്നെങ്കിലും വരും തലമുറയ്ക്ക് കോവിലൻ ആരായിരുന്നു എന്നറിയാൻ ഒരു ചരിത്രപുസ്തകം വേണമല്ലൊ എന്ന ആലോചനയാണ് ഈ പുസ്തകത്തിന്റെ സാഫല്യങ്ങളിലൊന്ന്.