തമിഴിലെ പ്രശസ്ത എഴുത്തുകാരി അംബൈയുെട ശ്രദ്ധേയമായ 11 കഥകളുെട സമാഹാരമാണ് ‘വീട്ടിൻ മൂലയിൽ ഒരു ശമൈയലറൈ’. 1988 – ൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ഈ പുസ്തകം തമിഴ് വായനക്കാർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കൃതിയാണ്. ഇപ്പോഴിതാ, ‘വീട്ടിൻ മൂലയിൽ ഒരു ശമൈയലറൈ’ മലയാളത്തിലേക്കെത്തിയിരിക്കുന്നു. ‘വീടിന്റെ മൂലയിൽ ഒരു പാചകശാല’ എന്ന പേരിൽ പ്രശസ്ത വിവർത്തകനും നോവലിസ്റ്റുമായ ബാബുരാജ് കളമ്പൂരാണ് ഈ പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്. സൈകതം ബുക്സ് ആണ് പ്രസാധകർ.
സ്ത്രീപക്ഷ ചിന്തകളും സ്ത്രീകളുടെ ജീവിതാനുഭവങ്ങളുടെ ആഴത്തിലുള്ള ആവിഷ്കാരവുമാണ് അംബൈയുടെ കഥകളുടെ പ്രധാന സവിശേഷത. ഡോ.സി.എസ്.ലക്ഷ്മി എന്ന പേരിനു പകരം അംബൈ എന്ന പേരിൽ കഥയെഴുതുന്നതിലൂടെ അവർ മുന്നോട്ടു വയ്ക്കുന്ന സ്വാതന്ത്ര്യപ്രഖ്യാപനം വളരെ വലുതാണ്. 2021 – ൽ ‘ശിവപ്പു കഴുത്തുഡൻ പച്ചൈ പറവൈ’ എന്ന കഥാസമാഹാരത്തിന് കേന്ദ്രസാഹിത്യ അക്കാഡമി പുരസ്കാരം സ്വന്തമാക്കി. ഈ കൃതി ‘ചുവപ്പു കഴുത്തുള്ള ഒരു പച്ചപ്പറവ’ എന്ന പേരിൽ മലയാളത്തിലേക്കെത്തിയിട്ടുണ്ട്. ‘ചിറകുകൾ മുറിയും’, ‘കാട്ടിൽ ഒരു മാൻ’ എന്നിവയാണ് അംബൈയുടെ മറ്റു ശ്രദ്ധേയ കൃതികൾ.
‘ആരും കാണാത്തതു കാണുകയും ആരും കേള്‍ക്കാത്തതു കേള്‍ക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ സാഹിത്യ രചയിതാക്കള്‍. ആരവങ്ങള്‍ക്കും അട്ടഹാസങ്ങള്‍ക്കും ഇടയില്‍ ഒടുങ്ങിപ്പോകുന്ന തേങ്ങലുകള്‍ തേടിപ്പിടിക്കുന്ന ശ്രവണേന്ദ്രിയവും പൊയ്മുഖങ്ങളിലെ വര്‍ണ്ണഭംഗികള്‍ ക്കിടയില്‍ വറ്റിക്കിടക്കുന്ന നിരാശയുടെ നിഴലുകള്‍ കണ്ടെത്തുന്ന സൂക്ഷ്മ ദൃഷ്ടിയും കഥാകൃത്തിനുണ്ടാവണം. അപ്പോഴേ കഥകള്‍ കനലുകളാവൂ. അംബ അങ്ങനെയൊരു കഥാകാരിയാണ്. വീട്ടിന്റെ മൂലയിലെ അടുക്കള ഫാക്ടറിയില്‍ കരിപിടിച്ചുണങ്ങുന്ന പെണ്‍ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയില്‍ തുടങ്ങി, സ്ത്രീസമൂഹത്തിന്റെ വിവിധങ്ങളായ ദുരിതഭാവങ്ങളുടെ തീവ്രമായ ആവിഷ്‌കാരങ്ങളായി മാറുന്നവയാണ് ഇതിലെ കഥകള്‍’ എന്നാണ് ‘വീടിന്റെ മൂലയിൽ ഒരു പാചകശാല’ എന്ന പുസ്തകത്തിലെ കഥകളെക്കുറിച്ച് പ്രസാധകർ കുറിക്കുന്നത്.
അതൊരു പൊള്ളയായ അലങ്കാരമോ വെറും വിശേഷണമോ അല്ല എന്നാണ് ഈ പുസ്തകത്തിലെ കഥകൾ വായിക്കുമ്പോൾ ബോധ്യപ്പെടുക. തീർച്ചയായും വായനയിൽ ഉൾപ്പെടേണ്ട ഒരു കൃതിയാണ് ‘വീടിന്റെ മൂലയിൽ ഒരു പാചകശാല’ എന്നു നിസ്സംശയം പറയാം.