ലോകത്താകമാനമുള്ള ലക്ഷക്കണക്കിനു വായനക്കാരുടെ ഹൃദയം കീഴടക്കിയ നോവലാണ് സ്കോട്ടിഷ് എഴുത്തുകാരി ഗെയ്ൽ ഹണിമാന്റെ ‘Eleanor Oliphant Is Completely Fine’. ആധുനിക സമൂഹത്തിലെ ഒറ്റപ്പെടൽ, മാനസികാരോഗ്യം, സൗഹൃദത്തിന്റെ ശക്തി എന്നിവയെല്ലാം വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്ന ഈ നോവല്‍ ഗെയ്ൽ ഹണിമാന്റെ ആദ്യ കൃതിയാണ്.
ഒരു എഴുത്തുകാരിയാകുന്നതിനു മുൻപ് ഗ്ലാസ്‌ഗോ സർവകലാശാലയിൽ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുകയായിരുന്ന ഗെയ്ൽ ജോലിക്കിടയിലെ ഒഴിവുസമയങ്ങളിലാണ് ഈ നോവൽ എഴുതിത്തീർത്തത്.
പരമസുഖം എന്നൊന്നുണ്ടോ ? അസൂയാവഹമായ ജീവിതം നയിക്കുന്നവരെ നോക്കി മറ്റുള്ളവര്‍ പറയുന്ന വാക്കാണത്. ജീവിതം തള്ളി നീക്കാനുള്ള വരുമാനവും കൂട്ടിന് ഏകാന്തതയും ഉറങ്ങാന്‍ മദ്യലഹരിയുടെ സാന്ത്വനവും മാത്രം സ്വന്തമായുള്ള എലീനോര്‍ ഒലിഫന്‍റ് പറയുന്നതും ‘എനിക്ക് പരമസുഖം’ ആണെന്നാണ്. കുട്ടിക്കാലത്തെ ദുരന്തങ്ങളിലൂടെ ഏറ്റുവാങ്ങേണ്ടി വന്ന ഏകാന്തത പുറ്റുപോലെ പടര്‍ന്നു കയറിയ ജീവിതത്തില്‍, താന്‍ കാമുകിയാണെന്നും വാത്സല്യനിധിയായ അമ്മയുടെ മകളാണെന്നുമൊക്കെ വിഭ്രാന്തമായ മനസ്സുകൊണ്ട് എലീനോര്‍ സ്വയം കല്‍പ്പിച്ചു കൂട്ടുകയാണ്. ചുറ്റുമുള്ള സമൂഹം അനുഭവിക്കുന്ന സുഖങ്ങളിലേക്ക് എത്തിനോക്കാന്‍ പോലും താൽപര്യപ്പെടാതിരുന്ന എലീനോറിന്റെ മുപ്പതാം വയസ്സില്‍ ആദ്യമായി കിട്ടിയ സൗഹൃദം, അവള്‍ക്ക് രണ്ടാംജന്മം തന്നെ നല്‍കിയ കഥയാണ് ഹണിമാന്‍ ഈ നോവലിലൂടെ പറയുന്നത്.
ഈ നോവലിനെ അടിസ്ഥാനമാക്കി സിനിമ നിർമ്മിക്കാനുള്ള അവകാശം പ്രശസ്ത ഹോളിവുഡ് നടി റീസ് വിതർസ്പൂണിന്റെ നിർമ്മാണ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയിലും ഈ പുസ്തകം ഇടം പിടിച്ചിട്ടുണ്ട്.
1972-ൽ സ്കോട്ട്‌ലൻഡിലെ സ്റ്റിർലിംഗിൽ ജനിച്ച ഗെയ്ല്‍ ഗ്ലാസ്‌ഗോ, ഓക്‌സ്‌ഫോർഡ് സർവ്വകലാശാലകളിൽ നിന്ന് ഫ്രഞ്ച് ഭാഷയിലും സാഹിത്യത്തിലും വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് സർവകലാശാലയിൽ ജോലിക്കു പ്രവേശിച്ച അവർ ഇപ്പോൾ എഴുത്തിന്റെ ലോകത്ത് തിരക്കിലാണ്.
‘Eleanor Oliphant Is Completely Fine’ ഇപ്പോൾ ‘എലീനർ ഒലിഫന്റിന് പരമസുഖം’ എന്ന പേരിൽ സൈകതം ബുക്സ് മലയാളത്തിലേക്കു വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഞ്ജു പി.എം.ആണ് വിവർത്തക.