ADVERTISEMENT

ഫോണിലൂടെ നടത്തിയിരുന്ന ഇടപാടുകളുടെ ഒരു രേഖ പോലും ഇപ്പോൾ ലഭ്യമല്ലെന്ന പരാതിയുമായാണു കോട്ടയത്തെ ഓൺലൈൻ ബുട്ടീക് ഉടമ വന്നത്. പലതരം വസ്ത്രങ്ങൾ തയ്ച്ചും സാരികളും മറ്റും സോഷ്യൽ മീഡിയയിലൂടെ പരസ്യം ചെയ്ത് കസ്റ്റമേഴ്സിനെ കണ്ടെത്തി ഓർഡറുകൾ ഇന്ത്യയിൽ എവിടേക്കും അയച്ചു നൽകുന്നതായിരുന്നു അവരുടെ രീതി.

പക്ഷേ, രണ്ടു ദിവസമായി സോഷ്യൽ മീഡിയ അനങ്ങുന്നില്ലെന്നു മാത്രമല്ല. ലഭിച്ച ഓർഡറുകളുടെ വിവരങ്ങൾ വാട്സ് ആപ്പിലോ സ്ക്രീൻ ഷോട്ടുകൾ ഫോൺ ഗാലറിയിലോ കാണുന്നില്ല എന്നു പറഞ്ഞാണ് അവരെത്തിയത്. ഓർഡർ നൽകിയ ചില കസ്റ്റമേഴ്സ് ഇവർ വ്യാജനാണെന്നു കാട്ടി സോഷ്യൽ മീഡിയ പോസ്റ്റുകളും ഇടാൻ തുടങ്ങിയത്രേ. ഓർഡറുകൾ നഷ്ടപ്പെടുന്നതിനേക്കാൾ അവരെ അലട്ടിയത് ഏഴു വർഷമായി സമ്പാദിച്ച സൽപ്പേരു പോകുമെന്ന ഭീതിയാണ്.

ADVERTISEMENT

അവരുടെ ഫോൺ പരിശോധിച്ചപ്പോഴാണു രണ്ടു ദിവസം മുൻപു വന്ന ഒരു ടെക്സ്റ്റ് മെസേജ് ശ്രദ്ധയിൽ പെട്ടത്. ഗൂഗിളിന്റെ ടെക്നിക്കൽ ടീമിൽ നിന്നാണ് അയക്കുന്നത് എന്ന മട്ടിലുള്ള ആ മെസേജിൽ പറഞ്ഞിരിക്കുന്നത്, ആരോ നിങ്ങളുടെ ജിമെയിൽ അക്കൗണ്ടിലേക്കു ലോഗ് ഇൻ ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും അതുകൊണ്ട് താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ജിമെയിൽ അക്കൗണ്ടിന്റെ പാസ്‌വേഡ് റീസെറ്റ് ചെയ്യണമെന്നുമാണ്.

വിവരമന്വേഷിച്ചപ്പോൾ ആ ലിങ്കിൽ ക്ലിക് ചെയ്ത് അവർ പാസ്‌വേഡ് റീസെറ്റ് ചെയ്തിരുന്നു എന്നായിരുന്നു മറുപടി. അതോടെ കാര്യങ്ങൾ ഏതാണ്ടു വ്യക്തമായി.

ADVERTISEMENT

കെണി ഇങ്ങനെ

ഫോണിലൂടെ നടത്തുന്ന ഓൺലൈൻ കച്ചവടത്തിന്റെ വിവരം മണത്തറിഞ്ഞാണു തട്ടിപ്പുകാരെത്തിയത്. പാസ്‌വേഡ് റീസെറ്റ് ചെയ്യാനായി മെസേജ് അയച്ചപ്പോൾ അതിനൊപ്പം നൽകിയ ലിങ്ക് ഫോണിലേക്കുള്ള ചൂണ്ടയായിരുന്നു. അതിൽ കൊത്തിയാൽ മുഴുവൻ പണമിടപാടുകളും സ്വന്തം അക്കൗണ്ടിലേക്ക് ആക്കാമെന്നും അവർ കണക്കുകൂട്ടി. ആ കെണിയിലാണ് ബുട്ടീക് ഉടമ വീണത്.

ADVERTISEMENT

ഗൂഗിൾ അക്കൗണ്ട് റീസെറ്റ് ചെയ്യുക, പാസ്‌വേഡ് പുതുക്കുക തുടങ്ങിയ ആവശ്യങ്ങളോടെ വളരെ വിശ്വസനീയമെന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് ഇമെയിലോ ടെക്സ്റ്റ് മെസേജോ വരുക. മറ്റാരോ നിങ്ങളുടെ അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്യാൻ ശ്രമിക്കുന്നു എന്ന പരാമർശം കൂടിയാകുമ്പോൾ ആരായാലും റീസെറ്റ് ചെയ്യാനായി ലിങ്കിൽ ക്ലിക് ചെയ്യും.

മിക്കവരും ഒരേ ഇമെയിൽ ഐഡി ഉപയോഗിച്ചാകും ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സ് ആപ്, ബാങ്ക് അക്കൗണ്ടുകൾ, മറ്റ് ആപ്പുകൾ തുടങ്ങിയവയെല്ലാം ലോഗ് ഇൻ ചെയ്തിരിക്കുന്നത്. പാസ്‌വേഡ് റീസെറ്റ് ചെയ്യാൻ ശ്രമിക്കുന്നതോടെ അത്തരം എല്ലാ വിവരങ്ങളും തട്ടിപ്പുകാരുടെ കയ്യിലാകും. ചില സാഹചര്യങ്ങളിലെങ്കിലും അവ നിങ്ങൾക്ക് ഉപയോഗിക്കാനാകാത്ത തരത്തിൽ ബ്ലോക്കാകും.

സോഷ്യൽ മീഡിയ വഴി ബിസിനസുകൾ ചെയ്യുന്നവരെയോ വലിയ പണമിടപാടുകൾ കൈകാര്യം ചെയ്യുന്ന കമ്പനികളിലെ ക്യാഷ് ഇടപാടുകൾ കൈകാര്യം ചെയ്യുന്നവർക്കോ ഒക്കെയാകും ഇത്തരം മെസേജുകൾ വരാൻ സാധ്യത കൂടുതൽ.

കമ്പനികൾക്കും കെണി

മിക്ക കമ്പനികളും ജീവനക്കാരുടെ ഇമെയിൽ കമ്പനി കംപ്യൂട്ടറുകളിൽ ലോഗ് ഇൻ ചെയ്യാൻ അനുവദിക്കാറുണ്ട്. ഇതിനൊപ്പം തന്നെ കമ്പനി ഇമെയിലും ഉണ്ടാകും. അത്തരം സാഹചര്യങ്ങളിൽ വ്യക്തികൾ ഇമെയിൽ തട്ടിപ്പിനിരയായാൽ കമ്പനി ഡാറ്റ ചോരാനും കംപ്യൂട്ടറുകൾ ആക്സസ് ചെയ്യാനാകാത്ത സാഹചര്യം വരാനും ഇടയുണ്ട്. പേഴ്സനൽ ലാപ്ടോപ് പോലുള്ളവയിൽ കമ്പനി ഇമെയിൽ ലോഗ് ഇൻ ചെയ്യുന്നതും ഇത്തരം അപകടത്തിനു വഴിവയ്ക്കും.

ഏതു സാഹചര്യമായാലും ഒഫിഷ്യൽ ഡാറ്റ പുറത്തേക്കു പോകുമ്പോൾ വിവരം ചോരുന്നതു മാത്രമല്ല, ഒഫിഷ്യൽ ഗാഡ്ജറ്റുകൾ ഉപയോഗിക്കാനാകാതെ വരുകയും ചെയ്യാം. ഓഫിസ് ഡാറ്റ ഉപയോഗിക്കാനാകുന്നില്ല എന്ന മട്ടിലുള്ള പരാതികളും അടുത്തിടെയായി വരുന്നുണ്ട്.

ബിസിനസ് വാട്സ് ആപ് തട്ടിപ്പ്

ഇത്തരം പരാതികൾ പരിശോധിക്കുന്നതിന്റെ ഭാഗമായി തട്ടിപ്പുകാരുടെ പല ലിങ്കുകളും ഞങ്ങൾക്ക് ഓപൺ ആക്കേണ്ടി വരാറുണ്ട്. അതിനിടെ ഞങ്ങളുടെ സൈബർ സെക്യൂരിറ്റി ഹെഡ് ജയേഷിനുണ്ടായ ഒരു അനുഭവം കൂടി പറയാം.

ഒരു ദിവസം ജയേഷിന് സിഇഓ അജിത്തിന്റെ ഒരു ഇമെയിൽ വന്നു. സുപ്രധാനമായ ചില വിവരങ്ങൾ കൈമാറാൻ വേണ്ടി വാട്സ്ആപ് നമ്പർ അയക്കൂ എന്നായിരുന്നു അതിലെ പരാമർശം. പക്ഷേ, സിഇഓയുടെ പേരിനൊപ്പം രേഖപ്പെടുത്തിരിക്കുന്ന ഇമെയിൽ ഐഡി തട്ടിപ്പുകാരുടേതായിരുന്നു.

ഓഫിസിലെ ഓരോരുത്തരും ഓരോ കേസിലും വർക് ചെയ്ത മണിക്കൂറുകളുടെ കണക്ക് എടുക്കുന്നത് ജയേഷ് ആണ്. അതിനനനുസരിച്ചാണ് ക്ലൈന്റിന് ഇൻവോയ്സ് തയാറാക്കി അയക്കുന്നത്. കണക്കുകൂട്ടൽ നടത്തുന്നയാൾ തന്നെയാകാം പണമിടപാടിന്റെ ചുമതല വഹിക്കുന്നത് എന്നാകും തട്ടിപ്പുകാർ കണക്കുകൂട്ടിയത്.

ജയേഷിന്റെ വാട്സ് ആപ് നമ്പർ ലഭിച്ചാൽ അതിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഇൻവോയ്സുകൾ കൈക്കലാക്കാമല്ലോ. ഞങ്ങളുടെ കമ്പനിയുടെ പേരിൽ അയച്ച ബില്ലിൽ റിഡക്ഷൻ നൽകാമെന്നു പറഞ്ഞു പുതിയ ബാങ്ക് അക്കൗണ്ട് ചേർത്തു വ്യാജ ബില്ലുണ്ടാക്കി ക്ലൈന്റിനെ സമീപിക്കാൻ തട്ടിപ്പുകാർക്കു സാധിക്കും. അതിനുവേണ്ടിയാകാം അവർ ജയേഷിന്റെ വാട്സ് ആപ് നമ്പർ കൈക്കലാക്കാൻ ശ്രമിച്ചത്.

അതിലേക്ക് ‘പ്ലീസ് ചെക്ക് ദിസ് ഇൻവോയ്സ്’ എന്ന മട്ടിൽ ഫയലുകൾ അയച്ചാൽ ക്ലിക്ക് ചെയ്യുമെന്നും വിവരങ്ങൾ ൈകക്കലാക്കാമെന്നും അവർ പദ്ധതിയിട്ടിരിക്കും. EXE, VJP എന്നൊക്കെ എക്സ്റ്റൻഷനുള്ള ഫയലുകളയച്ച് ഫോണിലെ ഡാറ്റ ചോർത്തുന്നവരും ഇന്നുണ്ട്. അതിനാൽ ഫോണിലേക്ക് വരുന്ന ഏതൊരു മെസേജിനൊപ്പവുമുള്ള ലിങ്ക് ക്ലിക് ചെയ്യാതിരിക്കാൽ ശ്രദ്ധിക്കുക.

സൈബർ സേഫ്റ്റി ടിപ്സ്

∙ ഓർഗനൈസേഷനിൽ ഇത്തരം ഹാക്കിങ് നടന്നാൽ ഉടൻ തന്നെ സൈബർ ഡാറ്റ അപഹരണം സംബന്ധിച്ച പരാതി CERT- In ൽ (Indian Computer Emergency Response Team) നൽകുക. ഇതിനായി incident@cert-in.org.on എന്ന ഇമെയിൽ വിലാസമോ 1800114949 എന്ന ടോൾ ഫ്രീ നമ്പരോ ഉപയോഗിക്കാം. 

അടിയന്തര ഇടപെടൽ അവരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ലെങ്കിൽ കൂടി നിങ്ങളുടെ കമ്പനിയിൽ നിന്നു ചോർത്തിയ വിവരങ്ങളുപയോഗിച്ച് മറ്റാരെയെങ്കിലും തട്ടിപ്പിന് ഇരയാക്കിയാൽ നമ്മുടെ കമ്പനിക്കു നിയമത്തിന്റെ ആനുകൂല്യം ലഭിക്കും.

∙ വ്യക്തികൾ ഇത്തരം തട്ടിപ്പിനിരയായാൽ സൈബർ സെല്ലിൽ പരാതി നൽകണം. ജിമെയിൽ, വാട്സ് ആപ് റിക്കവറി നടപടികളും തുടങ്ങണം.

∙ മറ്റൊരു ഇമെയിലോ വാട്സ് ആപ്പോ തത്കാലം എടുക്കുകയാണെങ്കിൽ അക്കാര്യം ഉപഭോക്താക്കളെ അറിയിക്കാൻ വൈകരുത്. പഴയ ഇമെയിൽ, വാട്സ് ആപ് ഉപയോഗിച്ച് അവർ തട്ടിപ്പിനിരയാകാതിരിക്കാനും നിങ്ങൾ പ്രതിയാകാതിരിക്കാനും ഇതു വളരെ പ്രധാനമാണ്.

∙ ഓഫിസിലെ സുപ്രധാന മെയിലുകൾ കോപ്പി മാർക് ചെയ്തു തന്നെ അയക്കുക. ഒരാളുടെ ഇമെയിൽ ഹാക്ക് ചെയ്യപ്പെട്ടാലും വിവരങ്ങൾ മുഴുവൻ നഷ്ടപ്പെടാതിരിക്കാൻ ഇതു സഹായിക്കും. സുപ്രധാന ആശയവിനിമയങ്ങൾ ഇമെയിലൂടെ മാത്രമല്ല, രേഖകളാക്കി ഫയലിലും സൂക്ഷിക്കുക.

∙ ഇമെയിന്റെ പാസ്‌വേഡ് റീസെറ്റ് ചെയ്യുമ്പോൾ അതുപയോഗിച്ച് ലോഡ് ഇൻ ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകളെല്ലാം ബ്ലോക് ആകാം. അതിനാൽ തന്നെ പല ആവശ്യങ്ങൾക്കായി രണ്ടോ മൂന്നോ ഇമെയിലുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

വിവരങ്ങള്‍ക്ക് കടപ്പാട്: പി. ധന്യ മേനോൻ, സൈബർ ക്രൈം കുറ്റാന്വേഷക, അവാൻസോ സൊല്യൂഷൻസ്, തൃശൂർ

Beware of Phishing Scams Targeting Online Businesses:

Online business owners are falling victim to sophisticated phishing scams targeting their Google accounts, leading to loss of orders and damage to reputation. Scammers send fake password reset messages with malicious links, tricking users into compromising their accounts. This compromise grants them access to financial transactions, social media profiles, and sensitive business data. Companies are also at risk, with potential for data breaches and system access disruption. The article highlights a specific incident where a business owner's online boutique was targeted, and details a CEO impersonation scam aimed at gaining access to business invoices via WhatsApp. It provides essential cyber safety tips, including reporting incidents to CERT-In and cyber cells, informing customers of account changes, and using multiple email addresses for security.

ADVERTISEMENT