‘ആദ്യ വിവാഹ വാർഷികത്തിനു കിട്ടിയ സമ്മാനമായിരുന്നു ക്യാമറ’; കിളികളിലേക്ക് ഒരു ഡോക്ടർ A Doctor's Journey into Bird Watching and Wildlife Photography
Mail This Article
മീരയുടെ മനസ്സിൽ കാടിനോടുള്ള ഇഷ്ടം നട്ടു വളർത്തിയത് അമ്മാവനായ പി.ആർ. ശ്രീകുമാർ ആണ്. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം പ്രകൃതി സ്നേഹികളുടെ കൂട്ടായ്മയായ ഗ്രീൻസിൽ അംഗമായിരുന്നു. നോർത് പറവൂരിലെ വീട്ടിൽ നിന്ന് സ്കൂൾ അവധിക്കാലത്ത് മീരപോയിരുന്നത് അമ്മാവനും കുടുംബാംഗങ്ങൾക്കുമൊപ്പം കാട്ടിലേക്കാണ്.
‘‘അന്ന് അമ്മാവന്റെ കയ്യിൽ ക്യാമറയുണ്ടായിരുന്നു. അതാകും ആദ്യമായി ഞാൻ കണ്ട ക്യാമറ. അച്ഛൻ മുരളി കെ. മുകുന്ദനും അമ്മ ജയശ്രീയും എന്റെ മനസ്സിൽ പ്രകൃതിയോടുള്ള ഇഷ്ടം വളർത്താൻ അന്നേ ശ്രമിച്ചിരുന്നു.’’ വൈക്കം താലൂക്ക് ആശുപത്രിയിലെ ഡോ. കെ.എം. മീര കാടിനോടും കിളികളോടുമൊക്കെയുള്ള ഇഷ്ടം തുടങ്ങിയതിന്റെ ഓർമകളിലേക്ക് സ്റ്റെതസ്കോപ്പ് വച്ചു.
‘‘പത്താം ക്ലാസ്സിലെത്തിയപ്പോഴേക്കും കാടുയാത്രകൾ തീർന്നു. പിന്നീട് എൻട്രൻസ് കോച്ചിങ്, പരീക്ഷകൾ... ആലപ്പുഴ മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനം. ഹൗസ് സർജൻസി പൂർത്തിയാക്കിയപ്പോഴായിരുന്നു വിവാഹം. ഭർത്താവ് ഡോ. സതീഷ് കണ്ണൻ അന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍. വിവാഹം കഴിഞ്ഞതിനു പിന്നാലെ പിജിക്ക് കോട്ടയം മെഡിക്കൽ കോളജിൽ ചേർന്നു. അവധി കിട്ടുന്നതിനനുസരിച്ച് മാനന്തവാടിയിലേക്കു പോകും. ആ കാലത്തു കാടിനോടുള്ള ഇഷ്ടം പിന്നെയും തുടങ്ങി.
വിവാഹവാർഷിക സമ്മാനം
കബനിയിലൊക്കെ ആദ്യമായി പോകുമ്പോൾ കയ്യിൽ ക്യാമറയുണ്ടായിരുന്നില്ല. ആദ്യ വിവാഹവാർഷിക സമ്മാനമായിരുന്നു നിക്കോണ്‍ 3400 ക്യാമറ. കോട്ടയത്തേക്കു പോരുമ്പോൾ ഞാൻ ആ ക്യാമറയും എടുക്കും. മൂന്നു നിലയിലുള്ള പിജി ഹോസ്റ്റലിന്റെ മുകൾ നിലയിൽ കയറിയാൽ ഒരുപാടു പക്ഷികളെ കാണാം. ചുറ്റും മരങ്ങളാണ്. അപ്പോഴാണ് അത്രയും കിളികൾ ക്യാംപസിലുണ്ടെന്നു മനസ്സിലായത്. പഠനകാലത്ത് ബോറടി മാറ്റിയത് ടെറസ്സിനു മുകളിലുള്ള പക്ഷിനിരീക്ഷണത്തിലൂടെയാണ്.
പ്ലാസ്റ്റിക് സർജറി വിഭാഗം അധ്യക്ഷ ഡോ. ലക്ഷ്മി പക്ഷി നിരീക്ഷണത്തിലും പക്ഷികളുടെ ചിത്രമെടുക്കുന്നതിലും പ്രഗത്ഭയായിരുന്നു. മാഡം വഴിയാണ് കോട്ടയം ജില്ല ബേഡേഴ്സ് എന്ന വാട്സാപ് ഗ്രൂപ്പിലേക്ക് ഞാനെത്തിയത്. ബേഡ് വാച്ചേഴ്സ് ഓഫ് കേരള എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയും കോട്ടയത്തെ ഫൊട്ടോഗ്രഫർമാരുടെ ഗ്രൂപ്പുകളുമെല്ലാം ഫൊട്ടോഗ്രഫിയെക്കുറിച്ചും പക്ഷിനിരീക്ഷണത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ നൽകി.
പിജി കഴിഞ്ഞ് ക്യാമറയും അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ സോണി എ9 ഉം 600എംഎം െലൻസും ഉണ്ട്. ഇത്രയും ഇൻവെസ്റ്റ് ചെയ്യണോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ടായിരുന്നു. പക്ഷേ, പിന്നീട് എടുത്ത ചിത്രങ്ങളും അതിനായുള്ള യാത്രകളും എനിക്കു തന്ന സന്തോഷം ഓർക്കുമ്പോൾ ആ തീരുമാനം ശരിയാണെന്നു തന്നെ തോന്നുന്നു. ജംഗിൾ ലോഡ്ജ് സഫാരിക്കിടയിൽ കിട്ടിയ കരിംപുലിയുടെ ചിത്രം അത്ര അപൂർവമായി കിട്ടിയതാണ്. എന്നും ഓർത്തിരിക്കുന്ന ചിത്രമാണത്.
ഹോ‘ബീ പോസിറ്റീവ്’
∙ ഫോട്ടോയ്ക്കു വേണ്ടി മാത്രമല്ല കാടിനെ സംരക്ഷിക്കാനും എന്തെങ്കിലും ചെയ്യണമെന്ന് തോന്നിത്തുടങ്ങി.
∙ ബേഡ് വാച്ചിങ് ഗ്രൂപ്പുകൾക്കൊപ്പം യാത്ര തുടങ്ങിയപ്പോൾ ഒരുപാടു സുഹൃത്തുക്കളെ കിട്ടി. ക്യാമറയെക്കുറിച്ചും ടെക്നോളജിയെക്കുറിച്ചും ഏറെ പഠിച്ചു.
