‘‘ജീവിതത്തിലെ എല്ലാ വഴികളിലും ഒന്നിച്ചു നടക്കാൻ ഒരു കൂട്ടുണ്ടാവുകയെന്നത് എത്ര മനോഹരമാണല്ലേ?’’ ജഡ്ജി ചോദിച്ചു.
‘‘തീർച്ചയായും’’ ഒട്ടും വൈകാതെ വക്കീലിന്റെ മറുപടിയെത്തി. ഈ ചോദ്യോത്തര രംഗം അരങ്ങേറുന്നതു കോടതി മുറിയിൽ അല്ല. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്. അനന്തകൃഷ്ണനും അഡ്വക്കേറ്റും ഭാര്യയുമായ സുപർണ എസ്. നായരും തമ്മിലുള്ള സംഭാഷണമാണ്. സംസാരത്തിന്റെ തുടക്കം കിട്ടണമെങ്കിൽ 15 വർഷം പിന്നിലേക്കു നടക്കണം. ഒരു കോഫീ ടേബിളിന് ഇരുവശമിരുന്ന് അവർ ആ കഥ പറഞ്ഞുതുടങ്ങി.
കൂട്ടായി വന്ന കൂട്ടുകാരി
കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അഞ്ചു വർഷ എൽഎൽബി ക്ലാസുകൾ തുടങ്ങി. ക്ലാസിലേക്ക് അല്പം വൈകിയാണ് സുപർണയെത്തുന്നത്. അനന്തു അപ്പോഴേക്കും ക്യാംപസുമായി കൂട്ടുകൂടിക്കഴിഞ്ഞു.
സുപർണ: പഠിപ്പിസ്റ്റാണെങ്കിലും വളരെ ആക്ടീവാണ് അനന്തു. നോട്ടുകൾ കൈമാറിയും ലോ പോയിന്റുകൾ ചർച്ച ചെയ്തും ഞങ്ങളുടെ സൗഹൃദം വളർന്നു. കോളജ് ഡേ ആഘോഷങ്ങൾക്കിടയിലാണ് അനന്തു പ്രപോസ് ചെയ്തത്. ഇഷ്ടമാണെങ്കിലും സൗഹൃദം നഷ്ടപ്പെടുമോ എന്ന പേടി എന്നെ പിന്നോട്ടു വലിച്ചു. എങ്കിലും ഒരാഴ്ചയ്ക്കപ്പുറം ഇഷ്ടം മറച്ചു വയ്ക്കാൻ എനിക്കായില്ല.
സ്വപ്നങ്ങൾ ഒന്നിച്ചു നേടുമ്പോൾ...
സുപർണ: അനന്തുവുമായുള്ള ഇഷ്ടം അമ്മയോടു പറയാതെ ഒരുതരം വിങ്ങലായിരുന്നു. കാര്യം അറിഞ്ഞപ്പോൾ, അമ്മ എതിരുപറഞ്ഞില്ലെന്നു മാത്രമല്ല, ‘ഇപ്പോൾ പഠിക്കൂ, നമുക്കു നോക്കാം’, എന്നു പറയുകയും ചെയ്തു. ഒരു അധ്യാപികയുടെ സൈക്കോളജിക്കൽ മൂവ് ആയിരുന്നിരിക്കണം. എന്തായാലും അമ്മയ്ക്കു കൊടുത്ത വാക്കു ഞങ്ങൾ പാലിച്ചു. ഫൈനൽ റിസൽറ്റ് വന്നപ്പോൾ ആദ്യ പത്തു റാങ്കിനുള്ളിൽ രണ്ടു പേരുമുണ്ടായിരുന്നു.
അനന്തകൃഷ്ണൻ: തൊടുപുഴയിൽ പ്രാക്ടീസ് ചെയ്യുമ്പോഴാണ് മുൻസിഫ് മജിസ്ട്രേറ്റ് ടെസ്റ്റ് എഴുതുന്നതും ജോലി കിട്ടുന്നതും. അധ്യാപനമായിരുന്നു സുപർണയുടെ ഇഷ്ടം. ഹൈക്കോടതിയിൽ, പ്രാക്ടീസിന് ബ്രേക് പറഞ്ഞ് സുപർണ തൊടുപുഴയിലെ ലോ കോളജിൽ അധ്യാപികയായി.
ഇതു ഞങ്ങളുടെ ലോകം
സുപർണ: കോവിഡ് കാലത്തായിരുന്നു വിവാഹം. ഇരട്ടി മധുരംപോലെ, അധികം വൈകാതെ ഒരു കുഞ്ഞു സന്തോഷം കൂടി ഞങ്ങൾക്കു കൂട്ടായി വന്നു.
അനന്തകൃഷ്ണൻ: അതേ, രുക്മിണി. ഞങ്ങളുടെ രുക്കു. കുസാറ്റിൽ ഞാൻ കണ്ട വിദ്യാർഥിനിയിൽ നിന്ന് അമ്മ റോളിലെത്തിയപ്പോൾ സുപർണയിൽ വന്ന മാറ്റം എന്നെ അദ്ഭുതപ്പെടുത്തി.
സുപർണ: ബെസ്റ്റ് ഫ്രണ്ടിൽ നിന്ന് ബെസ്റ്റ് അച്ഛനിലേക്കുള്ള അനന്തുവിന്റെ വളർച്ച ഞാനും ആസ്വദിച്ചൂട്ടോ. വീടിനുള്ളിൽ ഇരിപ്പായതോടെ കോളജും ടീച്ചിങുമെല്ലാം മിസ് ചെയ്തു തുടങ്ങി. ഒന്നും ചിന്തിക്കണ്ട, ജോലിയിൽ പ്രവേശിച്ചോളൂ എന്നായി അനന്തു. ഏതു വലിയ ടെൻഷനിലും അനന്തുവിന്റെ വാക്ക് ധൈര്യമാണ്.
അനന്തകൃഷ്ണൻ: ജോലിക്കു പോകാനുള്ള തയാറെടുപ്പിന്റെ ഭാഗമായി രുക്കുവിനെ ഡേകെയറിൽ വിട്ടു. പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ രുക്കു ഡേകെയറുമായി പൊരുത്തപ്പെട്ടു. കുറ്റിപ്പുറം ലോ കോളജുമായി സുപർണയും.
സുപർണ: അനന്തു എവിടേക്കു പോയാലും ഞാനും രുക്കുവും ഒപ്പമുണ്ടാകും. ഒരു വർഷമായി കോട്ടയത്താണ്. ഞാനിപ്പോൾ സിഎസ്ഐ കോളജ് ഫോർ ലീഗൽ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രഫസറാണ്. പിഎച്ചിഡി തയാറെടുപ്പുകളുമുണ്ട്. രുക്മിണി ലല്ലബീസ് പ്ലേ സ്കൂളിൽ പഠിക്കുന്നു. കോടതിയും കോളജും യാത്രകളുമായി രുക്കുവിനൊപ്പം ഞങ്ങളും വളരുകയാണ്. രുക്കുവിനെ ചേർത്തു പിടിച്ചു സുപർണ പറഞ്ഞു. കിന്നരിപ്പല്ലു കാട്ടിച്ചിരിച്ചു രുക്കുവും സന്തോഷമറിയിച്ചു.