വാഴ 2 എന്ന ആദ്യ സിനിമയിൽ അഷ്നയായി പ്രേക്ഷകരെ കരയിപ്പിച്ചുവെങ്കിലും ഇന്നു മലയാളികളുടെയെല്ലാം കുഞ്ഞുപെങ്ങളാണ് വേദ ശങ്കർ..
ഒന്നും അറിയാതെ
യാദൃച്ഛികമായാണു ഞാൻ സിനിമയിലേക്കെത്തുന്നത്. അച്ഛന്റെ ഒരു സുഹൃത്താണ് അടുത്ത ദിവസം ഓഡിഷൻ ഉണ്ടെന്ന് മെസ്സേജ് വഴി അറിയിക്കുന്നത്. വാഴ 1 സൂപ്പർഹിറ്റ് ആയിരുന്നതുകൊണ്ട് ഒരുപാടു പേർ ഓഡിഷനുണ്ടാകുമെന്ന് അറിയാമായിരുന്നു. എങ്കിലും ഒന്നു ശ്രമിച്ചു നോക്കാം എന്നു കരുതി. പിറ്റേ ദിവസം രാവിലെ തന്നെ ഓഡിഷൻ. രണ്ടു ദിവസത്തെ ആക്ടിങ് വർക്ക്ഷോപ്പ് കൂടി കഴിഞ്ഞപ്പോൾ സിലക്‌ഷൻ കിട്ടി. അതറിഞ്ഞപ്പോൾ തൊട്ട് ഭയങ്കര ആവേശമായിരുന്നു. ഓഡിഷന് കൊച്ചിയിൽ വന്ന ഞാനും അച്ഛനും പിന്നീട് ഷൂട്ട് കഴിഞ്ഞിട്ടാണു നാട്ടിലേക്കു തിരിച്ചു പോയത്.
എന്തൊരു സ്നേഹം
സിനിമ ഇറങ്ങിയതിനു ശേഷം സ്വന്തം വീട്ടിലെ കുട്ടിയോടെന്ന പോലെയാണ് പ്രേക്ഷകർ എന്നോട് മിണ്ടുന്നത്. ആ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ഒരുപാട് പേർക്ക് ഞാനിന്ന് പെങ്ങളൂട്ടിയാണ്. ദിവസവും ഒരുപാട് മെസേജുകൾ വരുന്നുണ്ട്. പലപ്പോഴും എല്ലാവർക്കും മറുപടി അയയ്ക്കാൻ കഴിയാറില്ല. ഒരു അനിയത്തികുട്ടിയായും മകളായും ആളുകൾ എന്നെ സ്നേഹിക്കുന്നുണ്ട്. അഷ്‌നയെ ഇത്രമാത്രം ആളുകൾ ഏറ്റെടുക്കും എന്ന് കരുതിയതേയില്ല
അടിപൊളി ടീമിനൊപ്പം
സെറ്റിൽ എല്ലാവരും എന്നെ അഷ്‌ന എന്ന കഥാപാത്രമായാണു പരിഗണിച്ചത്. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന എന്നെ പത്താം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസുവരെ പ്രായമുള്ള ക്യാരക്ടർ ആക്കി മാറ്റിയെടുത്തതിൽ തിരക്കഥ എഴുതിയ വിപിൻ ദാസ് സാറിനും ഡയറക്ടർ സവീൻ സാറിനും ആ ടീമിലെ എല്ലാവർക്കുമുണ്ടു പങ്ക്. അഷ്‌നയിലേക്ക് അത്രമേൽ എന്നെ പരുവപ്പെടുത്തിയതു വിപിൻ ദാസ് സാറാണ്. വർക്ക്‌ഷോപ്പ് ഒരുപാട് ഗുണം ചെയ്തു. സംശയങ്ങൾ എല്ലാം ഉടനടി തീർത്തു തന്നു. ഷൂട്ട് കഴിഞ്ഞപ്പോൾ നല്ല വിഷമമായിരുന്നു. ആദ്യ സിനിമയിൽ തന്നെ നല്ല ഒരു ടീമിന്റെ ഭാഗമാകുക ഭാഗ്യമല്ലേ?.
ഇമ്പമോടെ കുടുംബം
ഫാമിലിയാണ് എന്റെ വലിയ സപ്പോർട്ട്, അത് തന്നെയാണെന്റെ ലോകം. കിഴിശ്ശേരിയാണ് നാട്. കോട്ടക്കൽ ആണ് താമസം. അച്ഛൻ ജയശങ്കർ എയർഫോഴ്സിൽ നിന്ന് വിരമിച്ചു. അമ്മ അഞ്ജു പ്രകാശ് കോട്ടക്കൽ കോ- ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ ഉദ്യോഗസ്ഥയാണ്. പിന്നെ എന്റെ കുട്ടിക്കുറുമ്പിയായ അനിയത്തി ദിയ ശങ്കർ യുകെജിയിൽ പഠിക്കുന്നു. ഷൂട്ടിന്റെ സമയത്ത് ഒരുപാട് ക്ലാസുകൾ മിസ്സായിരുന്നു, അപ്പോഴെല്ലാം ഫ്രണ്ട്സാണ് സഹായിച്ചത്. അച്ഛനാണ് ഇപ്പോൾ എല്ലായിടത്തും കൂടെ വരുന്നത്.
സിനിമയാണു സ്വപ്‍നം
വലുതാകുമ്പോൾ ആക്ടർ ആകണമെന്നു തന്നെയാണ് ആഗ്രഹം. ഒരുപാട് നല്ല സിനിമകൾ ചെയ്യണമെന്ന് ഏതൊരു കലാകാരിയെ പോലെ തീർച്ചയായും ആഗ്രഹമുണ്ട്. മുതിർന്ന അഭിനേതാക്കളിൽ നിന്നും കൂടുതൽ പഠിക്കണം. എട്ടു വയസ്സു തൊട്ടു ഞാൻ നൃത്തം പഠിക്കുന്നുണ്ട്. ഭരതനാട്യം അരങ്ങേറ്റം കഴിഞ്ഞു. ഇപ്പോൾ മോഹിനിയാട്ടം പഠിക്കുന്നു. ഡാൻസർ എന്ന് അറിയപ്പെടാനും ഇഷ്ടമാണ്. വളർന്നതു ഉത്തരേന്ത്യയിൽ ആയതു കൊണ്ടു പല ഭാഷകൾ നന്നായി കൈകാര്യം ചെയ്യും. അതുകൊണ്ടു തന്നെ സംസാരിക്കാൻ ഭയങ്കര ഇഷ്ട്ടമാണ്. ഡാൻസും കളരിയും കിക്ക് ബോക്സിങ്ങും അഭിനയവും ചേർന്നതാണ് എന്റെ ജീവിതം.