ADVERTISEMENT

‘പടക്കള’ത്തിൽ തിളങ്ങിയ യുവനടൻ അരുൺ അജികുമാർ ‘ഏസ്തറ്റിക് കുഞ്ഞമ്മ’ എന്ന പോസ്റ്റർ ഡിസൈൻ കമ്പനിയുടെ അമരക്കാരൻ കൂടിയാണ്...

അങ്ങ് ബോളിവുഡിലുമുണ്ട് പിടി

ADVERTISEMENT

നാണം കുണുങ്ങിയായ എന്റെ നാണം മാറ്റാനാണ് അച്ഛൻ എന്നെ നാടകാഭിനയത്തിനു ചേർത്തത്. അങ്ങനെ മൂന്നാം ക്ലാസ് മുതൽ ലോകധർമി നാടക സംഘത്തിലെ അഭിനേതാവായി. കൂട്ടുകൂടി കറങ്ങാം എന്നതിനപ്പുറം നാടകത്തെക്കുറിച്ചു വലിയ ധാരണയില്ലായിരുന്നു.  

ഞാൻ ഏഴിൽ പഠിക്കുമ്പോഴാണ് ജൂഡ് ആന്തണി ജോസഫ് മമ്മൂക്ക ബയോഗ്രഫി എന്ന ഷോർട് ഫിലിമിന്റെ ഓഡിഷനായി നാടക സംഘത്തിലെത്തുന്നത്. അങ്ങനെ ആദ്യമായി ഞാൻ ക്യാമറയ്ക്ക് മുന്നിൽ നിന്നു. പിന്നീട് ‘തട്ടത്തിൻ മറയത്തി’ന്റെ ഓഡിഷന് പോയെങ്കിലും കിട്ടിയില്ല. അതു വലിയ സങ്കടമായി. സിനിമയിൽ അഭിനയിക്കണം എന്ന മോഹത്തെ വിടാതെ പിടിച്ചു റോഷൻ ആൻഡ്രൂസിന്റെ ‘സ്കൂൾ ബസി’ൽ കയറിക്കൂടി.

ADVERTISEMENT

പിന്നെ, സിനിമയിലേക്കുള്ള അടുത്ത വണ്ടിക്കായുള്ള ശ്രമമായിരുന്നു. നൂറിലധികം ഓഡിഷനിലെങ്കിലും പങ്കെടുത്തിട്ടുണ്ട്. എന്റെ ആഗ്രഹത്തിനു കിട്ടിയ മധുരസമ്മാനമാണ് ‘മധുരം’. പിന്നീടു ‘പൂക്കാലം’ വന്നു. പൂക്കാലം ‘പടക്കള’ത്തിലേക്കും ‘ലിറ്റിൽ ഹാർട്സി’ലേക്കും എൻട്രി തന്നു. ഇതിനിടെ അന്വേഷിപ്പിൻ കണ്ടെത്തും, ലൗലി എന്നീ സിനിമകളിലും മോഡേൺ ലവ് തമിഴ് സീരീസിലും അഭിനയിച്ചു. ദോ ഓർ ദോ പ്യാർ എന്ന ഹിന്ദി സിനിമയിൽ  വിദ്യാ ബാലനൊപ്പവും അഭിയിച്ചിട്ടുണ്ട്. അപ്പോ,  ബോളിവുഡ് നടനാണെന്നും വേണമെങ്കിൽ പറയാം ല്ലേ..

ഏസ്തറ്റിക്സ് ഉള്ള കുഞ്ഞമ്മ

ADVERTISEMENT

പത്താം ക്ലാസിനും ബികോം ഫൈനൽ ഇയറിനുമിടിയിലായിരുന്നു എന്റെ ഓഡിഷൻ ഓട്ടം. ഈ കാലത്താണ് പോസ്റ്റർ പരീക്ഷണങ്ങളുടെ തുടക്കവും. ഞാൻ ചെയ്ത ഷോർട് ഫിലിമുകളുടെ പോസ്റ്ററുകൾ ഡിസൈൻ ചെയ്തു. എന്റെ തല, എന്റെ ഫുൾ ഫിഗർ; അതായിരുന്നു ലൈൻ. 

ഒട്ടും താൽപര്യമില്ലാതെ ബികോം പഠിക്കുമ്പോഴാണ് കോവിഡ് ലോക്ഡൗൺ വന്നത്. വീട്ടിലിരിപ്പു മടുത്തു തുടങ്ങിയപ്പോൾ ലാലേട്ടന്റെയും മമ്മൂക്കയുടെയും പടങ്ങൾ വച്ചും ‘അൻപേ ശിവ’ത്തിലെ കമൽ ഹാസനെയും ഫോറസ്റ്റ് ഗംപിനെയും ഒന്നിച്ചിരുത്തിയുമൊക്കെ പോസ്റ്ററുകൾ ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. 

ഓലയിലും വാഴയിലും ചാരി നിന്നെടുക്കുന്ന ഫോട്ടോയ്ക്ക് വരെ ഏസ്തറ്റിക് എന്ന ടാഗ് ഇട്ടു പലരും ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് കാണാറുണ്ടായിരുന്നു. ‘ഇത് എന്തോന്നെടെയ്’ എന്ന് അന്നു തോന്നിയെങ്കിലും ആ വാക്കു മനസ്സിൽ കടന്നുകൂടി. ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയപ്പോൾ നാടൻ പേരും വിദേശ ആറ്റിറ്റൂഡും ചേർന്നു വേണമെന്ന ചിന്തയാണ് ‘ഏസ്തറ്റിക് കുഞ്ഞമ്മ’ എന്ന പേരിലേക്ക് എത്തിച്ചത്. പിന്നീട് അത് കമ്പനിയായി വളർന്നു. വര പോലും പഠിക്കാത്ത ഞാൻ ഫൗണ്ടറും ദീപക് കോ ഫൗണ്ടറുമായി. യൂട്യൂബാണു ഞങ്ങളുടെ ഗുരു. ‍

വെയില്‍ ആയിരുന്നു ആദ്യമായി പോസ്റ്റർ ചെയ്ത സിനിമ.  മധുരം  സിനിമയുടെ പോസ്റ്റർ ചെയ്യാനവസരം കിട്ടിയപ്പോൾ അങ്ങോട്ടു ചോദിച്ചു വാങ്ങിയതാണു വേഷവും. മമ്മൂക്കയുടെ ‘ഭ്രമയുഗ’മാണ് പോസ്റ്റർ ഡിസൈനിങ്ങിൽ കിട്ടിയ ‘ബിഗ് ഹിറ്റ്’. 

കണ്ണൂർ സ്ക്വാഡ്, ബസൂക്ക, ആവേശം, ഡീയസ് ഈറെ, ഹിറ്റ് ദ് തേർഡ് കേസ്, മന്താടി, എൽഐകെ, മമ്മൂക്ക–ലാലേട്ടന്‍ ചിത്രം എംഎംഎംഎൻ... ഇവയുടെയെല്ലാം പോസ്റ്ററുകൾ ഏസ്തറ്റിക് കുഞ്ഞമ്മയുടെ കുഞ്ഞുങ്ങളാണ്.

ഇനിയും ഇവിടെത്തന്നെ...

പടക്കളമാണ് എന്റെ ആദ്യ സിനിമ എന്നു കരുതുന്നവർ ഏറെയുണ്ട്. വളരെ ഇഷ്ടം തോന്നിയ കഥാപാത്രമായിരുന്നു നകുൽ. ‘ലൗലി’യും അതിനൊപ്പം റിലീസായെന്നത് മറ്റൊരു സന്തോഷം. കരിയറിൽ എടുത്തു പറയേണ്ട  കഥാപാത്രം ‘ലിറ്റില്‍ ഹാർട്സി’ലെ പവർ ബായി എന്ന ആസാമി പയ്യനാണ്. ആദ്യം കാസ്റ്റ് ചെയ്ത റിയൽ ആസാമി അവസാന നിമിഷം കാലു മാറി. അങ്ങനെ എനിക്ക് ആ അവസരം കിട്ടി. 

മുടിയുടെ നിറം മാറ്റി ലുക്ക് ശരിയാക്കിയെങ്കിലും ഭാഷയും ശരീരശൈലിയും വഴങ്ങിയില്ല. പിന്നെ, ഞാൻ റിയൽ ആസാമി ജോലി ചെയ്യുന്ന ആക്രികടയിൽ മൂന്നു ദിവസം പണിക്കു പോയി. അവനും ഒപ്പമുണ്ടായിരുന്ന മറ്റ് അന്യസംസ്ഥാനക്കാർക്കും ഞാൻ മലയാളിയാണെന്നോ സിനിമയ്ക്ക് വേണ്ടി പണിക്കു വന്നതാണെന്നോ ഇപ്പോഴും അറിയില്ല.  

സിനിമയിൽ ഇത്രയെങ്കിലും എത്തിയതു വീട്ടുകാരുടെ പിന്തുണ കൊണ്ടാണ്. അച്ഛൻ അജികുമാർ, അമ്മ രേഖ, അനിയത്തി ഐശ്വര്യ. ഞാൻ തളർന്നപ്പോഴെല്ലാം ‘ഡൗൺ ആകണ്ടാ.. നീ പിടിച്ചാ കിട്ടും’ എന്നു പറഞ്ഞ് അഭിനയത്തിൽ ഉറപ്പിച്ചു നിർത്തിയത് അവരാണ്. പിടിച്ചുനിന്നങ്ങ് ഹോളിവുഡ് വരെ എത്തുമായിരിക്കും അല്ലേ...

(2025 ജൂണ്‍ ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖം)

Arun Ajikumar: More Than Just an Actor, a Creative Force:

Arun Ajikumar is a young actor who has made a mark in films like 'Pdkala' and is also the mastermind behind the poster design company 'Aesthetic Kunjamma'. He has also ventured into Bollywood, acting alongside Vidya Balan in 'Dhootha Thoon'.

ADVERTISEMENT