ADVERTISEMENT

സുമതി വളവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സു കീഴടക്കിയ യക്ഷി, ജസ്ന്യ ജയദീഷിന്റെ വിശേഷങ്ങൾ...

ആ മതി ഞാനാണ്

ADVERTISEMENT

സുമതിവളവിലെ മതിയെന്ന കഥാപാത്രം ഏറെ പ്രിയപ്പെട്ടതാണ്. ഞാനാണു മതി എന്നു പലരും തിരിച്ചറിഞ്ഞതേയില്ല. സിനിമയിൽ എന്റെ ലുക്ക് വളരെ വ്യത്യസ്തമാണ്. സംവിധായകൻ വിഷ്ണു ചേട്ടനും തിരക്കഥാകൃത്ത് അഭിലാഷേട്ടനുമായി ഏറെ വർഷത്തെ പരിചയമുണ്ട്. അങ്ങനെയാണ് സിനിമയിലേക്ക് എന്നെ ക്ഷണിക്കുന്നത്.

മറയൂരും വാളയാറുമായിട്ടായിരുന്നു എന്റെ ഭാഗങ്ങൾ ചിത്രീകരിച്ചത്. ഷോട്ടുകളധികവും എടുത്തതു രാത്രിയാണ്. ഹൊറർ സിനിമകളുടെ സെറ്റിൽ പാരാനോർമൽ അനുഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഷൂട്ടിനിടയിൽ അപരിചിതമായ ശബ്ദങ്ങളും അലർച്ചയും കേൾക്കുന്നതു പതിവായിരുന്നു. ഒരു ദിവസം ഷോട്ടിനിടയിൽ സുമതി എന്നു പറഞ്ഞപ്പോൾ കാറ്റു വീശുകയും നിലവിളക്കു കെടുകയും ചെയ്തു.

ADVERTISEMENT

ഇതൊക്കെ മനസ്സിന്റെ തോന്നൽ മാത്രമാണെന്നറിയാം. കേട്ടിരുന്ന അലർച്ചകൾ വന്യമൃഗങ്ങളുടേതായിരുന്നെന്നും പിന്നീട് മനസ്സിലായി.

നൃത്തമാണ് ജീവൻ

ADVERTISEMENT

അമ്മ അമ്പിളിയും അച്ഛൻ ജയദീഷും ചേട്ടൻ ജസ്നിത്തുമാണ് എന്റെ ലോകം. അമ്മ നല്ലൊരു നർത്തകിയാണ്. നൃത്തത്തോടുള്ള എന്റെ സ്നേഹം അമ്മയിലൂടെ പകർന്നു കിട്ടിയതാണ്.

ദുബായിയിൽ നിന്നു നാട്ടിലേക്കു വന്നതു നൃത്തം പഠിക്കാനും കലോത്സവങ്ങളിൽ പങ്കെടുക്കാനുമായിരുന്നു. കലോത്സവ വേദികളിലെ വിജയം ദേശീയതല മത്സരങ്ങളിൽ എത്തിച്ചു. കേരളത്തെ പ്രതിനിധീകരിച്ച് എംഎച്ച്ആർഡിയുടെ ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും ഡാൻസ് കാറ്റഗറിയിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.

സൂപ്പർ ഡാൻസർ ജൂനിയർ 7 ടൈറ്റിൽ വിന്നറായതായിരുന്നു മറ്റൊരു സന്തോഷം. അന്നു കിട്ടിയ ഫ്ലാറ്റിലാണ് ഇപ്പോൾ താമസിക്കുന്നത്. അച്ഛനായിരുന്നു എന്റെ അഭിനയത്തിന്റെ ഫാൻ. ഒന്നര വർഷം മുൻപ് അച്ഛൻ ഞങ്ങളെ വിട്ടുപോയി.

സോഷ്യൽ മീഡിയ തന്ന പിന്തുണ

ഡാൻസ് കണ്ടന്റുകൾ ചെയ്തുകൊണ്ടായിരുന്നു സോഷ്യൽ മീ‍ഡിയയിലേക്കുള്ള കടന്നുവരവ്. ആദ്യം ഒറ്റയ്ക്കും പിന്നെ, എന്റെ മാമൻ അരുണിനൊപ്പവും ചെയ്യുന്ന ഡാൻസ് റീലുകൾക്കു നല്ല പ്രതികരണമാണു ലഭിച്ചിരുന്നത്. ഇപ്പോഴും എവിടെ ചെല്ലുമ്പോഴും  മാമനെ അന്വേഷിക്കാറുണ്ട് എല്ലാവരും.  

സിനിമാരംഗങ്ങളുടെ റീ–ക്രിയേഷൻ വിഡിയോകളും ചെയ്തിരുന്നു. ആലിയ ഭട്ടിന്റെ ഗംഗുബായ് കത്യവാടിയിലെ രംഗം റീ–ക്രിയേറ്റ് ചെയ്തപ്പോൾ കിട്ടിയ പ്രതികരണം ആവേശമായി. അതിനുശേഷം ബാഹുബലി, എആർഎം, എന്ന് നിന്റെ മൊയ്തീൻ തുടങ്ങിയ സിനിമകളിലെ ചില രംഗങ്ങളും ചെയ്തു.  

സിനിമയില്‍ അവസരം വന്നപ്പോൾ ആദ്യം നല്ല ടെൻഷനുണ്ടായിരുന്നു. എന്നാലിപ്പോൾ സിനിമാ പ്രമോഷനു പോകുമ്പോൾ കിട്ടുന്ന സ്നേഹവും പ്രോത്സാഹനവും കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. സിനിമയും നൃത്തവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ആഗ്രഹം.

അതു പ്രാങ്ക് ആയിരുന്നില്ല!

ജി. മാർത്താണ്ഡൻ സാറിന്റെ കോമഡി ജോണറിലുള്ള സിനിമ ഓട്ടംതുള്ളലിൽ നായികയാണ്. സിനിമയുടെ കഥ പറയാൻ പിളിച്ചപ്പോൾ സർ വളരെ പോസിറ്റീവായിട്ടാണ് എന്റെ റീലുകളെക്കുറിച്ചെല്ലാം പറഞ്ഞത്. അതേ എക്സൈറ്റ്മെന്റിൽ ഞാൻ അമ്മയോടു കാര്യം അവതരിപ്പിച്ചപ്പോൾ ‘പാവാടയൊക്കെ സംവിധാനം ചെയ്ത മാർത്താണ്ഡൻ സാറോ? അതു പ്രാങ്ക് കോൾ ആകും’ എന്നായിരുന്നു അമ്മയുടെ മറുപടി. ഞാനാകെ തകർന്നു. ഒടുവിൽ പ്രാങ്ക് ആയിരുന്നില്ല എന്നറിഞ്ഞപ്പോഴാണു ശ്വാസം നേരെ വീണത്.

ഇപ്പോൾ അഭിനയത്തോടൊപ്പം പഠനവും കൊണ്ടുപോകുന്നുണ്ട്. ക്രിമിനോളജി അവസാന വർഷ ബിരുദ വിദ്യാർഥിയാണ്. ക്രൈം, ത്രില്ലർ ജോണറുകളോടുള്ള ഇഷ്ടമാണ് ക്രിമിനോളജി പഠനത്തിലെത്തിച്ചത്.

(2025 ഓഗസ്റ്റ്- സെപ്റ്റംബര്‍ ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖം)

Meet Jasnya Jayadeesh: The Yakshi of Sumathi Valavu:

Jasnya Jayadeesh, who captivated audiences as the 'Yakshi' in 'Sumathi Valavu', discusses her journey into acting and her deep passion for dance. She shares her experiences on the horror film set, her triumphs in dance competitions, and her aspirations to balance acting and her studies in criminology.

ADVERTISEMENT