പത്ത് വർഷം മുൻപ് പണിത വീട് പ്രചോദനം; നിവൃതി 2.0 എന്ന പേരിലുണ്ട് എല്ലാം Integrating Nature: Courtyards and Natural Light in Home Design
Mail This Article
നിവൃതി എന്ന, തൃശൂർ അരിമ്പൂരിലെ പരമ്പരാഗതശൈലിയിലുള്ള വീടു കണ്ടാണ് ആന്റണിയും ജിസ്മയും i2a ആർക്കിടെക്ട്സിന്റെ ഓഫിസിൽ എത്തിയത്. തങ്ങളുടെ ജീവിതശൈലി കൂടി കണക്കിലെടുത്ത്, സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തി നിവൃതി പോലെയുള്ള ഒരു വീട് പണിയണം എന്നായിരുന്നു ആന്റണിയുടെയും ജിസ്മയുടെയും ആവശ്യം.
i2a ആർക്കിടെക്ട്സിലെ ആർക്കിടെക്ട് മനുരാജിനാകട്ടെ, തന്റെ ആദ്യത്തെ പ്രോജക്ട് എന്ന നിലയിൽ പത്ത് വർഷം മുൻപ് ചെയ്ത നിവൃതി ‘ സ്പെഷൽ’ തന്നെയായിരുന്നു. തന്റെ ആർക്കിടെക്ചർ യാത്രയുടെ ഓർമയിൽ നിവൃതി 2.0 എന്നു പേരുകൊടുത്ത് ആർക്കിടെക്ട് ദമ്പതികളായ മനുരാജും സൻജുക്തയും, ആന്റണിയുടെയും ജിസ്മയുടെയും സ്വപ്നവീടിന്റെ സാരഥ്യമേറ്റെടുത്തു.
മോഡേൺ– ട്രെഡീഷണൽ ശൈലികളുടെ സുന്ദരമായ മിശ്രണമാണ് നിവൃതി 2.0. പ്രവാസികളായ കുടുംബത്തിന് തങ്ങളുടെ വീടിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ആർക്കിടെക്ടിന്റെ ഭാഗത്തുനിന്നു നോക്കിയാൽ തന്റെ പ്രവൃത്തിപരിചയവും അതിലൂടെയുണ്ടായ ആത്മവിശ്വാസവും പ്രയോജനപ്പെടുത്താനുള്ള മികച്ച അവസരമായിരുന്നു ഈ പ്രോജക്ട്.
ഓപ്പൺ പ്ലാൻ ആകാം, എന്നാൽ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യരുത് എന്നതായിരുന്നു വീട്ടുകാരുടെ ഒരു ആവശ്യം. അതിഥികൾ വന്നെത്തുന്ന സ്വീകരണമുറി, സെമിപ്രൈവറ്റ് ഏരിയകളായ ഡൈനിങ് ഏരിയ, അടുക്കള, പ്രൈവറ്റ് ഏരിയകളായ കിടപ്പുമുറികൾ എന്നിവയെല്ലാം പരസ്പരബന്ധിതമായി പ്രവർത്തിക്കുന്നുവെങ്കിലും സ്വകാര്യതയെ ബാധിക്കാത്ത വിധത്തിലാണ്ക്രമീകരിച്ചത്. കിടപ്പുമുറികൾ മൂന്നും ഒരുമിച്ച് നൽകിയത് അങ്ങോട്ട് എല്ലാവർക്കും പ്രവേശനമില്ല എന്ന സന്ദേശം നൽകാനാണ്.
എല്ലായിടത്തും കണ്ണെത്തണം എന്നതും വീട്ടുകാരുടെ ആവശ്യങ്ങളിലൊന്നായിരുന്നു. ഇരുനില വീടാണെങ്കിലും കിടപ്പുമുറികൾ ഉൾപ്പെടെ എല്ലാ പ്രധാനഭാഗങ്ങളും താഴത്തെ നിലയിൽത്തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. മുകളിലെ നിലയിൽ ഒരു ആറ്റിക് സ്പേസ് മാത്രമാണ് നിർമിച്ചത്. തൊട്ടടുത്തുതന്നെയുള്ള വയൽ കാണാനും അവിടെ നിന്നുള്ള കാറ്റ് അനുഭവിക്കാനും ഈ ആറ്റിക് സഹായിക്കുന്നു.
അടുക്കളയിൽ നിന്നാൽപ്പോലും കുട്ടികൾ എവിടെയാണെന്ന് കാണാനും പുറത്ത് ആരെങ്കിലും വന്നാൽ അറിയാനും കഴിയുന്ന വിധത്തിലാണ് മുറികളുടെ ക്രമീകരണം. മാത്രവുമല്ല, കൂടുതൽ ബലപ്പെടുത്തിയ ടെംപേർഡ് ഗ്ലാസ് ഉപയോഗിച്ച് കോമൺ ഏരിയകൾ തമ്മിൽ സുതാര്യതയാൽ ബന്ധിപ്പിച്ചിട്ടുമുണ്ട്.
പ്രവാസികളായതിനാൽത്തന്നെ നാടിനോടും പച്ചപ്പിനോടും സവിശേഷമായൊരു അടുപ്പമുണ്ട് കുട്ടികൾ ഉൾപ്പെടെ കുടുംബാംഗങ്ങൾക്കെല്ലാം. മഴ കാണാനും മുറ്റത്തിറങ്ങി നടക്കാനുമെല്ലാം എല്ലാവർക്കും ഇഷ്ടമാണ്. ഓരോ മുറികളെയും കൂട്ടിയിണക്കുന്ന ഇടനാഴികളെച്ചുറ്റി ഒരു കോർട്‌യാർഡോ കോയ്പോണ്ടോ ഒക്കെ കൊടുത്തതിനു പിന്നിൽ ഇതാണു കാരണം.
ഈ പച്ചത്തുരുത്തുകളെല്ലാം കാറ്റും വെളിച്ചവും കാഴ്ചകളും പ്രദാനം ചെയ്യുന്ന വീടിന്റെ ശ്വാസകോശമായി പ്രവർത്തിക്കുന്നു. ഒട്ടുമിക്ക മുറികളിൽ നിന്നും പ്രകൃതിയിലേക്കു തുറന്നിരിക്കാൻ പാകത്തിന് ഗ്ലാസ് വാതിലുകളും ഭിത്തികളും നൽകിയിട്ടുമുണ്ട്.
പ്രാദേശികമായ നിർമാണസാമഗ്രികളാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇഷ്ടികയും തടിയും ഓടും കരിങ്കല്ലുമെല്ലാം ട്രെഡീഷണൽ ആർക്കിടെക്ചറിന്റെ ശോഭ കൂട്ടുന്നു. ദക്ഷിണേന്ത്യയുടെ അഭിമാനമായ ആത്തംകുടി ടൈലാണ് നിലമൊരുക്കാൻ ഉപയോഗിച്ചത്.
വീടിന്റെ ഉള്ളിലിരുന്നുതന്നെ പ്രകൃതിയെ അറിയാനും ആസ്വദിക്കാനുമുള്ള അവസരമായാണ് ആർക്കിടെക്ട് ടീമും വീട്ടുകാരും നിവൃതി 2.0 യെ കണക്കാക്കുന്നത്.
Plot:16 സെന്റ് Area: 2900 സ്ക്വയർഫീറ്റ്
Owner: ആന്റണി ജോസ് & ജിസ്മ തോമസ്
Location: അരിമ്പൂർ, തൃശൂർ
Design: സി. ആർ. മനുരാജ്, സൻജുക്ത ചക്രവർത്തി
i2a Architects, തൃശൂർ
Email: info@i2aarchitects.com
