ADVERTISEMENT

വാസ്തവത്തിൽ, ‘അൻപ്’ എന്ന ഞങ്ങളുടെ ഇൗ വീട് വയ്ക്കുന്ന സമയത്ത് ഒരു വീടിനെക്കുറിച്ച് എനിക്കുണ്ടായിരുന്ന സങ്കൽപങ്ങൾ പലതും മാറിയിട്ടുണ്ട്. കാലത്തിനൊപ്പം നമ്മുടെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും പല മാറ്റങ്ങളും സംഭവിക്കാം. എന്നാൽ, അൻപിന്റെ പ്രത്യേകത, അന്നത്തെ അതേ ഉൗഷ്മളതയോടെയും പുതുമയോടെയും ഇപ്പോഴും തുടരുന്നു എന്നതാണ്.
ഇരുണ്ട മുറികളോട് മോഹം
ഞങ്ങളുടെ മോഹങ്ങൾക്കും സാമ്പത്തികസ്ഥിതിക്കും ഇണങ്ങിയ ചെറിയ വീടായിരുന്നു മനസ്സിൽ. എനിക്കുണ്ടായിരുന്ന ഒരു നിർബന്ധം, ചുമരിനെ തടസ്സപ്പെടുത്തുന്ന വിധത്തിൽ അലമാരകളൊന്നും വേണ്ട എന്നതായിരുന്നു! കേൾക്കുമ്പോൾ എല്ലാവർക്കും തമാശ തോന്നും.

Sangeetha5

ഗവൺമെന്റ് വിക്ടോറിയ കോളജിലെ ഒരുപാട് സ്റ്റോറേജ് ഷെൽഫുകളുള്ള ടീച്ചേഴ്സ് ക്വാർട്ടേഴ്സിലായിരുന്നു ഞാനും അമ്മയും നാല് വർഷത്തോളം താമസിച്ചത്. രണ്ടുപേർക്ക് ആവശ്യമുള്ളതിൽ കൂടുതൽ വലിയ വീട്. ഒരുപാട് റാക്കുകൾ. വൃത്തിയാക്കാൻ തന്നെ നല്ലൊരു സമയം ചെലവിടണം. അതുകൊണ്ട് വീടു വയ്ക്കുമ്പോൾ ദയവു ചെയ്ത് ചുമരിൽ സ്റ്റോറേജ് സ്പേസുകൾ ഉണ്ടാക്കരുതെന്ന് ഞാൻ വാശി പിടിച്ചു. അടുക്കളയിൽ പോലും അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞു. വീട്ടുജോലി ചെയ്ത് ശീലിച്ചിട്ടില്ലാത്ത എനിക്ക് ആ വിഡ്ഢിത്തം മനസ്സിലാക്കാൻ കുറച്ച് വർഷങ്ങൾ കൂടി വേണ്ടിവന്നു.

ADVERTISEMENT

അതുപോലെ വെളിച്ചം ഒഴുകുന്ന മുറികളേക്കാൾ എനിക്കിഷ്ടം ഇരുണ്ടതും നിഗൂഢവുമായ മുറികളാണ്.
അതുകൊണ്ട്, അൻപിന്റെ മിനുക്കുപണിയിൽ മണ്ണിന്റെ നിരവധി ഷേഡുകൾ ശ്രീനിയേട്ടൻ (മൺനിർമിതികൾ സ്പെഷലൈസ് ചെയ്യുന്ന എൻജിനീയർ ശ്രീനിവാസൻ ആണ് സംഗീതയുടെ ഭർത്താവ്) കാട്ടിത്തന്നപ്പോൾ ഞാൻ തിരഞ്ഞെടുത്തത് അക്കൂട്ടത്തിലെ ഏറ്റവും ഇരുണ്ട നിറമാണ്. ഒരുപക്ഷേ, പഴയകാല വീടുകളോടുള്ള എന്റെ ഇഷ്ടമാകാം അതിനു കാരണം.

Sangeetha2

മൺവീടിന്റെ ഫീൽ
ഒരു വീടു വയ്ക്കുമ്പോൾ അത് ലാറി ബേക്കർ മാതൃകയിലുള്ള വീടാവണമെന്ന് അമ്മയ്ക്ക് നിർബന്ധം ഉണ്ടായിരുന്നു. തേയ്ക്കാത്ത വീടിന് ഉറപ്പ് കാണില്ലെന്നു പറഞ്ഞ് ബന്ധുക്കൾ പലരും അമ്മയെ കുറ്റപ്പെടുത്തിയപ്പോഴും അമ്മ ആ വാശിയിൽ ഉറച്ചുനിന്നു.
അങ്ങനെയാണ് ശ്രീനിവാസൻ എന്ന എഞ്ചിനീയർ ഞങ്ങളുടെ വീട്ടിലേക്കെത്തുന്നത്. പിന്നീട് അതേ മുറ്റത്ത് ‘അൻപ്’ പണിയുമ്പോൾ മറ്റൊരു വീടിന്റെ ആവശ്യമില്ലായിരുന്നെങ്കിലും ആളുകൾക്ക് മൺനിർമിതികളിൽ വിശ്വാസം ഉണ്ടാവുക എന്ന ഉദ്ദേശ്യത്തിലാണ് ശ്രീനിയേട്ടൻ ഇതു പണിതത്.
പക്ഷേ, മൺവീട്ടിൽ താമസിക്കാൻ തുടങ്ങിയതിനു ശേഷം മറ്റൊരു വീട്ടിലും ഇത്ര സുഖം എനിക്കു തോന്നിയിട്ടില്ല. 25 വർഷത്തോളമായെങ്കിലും ഒാരോ ദിവസവും ഒരു പുതിയ ഫീൽ ആണ് വീടിന് തോന്നുന്നത്.

sangeethasq2
ADVERTISEMENT

ഡെക്കോർ പരീക്ഷണങ്ങൾ
പ്ലാനും ഡിസൈനുമെല്ലാം ശ്രീനിയേട്ടന്റെ തന്നെയാണെങ്കിലും എന്റേതായ ചില ‘സംഭാവന’കളും ഉണ്ട്! വാതിലുകളിലെ ഗ്ലാസ്സിൽ സ്പ്രേ െചയ്ത് സ്റ്റെയിൻ ചെയ്തു. മകൾ അമ്മു ആണെങ്കിൽ വേസ്റ്റ് വന്ന തടിക്കഷണങ്ങൾ കൊണ്ട് മിറർ ഫ്രെയിം ഉണ്ടാക്കി. അവ ഇന്നും അതുപോലെ തന്നെയുണ്ട്.
എനിക്കിഷ്ടപ്പെട്ട മറ്റൊരു കാര്യമാണ് കർട്ടൻ തയ്ക്കുകയെന്നത്! ഇഷ്ടപ്പെട്ട തുണി വാങ്ങി ഞാൻ തന്നെ മുഴുവൻ തയ്ക്കും. ഇളംനിറങ്ങളിൽ നേർത്ത കർട്ടനുകളാണ് എനിക്കു ഹരം.
കേരളത്തിൽ കോറൽപ്പുൽപ്പായ നെയ്യുന്നവർ തീരെക്കുറവാണ്. കിള്ളിമംഗലത്തെ കോറാഗ്രാസ് മാറ്റ് സൊസൈറ്റി സഹകരണസംഘം നെയ്തെടുക്കുന്ന ടേബിൾ മാറ്റുകളും റണ്ണറുകളുമാണ് പതിവായി ഇവിടെ ഉപയോഗിക്കുന്നത്.
ശ്രീനിയേട്ടന് ക്ലാസ്സിക്കൽ മ്യൂസിക് ഇഷ്ടമുള്ളതിനാൽ വീടിനകത്തെപ്പോഴും പാട്ട് വയ്ക്കും, സംഗീതം ഇങ്ങനെ നിറഞ്ഞുനിൽക്കും. ഞങ്ങളെല്ലാവരും സംഗീതപ്രിയരാണ്.

Sangeetha

അമ്മയാണ് ഉദ്യാനപാലിക
വീടു വയ്ക്കുമ്പോൾ മുറ്റത്ത് ലോൺ പിടിപ്പിക്കാനും ഫൗണ്ടൻ വയ്ക്കാനുമുള്ള നിർദ്ദേങ്ങൾ കൈകൊണ്ടില്ല. കുറച്ച് കാടു പോലെ വേണം മുറ്റം. നിറയെ മരങ്ങളും പച്ചപ്പുമൊക്കെയായി...  
അമ്മയാണ് ചെടികളുടെ കൂട്ടുകാരി. ഇടയ്ക്കിടെ പുതിയ ചെടികൾ വാങ്ങും, ചട്ടികൾ മാറ്റി വയ്ക്കും. എന്നും രാവിലെ അമ്മ ചെടി നനയ്ക്കാനിറങ്ങും, ചെടികളോട് സംസാരിച്ചുകൊണ്ട്... അമ്മയുടെ മുറിയും പച്ചപ്പിലേക്ക് തുറന്നാണ്. അവിടെയിരുന്നാണ് എഴുത്തെല്ലാം.
ശ്രീനിയേട്ടൻ ആണെങ്കിൽ എന്നും നടക്കാൻ പോകുമ്പോൾ വഴിയിൽ കാണുന്ന പൂക്കളെല്ലാം പറിച്ചുകൊണ്ടുവരും... എന്നും ഇവിടെ ഒാണക്കാലം പോലെയാണ്!

sangeethasq
ADVERTISEMENT

അത്ര വലിയ അടുക്കും ചിട്ടയും പാലിക്കുന്നവരല്ല ഇവിടെ ഞങ്ങളാരും. കുറച്ച് orderless people ആണെന്നു പറയാം! ‘വീട് മ്യൂസിയം പോലെ വയ്ക്കാനുള്ളതല്ല,’ എന്നാണ് മകളുടെ നിലപാടും.

Sangeetha4

മൺവീടു പോലെ മറ്റൊന്നില്ല
പല കാലങ്ങളിലായി വീട് മാറി വന്നിട്ടുണ്ട് എന്നതു സത്യം. പണ്ട് അലമാര വേണ്ട എന്നു ചിന്തിച്ച ഞാൻ സ്റ്റോറേജ് ഇല്ലാതെ പിന്നീട് വിഷമിച്ചു. അങ്ങനെ അത് കൂട്ടിച്ചേർത്തു. ചെറിയൊരു അടുക്കളയായിരുന്നു ആദ്യം. അതും പിന്നീട് വലുതാക്കേണ്ടി വന്നു. ഇഷ്ടിക ഭിത്തി പൊളിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് കനമുള്ള മൺഭിത്തികൾ പൊളിക്കാൻ.
പക്ഷേ, മൺവീടിനകത്തെ സുഖം അത് ജീവിച്ചാലേ മനസ്സിലാവൂ. എപ്പോഴും ഒരു സുഖകരമായ അന്തരീക്ഷമാണിവിടെ. പ്രകൃതിയുടെ ഭാഗമാണ് എന്ന തോന്നലുണ്ട്. ഇവിടെ സിമന്റ് വളരെ കുറച്ചേ ഉള്ളൂ, പെയിന്റ് അടിച്ചിട്ടുമില്ല. ഇത് ഒരു കെട്ടിടം എന്നതിനേക്കാൾ എന്നോടു സംവദിക്കുന്ന ഒരു ഒാർഗാനിക് പ്രസൻസ് ആയിട്ടാണ് അനുഭവപ്പെടാറുള്ളത്.

‘അൻപ്’ എന്ന  വാക്ക് തമിഴിൽ നിന്നാണ്. സ്നേഹം എന്നാണർഥം. പേരു വച്ചത് ഞാനാണ്. 25 വർഷം മുമ്പ് ഇങ്ങനൊരു പേര് വയ്ക്കുമ്പോൾ ഞങ്ങൾക്കൊരു തമിഴ് മരുമകൻ വന്നു കയറുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.  
ഞങ്ങൾക്കാപ്പം സന്തോഷിക്കുകയും വേദനിക്കുകയും ഞങ്ങൾക്കൊപ്പം ചായുകയും ചെയ്യുന്ന വീട്. അതാണ് ‍ഞങ്ങളുടെ ‘അൻപ്’.

From Laurie Baker's Influence to Personal Touches: The Architectural Journey of Anbu:

Anbu house is a unique home in Kerala that has evolved over 25 years, blending personal preferences with the warmth and novelty of its original design. Initially conceived with a desire for darker rooms and minimal wall-mounted storage, the house, built in the style of architect Laurie Baker, embraced earthen construction and later incorporated necessary additions, reflecting a harmonious coexistence with nature and the family's evolving needs.