മഴക്കാലത്ത് ടെറസ്സിൽ നിന്ന് വെള്ളച്ചാട്ടം , ലാൻഡ്സ്കേപ് മാത്രമല്ല, ഈ വീടിന്റെ മേൽക്കൂരയും വ്യത്യസ്തം Rainwater Harvesting Elevated: A Waterfall Feature in Thodupuzha
Mail This Article
ആർക്കിടെക്ട് അക്ഷയ് ശങ്കറിന്റെ തൊടുപുഴയിലെ വീടിന്റെ മുറ്റമാണിത്. റോഡ് നിരപ്പിനേക്കാൾ ഉയർന്ന പ്ലോട്ട്, ലാൻഡ്സ്കേപ്പിനും വീടിനും എന്ന രീതിയിൽ കൃത്യമായി രണ്ടായി വിഭജിച്ചശേഷമാണ് വീടുപണി തുടങ്ങിയതെന്ന് അക്ഷയ് പറയുന്നു. അതുകൊണ്ടുതന്നെ, വീടിനൊപ്പം തന്നെ ലാൻഡ്സ്കേപ്പും പുരോഗമിച്ചു. ഗേറ്റിൽ തുടങ്ങി വീടിന്റെ പിന്നിലേക്കു വരെ നീളുന്ന രീതിയിലാണ് ലാൻഡ്സ്കേപ് ഡിസൈൻ ചെയ്തത്. ആർക്കിടെക്ട് അക്ഷയ്‌യുടെ ലാൻഡ്സ്കേപ് ഡിസൈനിന് ജീവൻ നൽകിയത് മൂവാറ്റുപുഴ ‘പ്ലാന്റ് അഡിക്ട്’ ലെ പോൾസൺ ജോസ് ആണ്.
സ്വകാര്യത സംരക്ഷിക്കുന്നതിനും അകത്ത് കുളിർമ ലഭിക്കുന്നതിനും വേണ്ടി പല അടരുകൾ സൃഷ്ടിച്ച് വീടിനെ അതിനുള്ളിൽ പ്രതിഷ്ഠിക്കുക എന്നതായിരുന്നു ആർക്കിടെക്ടിന്റെ നയം. അതിലെ ആദ്യത്തെ പാളി ലാൻഡ്സ്കേപ് ആണ്. വീടിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ കോൺക്രീറ്റ് പില്ലറുകൾ നൽകി അതിനു മുകളിൽ പ്ലാന്റർ ബോക്സുകൾ നിർമിച്ചു. കർട്ടൺ പ്ലാന്റ് ഉൾപ്പെടെ അകത്തേക്കുള്ള കാഴ്ച മറയ്ക്കുന്ന വള്ളിച്ചെടികളും പൂച്ചെടികളുമെല്ലാം ഈ പ്ലാന്റർ ബോക്സിലുണ്ട്.
ഒരു ഇന്റേണൽ കോർട്‌യാർഡും വീടിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇവിടെയും ധാരാളം ചെടികളും മരങ്ങളും നൽകിയിട്ടുണ്ട്. കോർട്‌യാർഡിൽ മൂന്ന് മരങ്ങൾ വച്ചിട്ടുണ്ടെങ്കിലും താഴ്ഭാഗത്ത് ഇലകൾ കുറഞ്ഞ മരങ്ങളാണ് ഇവ. ഇത് കാറ്റിന്റെ ഗതിക്കു തടസ്സമാകില്ല. അതേസമയം വെയിലിനെ തടുക്കുകയും ചെയ്യും.
മഴക്കാലത്താണ് ഈ ലാൻഡ്സ്കേപ് അഴകിന്റെ ഉന്നതിയിലെത്തുക. വീടിന്റെ ഡിസൈനിൽ ഏറ്റവും ശ്രദ്ധേയമായത് മേൽക്കൂരയാണ്. രണ്ട് വശങ്ങളിൽ നിന്ന് നടുവിലെ പാത്തിയിലേക്ക് മഴവെള്ളം എത്തിക്കുന്ന രീതിയിലാണ് മേൽക്കൂരകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. പാത്തിയിൽ നിന്ന് മുറ്റത്തു ക്രമീകരിച്ച പിറ്റിലേക്ക് മഴവെള്ളം ഒരു വെള്ളച്ചാട്ടം പോലെ കുതിച്ചെത്തും. ഈ പിറ്റിനു ചുറ്റും ഉരുളൻ കല്ലുകൾ പാകി ഒരു ചെറു കുളത്തിന്റെ ആകൃതിയിലാക്കിയിട്ടുണ്ട്. പിറ്റിലെ വെള്ളം മുറ്റത്ത് താഴ്ന്ന് കിണറ്റിലെ വാട്ടർ ലെവൽ കൂട്ടും. റെയിൻ ഗാർഡ് കൊണ്ട് ഭംഗി കുറയ്ക്കുന്നതിനു പകരം മേൽക്കൂര കലാപരമായി ചെയ്ത് മഴക്കാലം ആഘോഷമാക്കുക എന്നായിരുന്നു ആർക്കിടെക്ടിന്റെ പ്ലാൻ.
ട്രോപ്പിക്കൽ ശൈലിയിലുള്ള വീട് ആയതിനാൽ നാടൻ ചെടികളാണ് തിരഞ്ഞെടുത്തത്. നിറങ്ങളിലും ടെക്സ്ചറുകളിലും വ്യത്യസ്തതയുള്ള അൾട്ടനാന്ത്ര, പാം, ലില്ലി, കൊളോക്കേഷ്യ പോലുള്ള ചെടികൾ ഉൾപ്പെടുത്തി. വെള്ളവും പരിചരണവും അല്പം കുറഞ്ഞാലും പിടിച്ചുനിൽക്കാനാകുന്ന ചെടികൾ ഉൾപ്പെടുത്തുകയായിരുന്നു. വീട്ടുകാർ യാത്രയിലാണെങ്കിലോ സ്ഥലത്തില്ലെങ്കിലോ പോലും ചെടികൾ പൂർണമായി നശിക്കില്ല.
താരതമ്യേന കുറഞ്ഞ പരിചരണം മതിയായ സിംഗപ്പൂര്‍ പേൾ ഗ്രാസ് ആണ് പുല്ലിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചത്. ചിതലോ രോഗങ്ങളോ ആക്രമിക്കാൻ സാധ്യത കുറവുള്ള ഈ ചെടി സ്ഥിരമായി വെട്ടിനിർത്തേണ്ട ആവശ്യവുമില്ല.
