പതിനേഴ് വർഷം മുൻപ് മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലെ ഡോക്ടർ ദമ്പതികൾക്ക് കൊച്ചിയിലെ ഡിസൈൻ കംബെയിൻ ആർക്കിടെക്ട്സ് പണിത വീട്. ഈ വീടിന് 2024ൽ പുതിയൊരു പൂന്തോട്ടമൊരുക്കാൻ കാരണം ഒരു കുഞ്ഞതിഥിയാണ്.
പേരക്കുട്ടിയുടെ വരവോടെ വീടിനു ചില മാറ്റങ്ങൾ അത്യാവശ്യമാണെന്ന് വീട്ടുകാർക്കു തോന്നി. മുറ്റത്തെ പേവിങ്സ് എടുത്തു മാറ്റി അവിടെയൊരു പൂന്തോട്ടമൊരുക്കുന്നത് മൂന്ന് വയസ്സുകാരി പേരക്കുട്ടിക്കു പ്രകൃതിയുമായുള്ള ബന്ധം മികച്ചതാക്കാൻ സഹായിക്കുമെന്ന് അവർ കരുതി.
പുതിയ തലമുറയ്ക്കു കൂടി അനുഭവവേദ്യമാകുന്ന രീതിയിൽ ഉദ്യാനത്തിന്റെ മുഖം മിനുക്കണമെന്നാണ് കോഴിക്കോട്ടെ ‘തിങ്കിങ് ഹാറ്റ്സ് ലാൻഡ്സ്കേപ് ആർക്കിടെക്ചറൽ സ്റ്റുഡിയോ’ യിലെ കൃപ കെ. ബേബിയോട് വീട്ടുകാർ ആവശ്യപ്പെട്ടത്.
വ്യത്യസ്ത തലമുറകളുടെ ഇഷ്ടങ്ങളും സന്തോഷങ്ങളും ആഗ്രഹങ്ങളുമെല്ലാം ഒരേ പച്ചപ്പിന്റെ കുളിരിലേക്ക് ഒതുക്കുക എന്ന അല്പം പ്രയാസമുള്ള ജോലിയാണ് കൃപയും ടീമും ഏറ്റെടുത്തത്. ആ ജോലി നന്നായിത്തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് കൃപയും ടീമും.
തലമുറകൾ പിന്നിട്ട്
വീടുവച്ച സമയത്ത് മെയിന്റനൻസ് ഭയന്നാവണം കൂടുതൽ ചെടികൾ വച്ചിരുന്നില്ല. അതേസമയം, മാവ് ഉൾപ്പെടെ വലിയ മരങ്ങൾ വീടിനു മുന്നിലെ അരയേക്കറിൽ ധാരാളമുണ്ടായിരുന്നു. ഈ മരങ്ങൾ ഒന്നും നഷ്ടപ്പെടുത്താതെ, പ്രകൃതിയുടെ ഭാഗമെന്നോണമാണ് കൃപ പൂന്തോട്ടത്തിന് പുതിയ ഭാവം പകർന്നു കൊടുത്തത്.
ഡോക്ടർ ദമ്പതിമാരുടെ ഗൃഹാതുരസ്മരണകൾക്കൊപ്പംതന്നെ പുതു തലമുറയുടെ പുതുനാമ്പിടുന്ന സ്വപ്നങ്ങൾക്കു കൂടി ഇടം കണ്ടായിരുന്നു തോട്ടമൊരുക്കിയത്. ‘‘ വളരെ സന്തോഷമുള്ള അനുഭവങ്ങൾ നൽകിയ പ്രോജക്ട് ആണ് വളാഞ്ചേരിയിലേത്. തോട്ടത്തിൽ ഓടിക്കളിക്കുന്ന കൊച്ചുമകളുടെ വിഡിയോകൾ ഡോക്ടർ ഇപ്പോഴും അയയ്ക്കാറുണ്ട്. അവൾ അവിടം ആസ്വദിക്കുന്നുണ്ടെന്നത് ഞങ്ങൾക്ക് സന്തോഷമുണ്ടാക്കുന്നു,’’ കൃപ പറയുന്നു.
പ്രകൃതിയെ അറിയാൻ
കുട്ടികൾ പ്രകൃതിയുമായി കൂടുതൽ അടുക്കുകയും ചുറ്റുപാടുകളെ അറിയുകയും ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് ഇവിടേക്കുള്ള ചെടികൾ ലാൻഡ്‌സ്കേപ് ടീം തിരഞ്ഞെടുത്തത്.
പക്ഷികളെയും പൂമ്പാറ്റകളെയും ആകർഷിക്കുന്ന ചെടികളാണ് മുറ്റത്തു നട്ടത്. കൂടുതലും നാടൻ ചെടികൾ. ചെമ്പരത്തി, തെച്ചി, തോട്ടവാഴ, രാജമല്ലി, കാക്കപ്പൂവ്, മന്ദാരം തുടങ്ങിയ നാടൻ ചെടികളെല്ലാം ഇവിടെ കാണാം. നാടൻ ചെടികൾ കൂടാതെ തേനൂറുന്ന പൂക്കളുണ്ടാകുന്ന ഹെലിക്കോണിയയും ജിഞ്ചർ കുടുംബത്തിൽപ്പെട്ട ചെടികളും പക്ഷികളെ ആകർഷിക്കുന്നു.
പൂമ്പാറ്റകളുടെ സാന്നിധ്യമുണ്ടാകാൻ മെക്സിക്കൻ പെറ്റ്യൂണിയയും ഇന്ത്യൻ സ്നേക്ക്‌വീഡ് ട്രീയിലെ പൂക്കളും പുല്ലുകളുമൊക്കെ സഹായിക്കും. താമരക്കുളം നൽകിയത് തുമ്പികളെയും തവളയെയും ആകർഷിക്കാനാണ്.
ഇതിനെല്ലാമുപരി, മധുരമുള്ള പഴങ്ങളുണ്ടാകുന്ന മരങ്ങൾ ഉദ്യാനത്തിലെമ്പാടും വച്ചുപിടിപ്പിച്ചിട്ടുണ്ട്. വ്യത്യസ്തയിനം മാവുകൾ കൂടാതെ പ്ലാവ്, പേര, ചാമ്പ, അവക്കാഡോ, സീതപ്പഴം, ബബ്ലൂസ് നാരകം, ഞാവൽ തുടങ്ങിയ മരങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും മാത്രമല്ല, പക്ഷികൾക്കും അണ്ണാനും പൂമ്പാറ്റയ്ക്കുമൊക്കെ പ്രിയങ്കരമാണ്. ഇതിലെ പല ഫലവൃക്ഷങ്ങളും ചെടികളും നേരത്തേത്തന്നെ പറമ്പിലുണ്ടായിരുന്നവ സംരക്ഷിച്ചതാണ്.
എല്ലാതരം മരങ്ങളും ജീവികളും നിറഞ്ഞ ചുറ്റുപാട് കുട്ടികളുടെ ശ്രദ്ധ മൊബൈലിൽ നിന്നു മാറ്റി കൂടുതൽ ഓടിക്കളിക്കാനും ഊർജസ്വലരാകാനും അവസരമൊരുക്കുന്നു.
പലതരം പൂന്തോട്ടം
ധാരാളം സ്ഥലമുള്ളതുകൊണ്ടുതന്നെ പല തീമുകളിലാണ് പൂന്തോട്ടത്തിന്റെ പല ഭാഗങ്ങളും ഒരുക്കിയത്. അറൈവൽ കോർട്ട്, സെമി പ്രൈവറ്റ് കോർട്ട്, ട്രീ കോർട്ട്, ഗ്രാവൽ കോർട്ട് എന്നിങ്ങനെ കോർട്‌യാർഡുകളെ പലതാക്കി വിഭജിച്ചിരിക്കുന്നു.
ഊഞ്ഞാലും ഇരിപ്പിടങ്ങളും ചിത്രപ്പണികൾ ചെയ്ത ഭിത്തികളുമൊക്കെയുള്ള ആകാശത്തേക്കു തുറന്ന ‘കോർട് ഓഫ് ലൈറ്റ്’ ആണ് ഈ കോർട്‌യാർഡുകളുടെ കേന്ദ്രഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. ചെടികളെയും മരങ്ങളെയും കണ്ട്, കാറ്റേറ്റ് വായിച്ചിരിക്കാൻ കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ഇവിടം ഇഷ്ടപ്പെടും.
വെറുതെ ചെടികൾ വയ്ക്കുന്നതിനു പകരം ചെടികൾ ക്രമീകരിച്ചു വച്ചു എന്നതാണ് കോർട്‌യാർഡിനുണ്ടായ പ്രധാനമാറ്റം.
ഇഴജന്തുക്കളെ പേടിക്കേണ്ട
മുള പോലെയുള്ള വലിയ കുറ്റിച്ചെടികളും കൂട്ടമായി വളരുന്ന ചെടികളും ധാരാളം വച്ചതിനാൽ ഇഴജന്തുക്കളെ പ്രതിരോധിക്കാനുള്ള സംവിധാനം കൂടി ഒരുക്കേണ്ടിവന്നു. ഒന്നിലധികം ബോക്സുകൾ ഉണ്ടാക്കി, ചെടികളും നടപ്പാതയും തമ്മിൽ വ്യക്തമായ വേർതിരിവുകൾ ഉണ്ടാക്കി.
നന്മയായി നടപ്പാതകൾ
പ്രകൃതിയുമായുള്ള അടുപ്പം കുറയുന്നതാണ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണം എന്നത് വ്യക്തമായറിയുന്ന ഡോക്ടർ ദമ്പതിമാർ ചെരിപ്പില്ലാതെ നടക്കാനുള്ള അവസരങ്ങളും ആവശ്യപ്പെട്ടിരുന്നു. പ്രകൃതിദത്ത കല്ല് പതിച്ച നടവഴികളാണ് ഇവിടെ മുഴുവൻ നൽകിയത്. കല്ലുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് പുൽത്തകിടി വരുന്നു. പെബിൾ കോർട്ടും തടി വിരിച്ച ഡെക്കുമൊക്കെ ചെരിപ്പിടാതെ നടക്കാൻ സൗകര്യപ്രദമായ ഇടങ്ങളാണ്. കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും പ്രഭാത നടത്തത്തിന് ഇവിടം പ്രയോജനപ്പെടുത്താം.
പഞ്ചേന്ദ്രിയങ്ങൾക്കുമായി
വെറുതെ കുറച്ചു ചെടികൾ വയ്ക്കുക എന്നതല്ല, പകരം പഞ്ചേന്ദ്രിയങ്ങളെ ഉണർന്നു പ്രവർത്തിക്കാൻ സഹായിക്കുന്ന വിധത്തിലാണ് ചെടികൾ തിരഞ്ഞെടുത്തിരിക്കുന്നത്. മുറ്റത്തു വിരിച്ച ബഫല്ലോ ഗ്രാസ്സും ഇലകളുടെ വ്യത്യസ്തമായ ടെക്സ്ചറുകളും തൊട്ടറിയാം. പുൽത്തൈലത്തിന്റെ ഗന്ധമടങ്ങുന്ന ലെമൺ ഗ്രാസും പൂക്കളും രാവും പകലും ഇവിടം സുഗന്ധഭരിതമാക്കും. ഇലകളുടെ പച്ചപ്പിന്റെ വ്യത്യാസവും പൂക്കളുടെ നിറങ്ങളിലെ വൈവിധ്യവും കണക്കിലെടുത്താണ് ചെടികൾ ക്രമീകരിച്ചിട്ടുള്ളത്.
വലുതും ചെറുതുമായ മരങ്ങൾ, കുറ്റിച്ചെടികൾ, ചട്ടിയിൽ വളർത്താവുന്ന ചെടികൾ, നിലത്തു പടർന്നു വളരുന്ന ചെടികൾ എന്നിങ്ങനെ ഉയരത്തിലും വൈവിധ്യം കൊണ്ടുവരാൻ ലാൻഡ്സ്കേപ് ആർക്കിടെക്ട് ടീം ശ്രമിച്ചു.
‘‘വീടിനോടു ചേർന്നുതന്നെ വയൽ ഉള്ളതിനാൽ ഈ വീടിന്റെ പരിസരങ്ങളിൽ ധാരാളം കിളികൾ ചേക്കേറാറുണ്ട്. അവയുടെ കാഷ്ഠം വീണ് വളരെ സമ്പുഷ്ടമായ മണ്ണാണ് ഇവിടത്തേത്. എല്ലായിനം ചെടികളും വളരെ ആരോഗ്യത്തോടെ നിൽക്കുന്ന ഇത്തരം മണ്ണ് അപൂർവമായേ കാണാറുള്ളൂ,’’ കൃപ പറയുന്നു.
വെറുമൊരു പൂന്തോട്ടം എന്നതിലുപരി, വളർച്ചയുടെ ഓരോ ഘട്ടത്തിലും സ്വാധീനിച്ച ഒന്നായി വീട്ടുമുറ്റം ഓരോ തലമുറയുടെയും ഓർമകളിലെത്തണം എന്ന ലക്ഷ്യത്തിലാണ് ഈ ഏദൻതോട്ടത്തിന്റെ നിർമാണം.
കൃപ. കെ. ബേബി
ലാൻഡ്സ്കേപ് ആർക്കിടെക്ട്, തിങ്കിങ് ഹാറ്റ്സ് ലാൻഡ്സ്കേപ് സ്റ്റുഡിയോ,
കോഴിക്കോട്
www.thinkinghatslandscape.com
ചിത്രങ്ങൾ: ആഷ്മിൽ ഷാം നാലകത്ത്