അന്ന് കളിയാക്കിയവർ ഇന്ന് കൈയടിക്കുന്നു, ‘മാക്രാമെ’യിലൂടെ വിജയം നേടിയ ദമ്പതികളുടെ ബിസിനസ് യാത്ര... Hobby Turned into Successful Business
Mail This Article
പാലക്കാടുകാരൻ നൗഫലും വയനാട്ടുകാരി സുഹാനയും കോഴിക്കോട് സിവിൽ എൻജിനീയറിങ് പഠിക്കാനെത്തുമ്പോഴാണ് കണ്ടുമുട്ടുന്നത്. ഒരേ കോളജിൽ പഠിച്ചിറങ്ങിയ അവർ ജീവിതത്തിലും ഒന്നാകാൻ തീരുമാനിച്ചു. വിവാഹത്തിനു മുന്നേയാണ് കോവിഡ് എത്തുന്നത്. ആ കാലത്ത് ക്രാഫ്റ്റിൽ ഒരുകൈ നോക്കാത്തവരായി ആരും തന്നെയില്ല. പൊതുവേ ക്രാഫ്റ്റിൽ തൽപരയായ സുഹാനയും വ്യത്യസ്തയായിരുന്നില്ല. അപ്സൈക്കിളിങ്ങിലൂടെ പഴയ സാധനങ്ങളിൽ നിന്ന് കൗതുകവസ്തുക്കൾ സൃഷ്ടിച്ചെടുക്കുന്നത് സുഹാനയ്ക്ക് ഹരമായി. സഹോദരനാണ് മാക്രാമെ (macrame) എന്ന കരകൗശലവിദ്യയെക്കുറിച്ച് സുഹാനയോടു പറയുന്നത്. നൂലിൽ കെട്ടിട്ട് ഉൽപന്നങ്ങൾ നിർമിക്കുന്ന വിദ്യയാണിത്. പക്ഷേ, അന്ന് മാക്രാമെ ചെയ്യുന്ന ആരെയും സുഹാനയ്ക്ക് നേരിട്ട് അറിയില്ല.
ആയിടയ്ക്ക് ഒരു ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ അവിടെ മാക്രാമെ നൂൽ കണ്ടു. അവർ ബോട്ടിൽ ആർട്ടിനായോ മറ്റോ വാങ്ങിയതാണ്. ആ നൂൽ ചോദിച്ചു വാങ്ങിയ സുഹാന യൂ ട്യൂബിലെ ട്യൂട്ടോറിയലുകൾ വഴി മാക്രാമെ സ്വായത്തമാക്കി. വിവാഹശേഷം സുഹാനയുടെ മാക്രാമെ കമ്പം മനസ്സിലാക്കിയ നൗഫൽ സകല പിന്തുണയും നൽകി. മലയാളത്തില്‍ ഇവ പഠിപ്പിക്കുന്ന വീഡിയോയുടെ ആവശ്യകത അറിയാവുന്നതിനാൽ മാക്രാമെ ട്യൂട്ടോറിയൽ ചെയ്യാൻ പ്രേരിപ്പിച്ചു. ഫോട്ടോഗ്രഫിയില്‍ തൽപരനായ നൗഫൽ വീഡിയോ എടുത്തു നൽകാനും തുടങ്ങി.
യാത്ര ചെയ്ത് കണ്ടെത്തി
സംരംഭകരാകുക എന്നത് ഇരുവരുടെയും ആഗ്രഹമായിരുന്നു. രണ്ടു പേരുംകൂടി ഇന്ത്യയുടെ പല ഭാഗങ്ങളില്‍ സഞ്ചരിച്ച് മാക്രാമെയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുകയും ഗുണനിലവാരമുള്ള നൂല്‍ ലഭിക്കാനുള്ള വിപണി കണ്ടെത്തുകയും ചെയ്തു. അങ്ങനെ പാലക്കാട് നൗഫലിന്റെ കൺസ്ട്രക്‌ഷൻ കമ്പനിയുടെ ഓഫിസിൽ ‘ഉർവി നോട്ട്സ്’ (urvih knots) പ്രവർത്തനമാരംഭിച്ചു.
നിനച്ചിരിക്കാതെ തിരുവനന്തപുരത്തെ ആർട് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ എക്സിബിഷനുള്ള അവസരം ലഭിച്ചു. അത് മാക്രാമെ പഠിപ്പിക്കാനുള്ള ആത്മവിശ്വാസം നൽകി. അങ്ങനെ ഓൺലൈൻ, ഓഫ്‌ലൈൻ വർക്‌ഷോപ്പ് ആരംഭിച്ചു. 4,800 രൂപയാണ് ഒരു മാസത്തെ ഓൺലൈൻ കോഴ്സിന്റെ ഫീസ്. ഇപ്പോൾ 29 ബാച്ചുകളായി. ആറു പേരുടെ ആദ്യ ബാച്ചിൽ നിന്ന് 30 പേരുടെ ബാച്ചിലെത്തി നിൽക്കുന്നു.
വോൾ ഡെക്കർ, പ്ലാന്റ് ഹാങ്ങർ, ടേബിൾ ലാംപ്, ബാഗ്, റിട്ടേൺ ഗിഫ്റ്റ് മിനിയേച്ചറുകൾ തുടങ്ങിയവ ഇഷ്ട നിറത്തിലും വലുപ്പത്തിലും ആവശ്യാനുസരണം നിർമിച്ചു നൽകും. ഇക്കോഫ്രണ്ട്‌ലി ആണെന്നതാണ് ‘മാക്രാമെ’യുടെ പ്രത്യേകത. ‘‘മാക്രാമെ നൂലുണ്ടെങ്കിൽ എവിടെയിരുന്നും ഇതു ചെയ്യാം. കൈ കൊണ്ട് ഒരു ഉൽപന്നം നിർമിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി വേറെ തന്നെയാണ്,’’ സുഹാന പറയുന്നു.എംടെക്കുകാരിയായ സുഹാന ഇതിലേക്കിറങ്ങിയപ്പോൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചവരാണ് കൂടുതലും.
‘ഉർവി നോട്ട്സി’ന് ഇപ്പോൾ സ്വന്തമായി ഓഫിസായി. മൂന്നു സ്ത്രീകളെ പരിശീലിപ്പിച്ച് സഹായത്തിനെടുത്തു. കൺസ്ട്രക്‌ഷൻ കമ്പനി നിർത്തി നൗഫൽ പൂർണമായും ഉർവിയുടെ നടത്തിപ്പിൽ ശ്രദ്ധിക്കുന്നു. ഡൽഹിയിലെ ഇന്റർനാഷണൽ ട്രേഡ് ഫെയറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഉർവിക്ക് ലഭിച്ച വലിയ അംഗീകാരമാണ്. അങ്ങനെ സ്വപ്നങ്ങൾ ഒന്നൊന്നായി എത്തിപ്പിടിച്ച് ഈ ദമ്പതികൾ യാത്ര തുടരുകയാണ്.
Email: mail@urvih.in, Insta: urvih_knots
