ഒറ്റ നോട്ടത്തിൽ ഒരു കഥ മുഴുവൻ പിടികിട്ടുന്ന മാജിക്! അതിന്റെ പേരാണ് ആത്തംകുടി ടൈൽ. ഹൃദയത്തിൽ പതിയുന്ന നിറക്കൂട്ടുകളിലും കണ്ണാടിത്തിളക്കമുളളചിത്രപ്പണികളിലുമായി, സംസ്കാരങ്ങളുടെയും മനുഷ്യന്റെ കരവിരുതിന്റെയും ഏടുകൾ തെളിയുന്ന ആത്തംകുടി ടൈൽ വിരിച്ച നിലത്തിലും വലിയ ‘പാരമ്പര്യ പ്രസ്താവന’ മറ്റൊന്നില്ല! തമിഴ്നാട്ടിലെ ചെട്ടിനാടിനടുത്തുള്ള ആത്തംകുടിയിലെ ഗ്രാമീണർ നിർമിക്കുന്ന ‘കുഞ്ഞൻ ടൈൽ’ തേടിപ്പോകുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത– ആത്തംകുടി ടൈൽ ഇപ്പോൾ കേരളത്തിലും ലഭിക്കും!
കൈകൊണ്ട്... തനിമയോടെ
കൊല്ലം കൊട്ടിയത്തുള്ള ‘ഗൃഹം ടൈൽസ്’ ആണ് ആത്തംകുടി ടൈൽ നിർമിക്കുന്നത്. കൈകൊണ്ട് നിർമിക്കുന്നു എന്നതാണ് ആത്തംകുടി ടൈലിന്റെ പ്രധാന സവിശേഷത. അതേ മാതൃകയിലാണ് ഇവിടെയും ടൈൽ നിർമിക്കുന്നത്. രണ്ട് വർഷമായി കമ്പനി പ്രവർത്തനം ആരംഭിച്ചിട്ട്. നവംബർ വരെയുള്ള മുൻകൂർ ഓർഡറുകൾ ലഭിച്ചുകഴിഞ്ഞു.
‘‘ആത്തംകുടി ടൈൽ വാങ്ങുന്നവരിൽ നല്ലൊരു ശതമാനവും മലയാളികളാണ്. അവിടെ നൂറുകണക്കിന് ചെറുകിട സംരംഭങ്ങൾ ഉണ്ടെങ്കിലും ഗുണമേന്മയുള്ള ടൈൽ കിട്ടാൻ കാലതാമസം നേരിടും. ടൈലും പണിക്കാരെയും ഇവിടെയെത്തിക്കുമ്പോൾ ചെലവും കൂടും. ഇതിന് പരിഹാരം എന്ന നിലയിലാണ് കേരളത്തിൽ തന്നെ ടൈൽ നിർമിച്ചു തുടങ്ങിയത്,’’ ഗൃഹം ടൈൽസിന്റെ സാരഥി നിതീഷ് റോയ് പറയുന്നു.
ബിടെക് ബിരുദധാരിയായ നിതീഷിന് ടൈൽ വിതരണ രംഗത്തായിരുന്നു ജോലി. ആത്തംകുടിയിലെ ടൈൽ നിർമാണവും വിതരണവും അടുത്തറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കൊട്ടിയത്തെ വീടിനോട് ചേർന്ന് നിർമാണ യൂണിറ്റ് ആരംഭിച്ചത്.
ലളിതം സുന്ദരം
ആത്തംകുടി ടൈൽ നിർമിക്കാൻ യന്ത്രങ്ങളൊന്നും ആവശ്യമില്ല! വൈദ്യുതി പോലും വേണ്ട. പൂർണമായും കൈകൊണ്ടാണ് ടൈൽ നിർമിക്കുക. ചേരുവകളൊക്കെ തയാറായാൽ ഒരു ടൈൽ നിർമിക്കാൻ മൂന്ന് മിനിറ്റ് മതി. ഒരാൾക്ക് ഒരു ദിവസം 120–150 ടൈൽ വരെ നിർമിക്കാം.
‘‘ഇക്കോഫ്രണ്ട്‌ലിയാണ് ആത്തംകുടി ടൈൽ. ഇത് നിർമിക്കാൻ വൈദ്യുതിയോ ഫോസിൽ ഇന്ധനങ്ങളോ ആവശ്യമായി വരുന്നില്ല. ‘സസ്റ്റൈനബിൾ പ്രോഡക്ട്’ എന്ന് വിശേഷിപ്പിക്കാം,’’ നിതീഷ് റോയ് വ്യക്തമാക്കുന്നു.
‘‘കളർ പിഗ്‌മെന്റ്, മണൽ, സിമന്റ് എന്നിവ മാത്രമാണ് ടൈൽ നിർമിക്കാനാവശ്യമായ ചേരുവകൾ. യന്ത്രങ്ങൾക്കും സാങ്കേതികവിദ്യയ്ക്കുമല്ല, ഭാവനയ്ക്കും കരവിരുതിനുമാണ് ഇവിടെ പ്രാധാന്യം.’’
സമയമാണ് നിക്ഷേപം
ആത്തംകുടിയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളാണ് നിർമാണത്തിന് നേതൃത്വം നൽകുന്നത്.
‘‘ വ്യവസായം എന്നതിലുപരി പരമ്പരാഗത കല എന്ന നിലയിലുള്ള സമീപപനത്തിന് തയാറാണെങ്കിലേ ഈ രംഗത്ത് വിജയിക്കാനാകൂ. പണമല്ല, സമയവും ക്ഷമയുമാണ് ഇവിടെ മൂലധനം. തമിഴ്നാട്ടിൽ നിന്ന് തൊഴിലാളികളെ എത്തിച്ച് മറ്റുള്ളവർക്കും പരിശീലനം നൽകി. അവിടെ ടൈൽ നിർമിക്കുന്ന അതേ രീതി തന്നെയാണ് പിന്തുടരുന്നത്.’’
‘‘ഉപ്പിന്റെ അംശം ഇല്ലാത്ത ആറ്റുമണൽ തന്നെ വേണം ഉപയോഗിക്കാൻ. കുറച്ച് പ്രയാസപ്പെട്ടാണെങ്കിലും അസ്സൽ ആറ്റുമണൽ തന്നെ സംഘടിപ്പിച്ചു. ജർമനിയിൽ നിന്നുള്ള ഏറ്റവും മികച്ച കളർ പിഗ്‌മെന്റ് ആണ് ഉപയോഗിക്കുന്നത്. കിലോയ്ക്ക് 150 രൂപയിലധികമാണ് ഇതിനു വില. ചൈനയിൽ നിന്നുള്ളത് കിലോയ്ക്ക് 30 രൂപ നിരക്കിൽ ലഭിക്കുമെങ്കിലും ഉപയോഗിക്കാറില്ല. ഇതുപയോഗിച്ചാൽ കുറച്ചുകഴിയുമ്പോൾ നിറം മങ്ങും.’’
ഇഷ്ട ഡിസൈൻ നൽകാം
അവരവരുടെ ഇഷ്ട ഡിസൈനിൽ നിർമിച്ചു കിട്ടും! ഇതാണ് ആത്തംകുടി ടൈലിന്റെ ജനപ്രീതിയുടെ പ്രധാന കാരണം. വളരെയധികമൊന്നും വേണ്ട, കുറഞ്ഞത് 300 ടൈൽ ഉണ്ടെങ്കിൽ പോലും കസ്റ്റമൈസ്ഡ് ഡിസൈനിൽ ലഭിക്കും. ഇതല്ലാതെ നിലവിലുള്ള ഡിസൈനുകളിൽ വേറെ നിറക്കൂട്ടുകൾ പരീക്ഷിക്കുകയും ആകാം.
‘‘മുറിയിൽ ടൈൽ വിരിച്ചാൽ എങ്ങനെയുണ്ടാകും എന്നതിന്റെ ത്രീഡി ഡിസൈൻ തയാറാക്കി കാണിക്കും. തിരുത്തലുകളുണ്ടെങ്കിൽ നടപ്പിലാക്കും. അതിനു ശേഷമാണ് ടൈൽ നിർമിക്കുക. ടൈൽ വിരിക്കാൻ വിദഗ്ധരായ തൊഴിലാളികളെയും വിട്ടുനൽകും,’’ നിതീഷ് വിശദീകരിക്കുന്നു.
10 x 10 ഇഞ്ച് വലുപ്പത്തിലുള്ള ടൈലാണ് ഗൃഹം ടൈൽസ് നിർമിക്കുന്നത്. ഒരു ടൈൽ ഒരു സ്ക്വയർഫീറ്റോളം വലുപ്പമുണ്ടാകും. 19 എംഎം ആണ് ടൈലിന്റെ കനം. മുകൾഭാഗത്ത് അഞ്ച് എംഎം കനത്തിലാണ് കളർ പിഗ്‌മെന്റ് വരുന്നത്. ഇത്ര കനമുള്ളതിനാൽ പല തവണ പോളിഷ് ചെയ്യാം. മണലും സിമന്റുമാണ് ബാക്കി ഭാഗത്ത്.
സ്കേർട്ടിങ് ടൈൽ, ബോർഡർ ടൈൽ എന്നിവ പ്രത്യേകമായി ലഭിക്കും. 10 x 5 ഇഞ്ച് വലുപ്പമാണ് സ്കേർട്ടിങ് ടൈലിനുണ്ടാകുക.
ടൈൽ വിരിച്ച് ഹാൻഡ് ഗ്രൈൻഡർ ഉപയോഗിച്ച് മിനുസപ്പെടുത്തിയ ശേഷം മൂന്ന് കോട്ട് വാക്സ് പോളിഷ് ചെയ്യണം. കാലക്രമത്തിൽ തിളക്കം മങ്ങിയാൽ വീണ്ടും പോളിഷ് ചെയ്യാം.
ഒരു ടൈലിന് 75 രൂപയാണ് വില. ചതുരശ്രയടിക്ക് 20–30 രൂപയാണ് പണിക്കൂലി. ചതുരശ്രയടിക്ക് 30 രൂപ നിരക്കിലാണ് വാക്സ് പോളിഷിങ്ങിനുള്ള ചെലവ്.
ഓരോ ടൈലും കലാസൃഷ്ടി
അപൂർണതയാണ് ആത്തംകുടി ടൈലിന്റെ സൗന്ദര്യം. ഒരു മുറിയിൽ വിരിച്ച എല്ലാ ടൈലുകളും ഒരേപോലെയാകണം എന്നില്ല. ചിലപ്പോൾ നിറത്തിനൊരു മങ്ങൽ, അല്ലെങ്കിൽ ഡിസൈനിലെ നേരിയ വ്യത്യാസം... ഇതൊക്കെ പ്രതീക്ഷിക്കണം.
‘‘ഓരോ ടൈലും ഒരു കലാസൃഷ്ടിയാണ്. ഓരോന്നിനും അതിന്റേതായ തനിമയുണ്ടാകും. ഈ കാഴ്ചപ്പാട് അംഗീകരിക്കാൻ തയാറുള്ളവരായിരിക്കും ആത്തംകുടി ടൈൽ ഇഷ്ടപ്പെടുക.’’
‘‘അതുപോലെ, ഇവിടെ ജോലി ചെയ്യുന്നവരെ ‘തൊഴിലാളികൾ’ എന്നൊരിക്കലും വിശേഷിപ്പിക്കാറില്ല. കലാകാരന്മാരാണ് അവർ ഓരോരുത്തരും. കായികാധ്വാനത്തേക്കാളുപരി അവരുടെ സാധനയും കരവിരുതുമാണ് ഈ പാരമ്പര്യത്തിന്റെ തുടർച്ചയ്ക്കുള്ള ഊർജം.’’
നിതീഷ് റോയ്
ഗൃഹം ടൈൽസ്, കൊല്ലം
nitheeshroy@grhamdecors.com