പഴയൊരു കെട്ടിടം... പ്ലാസ്റ്റർ അടർന്ന്, തടി ദ്രവിച്ച്, ഓടുകൾ പൊട്ടി വാർദ്ധക്യം കാർന്നു തുടങ്ങിയ വീട്. ആകർഷകമായി ഒന്നുംതന്നെയില്ല. പക്ഷേ, പാലാ കിടങ്ങൂർ തെന്നാട്ട് ഇല്ലത്തെ ഡോ. സുനിൽ നീലകണ്ഠനെ സംബന്ധിച്ച് ഓർമകൾ എന്ന ഘടകത്തിന് മൂല്യമേറെയാണ്. പല തലമുറകളുടെ ചിന്തകളും ജനനമരണങ്ങളും ചിരിയും കണ്ണീരുമെല്ലാം കണ്ട മാളികപ്പുരയുടെ ചുവരുകൾ വെറുതേ മണ്ണിലലിയാനുള്ളതല്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ആറ് വർഷം മുൻപ് തെന്നാട്ട് ഇല്ലം പുതുക്കിപ്പണിതത് ആർക്കിടെക്ട് യുജീൻ പണ്ടാല ആയിരുന്നു. 300 വർഷത്തിലേറെയായിരുന്നു ഇല്ലത്തിന്റെ പഴക്കം. ഇല്ലത്തോടു ചേർന്നുള്ള, 100 വർഷത്തിലേറെ പഴക്കമുള്ള മാളികപ്പുര ഡോ. സുനിലും ഭാര്യ മിനിയും വിശ്വസിച്ചേൽപ്പിച്ചത് യുജീൻ പണ്ടാലയുടെ മകൾ താരാ പണ്ടാലയെയും ഭർത്താവ് അജയ് അബിയെയും. അച്ഛൻ പാരമ്പര്യത്തനിമ മുറുകേ പിടിച്ചപ്പോൾ മക്കൾ മോഡേൺ ജീവിതത്തിനുവേണ്ട സൗകര്യങ്ങളും കൂട്ടിയിണക്കി. രണ്ടിലും ഡോ. സുനിലും കുടുംബവും പൂർണതൃപ്തർ!
സമയോചിതം ഇടപെടൽ

1. രണ്ട് വർഷം മുൻപ് മേൽക്കൂരയുടെ കേടുപാടുകൾ തീർത്തതിനാൽ ചോർച്ച ഉണ്ടായിരുന്നില്ല. നനയാതെ സൂക്ഷിച്ചതിനാൽ ഭിത്തിക്കു കേടുകളില്ല.
2. ഘടനാപരമായി നല്ല ഉറപ്പ് ഉള്ളതിനാൽ ഭിത്തികൾ പൊളിക്കേണ്ടിവന്നില്ല. കുമ്മായത്തേപ്പ് പലയിടത്തും പോയിത്തുടങ്ങിയിരുന്നു. അത് പൊളിച്ചെടുത്ത് അതുകൊണ്ടുതന്നെ വീണ്ടും തേക്കുകയാണ് ചെയ്തത്.
3. പല മുറികൾക്കും ഒന്നിലധികം വാതിലുകൾ ഉണ്ടായിരുന്നു. ചിലയിടത്ത് ആവശ്യമില്ലാതെ ജനലുകളും. ഇതു പുനഃക്രമീകരിക്കലായിരുന്നു പ്രധാനമായി ചെയ്യേണ്ടിവന്നത്.

4. പഴയ പ്ലാവും തേക്കും ആഞ്ഞിലിയുമൊക്കെ ഉണ്ടായിരുന്നു തടിയിൽ. ഇത് പൂർണമായി പുനരുപയോഗിച്ചു. ചില ജനലുകൾ ഷെൽഫുകളായി. ചിലത് അടച്ചു. അങ്ങനെ മുറികളുടെ സ്വകാര്യത പോകാത്ത വിധത്തിൽ വെളിച്ചവും ക്രോസ് വെന്റിലേഷനും ഉറപ്പാക്കി.
5. പഴയ തറവാടിനോടു ചേർന്ന മാളികപ്പുരയായതിനാൽ പ്രത്യേകം അടുക്കള ഉണ്ടായിരുന്നില്ല. പകരം കെട്ടിടത്തിന്റെ ഇരുവശത്തും ഓരോ വരാന്തകളായിരുന്നു. ഇതിൽ ഒന്ന് അടച്ചുകെട്ടി അടുക്കളയാക്കി. നീളത്തിലുള്ള ചെറിയ അടുക്കളയിൽ ചെറിയ രീതിയിൽ പാചകം നടത്താം. മറുവശത്തെ വരാന്ത അതോടു ചേർന്ന കിടപ്പുമുറിയുടെ അറ്റാച്ഡ് ബാത്റൂം ആക്കിമാറ്റി.
6. പഴയ ഫ്ലോറിങ് പൂർണമായും മാറ്റി ആത്തംകുടി ടൈൽ വിരിച്ചു. ആർക്കിടെക്ട് ടീമും വീട്ടുകാരും ഒരുമിച്ച് ആത്തംകുടിയിൽ പോയി ടൈലിന് ഓർഡർ കൊടുക്കുകയായിരുന്നു. അവിടെ നിന്നു വന്ന പണിക്കാരാണ് നിലമൊരുക്കിയത്.

7. ബാത്റൂമുകൾക്കും അടുക്കളയ്ക്കും ഓക്സൈഡ് ഭിത്തിപരീക്ഷിച്ചു. ബാത്റൂമുകളിൽ മഞ്ഞയും അടുക്കളയിൽ നീലയുമാണ് ഓക്സൈഡിന്റെ നിറം.
8. പഴയ വീടിനെക്കുറിച്ചുള്ള ഡോക്ടർ സുനിലിന്റെ ഓർമകളിൽ ജനലുകളുടെ നീലപെയിന്റിന് പ്രത്യേക സ്ഥാനമുണ്ടായിരുന്നു. സാൻഡ്പേപ്പർ ഇട്ട് ചിരകി നേക്കിയപ്പോൾ അടിയിൽ നീലനിറം തെളിഞ്ഞുവരികയും ചെയ്തു. ഡിസ്റ്റോർട്ടഡ് ഫീൽ നൽകുന്ന വിധത്തിൽ ജനലുകൾ ഉരച്ചെടുത്താലോ എന്നു ചിന്തിച്ചെങ്കിലും അത്തരത്തിൽ പെയിന്റ് നീക്കം ചെയ്യുന്നത് ചെലവും അധ്വാനവും കൂട്ടുന്ന ജോലിയാണ് എന്നതിനാൽ ടീൽ ബ്ലൂ നിറമുള്ള പുതിയ പെയിന്റ് അടിച്ചു.
9. ജനലിന്റെയും വാതിലിന്റെയും ടീൽ ബ്ലൂ നിറവും വെള്ളയും വീടിന്റെ അടിസ്ഥാന നിറങ്ങളാക്കി. ടൈലിന്റെ നിറവും നീലയും ചുവപ്പുമാണ്.
10. തറവാടിനെ അഭിമുഖീകരിച്ച് ആയിരുന്നു മാളികയുടെ മുൻഭാഗം. പുതുക്കിപ്പണിതപ്പോൾ മുഖം റോഡിനെ അഭിമുഖീകരിച്ചാക്കി. അവിടെ മൂന്ന് പടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുൻവശത്തെ മേൽക്കൂര നീട്ടിയെടുത്ത് ഒരു വരാന്ത കൂടി നിർമിച്ച് മുഖം മിനുക്കി.

വീടു പുതുക്കിയെടുക്കാൻ മുൻകൈ എടുത്തത് ഡോ. സുനിലിന്റെയും മിനിയുടെയും മകൾ മീരയാണ്. മീരയുടെ ഇഷ്ടങ്ങൾക്കാണ് മുൻതൂക്കം നൽകിയതും. മീരയ്ക്കുള്ള സമ്മാനമായാണ് ഈ വീടിനെ കാണുന്നത്.
ചിത്രങ്ങൾ: ഹരികൃഷ്ണൻ
Area: 1500 sqft Owner: ഡോ. സുനിൽ & മിനി Location: കിടങ്ങൂർ, പാലാ
Design: Ajay Abey & Tara Pandala, Architect team, Centre for Sustainable Built and Natural Environment, കൊച്ചി Email: ajayabey@gmail.com