മേൽക്കൂരയിൽ ഓട് ഇടുന്നത് ചെലവ് കൂട്ടും എന്നായിരുന്നു വിചാരം; എന്നാൽ കണക്കുകൾ പറയുന്നത് മറിച്ചാണ് Factors Affecting Roofing Construction Costs
Mail This Article
മേൽക്കൂര വാർക്കുന്നതാണോ ഓടിടുന്നതാണോ ലാഭം എന്നത് എപ്പോഴും തർക്കത്തിൽ കലാശിക്കാറുണ്ട്. വാർക്കുന്നതാണ് എളുപ്പവും ചെലവു കുറവും എന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ ചരിഞ്ഞ മേൽക്കൂരയാണ് നമ്മുടെ കാലാവസ്ഥയ്ക്ക് ചേർന്നതെന്നും താരതമ്യേന ചെലവു കുറവെന്നും മറുഭാഗം ഉറപ്പുപറയുന്നു. നേരിട്ടു കാണുമ്പോൾ വാർക്കുന്നത് ചെലവു കുറവാണ് എന്നു തോന്നുമെങ്കിലും വിശദമായി നോക്കിയാൽ അത് അത്ര ശരിയല്ല എന്നു മനസ്സിലാകും.
വാർപ്പ് മാത്രമല്ല ചെലവ്
മേൽക്കൂര വാർക്കാൻ ആവശ്യമായ നിർമാണസാമഗ്രികളുടെ അളവ് കൂടുതലായിരിക്കും. അപ്പോൾ സ്വാഭാവികമായും ചെലവ് കൂടും. വാർപ്പിന്റേതു മാത്രമല്ല, അതിനു മുകളിലെ തേപ്പ്, വാട്ടർപ്രൂഫിങ്, പെയിന്റിങ്, പാരപ്പെറ്റ് നിർമാണം, ലിന്റൽ നിർമാണം ഇതിന്റെയെല്ലാം ചെലവ് കണക്കിലെടുക്കേണ്ടിവരുമ്പോൾ ട്രെസ്സ് ചെയ്യുന്നതു തന്നെയാണ് ലാഭകരം.
ട്രെസ്സിൽ സിമന്റ് ഓട് വിരിക്കുന്നത് ലാഭം കുറയ്ക്കുകയും ചൂട് കൂട്ടുകയും ചെയ്യും. മാത്രവുമല്ല, ഭാരം കൂടുതലായതിനാൽ ട്രെസ്സിന് കൂടുതൽ ബലം കൊടുക്കേണ്ടിവരികയും ചെയ്യും.
നാടൻ ഓട് മതി
ടെറാക്കോട്ട ഓടാണ് മേൽക്കൂര മേയാൻ സാമ്പത്തികമായി ഏറ്റവും ലാഭകരം. അതിൽത്തന്നെ പഴയ ഓട്. ഇത് പലയിടത്തും ഒന്നിന് ഒന്നോ രണ്ടോ രൂപയ്ക്കു ലഭിക്കും. പരമാവധി ഒന്നിന് പത്ത് രൂപയാണ് വാങ്ങുന്നത്. പഴയ ഓട് കഴുകി വൃത്തിയാക്കാൻ ഒരുങ്ങുന്നത് ചെലവ് കൂട്ടും. പഴയ ഓട് അതേപടി ഉപയോഗിക്കുമ്പോൾ ചെലവു കുറയുകയും ഉറപ്പ് കൂടുകയും ചെയ്യുമെന്നത് മറക്കരുത്.
സ്റ്റീലിന് ഇപ്പോൾ നല്ല വിലയാണ് എന്നതിനാൽ മെറ്റൽ ഷീറ്റുകൾ എല്ലാംതന്നെ ചെലവിന്റെ കാര്യത്തിൽ ഒട്ടും പുറകിലല്ല. കിലോയ്ക്ക് 100 രൂപ മുതൽ അലുമിനിയം ഷീറ്റിന് വിലവരും. ഷീറ്റ് കാണാത്ത വിധത്തിൽ കാർപോർച്ച് ഡിസൈൻ ചെയ്ത് മെറ്റൽ ഷീറ്റ് ഇടുന്ന പതിവ് ഇപ്പോഴുണ്ട്.
സ്റ്റോൺ ഗാൽവല്യൂം ഷീറ്റ് പുതിയത്
ഷിംഗിൾസ് പോലെയിരിക്കുന്ന, ഇറക്കുമതി ചെയ്യുന്ന സ്റ്റോൺ കോട്ടിങ്ങുള്ള ഗാൽവല്യൂം ഷീറ്റിന് താരതമ്യേന ചെലവു കുറവാണ്. ഈടും ശബ്ദത്തെ തടയാനുള്ള കഴിവുമൊക്കെ ഈ ഷീറ്റിനുണ്ടെന്ന് കമ്പനിക്കാർ അവകാശപ്പെടുന്നുണ്ട് എങ്കിലും ഉപയോഗിച്ചു നോക്കി ഗുണം അറിയേണ്ടിവരും. നാലടി നീളവും ഒന്നരയടി വീതിയുമുള്ള ഒരു ഷീറ്റിന് ഏകദേശം 350 രൂപയോളം വില വരുന്നുണ്ട്.
